Wednesday, January 25, 2012

ചിത്രങ്ങളുടെ ഓര്‍മയില്‍

സക്കീര്‍ ഹുസൈന്‍
ആ മുഖം കാണാന്‍ ഞാനില്ല. കണ്ടിരിക്കാന്‍ ആവില്ല. ഇന്നുതന്നെ ഭക്ഷണം കഴിച്ചിട്ടില്ല. മുഖംകൂടി കണ്ടാല്‍ എന്‍റെ ഉറക്കവും നഷ്ടപ്പെടും- തിരുവണ്ണൂരിലെ വീട്ടില്‍ ഫോട്ടൊഗ്രഫര്‍ പുനലൂര്‍ രാജന്‍ നിസഹായതയുടെ ഫ്രെയിമിനുള്ളിലാണ് ഇപ്പോഴും. മലയാളി മനഃസാക്ഷിയില്‍ പൊതുവിമര്‍ശനത്തിന്‍റെ ചാട്ടവാറഴിച്ചിട്ട വാഗ്ഗുരുവിനു സമര്‍പ്പിക്കാന്‍ രാജന്‍റെ കൈയില്‍ ഇപ്പോഴുള്ളത് ജീവസ്സുറ്റ കുറെ ചിത്രങ്ങള്‍ മാത്രം. കാലം ഒപ്പിയെടുത്ത ഫ്രെയിമുകളില്‍ നിറയുന്നത് അഴീക്കോട് മാഷും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ സ്മര്യനിമിഷങ്ങളും.

“”അവരൊക്കെ വലിയ ആള്‍ക്കാരായിരുന്നു. അന്നൊക്കെ ഒരു ഫോട്ടൊയെടുക്കാന്‍ കഴിഞ്ഞാല്‍ അതുതന്നെ ഭാഗ്യം. ഒരു പ്രശംസ ലഭിച്ചാല്‍ ബഹുസന്തോഷം. അതുമതിയായിരുന്നു അംഗീകാരമായി ‘’- രാജന്‍റെ ഓര്‍മകളുടെ ലെന്‍സില്‍ മാഷോടുള്ള ആദരവിന്‍റെയും അടുപ്പത്തിന്‍റെയും ബിംബങ്ങള്‍. പതുക്കെ വളര്‍ന്നൊരു സൗഹൃദം ഇഴപിരിയാന്‍ പറ്റാത്തതായി. ബഷീറിന്‍റെയും എന്‍.പി. മുഹമ്മദിന്‍റെയും വീട്ടിലായിരുന്നു അഴീക്കോട് സാര്‍ പലപ്പോഴും. അവിടെനിന്നു ഭക്ഷണം കഴിച്ച്, അവര്‍ക്കൊപ്പം കഴിഞ്ഞു കൂടൂം. അദ്ദേഹത്തിന് ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ഭക്ഷണം നല്‍കിയത് എന്‍.പി. മുഹമ്മദിന്‍റെ വീട്ടുകാര്‍ ആയിരിക്കണം- ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മകള്‍ പരതിയെടുക്കുന്നു മെഡിക്കല്‍ കോളെജില്‍നിന്നു വിരമിച്ച മുന്‍കാല ഫ്രീലാന്‍സ് ഫോട്ടൊഗ്രഫര്‍ രാജന്‍.

മാഷെ കടലിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തി എടുത്തതാണ് ഏറ്റവും മികച്ച ചിത്രമായി ഞാന്‍ കരുതുന്നത്. സാഗരഗര്‍ജനം എന്നായിരുന്നല്ലോ അഴീക്കോട് മാഷെ വിളിച്ചിരുന്നതു തന്നെ. ബഷീറായിരുന്നു ആ പേരിട്ടത്. സര്‍വകലാശാലയില്‍ ചേര്‍ന്ന കാലത്ത് മാഷിന് സ്റ്റാന്‍ഡേര്‍ഡ് ഹെറാള്‍ഡ് കമ്പനിയുടെ ഒരു കാറുണ്ടായിരുന്നു. കെഎല്‍എം 1047 നമ്പര്‍. അതു നന്നാക്കാനാണ് രാമനാട്ടുകരയില്‍ അയ്യപ്പന്‍ വര്‍ക്ഷോപ്പ് തുടങ്ങിയതു പോലും. ഇപ്പോഴതു വലിയ വര്‍ക്ഷോപ്പ് ആയി.
അഴീക്കോട് വലിയ നിലയിലൊക്കെ ആയപ്പോള്‍ പഴയ ഹെറാള്‍ഡ് കാര്‍ ഒഴിവാക്കി. ചാത്തനോത്ത് അച്യുതനുണ്ണിയാണു കാര്‍ വാങ്ങിയത്. അതു വീണ്ടും കൈമാറിക്കാണണം. ഒരു ദിവസം ഞാനും ബഷീ റും ട്രെയ്നിറങ്ങി റോഡിലേക്കു വന്നപ്പോള്‍ കാര്‍ റോഡിലുണ്ട്, “”നാളെയാണ്, നാളെയാണ്... ‘’ എന്ന അനൗണ്‍സുമെന്‍റുമായി.
ഉടന്‍ ബഷീറിന്‍റെ കമന്‍റ്: “”ഇത് അവനെപ്പോലെത്തന്നെയാ. എല്ലാം നാളെയാണ്, നാളെയാണ്....’’
ബഷീറിന്‍റെതും അഴീക്കോടിന്‍റെതുമൊക്കെയായി ഒരുപാടു ചിത്രങ്ങളെടുത്തു. ഫിലിം റോള്‍ ഇട്ടാണ് എടുത്തവയെല്ലാം. അവയെല്ലാം സ്വന്തം നിലയില്‍ത്തന്നെ കഴുകിയെടുത്തു സൂക്ഷിച്ചു. ബഷീറിന്‍റെ കുറെ ചിത്രങ്ങള്‍ സൂക്ഷിക്കാനെന്നു പറഞ്ഞ് മുന്‍മന്ത്രി എം.എ. ബേബി കൊണ്ടുപോയിരുന്നു. അതെപ്പറ്റി ഇപ്പോള്‍ വിവരമൊന്നുമില്ല. അഴീക്കോടിന്‍റെ ചിത്രങ്ങള്‍ക്കും ഇതുതന്നെയായിരിക്കുമോ സ്ഥി തിയെന്നറിയില്ല- സങ്കടവും നിസഹയാതയും നിഴലിക്കുന്നു പുനലൂര്‍ രാജന്‍റെ വാക്കുകളില്‍. ഫോട്ടൊകള്‍ സംരക്ഷിക്കപ്പെടണമെന്നും ഇരുവര്‍ക്കും നല്ല നിലയില്‍ സ്മാരകങ്ങള്‍ ഉയരണമെന്നും ആഗ്രഹമുണ്ട് പുനലൂര്‍ രാജന്. അതു യാഥാര്‍ഥ്യമായിക്കാണാന്‍ കഴിയുമോ എന്നു ചോദിക്കുന്നു വീട്ടിലിപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന ഈ പഴയകാല ഫോട്ടൊഗ്രഫര്‍.

അവതു വക്താരം

ജീവിതത്തില്‍ പല സംഭവങ്ങളും നമ്മെ വിഡ്ഢികളാക്കി കടന്നുകളയുന്നു. ഇതു മനസിലാക്കലാണല്ലോ വിവേകത്തിന്‍റെ ആരംഭം. ഈ പുസ്തകം എഴുതാന്‍ തുടങ്ങുമ്പോള്‍ അത്തരമൊരു വിവേക പര്യവസായിയായ സംഭവം ഓര്‍ത്തുപോയി. പണ്ടത്തെ ഹൈസ്കൂളിലെ ഫോര്‍ത്ത് ഫോമില്‍ ഒരു നാടന്‍ സ്കൂളില്‍നിന്നു ജയിച്ചെത്തിയ എന്നെ സംസ്കൃതം എടുത്തു പഠിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചപ്പോള്‍, തുടങ്ങുംമുന്‍പേ തോറ്റുപോയ ഒരു പ്രതിഷേധ സമരം അച്ഛന്‍റെ തീരുമാനത്തിനെതിരേ നടത്താന്‍ മുതിര്‍ന്നവനാണു ഞാന്‍.
വാത്സല്യം കൊണ്ടു മക്കള്‍ക്കു വഴങ്ങിക്കൊടുക്കുന്ന സ്വഭാവക്കാരനായിരുന്നു അച്ഛനെങ്കില്‍ അധ്യാപനത്തിലും സാഹിത്യ വിമര്‍ശനത്തിലും പ്രഭാഷണത്തിലും മറ്റും പിന്നീടു പരന്നുപോയ എന്‍റെ ജീവിതത്തിലെ വമ്പിച്ചൊരു നഷ്ടത്തിന് അന്നു തുടക്കം കുറിച്ചുപോയേനെ! അന്നത്തെ ബാലവിഭ്രമം പിതാവിന്‍റെ ആജ്ഞാശക്തിമൂലം എന്‍റെഭാവിയെ ബാധിക്കാതെപോയതിനാല്‍ ഞാന്‍ രക്ഷപെടുകയുണ്ടായി. ഞാനിന്നു ജീവിച്ചെത്തിച്ചേര്‍ന്നിരിക്കുന്ന ലോകമാകട്ടെ, ഇത്തരം ബാലചാപല്യങ്ങള്‍ ആകണം വിദ്യാര്‍ഥികളുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നതെന്ന സിദ്ധാന്തം ഏറെക്കുറെ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
ഇത്രമാത്രം മാറിപ്പോയ ഈ പുതിയ പ്രപഞ്ചത്തില്‍, എനിക്കു വിദ്യാര്‍ഥിയായി കഴിയേണ്ടി വന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ തോന്നുന്ന ആശ്വാസം ഞാന്‍ ഇപ്പോള്‍ ഓമ നിച്ചു പോരുന്ന ഒരു സ്വാര്‍ഥവികാരമാണ്. കാലം മറ്റൊരു തരത്തില്‍ ആയിരുന്നതുകൊണ്ടാണ് അന്ന് എന്‍റെ തീരുമാനത്തില്‍നിന്ന് എന്നെ രക്ഷിക്കാന്‍ അച്ഛനു കഴിഞ്ഞത്. അങ്ങനെ ഞാന്‍ അല്‍പ്പം സംസ്കൃതം പഠിച്ചു. ഇന്ന് അപ്രകാരം വിവേകരഹിതമായ ഒരു തീരുമാനത്തില്‍നിന്നു മക്കളെ ആജ്ഞാശക്തിമൂലം രക്ഷിക്കാന്‍ പോരുന്ന എത്ര പിതാക്കളുണ്ട് എന്നു ഞാന്‍ ആലോചിച്ചു പോകുന്നു. അച്ഛനല്ലാത്ത ഒരുവന്‍റെ ഭാവനാപരമായ ധാരാളിത്തം പൊറുക്കുക....
അതുപോലെ ഒരു പേടിയുണ്ട്. ആവാത്തത് ചെയ്തു തെറ്റു വരുത്തിക്കൂട്ടിയോ എന്ന്. (തത്ത്വമസി എന്ന ഗ്രന്ഥം എഴുതിയത്) അവിവേകം മൂലം ഉപനിഷത്തിന്‍റെ വക്താവാ കാന്‍ ചാടിപ്പുറപ്പെട്ട ഈയുള്ളവനെ ഉപനിഷത്തു തന്നെ രക്ഷിക്കുമാറാകട്ടെ. അതിനുവേണ്ടി ഉപനിഷത്തിലെ ഒരു പ്രാര്‍ഥന ഞാന്‍ ചൊല്ലുകയും ചെയ്യുന്നു.""അവതു വക്താരം..!''

ലൈബ്രറി എന്ന പൂര്‍വ സ്വത്ത്

അച്ഛനില്‍നിന്നു തനിക്കു പകര്‍ന്നു കിട്ടിയ വിലമതിക്കാനാവാത്ത സ്വത്തിനെപ്പറ്റി അഴീക്കോട് പറയാറുണ്ട്. ജനിച്ചു വളര്‍ന്ന അഴീക്കോട്ടെ പുതുപ്പാറയിലോ അടുത്തോ വായനശാല ഉണ്ടായിരുന്നില്ല. വീട്ടില്‍ അച്ഛന്‍റെ വകയായി പത്തുനാനൂറ് പുസ്തകങ്ങള്‍ അടുക്കിവച്ച ഒരുമരപ്പെട്ടിയുണ്ടായിരുന്നു. ഗോള്‍ഡന്‍ ട്രഷറി എന്നു പാല്‍ഗ്രേവ് പറഞ്ഞപോലെ അതായിരുന്നു എനിക്ക് പുസ്തകങ്ങള്‍ അടുക്കിവച്ച മരപ്പെട്ടി.
ബ്രിട്ടിഷ് മ്യൂസിയവും അമെരിക്കയിലെ കോണ്‍ഗ്രസ് ലൈബ്രറിയും കണ്ട ഓര്‍മകള്‍ ഹൃദയത്തില്‍നിന്നു മങ്ങിപ്പോകുന്നത് ഈ ഒറ്റ ഷെല്‍ഫ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ വീട്ടിലെ ഇറയത്തിന്‍റെ ഒരു മൂലയ്ക്ക് എത്രയോ മണിക്കൂര്‍, എത്രയോ വര്‍ഷം വീണ്ടും വീണ്ടും വായിച്ചു കൂട്ടിയ ദിനരാത്രങ്ങളുടെ ഉജ്ജ്വല സ്മരണകള്‍ എഴുന്നള്ളുമ്പോഴായിരിക്കും എന്ന് അഴീക്കോട് സൂചിപ്പിക്കുന്നു.
വള്ളത്തോള്‍ വര്‍ണിച്ച "ജ്ഞാനദേവതയുടെ നഭോമണ്ഡലം' കണ്ടത് ആ ഇരുണ്ട മുറിയില്‍നിന്നുമായിരുന്നുവെന്ന് അഴീക്കോട്. ഇന്നത്തെ നിലയ്ക്കും അതു നല്ലൊരു ലൈബ്രറിയാണെന്നു പറയാം. പത്തുമുതല്‍ പതിനാറു വയസുവരെ ഈ പുസ്തകത്തില്‍ ഒരെണ്ണംപോലും വിടാതെ നിരന്തരം വായിച്ചു ഹൃദിസ്ഥമാക്കാന്‍ ലഭിച്ച ഗൃഹ സാഹചര്യവും അഴീക്കോട് എന്ന സാംസ്കാരിക നായകന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. വായനയുടെ ആനന്ദത്തില്‍ മുക്കിയ കൃതികള്‍ അങ്ങനെ എത്രയെത്ര പുസ്തകങ്ങള്‍. വ്യാകരണം, അലങ്കാരം, വൃത്തം എന്നിവയില്‍ സജീവമായി പങ്കെടുക്കാനുള്ള അറിവു ലഭിച്ചതു വീട്ടില്‍ നിന്നു വായിച്ച ഗ്രന്ഥങ്ങളില്‍ നിന്നായിരുന്നുവെന്ന് അഴീക്കോട് പറയുന്നു.
കണ്ണൂരിലെ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പാമ്പന്‍ മാധവന്‍റെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ് അഴീക്കോട് രാഷ്ട്രീയ ചിന്താധാരയിലേക്കു കടക്കുന്നത്. വായിച്ചു വളര്‍ന്ന നേതാവായിരുന്നു മാധവേട്ടന്‍. കോളെജിലെ പ്രൊഫസര്‍മാര്‍ക്കുപോലും മാധവേട്ടനെ അഞ്ചു മിനിറ്റ് നേരിടാന്‍ കഴിയില്ലെന്നാണ് അഴീക്കോട് ആത്മകഥയില്‍ വിവരിക്കുന്നത്.
ദേവനാഗരി ലിപിയില്‍ അച്ചടിച്ച സംസ്കൃത ഗ്രന്ഥങ്ങളില്‍ കൈവയ്ക്കാന്‍ തുടങ്ങിയത് എസ്എസ്എല്‍സിക്കു പഠിക്കാന്‍ തുടങ്ങുമ്പോഴാണ്. സംസ്കൃത ഗ്രന്ഥങ്ങളും, പുരാണങ്ങളുമെല്ലാം പരിചയപ്പെടുന്നത് അവിടെനിന്നുമാണ്.
ഇംഗ്ലിഷിലും സംസ്കൃതത്തിലുമുള്ള പത്തഞ്ഞൂറോളം ഗ്രന്ഥങ്ങള്‍ പരിശോധിച്ച് എഴുതിയ തത്ത്വമസി മൂന്നുമാസംകൊണ്ട് എഴുതി തീര്‍ക്കാന്‍ തനിക്കു കഴിഞ്ഞതു വായനയുടെ പിന്‍ബലം കൊണ്ടാണെന്ന് അഴീക്കോട്. ഭാരതീയ പാരമ്പര്യത്തിന്‍റെ വിവിധ തലങ്ങളെപ്പറ്റി ഏഴു വൈകുന്നേരങ്ങളില്‍ ഒരുകുറിപ്പുപോലും നോക്കാതെ പ്രസംഗിക്കാന്‍ കഴിഞ്ഞതും ഇങ്ങനെയാണ്..

വാക്കിന്‍റെ സൂര്യകാന്തി

കേരളത്തിന്‍റെ സാംസ്കാരിക നഭസില്‍ പ്രകമ്പനം തീര്‍ത്ത ശബ്ദമായിരുന്നു സുകുമാര്‍ അഴീക്കോടിന്‍റേത്. സ്വതസിദ്ധമായ ഈണത്തില്‍ വിരലുകള്‍ വാക്കിന്‍റെ താളത്തിനൊത്തു ചലിപ്പിച്ച് അഴീക്കോട് സദസിനെ കൈയടക്കുകയായിരുന്നു. മണിക്കൂറുകള്‍ നീ­ു പോകാത്ത പ്രസംഗത്തില്‍ ചിലപ്പോള്‍ ആഞ്ഞടിച്ചും, ചിരിപ്പിച്ചും, ചിന്തിപ്പിച്ചും ആശയങ്ങളെ പങ്കുവയ്ക്കുന്ന ആ മാസ്മരികത തന്നെയാണ് അഴീക്കോടിന്‍റെ പ്രഭാഷണങ്ങളെ വേറിട്ടു നി ര്‍ത്തുന്നത്.
മരണക്കിടക്കയില്‍ നിന്നു പോലും ഈ മാസ്മരികത ജനങ്ങളിലേക്കു പകര്‍ന്നിറങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബര്‍ എട്ടിനു മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി മറൈന്‍ ഡ്രൈവ് വരെ ഇടതു മുന്നണി മനുഷ്യച്ചങ്ങല തീര്‍ത്തു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി അവിടെയും അഴീക്കോടിന്‍റെ സന്ദേശമെത്തി. ആശുപത്രിക്കിടക്കയില്‍ എഴുതിത്തയാറാക്കിയ സന്ദേശം മറൈന്‍ ഡ്രൈവിലെത്തിയ പതിനായിരങ്ങള്‍ക്ക് ആവേശമായി.
സമൂഹത്തെ സൂക്ഷ്മമായി പഠിക്കുന്ന ഒരു വിദഗ്ധന്‍റെ വാക്കുകളാണ് അഴീക്കോടില്‍നിന്നു പലപ്പോ ഴും കേട്ടത്. അതില്‍ കര്‍ഷകന്‍ മുതല്‍ ചാന്ദ്രയാന്‍ വരെ ചങ്ങല തീര്‍ക്കും. കാലത്തിനു മുകളില്‍ വേറിട്ട ഈ ശബ്ദം കേള്‍ക്കും. മഹത്തായ പ്രസംഗം മഹത്തായ ലക്ഷ്യത്തിനു വേ­ി കാത്തു നില്‍ക്കുന്നു എന്ന പക്ഷക്കാരനാണ് അഴീക്കോട്. അഴീക്കോടിന്‍റെ പ്രഭാഷണങ്ങള്‍ ലക്ഷ്യം തെറ്റാതെ സമൂഹത്തില്‍ ചെന്നു തറയ്ക്കുകയും ചെയ്തിരുന്നു.
ക്ഷണികങ്ങളായ ത്രില്ലുകളില്‍ ഭ്രമിക്കുന്നവരായി ഇന്നത്തെ സമൂഹം മാറിയെന്നും, ഒരു ദുരന്തമു­ായാല്‍ അതു കാണുകയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന സംസ്കാരത്തിലേക്കു നാം അധപതിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിമര്‍ശനം പലപ്പോഴും വാര്‍ത്തകളും വിവാദങ്ങളും ആയി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തിലകനെ വിലക്കിയപ്പോള്‍ അതില്‍ അഴീക്കോടിന്‍റെ ഇടപെടല്‍ വിവാദവും വാര്‍ത്തയുമായി. അദ്ദേഹത്തിനു കേരളം ചാര്‍ത്തിക്കൊടുത്ത സാംസ്കാരിക നായകസ്ഥാനത്തിനു നിരക്കാത്ത തരത്തിലേക്കു താഴ്ന്നിറങ്ങും വിധം നടന്‍ മോഹന്‍ ലാലുമായി നിയമയുദ്ധത്തിലേക്കു വരെ നീണ്ടു കാര്യങ്ങള്‍. ഒടുവില്‍ ആശുപത്രിക്കിടക്കയില്‍ വച്ചു തന്നെ അഴീക്കോട് മോഹന്‍ ലാലുമായി പിണക്കം തീര്‍ത്തു. ചാന്ദ്രയാന്‍ പരീക്ഷണം വിജയമായപ്പോള്‍ ഒരു പ്രസംഗത്തില്‍ അഴീക്കോട് ഇങ്ങനെ ചോദിച്ചു. കടം വാങ്ങി കഞ്ഞിവയ്ക്കുന്ന നാട്ടില്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് അറിയാന്‍ മുന്‍ഗണന നല്‍കേണ്ടതുണ്ടോ?അഴീക്കോട് തന്‍റെ പ്രസംഗത്തെക്കുറിച്ചു ശതാഭിഷേക വേളയില്‍ ഇങ്ങനെ പറയുകയു­ണ്ടായി. തന്‍റെ ജീവന്‍റെ ഊര്‍ജം പ്രസംഗമാണ്. റിഹേഴ്സല്‍ വേണ്ടാത്ത ഏക കലയും പ്രസംഗമാണ്. അത് വെളിയില്‍ നിന്നു വരേണ്ട­തല്ല. ഉള്ളില്‍ നിന്നു പ്രതിഫലിക്കേ­താണ്. അവിവാഹിതനായി കഴിഞ്ഞതാണു തന്‍റെ വിജയ രഹസ്യമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതിനു പിന്നില്‍ വാഗ്ദാന ലംഘനത്തിന്‍റെ ഒരു കാണാപ്പുറം ഒളിപ്പിച്ചു വച്ചിരുന്നതായി പിന്നീട് വിലാസിനി ടീച്ചര്‍ പറഞ്ഞപ്പോഴാണു പുറംലോകം അറിഞ്ഞത്.

മൈക്കിനോടു പ്രണയം

വിശ്വവിഖ്യാതമായ മൂക്കു കൊണ്ട് പ്രശസ്തി നേടിയതു ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍. എന്നാല്‍ സുകുമാര്‍ അഴീക്കോടിന്‍റെ ഖ്യാതി മുഴുവന്‍ തുളുമ്പിയതു സ്വന്തം നാക്കിലും. ലോകത്തിന്‍റെ ഏതു കോണിലായാലും പ്രസംഗിക്കാന്‍ ക്ഷണിച്ചാല്‍ ആവതുണ്ടെങ്കില്‍ അഴീക്കോട് വണ്ടിവിടും. വണ്ടിക്കൂലിയും വാങ്ങും. കേള്‍വിക്കാരെ പിടിച്ചിരുത്താന്‍ പോന്ന പ്രാവീണ്യം, അദ്ദേഹത്തിന്‍റെ പതിഞ്ഞ ശബ്ദത്തിനും പതറാത്ത നാവിനുമുണ്ട്.
വിഷയം എന്തുമാകട്ടെ, അനര്‍ഗളമായിരുന്നു വാക്ധോരണി. ഒരു വേള ഏറ്റവും കൂടുതല്‍ കാലം സുകുമാര്‍ അഴീക്കോട് ഉപയോഗിച്ച ഉപകരണം മൈക്ക് ആകും. ഒരു ദിവസം തന്നെ നിരവധി വേദികളില്‍ മൈക്കിന്‍റെ മുന്നില്‍ അദ്ദേഹം എത്തുക പതിവായിരുന്നു. മൈക്കിനോടുള്ള തന്‍റെ പ്രണയത്തിനു പകരം കിട്ടുക കലഹം മാത്രമെന്ന ഒരു പരാതിയും അഴീക്കോടിന് ഉണ്ടായിരുന്നു. കുഴപ്പം മൈക്കിനല്ല, അതിന്‍റെ ഓപ്പറേറ്റര്‍ക്കാണത്രേ. ഒരുപാടു വേദികളില്‍ അഴീക്കോടുമായി കലഹിച്ചു മൈക്ക് മിഴിച്ചു നിന്നിട്ടുണ്ട്.
ഇതാ ഒരുദാഹരണം:
വേദി തൃശൂര്‍ സംഗീത അക്കാഡമി റീജ്യനല്‍ തിയെറ്റര്‍ മുറ്റം. അഞ്ചാമത് ഇറ്റ്ഫോക്കിന്‍റെ സമാപ സമ്മേള\ സമ്മേളനത്തില്‍ അഴീക്കോടാണു താരം.
സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയില്‍. ഉദ്ഘാടന പ്രസംഗത്തിനു സംഘാടകര്‍ അഴീക്കോടിനെ ക്ഷണിച്ചു. പ്രസംഗപീഠത്തില്‍ കയറിയതും മൈക്ക് കാറിത്തുടങ്ങി. കൂടുതല്‍ ശല്യപ്പെടുത്തിയപ്പോള്‍ അഴീക്കോടിനു മുന്നിലേക്കു മൈക്രോ ഫോണ്‍ ചേര്‍ത്തു വയ്ക്കാന്‍ ഓപ്പറേറ്റര്‍ പാടുപെട്ടു. മൈക്രോഫോണ്‍ ചേര്‍ത്തു വയ്ക്കുമ്പോള്‍ അഴീക്കോട് ഒരു വശത്തേക്കു ചരിഞ്ഞു നില്‍ക്കും. അതോടെ പിന്നെയും ഉച്ചഭാഷിണി ഉടക്കും.
ഒടുവില്‍ അഴീക്കോട് തന്നെ പരിഹാര
വും കണ്ടു. നിങ്ങള്‍ എത്ര മെനക്കെട്ടാലും ഒരു കാര്യവുമില്ല. പ്രസംഗം തുടങ്ങിയ കാലം മുതല്‍ മൈക്കും ഞാനും ശീത സമരത്തിലാണ്. ഒരിക്കലും നേരേ സഞ്ചരിച്ചിട്ടില്ല. ഓപ്പറേറ്റര്‍ തിരിക്കുന്നതിന് അനുസരിച്ചു ഞാന്‍ തിരിയില്ല. എനിക്കനുസരിച്ചു മൈക്ക് കേള്‍ക്കില്ല. ഏതാ­് പതിറ്റാ­ായിട്ടു­് ഞങ്ങള്‍ തമ്മിലുള്ള ശീതസമരം തുടങ്ങിയിട്ട്. രണ്ടാളും നേരേ ആവാന്‍ പോകുന്നില്ല. വേദിയില്‍ നിറഞ്ഞ കൈയടി, പിന്നെ കൂട്ടച്ചിരി

അഴീക്കോട് എന്ന രാഷ്ട്രീയക്കാരന്‍

തൃശൂര്‍
അരനൂറ്റാണ്ടിലധികം സാംസ്കാരിക-സാമൂഹിക-പൊതു മണ്ഡലങ്ങളിലും അസ്തമിക്കാത്ത നക്ഷത്രത്തെപ്പോലെ തിളങ്ങിനിന്ന സുകുമാര്‍ അഴീക്കോട് രാഷ്ട്രീയത്തില്‍ ഏതു ചേരിയിലായിരുന്നു? രാഷ്ട്രീയം ജീര്‍ണാവസ്ഥയിലേക്കു വഴുതിമാറുമ്പോള്‍ അഴീക്കോട് അതിനെ തിരുത്താന്‍ ശ്രമിച്ചു. ഫലം കാണാതിരുന്നപ്പോള്‍ എല്ലാം രാഷ്ട്രീയ നേതാക്കളോടും കലഹിച്ചു, എല്ലാവരെയും വിമര്‍ശിച്ചു. രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന്‍റെ മേഖലയായിരുന്നില്ല. എന്നാല്‍, രാഷ്ട്രീയം അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.
സാംസ്കാരിക നായകന്‍ എന്ന പ്രൗഢിയെ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്താനാണ് ഇരുപക്ഷങ്ങളും ശ്രമിച്ചത്. ഒരു പാര്‍ട്ടിയുടെ കൊടിക്കു കീഴില്‍ അഴീക്കോടിനെപിടിച്ചു കെട്ടുക പ്രയാസമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയിട്ടും ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്നിട്ടില്ല. എഴുത്തുപോലെ ഒരിക്കലും എനിക്കു രാഷ്ട്രീയം വഴങ്ങില്ലെന്നും ഒരിക്കല്‍ പറഞ്ഞു.
അധികാര രാഷ്ട്രീയത്തില്‍ ചാഞ്ചാടുന്നവന്‍ എന്ന വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. സാംസ്കാരിക നായകരിലേറെയും ഇടതുപക്ഷ സഹയാത്രികരായപ്പോള്‍ അഴീക്കോട് കോണ്‍ഗ്രസ് ചേരിയില്‍ നിന്നു മത്സരിച്ചു. എസ്.കെ. പൊറ്റെക്കാട്ടിനോടു തോറ്റു. അതൊരു കറുത്ത അധ്യായമാണെന്ന് അഴീക്കോട് പിന്നീടു പറഞ്ഞിട്ടുണ്ട്.
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കു ചേക്കേറാന്‍ തീരുമാനിച്ച കെ.കേളപ്പനെ അതേവേദിയില്‍ അഴീക്കോട് രൂക്ഷമായി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ കലഹം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. എം.എന്‍. വിജയനെപ്പോലുള്ളവര്‍ പരസ്യമായി പാര്‍ട്ടിക്കെതിരേ വന്നപ്പോള്‍ പാര്‍ട്ടിയുടെ നാവായി. വിജയന്‍ മാഷുടെ അന്ത്യത്തിലും അദ്ദേഹം അദ്ദേഹം ആ നിലപാട് സുവ്യക്തമാക്കുകയാണുണ്ടായത്.
സാംസ്കാരിക നായകനില്‍ രാഷ്ട്രീയ രക്തം ഓടുമ്പോഴും, ഒരിക്കലും ജനാതിപത്യത്തിനായി ചൂണ്ടുവിരലില്‍ മഷിപുരട്ടാന്‍ അഴീക്കോട് പോയിട്ടില്ലെന്നത് ഇനിയും ആര്‍ക്കും പിടികിട്ടാത്ത സമസ്യ. വോട്ടു ചെയ്യാത്ത അഴീക്കോട് രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ വരേണ്ടെന്ന വിമര്‍ശനം ഒരുതരം ക്ലീഷേയുമായി.
ഒടുവില്‍ വിടവാങ്ങുമ്പോള്‍ അഴീക്കോടിനെ കാണാനെത്തുന്ന രാഷ്ട്രീയ പ്രമുഖരെ കാണുമ്പോള്‍ ഉറപ്പിച്ചു പറയാം, അഴീക്കോട് ഒരിക്കലും രാഷ്ട്രീയത്തില്‍ തോറ്റിട്ടില്ല. അദ്ദേഹത്തിന്‍റെ രാഷ്ട്രീയം എന്നും ജനന്മയുടേതായിരുന്നു.

അവരെന്നും മിത്രങ്ങള്‍

തൃശൂര്‍
ഇരുപത്തിയഞ്ചാം വയസില്‍ തുടങ്ങി 85ല്‍ വന്നു നിന്നപ്പോള്‍ സുകുമാര്‍ അഴീക്കോട് വാക്കുകള്‍കൊണ്ടു സമ്പാദിച്ച ശത്രുക്കള്‍ ഏറെ. പക്ഷേ, വിമര്‍ശനത്തിനപ്പുറം എല്ലാവരും അദ്ദേഹത്തിനു മിത്രങ്ങളാണെന്നു തിരിച്ചറിയുന്നത് രോഗ ശയ്യയിലായപ്പോള്‍. അദ്ദേഹം കണക്കറ്റുവിമര്‍ശിച്ചവര്‍, അദ്ദേഹത്തെ വിമര്‍ശിച്ചവര്‍, ആ കൈതലോടി കിടക്കയ്ക്കരികിലിരുന്നപ്പോള്‍ അറിഞ്ഞത് ആ സ്നേഹസാഗരത്തെ.
എല്ലാവരും വന്നു, പക്ഷേ നീ വന്നപ്പോഴാണ് എനിക്കു സന്തോഷമായത്. നീ വരുമെന്ന് എനിക്കറിയാമായിരുന്നു- ടി. പത്മനാഭനോട് മാഷ് പറഞ്ഞു. ആശുപത്രിയില്‍ കണ്ടു നിന്നവര്‍ക്കുപോലും അതു വികാര നിര്‍ഭരമായി. നീയില്ലെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ലെന്നു മൗനമായി മറുമൊഴിയോതിയിട്ടുണ്ടാകാം പത്മനാഭന്‍.
അഴീക്കോടിന്‍റെ വിമര്‍ശനം കണക്കില്ലാതെയേറ്റ വെള്ളാപ്പള്ളി നടേശന്‍ അഴീക്കോടിനെ കണ്ട് പൊട്ടിക്കരഞ്ഞു. എം.വി. ദേവന്‍, അന്തരിച്ച കെ. കരുണാകരന്‍, നടന്‍ മോഹന്‍ലാല്‍... അങ്ങനെ ശത്രുക്കളായ മിത്രങ്ങളുടെ പട്ടിക വലുത്. അവരെയെല്ലാം അവസാനനാളുകളില്‍ സ്നേഹത്തോടെ അരികിലെത്തി കാണാന്‍ കഴിഞ്ഞത് ഇനിയാര്‍ക്കും ലഭിക്കാത്ത ഭാഗ്യം. ആശുപത്രിക്കിടക്കയില്‍ നിന്നെഴുന്നേറ്റാല്‍ ഈ അനുഭവങ്ങള്‍ ആത്മകഥയാക്കും എന്ന് അഴീക്കോട് പറഞ്ഞിരുന്നു. ഇനിയീക്കഥകള്‍ ആത്മകഥയില്‍ പെടുത്തേണ്ട. കാരണം മലയാളിയുടെ മനസില്‍ ഒരിക്കലും മറക്കാത്ത മനുഷ്യത്വത്തിന്‍റെ മാതൃകയായി, മായാത്ത ചരിത്രമാകും അത്.

മരിക്കും മുന്‍പ് പേരുമിട്ടു

കോഴിക്കോട്
കെ.പി. സജീവന്‍
മരിക്കും മുന്‍പ് സ്വന്തം സ്മാരകത്തിനു പേരു നിര്‍ദേശിച്ചിരുന്നു സുകുമാര്‍ അഴീക്കോട്- അഴീക്കോട് സ്മാരക ഗ്രന്ഥാലയം. തിരക്കിട്ട പരിപാടികള്‍ക്കിടെ കഴിഞ്ഞ നവംബര്‍ 28നാണ് കോഴിക്കോട് കാരപ്പറമ്പിലെ വാഗ്ഭടാനന്ദ മന്ദിരത്തില്‍ മാഷെത്തുന്നത്. അദ്ദേഹം ചെയര്‍മാനായി 2011 നവംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്ത മന്ദിരത്തിന്‍റെ ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
പുതിയ മന്ദിരത്തില്‍ ആരംഭിക്കുന്ന ഗ്രന്ഥശാലയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. തൃശൂരിലെ വീട്ടില്‍ തിങ്ങി നിറഞ്ഞ പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്കു നല്‍കാമെന്ന് ആദ്യമേ മാഷ് പ്രഖ്യാപിച്ചു. പിന്നീട് ഗ്രന്ഥാലയത്തിനു പേരിടുന്നതിനെക്കുറിച്ചായി സംസാരം. “”ഒരു കാര്യം ചെയ്യ്, പേരും ഞാന്‍ പറയാം, അഴീക്കോട് സ്മാരക ഗ്രന്ഥാലയം....’’ കേട്ടുനിന്നവര്‍ ഞെട്ടാതിരുന്നില്ല. എന്തിനാണ് പേരിന്‍റെ കൂടെ ഒരു സ്മാരകം മാഷേ എന്ന് ചിലര്‍ ചോദിച്ചു. അദ്ദേഹം ചിരിച്ചു. “”ആ... എന്നാല്‍, അഴീക്കോട് വായനശാല എന്നോ മറ്റോ ഇട്ടോ....’’ അന്ന് കോഴിക്കോട് വിട്ടതാണ്. പിന്നെ കേട്ടത് ആശുപത്രിയിലായ വിവരം.
അഴീക്കോട് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വാഗ്ഭടാനന്ദ മന്ദിരത്തിലിരുന്നു മറിച്ചു നോക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ ധര്‍മരാജ് കാളൂരിന് സങ്കടം സഹിക്കാനാവുന്നില്ല. തനിക്കേറ്റവും പ്രിയപ്പെട്ട നഗരം കോഴിക്കോടാണെന്നു സുഹൃദ് സദസുകളില്‍ മാഷ് എപ്പോഴും പറയും. ബഷീറും എന്‍പിയും കെടിയും തിക്കോടിയനും എസ്കെയും എംടിയുമടക്കം പ്രിയപ്പെട്ട സുഹൃത്തുക്കളെയെല്ലാം തന്ന നഗരം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ച ടൗണ്‍ ഹാള്‍, കൂടുതല്‍ കാലം ജീവിച്ചത്... ഇങ്ങനെ ഒരുപാട് ക്രെഡിറ്റുകള്‍ അദ്ദേഹം ഈ നഗരത്തിനു നല്‍കി. ഒരുപക്ഷെ അദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെയാവാം തന്‍റെ പേരിലൊരു സ്മാരകം വരുന്നുണ്ടെങ്കില്‍ അത് കോഴിക്കോട്ടു തന്നെയാവട്ടെ എന്നാഗ്രഹിച്ചതെന്ന് ട്രസ്റ്റി അംഗവും അഴീക്കോടിന്‍റെ ശിഷ്യനും സന്തത സഹചാരിയും മുന്‍മേയറുമായ അഡ്വ. എ. ശങ്കരന്‍.

അച്ഛനും അമ്മയും

ഭാരതീയ പ്രസംഗകലയുടെ അനന്തവിഹായസില്‍ പാറിപ്പറക്കാന്‍ അഴീക്കോടിനു ചിറകു നല്‍കിയ രണ്ടു ശക്തികള്‍, അച്ഛന്‍ വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററും അമ്മ കോളോത്ത് തട്ടാരത്ത് മാധവിയമ്മയും.
പ്രസംഗവും എഴുത്തും ജീവിതത്തിന്‍റെ ഭാഗമായിരുന്നു ദാമോദരന്‍ മാസ്റ്റര്‍ക്ക്. സംസ്കൃതം, ജ്യോതിഷം, വൈദ്യം, വാസ്തുവിദ്യ എന്നിവയില്‍ സാമാന്യം ജ്ഞാനമുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ അന്നത്തെ രാഷ്ട്രീയ പ്രമുഖരും പൗരപ്രമുഖരും വീട്ടിലെത്താറുണ്ടായിരുന്നു. അഴീക്കോട് മാഷിന്‍റെ ബാല്യ-കൗമാരങ്ങള്‍ ഇതെല്ലാം കണ്ടാണു വളര്‍ന്നത്. രാഷ്ട്രീയ-സാംസ്കാരിക-ആത്മീയ അന്തരീക്ഷങ്ങള്‍ കൊച്ചു സുകുമാരനെ ആകര്‍ഷിച്ചു, ജ്ഞാനതൃഷ്ണയെ വളര്‍ത്തി.
മുന്‍കോപക്കാരനായ അച്ഛന്‍റെ സ്വഭാവം തനിക്കു മാത്രമാണു കിട്ടിയതെന്നു മാഷ് പറഞ്ഞിട്ടുണ്ട്. അച്ഛന്‍ പഠിപ്പിച്ച യോഗവിദ്യകള്‍ അഴീക്കോടിന്‍റെ ആരോഗ്യത്തെയും സംരക്ഷിച്ചു. സ്നേഹക്കടല്‍ എന്ന പ്രയോഗം കവിതയാണെങ്കില്‍ അമ്മ ആ കവിതയാണെന്നു മാഷ് തന്‍റെ ആത്മകഥയില്‍ പറയുന്നു. നല്ല മനുഷ്യനാകാന്‍ ഏറെയൊന്നും വായിക്കേണ്ടെന്നാണ് അമ്മ പഠിപ്പിച്ചത്. അച്ഛന്‍റെ വഴി ഉപേക്ഷിക്കാന്‍ തയാറാകാത്ത സുകുമാര്‍ വായനയുടെ ലോകത്തേക്കു വഴുതി. ഒടുവില്‍ അമ്മയുടെ വഴിയിലേക്കു മടങ്ങാനും ആഗ്രഹിച്ചിരുന്നു. എണ്ണ തേച്ചു കുളിപ്പിക്കുന്നതിനൊപ്പം കഥകളും കഥാപാത്രങ്ങളും അമ്മയുടെ വാമൊഴിയിലൂടെ പകര്‍ന്നുകിട്ടി. അമ്മ മരിക്കുമ്പോള്‍ അരികില്ലില്ലാതെ പോകുമോ എന്ന ആശങ്ക മാഷെ എപ്പോഴും അലട്ടിയിരുന്നു. മാഷുടെ വാക്കുകളില്‍ പറഞ്ഞാല്‍- അമ്മയുടെ മരണ സമയത്ത് അരികിലുണ്ടാകാന്‍ കഴിഞ്ഞതു മഹാഭാഗ്യമെന്നു പറയാമെങ്കിലും, അപ്പോള്‍ അനുഭവിക്കേണ്ടി വന്ന മഹാദുഃഖത്തിനു മുന്നില്‍ ആ ഭാഗ്യവും വ്യര്‍ഥമായിരുന്നു.

അഴീക്കോട് മുതല്‍...

തൃശൂര്‍

അംശത്തിലൂടെ അഖിലത്തെ പ്രാപിക്കണം. അവനവന്‍ ജനിച്ച കൊച്ചുദേശമല്ല, രാഷ്ട്രവും ലോകവുമെന്നും രാഷ്ട്രത്തിന്‍റെയും ലോകത്തിന്‍റെയും ചെറിയൊരു അംശം മാത്രമാണ് അതെന്നും ജനങ്ങളെ ധരിപ്പിക്കാന്‍ പറ്റിയ ഒരു വാക്ക്. അതിനുള്ള ഒന്നാമത്തെ ചവിട്ടുകല്ലാണ് ജന്മഗ്രാമമായ അംശം. ആ അംശത്തില്‍ അഖിലം പ്രതിബിംബിച്ചിരിക്കുന്നു.
കെ.ടി.സുകുമാരന്‍, സുകുമാര്‍ അഴീക്കോട് ആയത് എങ്ങനെയെന്ന് അറിഞ്ഞു കൂടാ എന്നു മാഷ് തന്നെ പറയുന്നുണ്ട്. എഴുതാന്‍ തുടങ്ങുന്ന കാലത്ത് ഔദ്യോഗിക നാമത്തില്‍ നിന്നുള്ള മോചനമായിരുന്നു അഴീക്കോട് എന്ന കൂട്ടിച്ചേര്‍ക്കല്‍. അതെപ്പറ്റി മാഷ് പറഞ്ഞത് ഇങ്ങനെയാണ്- ഞാന്‍ പോകുന്നിടത്തെല്ലാം കൂടെ അഴീക്കോട് ഉണ്ട്. മൃത്യുവിനെപ്പോലെ അത് എന്നില്‍ നിത്യസന്നിഹിതന്‍’. അങ്ങനെ സുകുമാരന്‍ അഖിലത്തെയും തന്നോടു ചേര്‍ത്തു. അഴീക്കോട് ദേശം സുകുമാരനെ സുകുമാര്‍ അഴീക്കോട് ആക്കിയതു പോലെ മികച്ച വാഗ്മിയും മനുഷ്യസ്നേഹിയുമാക്കി.

ഹരിജനങ്ങളുടെ ധനനിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്‍റ് അന്നു നടത്തിയ സഹകരണ ധനസഹായ പദ്ധതി, ഐക്യനാണയസംഘത്തിന്‍റെ ഓഫിസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അഴീക്കോട് മാഷുടെ വീടായിരുന്നു. സുകുമാര്‍ അഴീക്കോടിന്‍റെ അച്ഛന്‍ പനയ്ക്കല്‍ ദാമോദരന്‍ മാസ്റ്ററായിരുന്നു രജിസ്റ്ററുകളുടെ സൂക്ഷിപ്പുകാരന്‍. ആത്മവിദ്യാസംഘത്തിന്‍റെ സജീവപ്രവര്‍ത്തനരംഗമായിരുന്നു അന്ന് അഴീക്കോട്. വാഗ്ഭടാനന്ദന്‍റെ ശിഷ്യരായിരുന്നു അഴീക്കോടിന്‍റെ വീട്ടിലെത്തിയിരുന്ന ഹരിജനങ്ങള്‍. നാട്ടിലെ പൊതുസമ്മതനായ ദാമോദരന്‍ മാസ്റ്ററുടെ വ്യക്തിപ്രഭാവവും ജാതി മത ചിന്തകള്‍ തൊട്ടു തീണ്ടാതെയുള്ള ആദര്‍ശസുന്ദരമായ ജീവിതബോധത്തിലേക്കാണ് വഴികാട്ടിയത്.
നാട്ടിലെ മികച്ച ബാഡ്മിന്‍റന്‍ താരമായ പറച്ചൂത്തി ദാമോദരന്‍, മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന ഡിക്രൂസ് എന്നിവരും അഴീക്കോടിന്‍റെ ആരാധ്യ പുരുഷന്മാരായി. ഒരു ദേശത്തെ അധ്യാപകരെപ്പറ്റിയും പ്രസംഗകരെപ്പറ്റിയും നേതാക്കളെപ്പറ്റിയും മാത്രമല്ല, കളിക്കാരെപ്പറ്റിയും അഭിമാനിക്കാമെന്ന് ദാമോദരന്‍ പഠിപ്പിച്ചു തന്നുവെന്ന് അഴീക്കോട് ആത്മകഥയില്‍ പറയുന്നു.

അഴീക്കോട്ടെ നളന്ദയിലെ പഠനകാലത്തെ മികച്ച മൂന്ന് അധ്യാപകരും, അഴീക്കോടിലെ പ്രഭാഷകനെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. എം.ടി. കുമാരന്‍ മാസ്റ്ററും പി.എം. കുഞ്ഞിരാമന്‍ നമ്പ്യാരും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അച്യുതന്‍ നായരുമൊന്നും സിലബസില്‍ ഒതുങ്ങിനിന്നല്ല പഠിപ്പിച്ചിരുന്നത്. അഴീക്കോടിന്‍റെ വ്യക്തിത്വത്തിനു രൂപം നല്‍കിയതും പില്‍ക്കാലത്ത് അദ്ദേഹത്തില്‍ വികാസം കൊണ്ട ചോദനകളുടെ ഉറവുകളായതും ഈ അധ്യാപകരായിരുന്നു. ആത്മവിദ്യാസംഘത്തിന്‍റെ ബിംബാരാധന വിരോധം മൂലം ക്ഷേത്രാരാധനയോട് അഴീക്കോട് വിമുഖനായി. അനാചാരങ്ങളിലും ദുരാചാരങ്ങളിലും പെട്ടുഴലാതെ ശുദ്ധമായ ആത്മീയ ബോധത്തില്‍ വളര്‍ന്നു വരാനും ഈ പശ്ചാത്തലം അദ്ദേഹത്തെ സഹായിച്ചു. ഇന്നത്തെ എന്‍റെ ഓരോ നാരായ വേരിനും അത്ര പഴക്കമുണ്ട് ‘- തന്നെ രൂപപ്പെടുത്തിയ ഗ്രാമത്തെക്കുറിച്ച് അഴീക്കോട് പറയുന്നു.

നിലയ്ക്കാത്ത ശബ്ദസഞ്ചാരം

ഇരമ്പിയൊഴുകിയ ഒരു നദി കാലമെന്ന മഹാസാഗരത്തില്‍ വിലയം ചെയ്തിരിക്കുന്നു. കലഹിച്ചു കലങ്ങിയുള്ള പാച്ചിലില്‍ ഇരുകരകളില്‍ നിന്നും പലതും കടപുഴക്കിയെറിഞ്ഞിട്ടുണ്ട്. പലതിനോടും സമരസപ്പെട്ട് പ്രവാഹഗതി മുറിഞ്ഞു തടഞ്ഞു നിന്നിട്ടുമുണ്ട്. എങ്കിലും കേരളത്തിന്‍റെ സമൂഹ മനഃസാക്ഷിയിലൂടെ പലതും ശുദ്ധീകരിച്ചു തന്നെയായിരുന്നു സുകുമാര്‍ അഴീക്കോട് എന്ന പ്രയാണം.

വിമര്‍ശന സാഹിത്യത്തില്‍ വിഗ്രഹഭഞ്ജകന്‍റെ വേഷമായിരുന്നു തുടക്കത്തില്‍. ജനശ്രദ്ധയിലേക്കു പ്രതിഷ്ഠിക്കപ്പെട്ടതും സാഹിത്യ വിമര്‍ശനത്തിന്‍റെ കാര്‍ക്കശ്യം കൊണ്ടുതന്നെ. മുറിവേല്‍പ്പിച്ചു തന്നെയാവണം നിരൂപണം എന്ന മുന്‍ നിശ്ചയപ്രകാരം കുറിക്കപ്പെട്ടതു മൂര്‍ച്ചയുള്ള അക്ഷരങ്ങള്‍.

സാഹിത്യ വിമര്‍ശന രംഗത്തെ അനാഗത ശ്മശ്രുവിന്‍റെ ശരങ്ങള്‍ ലക്ഷ്യം വച്ചത്, അക്കാലത്തെ അക്ഷര കുലഗുരുക്കന്‍മാരെത്തന്നെ. മുറിവേറ്റതു ജി. ശങ്കരക്കുറുപ്പ് അടക്കം മഹാരഥന്മാര്‍ക്ക്. വാക്കുകളുടെ വായ്ത്തല കൊണ്ടു മലയാളത്തിന്‍റെ സാംസ്കാരിക ഭൂമിയില്‍ തന്‍റേതായ ഒരു ഇടം നിര്‍ദയം വെട്ടിപ്പിടിച്ചെടുക്കുകയായിരുന്നു സുകുമാര്‍ അഴീക്കോട്. കലാലയ അധ്യാപകന്‍ എന്ന മേല്‍വിലാസത്തിന്‍റെ മതില്‍ക്കെട്ട് പൊളിച്ചു പണിതതു പ്രഭാഷണ കലയിലൂടെ. അഴീക്കോടിന്‍റെ വാഗ്ധോരണി കേള്‍ക്കാന്‍ അകലങ്ങളില്‍ നിന്നുപോലും ആളുകള്‍ തടുത്തുകൂടി. കഥകളിക്കും നൃത്തത്തിനും നാടകത്തിനുമെല്ലാം എന്നതുപോലെ അഴീക്കോടിന്‍റെ പ്രസംഗകലയ്ക്കുമുണ്ടായി ആസ്വാദക സംഘങ്ങളും, ആരാധക വൃന്ദങ്ങളും. വേദികളില്‍ നിന്നു വേദികളിലേക്കുള്ള നിലയ്ക്കാത്ത ശബ്ദ സഞ്ചാരത്തിന്‍റെ ദശകങ്ങള്‍. വേദികളിലോരോന്നിലും ഉണ്ടായി വിവാദത്തിന്‍റെ വെടിക്കെട്ടുകള്‍. പ്രസംഗകലയുടെ കരിമരുന്നു പ്രയോഗവും കമ്പക്കെട്ടും കണ്ടാസ്വദിച്ചു കൈയടിക്കാന്‍ അഴീക്കോടിനു പിന്നാലെ സഞ്ചരിച്ചു ആരാധകരും, മാധ്യമ സംഘങ്ങളും. പഠിച്ചും മനനം ചെയ്തും പറഞ്ഞതപ്പാടെ ഹൃദയത്തിലേക്കു പകര്‍ത്തിവച്ച അനുയായികള്‍ തന്നെ അനേകം പേരുണ്ട് അഴീക്കോടിന്.

സദസുകളെ എടുത്ത് അമ്മാനമാടുന്ന കരവിരുതിനെ അനുകരിക്കാനും ഉണ്ടായി അനേകര്‍. കരഘോഷവും ചിരിയുടെ പടക്കവും ചേര്‍ന്നു പൊട്ടുന്ന നിമിഷങ്ങളില്‍, ചിലപ്പോള്‍ മതിമറന്നു പോയിട്ടുമുണ്ട് അഴീക്കോടിലെ സമചിത്തത തികഞ്ഞ വാഗ്മി. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയണം താന്‍ എന്ന ബോധം ചിലപ്പോള്‍ ഉയരങ്ങളില്‍ നിന്നു താഴേയ്ക്കു നടത്തിച്ചിട്ടുണ്ട് അഴീക്കോട് എന്ന ഗരിമയെ. താന്‍ പറയുന്നതിനു കേരളീയ സമൂഹം കല്‍പ്പിക്കുന്ന വിലയും മതിപ്പും ഗുരുത്വവും അളന്നു കുറിച്ചു തിരിച്ചറിഞ്ഞു തന്നെയായിരുന്നു അഴീക്കോടിന്‍റെ പ്രസംഗങ്ങളും, പ്രതികരണങ്ങളും. അതു പലപ്പോഴും തന്നെക്കാള്‍ പ്രബലരും ലബ്ധപ്രതിഷ്ഠരുമായവരോടുള്ള കലഹങ്ങളില്‍ കൊണ്ടുപെടുത്തിയിട്ടുമുണ്ട് മാഷിനെ. എന്നാല്‍, എല്ലാ കലഹങ്ങളിലും, ഒരു ഒത്തുതീര്‍പ്പിന്‍റെ നൂലിട ബാക്കിവയ്ക്കാന്‍ ശ്രദ്ധിക്കുകകൂടി ചെയ്തിരുന്നു, അഴീക്കോടെന്ന ചാതുര്യം. തന്‍റെ കലഹങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതും ആഘോഷിക്കുന്നതും കണ്ടാസ്വദിച്ചും, കൊണ്ടും കൊടുത്തുമെല്ലാം, മലയാളത്തില്‍ നിറഞ്ഞുതന്നെ നിന്നു അഴീക്കോട്, ഇക്കഴിഞ്ഞ നാലു ദശാബ്ദങ്ങളില്‍.

പഠിക്കാതെയും ചിന്തിക്കാതെയും വീണ്ടുവിചാരമില്ലാതെയും, മനഃപൂര്‍വവുമെല്ലാം പലതും പറഞ്ഞിട്ടുണ്ടാവാം അഴീക്കോട്. തന്നെ വണങ്ങാതെ വഴിയൊഴിഞ്ഞു പോയവരെപ്പോലും കലഹവാസനയുടെ ചൂണ്ടയില്‍ക്കൊരുത്തു വിവാദങ്ങളുടെ തിരക്കുത്തിലേക്കു വലിച്ചു കൊണ്ടുപോയിട്ടുമുണ്ടാവാം. അത്തരം കണക്കെടുപ്പുകള്‍ ഇനിയങ്ങോട്ട് അപ്രസക്തം. സ്പര്‍ധകള്‍ പലതും പറഞ്ഞു പരിഹരിച്ചാണ് അഴീക്കോട് മാഷ് യാത്രയാവുന്നത്. അന്ത്യനാളുകളില്‍, മരണക്കിടക്കയിലാണു താനെന്ന തിരിച്ചറിവില്‍ത്തന്നെ കലഹത്തിന്‍റെ പറ്റു ബാക്കികള്‍ പലതും പറഞ്ഞുതീര്‍ത്തു. കൊണ്ടും കൊടുത്തും പല നാളുകള്‍ കൊണ്ടുപടുത്ത ശത്രുതകള്‍ കൈകൊടുത്തു കണക്കു തീര്‍ത്തു.

കാലമോ മരണം തന്നെയോ നിനച്ചാല്‍ പരിഹരിക്കപ്പെടാത്ത ചില മുറിവുകള്‍ ഇനിയും ബാക്കി വച്ചാണ്, എണ്‍പത്തിയഞ്ചാം വയസില്‍ അഴീക്കോട് മാഷ് യാത്രയാവുന്നത്. ദശാബ്ദങ്ങള്‍ നീണ്ട പ്രഭാഷണ സഞ്ചാരങ്ങള്‍ക്കിടെ, മാഷ് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ഈ നാടിന്‍റെ പുരികം ചുളിഞ്ഞ സന്ദര്‍ഭങ്ങള്‍ വിരളമല്ല. അവസാന ശ്വാസംവരെ താന്‍ നെഞ്ചേറ്റും എന്നു പറഞ്ഞുവച്ച ചില കലഹങ്ങളില്‍, അതി നാടകീയമായ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങിയത്, അഴീക്കോടെന്ന നല്ല "വഴക്കാളി'യെ ആരാധനാ വിഗ്രഹമാക്കിയവരെ നൊമ്പരപ്പെടുത്തിയിട്ടുമുണ്ട്. അപ്പോഴും, ആ പതിഞ്ഞ ശബ്ദം അവതരിപ്പിച്ച ചിന്തകളും, പ്രതിഷേധങ്ങളും ഈ നാടിന്‍റെ രാഷ്ട്രീയ സാംസ്കാരിക പരിസരങ്ങളില്‍ മുഴങ്ങിത്തന്നെ നിലകൊള്ളും.

നാടിന്‍റെ നന്മയ്ക്കു വേണ്ടി, നിര്‍ത്താതെ നിത്യവും ഉയര്‍ന്നിരുന്ന ഒരു പ്രാര്‍ഥനയുടെ കണ്ഠനാളമാണ് ഇന്നലെ പുലര്‍ച്ചെ അടഞ്ഞുപോയത്. ആ ശബ്ദത്തെ തിരിച്ചറിഞ്ഞ് ഉള്‍ക്കൊണ്ട ഈ നാട്, അതിന്‍റെ അഭാവം തീര്‍ച്ചയായും കൂടുതല്‍ തിരിച്ചറിയും ഇനിയുള്ള നാളുകളില്‍. മെല്ലിച്ചു കറുത്ത ശരീരത്തിനുള്ളില്‍, ഖദര്‍ ജുബ്ബയില്‍ പൊതിഞ്ഞു നാടെമ്പാടും സഞ്ചരിച്ചിരുന്ന അക്ഷരങ്ങളുടെ അഗ്നിപര്‍വതമാണ്, അണഞ്ഞു പോവുന്നത്.

പ്രകൃതിയില്‍ ഉണ്ടാവുന്ന ഓരോ ശബ്ദവും, കെട്ടുപോവാതെ, നമുക്കു കേള്‍ക്കാനാവാത്ത തരംഗങ്ങളായി, അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്നു എന്നത്രേ വിശ്വാസം. അനന്തകോടി ശബ്ദങ്ങളുടെ ഈ ബ്രഹ്മാണ്ഡ സഞ്ചയത്തില്‍ നിന്നു ചിലതെങ്കിലും വീണ്ടെടുക്കാന്‍ അവസരമുണ്ടായാല്‍, അഴീക്കോടിന്‍റെ പതിഞ്ഞതെങ്കിലും ഗംഭീരമായ ശബ്ദം, ഒരു വട്ടം കൂടി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും, അനേക ലക്ഷം മലയാളികള്‍. ചിന്തിക്കാനും കലഹിക്കാനും ഈ നാടിനെ പഠിപ്പിച്ച ഗുരുക്കന്മാരുടെ പട്ടികയില്‍ അഴീക്കോടിന്‍റെ പേരുകൂടി നിശ്ചയമായും എഴുതിച്ചേര്‍ക്കും, നമ്മുടെ കാലഘട്ടം.

കാര്‍ട്ടൂണിസ്റുകളുടെ അഴീക്കോട് മാഷ്

സുധീര്‍നാഥ്
1993 ആഗസ്ത്. അന്നാണു ഞാന്‍ സുകുമാര്‍ അഴീക്കോട് മാഷെ ആദ്യമായി നേരില്‍ക്കണ്ടു സംസാരിക്കുന്നത്. കേരള കാര്‍ട്ടൂര്‍ അക്കാദമിയുടെ ഹൂ ഈസ് ഹൂ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുക എന്നതാണ് എന്നില്‍ നിക്ഷിപ്തമായ കടമ. അന്നു ഞാന്‍ കോളജ് വിദ്യാര്‍ഥി. അദ്ദേഹം പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു. മാരുതി 800ല്‍ അദ്ദേഹം എത്തി. അന്നു നാല്‍പ്പതോളം കാര്‍ട്ടൂണിസ്റ്റുകള്‍ പ്രകാശനച്ചടങ്ങ് നടന്ന കൊച്ചി സര്‍വകലാശാലാ എസ്.എം.എസ് ഹാളില്‍ കൂടിയിരുന്നു.
പുസ്തക പ്രകാശനത്തിനുശേഷം അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും ഓര്‍ക്കുന്നു: "കാര്‍ട്ടൂണ്‍ എന്നത് മനുഷ്യസ്വഭാവത്തിലുള്ള അസാധാരണമായ പ്രതിഭയാണ്. നമ്മളെല്ലാവരും ഈശ്വരസൃഷ്ടിയില്‍ കാര്‍ട്ടൂണുകളായാണു വരുന്നത്. ലോകത്തെ ഏറ്റവും വലിയ കാര്‍ട്ടൂണിസ്റ്റ് അതുകൊണ്ട് ഈശ്വരനാണ്.'' സുകുമാര്‍ അഴീക്കോടിന്റെ പുസ്തകപ്രകാശനച്ചടങ്ങിലെ പ്രസംഗം സദസ്സിനു ചിരിയും ചിന്തയും പകര്‍ന്നുനല്‍കി.
അഴീക്കോട് മാഷ് തന്റെ പ്രസംഗത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: "നമ്മളൊക്കെ കാര്‍ട്ടൂണുകളാണ്. പക്ഷേ, നമുക്ക് നമ്മുടെ ഉള്ളിലുള്ള കാര്‍ട്ടൂണ്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. അതാണു നമ്മുടെ ജീവിതപരാജയം. അതു കണ്ടുപിടിക്കുന്നവരാണ് കാര്‍ട്ടൂണിസ്റുകള്‍. അതുകൊണ്ട് അവര്‍ ഈശ്വരദൌത്യം ഇവിടെ ആവിഷ്കരിക്കുന്നു.''
"നമ്മുടെ ഉള്ളിലുള്ള 'ഞാനെന്ന' അവസ്ഥയുടെ വികൃതരൂപം, ചില അസാധാരണ ദൃഷ്ടികള്‍ക്കു കാണാന്‍ സാധിക്കും. ആ ദൃഷ്ടിയാണു കാര്‍ട്ടൂണിസ്റിന്റെ ദൃഷ്ടി. അതുകൊണ്ട് ഏതു കാര്‍ട്ടൂണിസ്റും അഗാധതയില്‍ ഒരു ചിന്തകനാണ്''- അഴീക്കോട് മാഷ് പറഞ്ഞു.
പിന്നീടങ്ങോട്ട് പലപ്പോഴായി മാഷുമായി അടുത്തിടപഴകാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ വര പരിപാടിയില്‍ പങ്കെടുക്കാനും മാഷ് എത്തി.
കാര്‍ട്ടൂണിസ്റുകളുടെ പ്രിയതോഴനായിരുന്ന അദ്ദേഹത്തിന്റെ നര്‍മം അനുകരണീയമാണ്. അതു കാര്‍ട്ടൂണിസ്റ്റുകളുടെ കാ ര്‍ട്ടൂണുകള്‍പോലെ ശക്തമാണ്. മാഷിന്റെ വാക്ശരത്തില്‍ വേദനകൊണ്ടു പുളഞ്ഞവര്‍ എത്രയെത്ര പേര്‍. എങ്കിലും അവര്‍ അദ്ദേഹത്തിന്റെ മുന്നിലെത്തുന്നു. എല്ലാവര്‍ക്കും അദ്ദേഹം പ്രിയമുള്ളവനാവുന്നു.
ഇക്കഴിഞ്ഞ ജനുവരി നാലിന് കവി കെ സച്ചിദാനന്ദന്‍സാറിന്റെ കൂടെ തൃശൂര്‍ അമല ആശുപത്രിയില്‍ മാഷെ കാണാന്‍ ഞാനും പോയി. അദ്ദേഹത്തെ കാര്‍ട്ടൂണ്‍ചടങ്ങുകളുടെ കാര്യം ഓര്‍മിപ്പിച്ചു. കാര്‍ട്ടൂണുകളില്‍ പലപ്പോഴായി വന്നപ്പോള്‍ എല്ലാവരും മാഷിന്റെ ചുണ്ടാണ് പ്രത്യേകതയായി കണ്ടു വരയ്ക്കാറ്.
മാഷിന്റെ ചുണ്ടില്‍ ചിരിവിരിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
മരണത്തലേന്ന് എന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്െടന്ന് വാക്കുകളില്‍നിന്നു വ്യക്തം. മരണം മുന്നില്‍ക്കണ്ട് അദ്ദേഹം സന്ദര്‍ശകരെ സ്വീകരിക്കുന്നു. എന്തൊരു ശക്തനാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള സ്നേഹപ്രകടനം തന്നെ ആയിരുന്നു, വിവരമറിഞ്ഞ് അമല ആശുപത്രിയിലേക്ക് സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരുടെയും ഒഴുക്ക്. ഒരുപക്ഷേ, ഇത്രയേറെ സ്നേഹം ലഭിച്ച മനുഷ്യന്‍ അടുത്തകാലത്തൊന്നും കേരളത്തില്‍ ജീവിച്ചിരുന്നിട്ടില്ല.
മാഷിന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളുടെ സമൂഹം തലകുനിക്കുന്നു.

സാഹിത്യാചാര്യന്‍, ഗുരുശ്രേഷ്ഠന്‍

സാഹിത്യാചാര്യന്‍, ഗുരുശ്രേഷ്ഠന്‍
മംഗലാപുരം സെന്റ് ആഗ്നസ് കോളജില്‍ അധ്യാപകനായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റേയും കേളോത്തു തട്ടാരത്തു മാധവിയമ്മയുടേയും ആറുമക്കളില്‍ നാലാമനായി 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോടായിരുന്നു സുകുമാര്‍ അഴീക്കോടിന്റെ ജനനം. തേഡ് ഫോറം വരെ അഴീക്കോട് സൌത്ത് ഹയര്‍ എലിമെന്ററി സ്കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍ ചേര്‍ന്ന് 1941ല്‍ എസ്എസ്എല്‍സി പാസായി. മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍നിന്ന് 1946-ല്‍ ബിരുദം നേടി.
ഒരു വര്‍ഷം കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍ വൈദ്യപഠനം. കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജില്‍നിന്ന് അധ്യാപക പരിശീലന (ബിടി) ബിരുദം. സ്വകാര്യമായി പഠിച്ച് മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്നു മലയാളത്തിലും സംസ്കൃതത്തിലും എംഎ ബിരുദങ്ങള്‍. 1981 ല്‍ കേരള യൂണിവേഴ്സിറ്റിയില്‍നിന്നു പിഎച്ച്ഡിയും കരസ്ഥമാക്കി.
യൌവനാരംഭത്തില്‍ വാഗ്ഭടാനന്ദഗുരുവിന്റെ ചിന്തകള്‍ സ്വാധീനിച്ചു. 1946 ല്‍ ജോലിതേടി ഡല്‍ഹിയില്‍. ലഭിച്ച ഉദ്യോഗം വേണ്െടന്നുവച്ചു തിരിച്ചുപോരുമ്പോള്‍ സേവാഗ്രാമില്‍ പോയി ഗാന്ധിജിയെ കണ്ടു.
വിദ്യാര്‍ഥികോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. 1962ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലശേരി നിയോജകമണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും എസ്.കെ. പൊറ്റെക്കാടിനോടു പരാജയപ്പെട്ടു.
നാഷണല്‍ ബുക്ക് ട്രസ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍(1993-96), സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റ്(1965-77), യുജിസിയുടെ ആദ്യത്തെ മലയാളം നാഷണല്‍ ലക്ചറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ മലയാളം ലക്ചറര്‍ (1956-62), മൂത്തകുന്നം എസ്എന്‍എം ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ (1962-71), കാലിക്കട്ട് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍, ആക്ടിംഗ് വൈസ് ചാന്‍സലര്‍ (1974-78) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1986 ല്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ചു. കാലിക്കട്ട് വാഴ്സിറ്റിയിലെ ആദ്യ എമരിറ്റസ് പ്രഫസര്‍, യുജിസിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര- കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിരമിച്ചശേഷം തൃശൂര്‍ ജില്ലയിലെ വിയ്യൂരിലാണ് ഏറെക്കാലം താമസിച്ചതെങ്കിലും പിന്നീട് ഇരവിമംഗലത്തേക്കു താമസം മാറ്റി. അദ്ദേഹം നേടിയ നൂറുകണക്കിനു പുരസ്കാരങ്ങളുടേയും ഗ്രന്ഥങ്ങളുടേയും വന്‍ശേഖരങ്ങളുടെ പ്രദര്‍ശനശാലയ്ക്കു സമാനമാണ് പുത്തൂര്‍ ഇരവിമംഗലത്തെ വസതി.
കടലുകള്‍ കടന്ന പ്രഭാഷണപ്പെരുമ
പ്രഭാഷണത്തിലാണ് അഴീക്കോടിന്റെ പെരുമ. സ്വാതന്ത്യ്രജൂബിലി പ്രഭാഷണ പരമ്പര, ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണപരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴുദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണപരമ്പര, കാലിക്കട്ട് വാഴ്സിറ്റിയുടെ പ്രഫ. അഴീക്കോട് എന്‍ഡോവ്മെന്റ് വാര്‍ഷിക പ്രഭാഷണപരിപാടി എന്നിവ ഏറെ പ്രശസ്തം. യുഎസ്എ, കാനഡ, ഇംഗ്ളണ്ട്, ശ്രീലങ്ക, സിംഗപ്പൂര്‍, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പത്രാധിപരായും കോളമിസ്റായും അദ്ദേഹം തിളങ്ങി. നവഭാരതിയുടെ സ്ഥാപകാധ്യക്ഷന്‍. ദിനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ പത്രാധിപരായി പ്രവര്‍ത്തിച്ചു. വിവിധ പത്രങ്ങളിലെ കോളങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. വൈലോപ്പിള്ളി സ്മാരകസമിതി, പി. കുഞ്ഞിരാമന്‍നായര്‍ സ്മാരകം എന്നിവയുടെ അധ്യക്ഷന്‍.
പുരസ്കാരങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ 2007ല്‍ പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചെങ്കിലും ഡോ. അഴീക്കോട് അതു നിരസിച്ചു. ഉപനിഷത്തുകളുടെ സമഗ്രപഠനമായി അദ്ദേഹം രചിച്ച 'തത്ത്വമസി' എന്ന കൃതി 1985ല്‍ കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാര്‍ഡുകളും 1989-ല്‍ വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ്, സുവര്‍ണകൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകളും നേടി. 1985-ല്‍ സാഹിത്യ അക്കാദമിയുടെ സാഹിത്യ വിമര്‍ശനത്തിനുള്ള അവാര്‍ഡ് മലയാള സാഹിത്യവിമര്‍ശം എന്ന കൃതിക്കു ലഭിച്ചു. 1991ല്‍ സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം നല്കി. 2004-ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും 2007-ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു.
നേടിയ നൂറുകണക്കിനു പുരസ്കാരങ്ങളുടെയും രചിച്ചതും വാങ്ങിക്കൂട്ടിയതുമായ ഗ്രന്ഥങ്ങളുടെയും വലിയ പ്രദര്‍ശനശാലയാണ് അദ്ദേഹത്തിന്റെ വസതി.
നിരൂപകന്‍, 35 കൃതികള്‍
മുപ്പത്തഞ്ചോളം കൃതികളുടെ രചയിതാവാണ് അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ചു മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമായി വിലയിരുത്തപ്പെടുന്നു.
ആശാന്റെ സീതാകാവ്യം(1954), രമണനും മലയാളകവിതയും(1956), പുരോഗമനസാഹിത്യവും മറ്റും(1957), മഹാത്മാവിന്റെ മാര്‍ഗം(1959), ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു(1963), മഹാകവി ഉള്ളൂര്‍-ഇംഗ്ളീഷ്(1979), മഹാകവി ഉള്ളൂര്‍-ഹിന്ദി(1980), മഹാകവി ഉള്ളൂര്‍ - തെലുങ്ക്(83), വായനയുടെ സ്വര്‍ഗത്തില്‍(1980), മലയാള സാഹിത്യവിമര്‍ശനം(1981), ചരിത്രം: സമന്വയമോ സംഘട്ടനമോ(1983), തത്ത്വമസി(1984), മലയാള സാഹിത്യപഠനങ്ങള്‍(1986), വിശ്വസാഹിത്യപഠനങ്ങള്‍(1986), തത്ത്വവും മനുഷ്യനും(1986), ഖണ്ഡനവും മണ്ഡനവും(1986), എന്തിനു ഭാരതധരേ(1989), അഴീക്കോടിന്റെ സംഭാഷണങ്ങള്‍-എഡിറ്റിംഗ് പി.വി.മുരുകന്‍(1993), ഗുരുവിന്റെ ദുഃഖം(1993), അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍(1995), അഴീക്കോടിന്റെ ഫലിതങ്ങള്‍(1995), ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ(1997), പാതകള്‍ കാഴ്ചകള്‍(1997), നവയാത്രകള്‍(1998), ഭാരതീയത(1999), പുതുപുഷ്പങ്ങള്‍(1999), തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍(1999), പ്രിയപ്പെട്ട അഴീക്കോടിന്(2001), ഇന്ത്യയുടെ വിപരീതമുഖങ്ങള്‍(2003), അഴീക്കോടിന്റെ ലേഖനങ്ങള്‍(207), അഴീക്കോട് മുതല്‍ അയോധ്യ വരെ(2007). വിവര്‍ത്തനങ്ങള്‍: ഒരുകൂട്ടം പഴയ കത്തുകള്‍(1964), ഹക്കിള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍(1967), ജയദേവന്‍(1980).
കായികപ്രേമി
കായികമത്സരങ്ങള്‍ അഴീക്കോടിനു ഹരമായിരുന്നു. പുതുതലമുറ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റിനോടാണ് ഏറെ കമ്പം. സച്ചിന്‍ തെണ്ടുല്‍ക്കറെയും വലിയ ഇഷ്ടം. ടെന്നീസ്, ഫുട്ബോള്‍, വോളിബോള്‍, ഹോക്കി എന്നീ കളികളെല്ലാം അദ്ദേഹം ഇഷ്ടപ്പെട്ടു. മുമ്പ് ഗുസ്തിയും ബാഡ്മിന്റണും അക്കൂട്ടത്തിലുണ്ടായിരുന്നു. അര്‍ധരാത്രി കഴിഞ്ഞാലും ടിവിയില്‍ ക്രിക്കറ്റും ടെന്നീസും ഫുട്ബോളുമെല്ലാം ആവേശപൂര്‍വം അദ്ദേഹം കാണുമായിരുന്നു.
അഴീക്കോടിന്റെ സമ്പാദ്യം
ഭാര്യയും മക്കളുമില്ലാത്ത ഡോ. സുകുമാര്‍ അഴീക്കോടിന് എന്തു സമ്പാദ്യം കാണും. അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ റോയല്‍റ്റി, പ്രസംഗങ്ങള്‍ക്കുള്ള പ്രതിഫലം, മോശമല്ലാത്ത പെന്‍ഷന്‍, നല്ലൊരു വീടും പറമ്പും, അങ്ങനെ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ മതിക്കുന്ന സമ്പത്ത് അദ്ദേഹത്തിനുണ്െടന്നു കരുതുന്നവര്‍ ധാരാളം. എന്നാല്‍, കാര്യമായ സമ്പാദ്യമൊന്നുമില്ലെന്നാണ് അഴീക്കോട് ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്.
ഇരവിമംഗലത്തെ വീടും 16 സെന്റ് സ്ഥലവുമാണു പ്രധാന സമ്പാദ്യം. വീട്ടില്‍ ആയിരക്കണക്കിനു പുസ്തകങ്ങളും എണ്ണമറ്റ പാരിതോഷികങ്ങളുമുണ്ട്. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്നതാണ് ഈ സമാഹാരം. വിയ്യൂരിലെ വീടു വിറ്റുകിട്ടിയ പണംകൊണ്ടാണ് ഇരവിമംഗലത്തു സ്ഥലം വാങ്ങി വീടു നിര്‍മിച്ചത്. പഴയ മാരുതി കാര്‍ വിറ്റു വ ലിയ കാര്‍ വാങ്ങുകയും ചെയ്തു.
ഗ്രന്ഥങ്ങളുടെ റോയല്‍റ്റിയും പ്രതിഫലവും പ്രസാധകര്‍ പതിവായി അയച്ചുതരാറില്ലെന്നു ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. പെന്‍ഷനായി ലഭിക്കുന്ന തുക വീട്ടിലെ പാചകക്കാരിയുടെ ശമ്പളത്തിനുപോലും തികയില്ലത്രേ.

അസ്തമിച്ച ധൈഷണിക സൂര്യന്‍ -പെരുമ്പടവം ശ്രീധരന്‍

നമ്മുടെ സാഹിത്യ-സാംസ്കാരിക-സാമൂഹ്യരംഗങ്ങളുടെ ആകാശത്തു കത്തിജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു സുകുമാര്‍ അഴീക്കോട്. ആചാര്യനെന്ന നിലയില്‍ കേരളം അദ്ദേഹത്തെ അംഗീകരിച്ചിരുന്നു. ഏതു വിഷയത്തിലും ഏതു പ്രശ്നത്തിലും അഴീക്കോടിന്റെ അഭിപ്രായത്തിനായി കേരളം കാതോര്‍ത്തു. തന്റെ സര്‍ഗാത്മക ജീവിതം ആരംഭിക്കുമ്പോള്‍ കുട്ടിക്കൃഷ്ണ മാരാരുടെയും മുണ്ടശേരിയുടെയും വിമര്‍ശനമാര്‍ഗങ്ങള്‍ കണ്ടറിഞ്ഞ അഴീക്കോട് തന്റേതായ വഴി തെരഞ്ഞെടുത്തു.
തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ അദ്ദേഹം മുറുകെപ്പിടിച്ചു. തെറ്റെന്നു തോന്നിയ ആശയങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഒരു യോദ്ധാവിനെപ്പോലെ പടവെട്ടി. ആര്‍ക്കെല്ലാം നോവുമെന്നോ ആര്‍ക്കുനേരെയാണ് ശരങ്ങളയയ്ക്കുന്നതെന്നോ നോക്കാതെയായിരുന്നു ആ യുദ്ധം.
ശിശുസഹജമായ ഒരു നിഷ്കളങ്കത അദ്ദേഹത്തിനുണ്ടായിരുന്നു. അല്ലെങ്കില്‍ എതിര്‍ക്കപ്പെടേണ്ട ആശയങ്ങള്‍ക്കു മുന്നില്‍ നോക്കാതെ ഇങ്ങനെ ക്ഷോഭിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുമായിരുന്നില്ല. സമൂഹത്തെ നിരുപാധികമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് അഴിക്കോടായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തെ സാഗരഗര്‍ജനമെന്നാണു വിശേഷിപ്പിച്ചത്.
ഈ ഗര്‍ജനത്തിനിടയിലും അദ്ദേഹം സൂക്ഷിച്ചിരുന്ന വിശുദ്ധമായ നിശബ്ദതകളില്‍ സ്നേഹവും വാത്സല്യവും പരിഗണനയുമുണ്ടായിരുന്നു. ശിശുസഹജമായ നൈര്‍മല്യമില്ലാത്തവര്‍ക്ക് അങ്ങനെയാവുക അസാധ്യമാണ്.
സാഹിത്യ അക്കാദമി പ്രസിഡന്റായി ചുമതലയേറ്റശേഷം ഞാന്‍ ആദ്യം പോയത് അഴീക്കോടിന്റെ ഇരവിമംഗലത്തെ വീട്ടിലേക്കാണ്. അവിടെ ഒരു പെരുമഴയത്തു വീടിന്റെ വരാന്തയില്‍ അദ്ദേഹം എന്നെ കാത്തുനിന്നിരുന്നു. മാഷിന്റെ അനുഗ്രഹവും ഉപദേശവും നിര്‍ദേശവും ഇനി അക്കാദമിക്കുണ്ടാകണമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ പെരുമ്പടവത്തിനൊപ്പം ഞാനുമുണ്ടാകുമെന്നു പറഞ്ഞെന്നെ ചേര്‍ത്തുപിടിച്ചു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളില്‍ എന്നും കൂടെയുണ്ടാകുമെന്ന് ആശുപത്രിക്കിടക്കയില്‍വച്ചു കണ്ടപ്പോഴും പറഞ്ഞിരുന്നു.
ഇപ്പോള്‍ അഴീക്കോട് വിടപറഞ്ഞിരിക്കുന്നു. ആത്മീയമായി നാം എത്ര ദരിദ്രരായിത്തീര്‍ന്നിരിക്കുന്നു എന്നാണു ഞാന്‍ പേടിക്കുന്നത്. പകരംവയ്ക്കാന്‍ വേറാരാണുള്ളത്? ധൈഷണിക ജീവിതത്തില്‍ ജ്വലിച്ചിരുന്ന സൂര്യന്‍ അസ്തമിച്ചു.
ഇനി ഏത് ഇരുട്ടിലാണ് നാം ജീവിക്കുക? ആരാണു നമ്മെ സ്നേഹിക്കാനും ശാസിക്കാനുമുള്ളത്? കൈപിടിച്ചു നടത്താനുള്ളത്? മഹാശൂന്യതയാണു കാണുന്നത്. അഴീക്കോടില്ലാത്ത കാലത്തു ജീവിക്കേണ്ടിവരുന്നത് അദ്ദേഹത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്തവര്‍ക്ക് വേദനാജനകമായ കാര്യമാണ്.

Tuesday, January 24, 2012

അഴീക്കോട് മാഷ്: ഒരു അടുപ്പക്കാഴ്ച-ഡോ. സിറിയക് തോമസ്

വര്‍ഷം 1962. പാലായില്‍നിന്നു ഞങ്ങള്‍ ഏതാനും കോളജ് വിദ്യാര്‍ഥികള്‍ കോട്ടയത്ത് ഹൊറര്‍ ഓഫ് ഡ്രാക്കുള എന്ന സിനിമ കാണാന്‍ പുറപ്പെട്ടു. പോകുംവഴിയാണ് വൈഎംസിഎയില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണം. ഞങ്ങള്‍ സിനിമ ഉപേക്ഷിച്ച് പ്രസംഗത്തിനു കയറി. അഴീക്കോടിന് അന്ന് ചെറുപ്പം വിട്ടിട്ടില്ല. പ്രസംഗം സാഗരഗര്‍ജനം തന്നെ.
അഴീക്കോട് മാഷിനെ ആദ്യമായി കാണുകയാണ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു സെമിനാറായിരുന്നു അത്. നേതൃപാടവത്തെക്കുറിച്ചായിരുന്നു അഴീക്കോടിന്റെ പ്രസംഗം. നെഹ്റു, സരോജനി നായിഡു തുടങ്ങിയ നേതാക്കളെ ഓരോരുത്തരെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണങ്ങളുമായി ഒരു നേതാവ് ആരാണെന്നു പറഞ്ഞ് അഴീക്കോട് സദസിനെ പിടിച്ചിരുത്തി. പ്രസംഗശേഷം അദ്ദേഹത്തെ പോയി പരിചയപ്പെടാനും ഞങ്ങള്‍ തിടുക്കംകൂട്ടി.
അന്നു തുടങ്ങിയ ബന്ധം ഇക്കഴിഞ്ഞ ദിവസം തൃശൂര്‍ അമല ആശുപത്രിയിലെ മുറിയില്‍ എന്റെ പിതാവ് ആര്‍.വി. തോമസിന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതുവരെ നീണ്ടു. അര നൂറ്റാണ്ട്. അഴീക്കോട് മാഷിനൊപ്പം ഏറ്റവുമധികം യാത്രചെയ്തിട്ടുള്ള ഒരാള്‍ ഞാനാവണം. നവഭാരതവേദിയുടെ സുവര്‍ണകാലം. അഴീക്കോട് മാഷ് പ്രസിഡന്റ്. ഞാന്‍ ജനറല്‍ സെക്രട്ടറി. കേരളത്തിലങ്ങോളമിങ്ങോളമുള്ള യാത്രകള്‍. പലതും ആഴ്ചകള്‍ നീണ്ടുനില്‍ക്കും. പ്രസംഗങ്ങള്‍, യോഗങ്ങള്‍. യുവാക്കളെ ഒരു കാന്തശക്തിയാലെന്നപോലെ അഴീക്കോട് നവഭാരതവേദിയിലേക്ക് ആകര്‍ഷിച്ചു. കേരളത്തില്‍ ഒരു മൂവ്മെന്റായി മാറി നവഭാരതവേദി.
കാര്‍ യാത്രയായിരുന്നു എന്നും അഴീക്കോടിന് ഇഷ്ടം. എത്ര സഞ്ചരിച്ചാലും മടുപ്പില്ല. മനസിന് ഇണങ്ങിയവരാണ് സഹയാത്രികരെങ്കില്‍ അഴീക്കോട് സംസാരിച്ചുകൊണ്േടയിരിക്കും. പഴയ കാലവും കഥകളും നേതാക്കളുമെല്ലാം വാക്കുകളില്‍ തെളിഞ്ഞുവരും. അഴീക്കോടിന്റെ ഫലിതം അതിന്റെ പൂര്‍ണരൂപത്തില്‍ പുറത്തുവരിക, പ്രസംഗങ്ങളിലോ പകല്‍ സംസാരങ്ങളിലോ അല്ല, രാത്രി യാത്രകളിലായിരുന്നു. മനസിന് അടുപ്പമില്ലാത്തവരാരെങ്കിലും ഇത്തരം യാത്രകളില്‍ ഒപ്പമുണ്ടായാല്‍ അവരിറങ്ങുംവരെ അഴീക്കോട് സുഖമായി ഉറങ്ങും. അവരിറങ്ങേണ്ട സ്ഥലമാവുമ്പോള്‍ കൃത്യമായി ഉണരുകയും ചെയ്യും. പിന്നീടാണു ഫലിത ങ്ങളുടെ കെട്ടഴിക്കുക.
ഒരുനാള്‍ അഴീക്കോട് തന്റെ പഴയ ചെറിയ കാര്‍ ഓടിച്ചുപോകുന്നു. മുന്നില്‍ പോകുന്ന ലോറിക്കാരന്‍ ഒരുവിധത്തിലും അഴീക്കോടിന്റെ കാറിനെ കയറിപ്പോകാന്‍ അനുവദിക്കുന്നില്ല. അമിതമായി ലോഡ് നിറച്ചാണ് ലോറിയുടെ പോക്ക്. നീണ്ട ഹോണടിച്ചിട്ടാണ് ഒരുവിധം മുന്നില്‍ കയറിയത്. കയറിയപാടേ അഴീക്കോട് തന്റെ കാര്‍ ലോറിക്കു വിലങ്ങിട്ടു. പിന്നീട് ഒരു പുകിലായിരുന്നു. നിയമവിരുദ്ധമായി യാത്ര തുടരുന്ന ലോറിയെ ഇനി പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ അഴീക്കോട് പോലീസിനെ വിളിച്ചുവരുത്തി. അന്നു പോകേണ്ടിയിരുന്ന യോഗത്തിനുപോലും പോകാതെയായിരുന്നു അഴീക്കോടിന്റെ ഒറ്റയാള്‍ പോരാട്ടം. അദ്ദേഹത്തിന്റെ ധൈര്യത്തെക്കുറിച്ചു പറയാന്‍ അടുപ്പക്കാര്‍ക്ക് ഇത്തരം സംഭവകഥകള്‍ ഏറെയുണ്ടാവും.
വസ്ത്രധാരണത്തില്‍ അഴീക്കോടിനു വലിയ ശ്രദ്ധയൊന്നുമുണ്ടായിരുന്നെന്നു പറഞ്ഞുകൂടാ. എന്നും ഒരേ ശൈലി. പരുക്കന്‍ ഖദറിന്റെ കട്ടിക്കരയന്‍ ഒറ്റമുണ്ടും ഹൈനെക്ക് ജുബ്ബയും. ജുബ്ബയില്‍ ബട്ടന്‍സ് മിക്കതും പൊട്ടിയിരിക്കും. പകരം മൊട്ടുള്ള മൊട്ടുസൂചി കുത്തും. ജുബ്ബയോ മുണ്േടാ കീറിയാല്‍ അത് തുന്നി തയ്ച്ചിടാനും മടിച്ചിരുന്നില്ല. പഴയ മൂല്യങ്ങളോടെന്നപോലെ പഴയ വസ്ത്രങ്ങളോടും അഴീക്കോടിന് ഒരുതരം നൊസ്റാള്‍ജിയ ഉണ്ടായിരുന്നെന്നു തോന്നുന്നു. തുകല്‍ചെരിപ്പിനോടായിരുന്നു പഥ്യം. അവസാനകാലത്തു മാത്രം ഡോക്ടറുടെ ഉപദേശപ്രകാരം ഷൂ ധരിച്ചു.
ഭക്ഷണത്തിലും ലാളിത്യംതന്നെയായിരുന്നു അഴീക്കോട് ശൈലി. ഒന്നിനോടും ആസക്തിയില്ല. എത്ര ഇഷ്ടമായതായാലും ഒരു വിഭവവും രണ്ടാമതു വിളമ്പാന്‍ സമ്മതിക്കില്ല. മത്സ്യമാംസാദികള്‍ കഴിച്ചിരുന്നു. ഗാന്ധിജി സസ്യഭുക്കായിരുന്നതുകൊണ്ട് ഗാന്ധിയന്മാരും അങ്ങനെ വേണമെന്നൊന്നും അഴീക്കോട് വാശിപിടിച്ചിരുന്നില്ല. പഴങ്ങളോടായിരുന്നു പഥ്യം. സ്വന്തം പറമ്പില്‍ കൃഷിചെയ്തിരുന്ന പഴങ്ങളും പച്ചക്കറികളും ഇഷ്ടസുഹൃത്തുക്കള്‍ക്കു സമ്മാനിക്കുന്നതും അഴീക്കോടിനു ശീലമായിരുന്നു. ചിലപ്പോഴൊക്കെ രണ്ടും മൂന്നും പടല പഴം ഞങ്ങള്‍ക്കു പാലായിലും കൊണ്ടുവന്നു തന്നിരുന്നു.
അഴീക്കോടിന് എന്നും പുസ്തകങ്ങളോടായിരുന്നു ആസക്തി. എത്ര കിട്ടിയാലും സന്തോഷം. വായനയില്‍ മടുപ്പുമില്ല. എന്നാല്‍ യാത്രാവേളകളില്‍ വായിച്ചിരുന്നതേയില്ല. പത്രങ്ങളിലെ സ്പോര്‍ട്സ് പേജ് ഒന്നും വിടാതെ വായിച്ചിരുന്നു. ഡിറ്റക്ടീവ് നോവലുകളും ബലഹീനതയാണ്.
സ്വന്തം എഴുത്തും പ്രസംഗവും അഴീക്കോട് നന്നായി ആസ്വദിച്ചിരുന്നു. എതിരാളികള്‍ക്കെതിരേ പ്രസംഗങ്ങളില്‍ നന്നായി നര്‍മം പ്രയോഗിക്കാനും മടിച്ചിരുന്നില്ല. വലിയ സ്പീഡില്‍ യാത്രചെയ്തിരുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് അഴീക്കോട് പറഞ്ഞത്, ജാതകവശാല്‍ പൈലറ്റാവേണ്ട ആളായിരുന്നു എന്നാണ്! ദണ്ഡിയാത്രയുടെ ജൂബിലിവേളയില്‍ ശംഖുമുഖത്തുനിന്നു കിഴക്കേക്കോട്ടയിലേക്ക് ജാഥ നയിച്ച നേതാവിനും കിട്ടി അഴീക്കോടിന്റെ വാക്പ്രഹരം. കിഴക്കേക്കോട്ടയില്‍നിന്നു നേതാവ് ശംഖുമുഖത്തേക്കു (അറബിക്കടല്‍) പോയിരുന്നെങ്കില്‍ കേരളം രക്ഷപ്പെടുമായിരുന്നെന്നായിരുന്നു അഴീക്കോടിന്റെ പരിഹാസം. ഒരിക്കല്‍ ഒരു സമ്മേളനത്തിലെ സ്വാഗതപ്രസംഗകന്‍ എല്ലാ പരിധിയുംവിട്ടു പ്രസംഗം നീട്ടിയപ്പോള്‍ പിന്നാലെ മൈക്കിനു മുന്നിലെത്തിയ അഴീക്കോട് പറഞ്ഞു, ഇത്തരം പ്രസംഗങ്ങള്‍ കേട്ടാണ് ഞാന്‍ ഇത്രമേല്‍ മെലിഞ്ഞുപോയത്!
ക്രിക്കറ്റില്‍ ഒരിക്കല്‍ ഓസ്ട്രേലിയയോട് ഇന്ത്യന്‍ ടീം ദയനീയമായി തോറ്റപ്പോള്‍ അഴീക്കോടിനു ക്ഷോഭമടക്കാനായില്ല. ഇന്ത്യന്‍ ടീമില്‍ ഇവര്‍ക്കു പകരം ഞാനും ആര്‍.എം. മനയ്ക്കലാത്തും കളിക്കുന്നതാണു ഭേദമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്! പാര്‍ലമെന്റിലേക്കു മത്സരിച്ച കാലത്ത് എതിര്‍പക്ഷം എറിഞ്ഞ കല്ലുകള്‍ തനിക്കു കൊള്ളാതെപോയതു മൈക്കിന്റെ തണ്ടിനേക്കാള്‍ താന്‍ മെലിഞ്ഞിരുന്നതുകൊണ്ടാണെന്നായിരുന്നു അഴീക്കോടിന്റെ കണ്െടത്തല്‍!
കഴിഞ്ഞമാസം ആദ്യം ആശുപത്രിയില്‍ ചെന്ന് അഴീക്കോടിനെ കണ്ടപ്പോള്‍ ഡല്‍ഹിയിലേക്ക് എന്നു മടങ്ങും എന്നാണു ചോദിച്ചത്. ഒന്നുകൂടി വരണമെന്നും പറഞ്ഞു. നാലുനാള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും ചെന്നു. സന്തോഷത്തോടെ കൈപിടിച്ചു. ഒന്നുകൂടി വരണം എന്നു ഞാന്‍ പറയുന്നില്ല എന്നു പറഞ്ഞു ചിരിച്ചു.

അക്ഷരങ്ങളെ അഗ്നിയാക്കിയ ഡോ. സുകുമാര്‍ അഴീക്കോട്

ആ സാഗരഗര്‍ജനം നിലച്ചു. അരനൂറ്റാണ്ടിലേറെക്കാലം മലയാളികളുടെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച ഡോ. സുകുമാര്‍ അഴീക്കോട് ഇനി ദീപ്തമായ ഓര്‍മ. ഉപനിഷത്തുകളുടെ സാരാംശവും തത്ത്വമസിയുടെ പൊരുളുമറിഞ്ഞ ഈ മഹാപണ്ഡിതന്‍ കാലയവനികയ്ക്കു പിന്നിലേക്കു മറയുമ്പോള്‍ സാഹിത്യ- സാംസ്കാരിക മണ്ഡലത്തിന് അതൊരു തീരാനഷ്ടമാണ്, എല്ലാ അര്‍ഥത്തിലും. പ്രഭാഷണകലയുടെ ആചാര്യനായി ഒരു തലമുറ മുഴുവന്‍ നെഞ്ചിലേറ്റി ആരാധിച്ച ഡോ. സുകുമാര്‍ അഴീക്കോട് എന്ന ജ്ഞാനവൃദ്ധന്റെ സ്വരം ശ്രവിക്കാന്‍ എന്നും ആദരവോടെ മാത്രമേ ഇവിടത്തെ സാധാരണക്കാര്‍ മുതല്‍ ഭരണാധികാരികള്‍ വരെയുള്ളവര്‍ തയാറായിട്ടുള്ളൂ. അഴീക്കോടു മാഷിന്റെ വിയോഗം സാംസ്കാരിക കേരളത്തിനു നികത്താനാവാത്ത വിടവാണ് എന്നു പറയുമ്പോള്‍ അതില്‍ അതിശയോക്തിയുടെ ലവലേശം പോലുമില്ല.
ഡോ. സുകുമാര്‍ അഴീക്കോടിനെപ്പോലെ കേരളസമൂഹത്തിന്റെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിച്ചവര്‍ അദ്ദേഹത്തിന്റെ തലമുറയില്‍ അധികമുണ്ടാവില്ല. ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളില്‍ ദേശീയ പ്രസ്ഥാനത്തിന്റെ തരംഗങ്ങള്‍ നാട്ടില്‍ ഇളകിമറിഞ്ഞുകൊണ്ടിരുന്ന അന്തരീക്ഷത്തിലാണ് അദ്ദേഹം സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലേക്കു കടന്നുവരുന്നത്. ഈയൊരു പശ്ചാത്തലം പകര്‍ന്നുനല്‍കിയ ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തിയിരുന്നു. ഗാന്ധിസത്തിന്റെ സത്യാന്വേഷണ ത്വരയും ധാര്‍മികമായ അക്ഷോഭ്യതയും അദ്ദേഹത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നതിനു സഫലമായ ആ ജീവിതംതന്നെ സാക്ഷി. കര്‍ക്കശക്കാരനായി ചിലപ്പോഴെങ്കിലും ഭാവിക്കുമെങ്കിലും ഏവരുടെയും നന്മ കാംക്ഷിച്ച ഒരു കാരണവരുടെ ശുദ്ധഹൃദയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് എന്നതിനു ചില സമീപകാല സംഭവങ്ങള്‍തന്നെ ദൃഷ്ടാന്തമാണ്.
സാഹിത്യത്തെ അഗാധവും തീവ്രവുമായി സ്നേഹിക്കുകയും വൈകാരികമായ തീക്ഷ്ണതയോടെ ആവിഷ്കരിക്കുകയും ചെയ്തു ഈ സാഹിത്യ വിമര്‍ശകന്‍. അറിവിന്റെ ആഴങ്ങളില്‍ പിറവികൊണ്ട മുത്തുകളാണ് അദ്ദേഹത്തിന്റെ രചനകള്‍. മെലിഞ്ഞ ആ ശരീരത്തില്‍നിന്നുതിര്‍ന്നുവീണ തീപ്പൊരി പോലുള്ള വാക്കുകളും ചാട്ടുളി പോലുള്ള വിമര്‍ശനങ്ങളും നര്‍മോക്തി തുളുമ്പിയ പ്രയോഗങ്ങളും കേരളത്തിന്റെ പൊതുജീവിതമണ്ഡലത്തില്‍ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിഭയുടെ മിന്നല്‍പ്പിണറിനാല്‍ വിജ്ഞാനങ്ങളുടെ ആകാശഭൂമികളെ തെളിയിച്ചുകാണിക്കാന്‍ അഴീക്കോടിനുള്ള പ്രാഗല്ഭ്യം അദ്ദേഹത്തിന്റെ എണ്ണമറ്റ പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും കാണാവുന്നതാണ്.
ഉജ്വലമായ പ്രഭാഷണചാതുരികൊണ്ട് കേരള മനഃസാക്ഷിയുടെ ആള്‍രൂപമായി മലയാളിമനസില്‍ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം എല്ലാ അര്‍ഥത്തിലും ഒരു ബഹുമുഖപ്രതിഭാശാലിയായിരുന്നു. അധ്യാപകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യവിമര്‍ശകന്‍, ഗ്രന്ഥകാരന്‍, പത്രാധിപര്‍, ഗാന്ധിയന്‍ ചിന്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇതിലേതു നിലയിലാണ് അദ്ദേഹം കൂടുതല്‍ തിളങ്ങിയത് എന്ന കാര്യത്തിലേ തര്‍ക്കമുണ്ടാവൂ.
വാക്കുകളിലായാലും ജീവിതത്തിലായാലും കാപട്യങ്ങള്‍ക്കും ദൌര്‍ബല്യങ്ങള്‍ക്കുമെതിരേ മുഖംനോക്കാതെ ആഞ്ഞടിക്കാനുള്ള ആത്മബലം എന്നും അദ്ദേഹം പ്രകടിപ്പിച്ചു. യാഥാര്‍ഥ്യബോധം കൈവിട്ടുള്ള ഈ വിമര്‍ശനം ചിലപ്പോള്‍ കുറേ ശത്രുക്കളെയും അദ്ദേഹത്തിനു നേടിക്കൊടുത്തു എന്നതു വസ്തുതയാണ്. സത്യമെന്നു തനിക്കു ബോധ്യമുള്ളവ അദ്ദേഹം വെട്ടിത്തുറന്നുതന്നെ പറഞ്ഞു. മുഖം നോക്കാതെ ആളുകളോട് ഏറ്റുമുട്ടി. മനസില്‍ കള്ളങ്ങളില്ലാത്ത ഋജുബുദ്ധി ആയതുകൊണ്ടാവാം അടുത്തു ബന്ധപ്പെട്ടിട്ടുള്ളവരോടുപോലും അദ്ദേഹം കലഹിച്ചിട്ടുണ്ട്. നിലപാടുകളായിരുന്നു അദ്ദേഹത്തിനു പ്രധാനം. അതേസമയം, കാലാനുസൃതമായി നിലപാടുകളില്‍ മാറ്റം വരുത്താനുള്ള പക്വത പ്രകടിപ്പിക്കാനും അദ്ദേഹം തയാറായി.
മാരകമായ രോഗം തന്നെ പിടികൂടിയെന്നറിഞ്ഞപ്പോള്‍ ആ ചികിത്സാകാലം അനുരഞ്ജനത്തിനും മാനസിക നവീകരണത്തിനുമുള്ള അവസരം കൂടിയായി അദ്ദേഹം മാറ്റിയെടുത്തു. മനഃപൂര്‍വമായോ അല്ലാതെയോ താന്‍മൂലം വേദന അനുഭവിക്കേണ്ടിവന്നവരോടെല്ലാം അദ്ദേഹം മാപ്പുചോദിച്ചു. തന്നെ വേദനിപ്പിച്ചവരോടെല്ലാം ക്ഷമിച്ചു. മരണത്തെ രണ്ടുകൈയുംനീട്ടി സ്വീകരിക്കാന്‍ ഒരുങ്ങിയതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരു ജീവിതകാലം മുഴുവന്‍ സംസ്കൃതിയെ പോഷിപ്പിച്ചതിന്റെ തിളക്കവും സംതൃപ്തിയും അസ്തമയസമയത്ത് ആ സൂര്യമുഖത്തു പ്രതിഫലിക്കുന്നുണ്ടായിരുന്നു.
പ്രൌഢഗംഭീരമായ നിരവധി ലേഖനങ്ങളിലൂടെ ദീപികയുടെ താളുകളെ സമ്പന്നമാക്കാന്‍ ഡോ. സുകുമാര്‍ അഴീക്കോട് സന്നദ്ധനായതു കൃതജ്ഞതയോടെ ഞങ്ങള്‍ സ്മരിക്കുന്നു. മലയാള സാഹിത്യ- സാംസ്കാരിക മണ്ഡലത്തിലെ രാജഗുരുവിനു ഞങ്ങളുടെ ആദരാഞ്ജലി.

പാകത്തിന്‌ എരിവും പുളിയും ചേര്‍ന്ന സൗഹൃദത്തിന്റെ രുചി

ഞാന്‍ തിരുവനന്തപുരത്തു താമസിക്കുമ്പോള്‍ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു അഴീക്കോട്‌. വരുമ്പോള്‍ ഭക്ഷണം കഴിക്കും. കുടംപുളിയും തേങ്ങാപ്പാലും ചേര്‍ത്തുവച്ച മീന്‍കറിയും ചെറുപയര്‍ ഉലത്തിയതുമായിരുന്നു പ്രിയം. എനിക്കു കത്തെഴുതുമ്പോഴെല്ലാം അവസാനിപ്പിക്കുന്നത്‌ 'തേങ്ങാപ്പാല്‍ മീന്‍കറി പ്രതീക്ഷിച്ചുകൊണ്ട്‌...' എന്നാവും. ആശുപത്രിയിലായപ്പോള്‍ വിളിച്ചു: 'തേങ്ങാപ്പാല്‍ മീന്‍കറി ഇനി കിട്ടിയാലും കഴിക്കും'. ഒരാഴ്‌ച മുമ്പ്‌ ആശുപത്രിയില്‍ അഴീക്കോടിനെ കാണാന്‍ പോയപ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറിയും എടുത്തിരുന്നു. ഒന്നിച്ചു ഭക്ഷണം കഴിച്ചാണു പിരിഞ്ഞത്‌. ചൂരല്‍ വടിപോലെ നടക്കുന്ന ആളല്ല, ആശയമായിരുന്നു അഴീക്കോട്‌.
ലളിതജീവിതം, അതും ചിട്ടയോടെ. എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്‌. സാഹിത്യ, സാംസ്‌കാരിക, രാഷ്‌ട്രീയരംഗത്ത്‌ സൂര്യപ്രഭ വിതറിയ വിജ്‌ഞാനകേസരി. ഉന്നതനാണെന്ന ഭാവമുണ്ടായിരുന്നില്ല. അന്യായം കണ്ടാല്‍ ക്ഷോഭിക്കുന്ന പ്രകൃതം. അതുപോലെതന്നെ തണുക്കും. ക്ഷോഭത്തിന്റെ അടിയില്‍ ഊറിക്കിടക്കുന്നതു സ്‌നേഹമാധുര്യം. ആ മധുരം ടി. പത്മനാഭനും എം.കെ. സാനുവിനും മോഹന്‍ലാലിനുമൊക്കെ ഒടുവില്‍ അനുഭവിക്കാന്‍ സാധിച്ചു. അതു തിരിച്ചറിഞ്ഞാണല്ലോ അവരെല്ലാം എത്തിയത്‌. അരനൂറ്റാണ്ടിന്റെ പരിചയമുണ്ടെനിക്ക്‌. അടിസ്‌ഥാനപരമായി ഗാന്ധിയനായിരുന്നു അഴീക്കോട്‌. എന്നാല്‍ കുബേര ഗാന്ധിയനായിരുന്നില്ല. അധികാരക്കൊതി മൂത്ത കോണ്‍ഗ്രസുകാരെ എതിര്‍ത്തപ്പോള്‍ അദ്ദേഹം ഇടതുപക്ഷത്താണോ എന്നു തോന്നിപ്പിച്ചു.

കത്തെഴുതല്‍ ശീലമായിരുന്നു. മുടങ്ങാതെ കാര്‍ഡില്‍ എഴുതി അയയ്‌ക്കും. കഴിഞ്ഞ നവംബര്‍ 28-നാണ്‌ ഒടുവിലത്തെ കത്തു കിട്ടിയത്‌. ആശുപത്രിയിലാവുന്നതിന്‌ ഒമ്പതുദിവസം മുമ്പ്‌. 'അസുഖംമൂലം ധൈര്യം ചോര്‍ന്നുപോകുംപോലെ. മറികടക്കാന്‍ ശ്രമിക്കുന്നു...' ഒടുവിലത്തെ വാചകം.

-ചെമ്മനം ചാക്കോ

ഇങ്ങനെയൊക്കെയുള്ള 'അതു ഞാനാകുന്നു'

രോഗശയ്യയില്‍ നിസ്സഹായനായി കിടക്കുന്ന സുകുമാര്‍ അഴീക്കോട്‌ കേരളത്തിനു തീരെ പരിചയമില്ലാത്ത കാഴ്‌ചയായിരുന്നു. ഉപനിഷത്തുകളുടെ ഉള്‍പ്പൊരുള്‍ തെരഞ്ഞ ആ വന്ദ്യവയോധികന്‍ ജീവിതത്തേയും മരണത്തേയും എങ്ങനെയാണു വീക്ഷിച്ചിരുന്നത്‌? അഴീക്കോടിന്റെ 'നികത്താനാകാത്ത അഭാവ'ത്തേക്കുറിച്ച്‌ അനുശോചനങ്ങള്‍ പ്രവഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മകഥയിലെ ചില വാചകങ്ങള്‍ക്കു പ്രവചനസ്വഭാവം കൈവരുന്നു. '85 വര്‍ഷം ഈ ലോകസുഖങ്ങളും ജീവിതദുഃഖങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടു എന്നതു വലിയൊരു ഭാഗ്യമാണ്‌... എന്റെ ശതാഭിഷേകം കഴിഞ്ഞ ജീവിതം വളരെ നീണ്ടതാണെന്ന്‌ എനിക്കു തോന്നുന്നു...ജീവിതത്തില്‍ നമുക്ക്‌ രണ്ടാമതൊരു അവസരമില്ല. ജീവിതം അദ്വിതീയമായ ഒരു ഏകാന്താവസരമാണ്‌.'
ജീവിതം അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന അഭാവം എന്നത്രേ മരണത്തിന്‌ അഴീക്കോടിന്റെ നിര്‍വചനം. 'ജീവനില്‍നിന്നേ ജീവനുണ്ടാകൂ. അതുകൊണ്ട്‌ ജീവനെന്ന ഭാവത്തെപ്പറ്റി മാത്രം ചിന്തിച്ചാല്‍ മതി. മരണം എന്ന അഭാവത്തേപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല.' ഉറ്റവരുടെ വേര്‍പാടിനേത്തുടര്‍ന്ന്‌ ഇനി എനിക്കു ജീവിക്കേണ്ടതില്ല എന്നു പറയുന്നവരെപ്പോലും കാലം മാറ്റിയെടുക്കുന്നതിനെപ്പറ്റി പറയുമ്പോള്‍, 'മനുഷ്യന്‍ എന്തിനും മോങ്ങുന്ന മന്ദബുദ്ധിയായി തീര്‍ന്നിരിക്കുന്നു'വെന്ന്‌ അഴീക്കോട്‌. മരണത്തെയും മരണത്തിനുശേഷമുള്ള ഉപചാരങ്ങളെയുംപോലും ആ മഹാമനീഷി വിമര്‍ശനാത്മകമായാണു സമീപിച്ചതെന്ന്‌ അദ്ദേഹത്തിന്റെ ആത്മകഥ നമുക്കു പറഞ്ഞുതരുന്നു.

ജീവിതം 'ക്ഷണിക'മാണെന്ന സ്‌ഥിരം തത്വചിന്തയെ പരിഹസിക്കുന്ന അഴീക്കോട്‌ അതിനു ദൃഷ്‌ടാന്തമായി ശതാഭിഷേകം പിന്നിട്ട തന്റെ ജീവിതംതന്നെ ചൂണ്ടിക്കാട്ടുന്നു. 'ഞാന്‍ അല്‍പ്പായുസാണെന്ന്‌ ഏതോ ഒരു ജോത്സ്യന്‍ ജാതകം നോക്കി അച്‌ഛനോട്‌ സ്വകാര്യം പറഞ്ഞിരുന്നു. ഇന്നോ, ഞാന്‍ 21-ാം നൂറ്റാണ്ടിന്റെ ഒന്നാം ദശാബ്‌ദം പിന്നിട്ട്‌ മുന്നോട്ടു നിശബ്‌ദം പോവുകയാണ്‌'. ഈ വാചകത്തിലെ 'നിശബ്‌ദ'മെന്ന പ്രയോഗം അഴീക്കോടിന്റെ സ്വയംഹാസമാകാം. രോഗങ്ങള്‍ക്കും മരണത്തിനുമെല്ലാം ഉപരി അഴീക്കോട്‌ ഭയന്നിരുന്നതു വാര്‍ധക്യത്തിലെ ഓര്‍മക്കുറവെന്ന ദുര്‍ഭൂതത്തെയാണ്‌. ആത്മകഥയില്‍ അടുക്കോടെ സംഭവങ്ങളെയും കൃത്യതയോടെ വ്യക്‌തികളെയും ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നതില്‍ രചനാവേളയില്‍ത്തന്നെ അദ്ദേഹം അനല്‍പ്പമായ അഭിമാനം പ്രകടിപ്പിച്ചിരുന്നു. '...ഓര്‍മക്കുറവ്‌ ശതാഭിഷേകത്തിന്റെ ഈ കടുംപ്രായത്തിലും എന്നെ അത്ര ബാധിച്ചു കാണുന്നില്ല...എന്റെ ഓര്‍മയെപ്പറ്റി നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു. എനിക്കു സന്തോഷവും അഭിമാനവും ഒപ്പം ചെറിയൊരു ഭയവും. വാര്‍ധക്യത്തില്‍ വിശേഷിച്ച്‌, എപ്പോഴും പറന്നുപോകാവുന്ന ഒരു കിളിയാണ്‌ സ്‌മരണ എന്നത്‌...'- ആത്മകഥനത്തിന്റെ ഒരുഘട്ടത്തില്‍ അഴീക്കോട്‌ വായനക്കാരോട്‌ സംവദിക്കുന്നതിങ്ങനെ.
വീണുപോകുന്നതിനു തൊട്ടുമുമ്പുവരെയും കര്‍മനിരതനായി സഞ്ചരിക്കുക, അസ്‌തമയമടുത്തതു കൃത്യമായി തിരിച്ചറിഞ്ഞെന്നോണം ആത്മകഥ മുഴുമിപ്പിക്കുക, ബൃഹദ്രചനകള്‍ ഇനിയും തനിക്കു സാധ്യമാണെന്ന്‌ പറഞ്ഞുറപ്പിക്കുക...അഴീക്കോട്‌ സ്വയം അടയാളപ്പെടുത്തിയത്‌ ഇങ്ങനെയൊക്കെയാണ്‌. 'കളി തീര്‍ന്ന നട്ടുവന്‍ അരങ്ങില്‍നിന്നു പിരിയണം' എന്ന ആശാന്റ വരികള്‍ രാഷ്‌ട്രീയക്കാരെ ഓര്‍മിപ്പിക്കുമ്പോഴും വിശ്രമജീവിതം മാഷ്‌ സ്വയം വിധിച്ചിരുന്നില്ല.

നടന്നതെല്ലാം ന(ട)ന്നെന്നു തോന്നുന്ന ഒരു വിരാമദിശയില്‍നിന്ന്‌ അഴീക്കോട്‌ മാഷ്‌ ഇങ്ങനെ എഴുതി: 'മനുഷ്യന്‍ മരിച്ചുകഴിഞ്ഞ്‌ ഭൗതികശരീരം പഞ്ചഭൂതങ്ങളില്‍ ലയിച്ചാല്‍ ആ അണുക്കളും സൂര്യചന്ദ്രാദികളെപ്പോലെ അപാരകാലത്തില്‍ നിലനില്‍ക്കും...സ്വഛസൗന്ദര്യം നിറഞ്ഞ സംസ്‌കൃതപഠനത്തിന്റെ രണ്ടുകൊല്ലത്തിന്റെ ഓര്‍മയായിരിക്കും എന്റെ ചിതയില്‍ ഏറ്റവും അവസാനം കത്തിത്തീരുക.'

-എസ്‌. ശ്രീകുമാര്‍

ക്ഷിപ്രകോപി

അഴീക്കോടിന്റെ കോപവും മുന്‍ശുണ്‌ഠിയും ഏറെ പ്രശസ്‌തം. പാപ്പിനിശേരിയില്‍ പാമ്പുകളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രസ്‌താവന തയാറാക്കി ഒപ്പുവാങ്ങാന്‍ ചെന്നവരുടെ അനുഭവമിങ്ങനെ:- 'ഞാന്‍ എന്തു പ്രസ്‌താവന ചെയ്യണമെന്ന്‌ തീരുമാനിക്കേണ്ടതു നിങ്ങളാണോ..!' സി.പി.എമ്മിനെ എതിര്‍ക്കാന്‍ താല്‍പര്യമില്ലാത്തതാണ്‌ കാരണമെന്നു കരുതി തിരിച്ചു മടങ്ങാനൊരുങ്ങുമ്പോള്‍ അഴീക്കോടിന്റെ ശബ്‌ദം: നാളത്തെ പത്രം നോക്കുക..! പിറ്റേന്ന്‌ പത്രങ്ങളില്‍ അഴീക്കോടിന്റെ പ്രസ്‌താവനയുണ്ടായിരുന്നു. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ മലയാളവിഭാഗം തലവനായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു പോകാന്‍ പോലും ഭയപ്പെട്ടിരുന്നു. അധ്യാപകനോ വിദ്യാര്‍ഥിയോ ആരുമാകട്ടെ, തനിക്കിഷ്‌ടപ്പെട്ടില്ലെങ്കില്‍ ഉടന്‍ വിളിക്കും സ്‌റ്റാഫ്‌ മീറ്റിംഗ്‌. പിന്നെ ശകാരിച്ച്‌ ചെവി പൊട്ടിക്കും. അലിയാനും നിമിഷാര്‍ധം മതിയായിരുന്നു അഴീക്കോടിന്‌. ഒരിക്കല്‍ ക്ലാസെടുക്കുമ്പോള്‍ ഉറങ്ങിയ കുട്ടിയെ ഉടന്‍ പുറത്താക്കി. കോപം കൊണ്ട്‌ കലിതുള്ളി ക്ലാസ്‌ നിര്‍ത്തി മുറിയില്‍ പോയി. ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാന്‍ ധൈര്യമുണ്ടായില്ല. ഏറെക്കഴിഞ്ഞു ഡോ. എം.എം. ബഷീര്‍ ധൈര്യം സംഭരിച്ച്‌ ചെന്നു, കുട്ടിയെക്കുറിച്ചു പറഞ്ഞു. ''ദരിദ്രമായ വീട്ടില്‍ നിന്നാണ്‌ അവന്‍ വരുന്നത്‌. ആകെയുള്ള അമ്മ തളര്‍ന്നു കിടപ്പും. ഹോസ്‌റ്റലില്‍ താമസിക്കുന്ന അവന്‍ തനിക്കു ലഭിക്കുന്ന ഭക്ഷണം മറ്റൊരാള്‍ക്കു കൊടുത്ത്‌ അതിന്റെ പണം വാങ്ങി പകുതി അമ്മയ്‌ക്ക് അയച്ചു കൊടുക്കും. എന്നും അരവയറുമായി തള്ളിനീക്കും. രണ്ടുദിവസമായി അമ്മ ആശുപത്രിയിലാണ്‌. കൂടെ നില്‌ക്കാന്‍ അവന്‍ മാത്രം. രാത്രി ഉറങ്ങാത്തതുകൊണ്ടാണു പകല്‍ ക്ലാസിലിരുന്ന്‌ ഉറക്കം തൂങ്ങിയത്‌'' കഥ കേട്ട അഴിക്കോടിന്റെ കണ്ണുകള്‍ നിറഞ്ഞു. ഉടന്‍ കുട്ടിയെ വിളിച്ച്‌ ഒരു ചെക്കെഴുതി നിര്‍ബന്ധിച്ചു പോക്കറ്റില്‍വച്ചു. ഈ സംഭവം വൈക്കം മുഹമ്മദ്‌ ബഷീറും ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.


കവി അയ്യപ്പന്റെ സംസ്‌കാരം വൈകിയപ്പോള്‍ 'അയ്യപ്പന്‍ അനാഥനല്ല' എന്ന്‌ മന്ത്രി എം.എ. ബേബിയോട്‌ ആദ്യം വിളിച്ചുപറഞ്ഞതും അഴീക്കോട്‌. വിനോദങ്ങളിലും എത്തിയിരുന്നു അഴീക്കോടിന്റെ കണ്ണുകള്‍. ഫുട്‌ബോള്‍ പണ്ടേ ഹരം. പിന്നെ ക്രിക്കറ്റ്‌. തത്വമസി എഴുതിയ വ്യക്‌തി സച്ചിന്റെ ആരാധകന്‍. അതായിരുന്നു കാഴ്‌ച്ചപ്പാടിന്റെ വിസ്‌തൃതി.

സമരങ്ങളുടെ അമരക്കാരന്‍

ജനകീയ സമരങ്ങള്‍ പാര്‍ട്ടിക്കാര്‍ ഏറ്റെടുക്കാന്‍ വൈകിയാല്‍ മുന്‍ നിരയില്‍ അഴീക്കോട്‌ ഉണ്ടാകും. സമരനേതാക്കള്‍ ആദ്യം പരിഗണിച്ചിരുന്ന പേരും അഴീക്കോട്‌ എന്നതു തന്നെ. പ്ലാച്ചിമടയും നര്‍മ്മദയും എന്‍ഡോസള്‍ഫാനും അതിരപ്പിള്ളിയും മൂലമ്പിള്ളിയും ലാലൂരുമൊക്കെയായി പട്ടിക നീളും. പക്ഷമില്ലാതെ, ഇരുപക്ഷത്തിനും രൂക്ഷ വിമര്‍ശനങ്ങള്‍. കത്തിനില്‍ക്കുന്ന സമരങ്ങളില്‍ അഴീക്കോട്‌ എത്തുന്നുണ്ടെങ്കില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ഭയപ്പെട്ടിരുന്നു. ആരെയെങ്കിലും വേദനിപ്പിക്കുമോ എന്ന്‌ വിമര്‍ശിക്കുംമുമ്പ്‌ അദ്ദേഹം നോക്കിയിരുന്നില്ല. ശത്രുക്കളും കുറവായിരുന്നില്ല.

ചിലരോടുള്ള എതിര്‍പ്പ്‌ രൂക്ഷമായി കൊണ്ടുനടന്നപ്പോള്‍ ചിലരുമായി ഒത്തുതീര്‍ന്നു. ഒരു ഗാന്ധിയന്‌ ഇത്രയ്‌ക്കു പക പാടുണ്ടോ എന്ന്‌ മോഹല്‍ലാല്‍ വിഷയത്തില്‍ ഉയര്‍ന്ന ചോദ്യത്തിനു താന്‍ വായില്‍ വിരലിട്ടാല്‍ കടിക്കാത്ത ഗാന്ധിയുടെയല്ല, മറിച്ച്‌ പൊരുതുന്ന ഗാന്ധിയുടെ ശിഷ്യനെന്നായിരുന്നു മറുപടി. അമൃതാനന്ദമയിയുടെ ശിഷ്യരുടെ ഭീഷണി ഫോണുകള്‍ക്കു മുന്നിലും പതറിയില്ല. ബാബറി മസ്‌ജിദ്‌ തകര്‍ത്തവര്‍ക്ക്‌ അഴിക്കോട്‌ മറുപടി പറഞ്ഞത്‌ 'എന്താണു ഭാരതീയത' എന്ന ഏഴു ദിവസത്തെ പ്രഭാഷണ പരമ്പരയിലൂടെ

പിണക്കങ്ങള്‍...ഇണക്കങ്ങള്‍...

*കെ. കരുണാകരന്‍


അഴിക്കോട്‌ ജീവിതത്തില്‍ ഏറ്റവും അക്രമിച്ചതു കെ. കരുണാകരനെ. കാലിക്കറ്റ്‌ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ പദവി അടുത്തെത്തിയ അഴിക്കോടിന്‌് അതു നിഷേധിച്ചെന്നും പ്രൊ വൈസ്‌ ചാന്‍സലര്‍ പദവിയില്‍നിന്ന്‌ നീക്കിയതിനും പിന്നില്‍ കരുണാകരനാണെന്ന ധാരണയാണ്‌ ഇതിനു കാരണമായത്‌.

ഒന്നാം ലോക മലയാള സമ്മേളനത്തില്‍ വച്ചാണു കരുണാകരനടക്കമുള്ളവരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്‌. പ്രസംഗം കഴിഞ്ഞപ്പോഴേക്കും പ്രൊ വൈസ്‌ ചാന്‍സലര്‍ പദവി പോയി. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചവരോടെല്ലാം അഴീക്കോട്‌ തട്ടിക്കയറി. തനിക്കേറ്റവും സ്‌നേഹമുണ്ടായിരുന്ന കോണ്‍ഗ്രസിനെ കരുണാകരന്‍ നശിപ്പിക്കുന്നെന്നായിരുന്നു അഴീക്കോട്‌ ആരോപിച്ചിത്‌. കരുണാകരന്റെ കാറിന്റെ വേഗതയ്‌ക്കും കിട്ടി വിമര്‍ശം. കരുണാകരന്‍ പങ്കെടുത്ത യോഗങ്ങള്‍ ബഹിഷ്‌കരിച്ചു. കരുണാകരനെ വിമര്‍ശിക്കുമ്പോള്‍ ഇ.എം.എസിനോടു മൃദു സമീപനമെന്താണെന്ന ചോദ്യത്തിന്‌ മാര്‍ഗം എന്തായാലും ലക്ഷ്യം നന്നായാല്‍ മതിയെന്നു വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ്‌ ഇ.എം.എസ്‌ എന്നും മാര്‍ഗം ശരിയാകണമെന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണു കരുണാകരനെന്നുമായിരുന്നു മറുപടി. ആദര്‍ശം മാത്രമെ ആന്റണിക്കുള്ളു എന്നും കരുണാകരനും ആന്റണിയും ചേര്‍ന്ന മിശ്രിതമാണ്‌ കേരളത്തിനാവശ്യമെന്നും അഴിക്കോട്‌ കൂട്ടിചേര്‍ത്തു. പിന്നീട്‌, എഴുപതാം ജന്മദിനത്തില്‍ ആശംസയുമായി കരുണാകരനെത്തിയപ്പോഴാണു മഞ്ഞുരുകിയത്‌. ഇ.എം.എസും ആന്റണിയും അന്ന്‌ അവിടെയുണ്ടായിരുന്നു.

*എം.പി. വീരേന്ദ്രകുമാര്‍

കുട്ടിക്കൃഷ്‌ണമാരാര്‍, ശങ്കരക്കുറുപ്പ്‌, സഞ്‌ജയന്‍, എന്‍.വി കൃഷ്‌ണവാര്യര്‍ എന്നിവരുമായെല്ലാം അഴിക്കോട്‌ ആശയപരമായി ഏറ്റുമുട്ടി. പീന്നീടു പലതും അങ്ങനെയായിരുന്നില്ല. എം.പി. വീരേന്ദ്രകുമാറും അഴിക്കോടുമായി 'രാമന്റേയും ഗുരുവിന്റേയും ദുഖ'ങ്ങളുടെ പേരില്‍ ഉണ്ടായ കോലാഹലങ്ങള്‍ നിരവധി. പകരം, തന്റെ പത്രത്തില്‍നിന്ന്‌ വീരേന്ദ്രകുമാര്‍ അഴിക്കോടിനെ പൂര്‍ണമായും ഒഴിവാക്കി. അഴിക്കോട്‌ കിട്ടിയ വേദികളിലെല്ലാം തിരിച്ചടിച്ചു. അവസാനം പ്ലാച്ചിമട സമരവേദിയില്‍ ആ യുദ്ധവും ഒത്തുതീര്‍ന്നു. പിന്നീട്‌ പരസ്‌പരം പുരസ്‌കാരങ്ങള്‍. അഴിക്കോടിന്റെ രാമായണ പ്രഭാഷണം ഉദ്‌ഘാടനം ചെയ്യാന്‍ വീരേന്ദ്രകുമാര്‍ എത്തുന്നതു വരെയെത്തി സ്‌നേഹബന്ധം.

*എം.കെ. സാനു
ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ അഴിക്കോടിന്റെ അടുത്ത സുഹൃത്തായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സന്തതസഹചാരി എം.കെ. സാനുവും അഴിക്കോടും നേരിട്ടുകാണുന്നതിനെ കൃഷ്‌ണയ്യര്‍ പോലും ഭയപ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ അഴീക്കോടിന്റെ സുഹൃത്തായിരുന്നു സാനു. 'ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്‌തകത്തിന്റെ രചനയില്‍ എം.കെ. സാനുവിനും പങ്കുണ്ട്‌. വിലാസിനിയുമായുള്ള ബന്ധത്തില്‍നിന്ന്‌ അഴിക്കോടു പിന്മാറിയതാണ്‌ വഴക്കിനു കാരണം. സഹോദരിമാരുടെ വിവാഹ പ്രശ്‌നമാണ്‌ അഴീക്കോടിന്റെ പിന്മാറ്റത്തിനു കാരണം. എം.കെ. സാനു ഇത്‌ അംഗീകരിച്ചില്ല. അഴിക്കോട്‌ വിലാസിനി ടീച്ചര്‍ക്കയച്ച കത്തുകള്‍ വര്‍ഷങ്ങള്‍ക്കുശേഷം പരസ്യമായതിനു പിന്നില്‍ എം.കെ. സാനുവാണെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഈ കലഹം തീര്‍ന്നതും ആശുപത്രിക്കിടക്കയില്‍.

*ഡോ. എസ്‌.കെ. നായര്‍
ഡോ. എസ്‌.കെ. നായരുമായുള്ള അഴിക്കോടിന്റെ വഴക്ക്‌ ഒരു ഘട്ടത്തില്‍ അതിരു കടന്നു. അഴീക്കോട്‌ ആത്മാര്‍ഥതയില്ലാത്ത വ്യക്‌തിയാണെന്നു പറഞ്ഞ നായര്‍ക്കെതിരേ അവസരം കിട്ടിയപ്പോള്‍ ആഞ്ഞടിച്ചു. ഇല്ലസ്‌ട്രേറ്റഡ്‌ വീക്കിലിയില്‍ നായരെഴുതിയ ലേഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിവരക്കേടെന്നു പരിഹസിച്ചു. തന്റെ വീട്ടില്‍നിന്ന്‌ സായിപ്പു വിവാഹം കഴിക്കാത്തതിനാല്‍ ഇംഗ്ലീഷില്‍ ജ്‌ഞാനം കുറവാണെന്നായിരുന്നു നായരുടെ മറുപടി. അഴിക്കോടിന്റെ ജന്മസ്‌ഥലമായ കണ്ണൂരില്‍ നിന്ന്‌ നേരത്തെ പല സായിപ്പുമാരും വിവാഹം കഴിച്ചിട്ടുണ്ടെന്ന ധ്വനിയായിരുന്നു അത്‌. നായരുടെ മക്കളാരെങ്കിലും ഇംഗ്ലീഷ്‌ പഠിച്ചാല്‍ അവരുടെ പിതൃത്വത്തെ സംശയിക്കേണ്ടിവരുമല്ലോ എന്നായി അഴിക്കോട്‌. സുകുമാരന്‍ എന്നു തന്നെ കളിയാക്കിയ എസ്‌.കെ. നായരോട്‌ അഴീക്കോട്‌ ഇങ്ങനെയും പറഞ്ഞു: 'എന്റെ പേരിന്റെ കൂടെ ഒരു ചില്ലക്ഷരം ചേര്‍ത്തപോലെ അങ്ങേരുടെ പേരിലെ ചില്ലക്ഷരം ഞാന്‍ മാറ്റുന്നു' എന്ന്‌! അവിടെത്തീര്‍ന്നു യുദ്ധം.

*കെ.പി അപ്പന്‍
പ്രശസ്‌ത നിരൂപകന്‍ കെ.പി അപ്പനോടും ഏറെ തര്‍ക്കിച്ചിട്ടുണ്ട്‌. ആവര്‍ത്തിച്ചുവരുന്ന ഉപനിഷത്തുകളും ഗാന്ധിയും മറ്റും കൊണ്ട്‌ യാഥാസ്‌ഥിതിക വിമര്‍ശകനാണ്‌ അഴീക്കോട്‌ എന്നായിരുന്നു അപ്പന്റെ നിലപാട്‌. പക്ഷെ, അവയൊന്നും മാന്യതയുടെ സീമ ലംഘിച്ചില്ല. എന്നാല്‍ വി. രാജകൃഷ്‌ണന്‍ അഴിക്കോട്‌ സാഹിത്യവിമര്‍ശകനല്ല, മൈതാന പ്രാസംഗികനാണെന്നു പറഞ്ഞപ്പോള്‍ 'താന്‍ പ്രസംഗിച്ചാല്‍ മൈതാനത്തില്‍ ആളുണ്ടാകും, രാജകൃഷ്‌ണനായാല്‍ മൈതാനമേ കാണൂ' എന്നായിരുന്നു മറുപടി. 'ചെറിയ ലഹളകള്‍ ഒഴിവാക്കൂ, വലിയ യുദ്ധങ്ങള്‍ക്കുണ്ടെങ്കില്‍ വരൂ' എന്നും വെല്ലുവിളിച്ചു.

*എം.വി. ദേവന്‍
എം.വി. ദേവന്‍ തൃശൂരില്‍ വരുമ്പോഴൊക്കെ മാധ്യമങ്ങള്‍ ഓടിയെത്തും. അഴിക്കോടിനെ ശകാരിക്കുന്നതു കേള്‍ക്കാന്‍. അതിന്റെ തുടക്കം സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍നിന്ന്‌. 'പരിണാമം' എന്ന കൃതിക്കു ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം എം.പി. നാരായണപിള്ള നിരസിച്ചതായിരുന്നു വിഷയം. അവാര്‍ഡ്‌ അക്കാദമി പിന്‍വലിച്ചു.
അവാര്‍ഡ്‌ നിരസിക്കാന്‍ എഴുത്തുകാരന്‌ അവകാശമുണ്ടെന്നു പറഞ്ഞു കിട്ടിയ പുരസ്‌കാരങ്ങളും വിശിഷ്‌ടാംഗത്വവും അഴിക്കോട്‌ തിരിച്ചേല്‍പ്പിച്ചു. അതിനെതിരേ ദേവന്‍ രംഗത്തെത്തി. എം.ടി പ്രസിഡന്റായപ്പോള്‍ അക്കാദമിയും തുടര്‍ന്ന്‌ അഴിക്കോടും പഴയ തീരുമാനം തിരുത്തിയെങ്കിലും ആ യുദ്ധം തുടര്‍ന്നു.

'പപ്പുവും സുകുവും'

കഥാകൃത്ത്‌ ടി. പത്മനാഭനുമായും അഴിക്കോട്‌ ശത്രുതയിലായിരുന്നു. കണ്ണൂരിലെ ഒരു സാഹിത്യ സമ്മേളനത്തില്‍ അഴിക്കോട്‌ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മലയാള സാഹിത്യസമ്മേളനത്തില്‍ സംസ്‌കൃത എഴുത്തുകാരെ എന്തിനു ക്ഷണിച്ചു എന്നാരോപിച്ച്‌ പത്മനാഭന്‍ ഇറങ്ങിപ്പോയി. ഈ യോഗത്തില്‍ വച്ച്‌ അഴീക്കോട്‌ പത്മനാഭനെ 'പപ്പു' എന്നാണ്‌ വിശേഷിപ്പിച്ചത്‌. ഇനി താന്‍ അഴീക്കോടിനെ 'സുകു' എന്നേ വിളിക്കൂ എന്ന്‌ പത്മനാഭന്‍ മറ്റൊരുവേദിയില്‍ തിരിച്ചടിച്ചു.
ആജന്മശത്രുവായ എം.ടിയുടെ നേതൃത്വത്തില്‍ തുഞ്ചന്‍ സ്‌മാരകത്തില്‍ കുടിലുകള്‍ കെട്ടിയപ്പോള്‍ അവ മദ്യപിക്കാനെന്നു പത്മനാഭന്‍ ആരോപിച്ചു. എം.ടി. പ്രതികരിച്ചില്ലെങ്കിലും അഴിക്കോട്‌ രംഗത്തിറങ്ങി. പിന്നീട്‌ തരം കിട്ടുമ്പോഴൊക്കെ ആക്രമണം. 'നിന്റെ കഥ എന്തിനു കൊള്ളാം, നിന്റെ പ്രസംഗമോ' എന്നിങ്ങനെപോയി അത്‌. ഒടുവില്‍, പത്മനാഭനുമെത്തി ആശുപത്രിയില്‍. 'എന്നെ കാണാന്‍വന്ന നിന്റെ മഹത്വം കൂടിയെന്നും' 'ഇപ്പോള്‍ അങ്കത്തിനു തനിക്ക്‌ ബാല്യമില്ലെന്നു'മാണ്‌ അഴീക്കോട്‌ പറഞ്ഞത്‌. വിതുമ്പിക്കൊണ്ടാണ്‌ പത്മനാഭന്‍ ആശുപത്രിയില്‍ നിന്നിറങ്ങിയത്‌.

ലാല്‍, സിനിമ, ഇന്നസെന്റ്‌
മലയാള സിനിമ ഒറ്റപ്പെടുത്തിയ തിലകനു താങ്ങായിവന്ന്‌ മോഹന്‍ലാലിനോടും ശണ്‌ഠകൂടി. സൂപ്പര്‍ സ്‌റ്റാറുകള്‍ മലയാള സിനിമ തകര്‍ക്കുന്നെന്ന്‌ അഴീക്കോട്‌ പരസ്യമായി പറഞ്ഞു. ഇവര്‍ ജ്വല്ലറികളുടെയും മദ്യത്തിന്റേയും അംബാസഡര്‍മാരാകുന്നെന്നും തുറന്നടിച്ചു. അഴീക്കോടിനു മതിഭ്രമം എന്നായിരുന്നു ലാലിന്റെ പ്രതികരണം. അതിനെതിരേ അഴീക്കോട്‌ വക്കീല്‍ നോട്ടീസും അയച്ചു. ലാലിനു നല്‍കിയ ലഫ്‌. കേണല്‍ പദവി നീക്കണമെന്നും ഡി-ലിറ്റ്‌ നല്‍കി ആദരിക്കരുതെന്നും മദ്യത്തിനു മോഡലായ ലാലിനെ ഖാദി അംബാസഡറാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിലാണ്‌ ലാല്‍ അഭിനയിച്ച 'പ്രണയം' സിനിമ കണ്ടത്‌. ലാല്‍ ഒന്നു വിളിച്ചാല്‍ താന്‍ മാനനഷ്‌ട കേസില്‍നിന്നു പിന്മാറുമെന്ന്‌ അഴീക്കോട്‌ പറഞ്ഞു. ലാല്‍ സ്വന്തം അമ്മയെക്കൊണ്ടു ഫോണ്‍ ചെയ്യിപ്പിച്ചാണ്‌ ഇതിനോടു പ്രതികരിച്ചത്‌. ഇതേ സംഭവത്തിന്റെ പേരില്‍ ഇന്നസെന്റുമായും പോരടിച്ചു.
ഇന്നസെന്റിന്‌ ആ പേര്‌ എങ്ങനെ ലഭിച്ചു എന്നായിരുന്നു അഴീക്കോട്‌ ചോദിച്ചത്‌. ഒട്ടും മോശക്കാരനല്ലാത്ത ഇന്നസെന്റും തിരിച്ചടിച്ചു. 'സുകുമാരന്‍' എന്ന പേര്‌ എങ്ങനെ ലഭിച്ചു എന്നായിരുന്നു മറുചോദ്യം. എങ്കിലും ലാലിന്റെ വിളിക്കു പിന്നാലെ ഇന്നസെന്റ്‌ ആശുപത്രിയില്‍ ഓടിയെത്തി.

*ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ബാലചന്ദ്രന്‍ ചുള്ളിക്കാടുമായും ഇടക്കാലത്ത്‌ അഴീക്കോട്‌ മുട്ടി. അടിയന്തരാവസ്‌ഥക്കാലത്തെ അഴിക്കോടിന്റെ നിശബ്‌ദതയ്‌ക്കെതിരേ ബാലചന്ദ്രന്‍ സംസാരിച്ചതായിരുന്നു പ്രശ്‌നമായത്‌. താന്‍ പ്രതികരിച്ചിരുന്നു എന്നായി അഴീക്കോട്‌. എന്നാല്‍, അടിയന്തരാവസ്‌ഥയെ പ്രകീര്‍ത്തിച്ച്‌ അഴിക്കോട്‌ എഴുതിയതു ചുള്ളിക്കാട്‌ ഹാജരാക്കി. പിന്നീട്‌ വര്‍ഗീയ ഫാസിസത്തിനെതിരേ കര്‍ക്കശമായ നിലപാടെടുത്തതുകൊണ്ട്‌ അഴീക്കോടിന്റെ ഏതൊരു തെറ്റും മലയാളി ക്ഷമിക്കുമെന്നായി ചുള്ളിക്കാട്‌. എന്നാല്‍, നിരൂപകനായ ബാലചന്ദ്രന്‍ വടക്കേടത്തുമായി അവസാന കാലത്ത്‌ അഴീക്കോട്‌ പിണങ്ങിയിരുന്നു. അഴീക്കോടിന്റെ ആത്മകഥയില്‍ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ വിമര്‍ശിച്ചിരുന്ന ആദ്യകാലം വിട്ടുകളഞ്ഞു എന്ന വടക്കേടത്തിന്റെ പ്രസ്‌താവനയായിരുന്നു അഴിക്കോടിനെ ചൊടിപ്പിച്ചത്‌.

*രാജിക്കത്ത്‌ എപ്പോഴും പോക്കറ്റില്‍
വ്യക്‌തികളോടു മാത്രമല്ല, സംസ്‌കാരിക അധികാര കേന്ദ്രങ്ങളോടും അദ്ദേഹം കലഹിച്ചു. ഏതെങ്കിലും സാംസ്‌കാരിക കേന്ദ്രങ്ങളില്‍ എത്തപ്പെട്ടപ്പോഴും വളരെ കുറച്ചു കാലമേ ഇരുന്നിട്ടുള്ളൂ. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ പോക്കറ്റില്‍ രാജിക്കത്തുമുണ്ടായിരുന്നു. അവിടേയും അദ്ദേഹം കലഹിച്ചു. ചിലപ്പോള്‍ പെട്ടന്നു ചൂടായി, അല്ലെങ്കില്‍ ആശയപരമായ പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹം ചാടിവീണ്‌ രാജിവയ്‌ക്കുമായിരുന്നു. ഒരിക്കല്‍ തന്റെ സൗകര്യത്തിനനുസരിച്ച്‌ യോഗങ്ങള്‍ മാറ്റിവെക്കുന്ന പ്രസിഡന്റ്‌ തകഴിയുടെ നടപടിക്കെതിരേ അക്കാദമി നിര്‍വാഹക സമിതിയില്‍നിന്ന്‌ രാജിവെക്കാനൊരുങ്ങി അദ്ദേഹം.

കൈയെത്തും ദൂരത്തെത്തിയ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ്‌ സ്‌ഥാനം അദ്ദേഹം ഉപേക്ഷിച്ചത്‌, തനിക്കു പ്രസിഡന്റായാല്‍ കൊള്ളാമെന്ന യു. ആര്‍. അനന്തമൂര്‍ത്തിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു. നാഷണല്‍ ബുക്‌ ട്രസ്‌റ്റ് ചെയര്‍മാന്‍ സ്‌ഥാനം മാത്രമായിരുന്നു അദ്ദേഹം വഹിച്ച ഉയര്‍ന്ന പദവി. അവിടെ ആരുമായും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ രാജി ഭീഷണിയുമുണ്ടായില്ല.

*ഒടുവില്‍ വിലാസിനിയെത്തി...
ആശുപത്രിയില്‍ ഏറ്റവും വൈകാരിക രംഗങ്ങളുണ്ടായതു മുന്‍ കാമുകി വിലാസിനിയെത്തിയപ്പോള്‍തന്നെ. 'താന്‍ ചീത്ത സ്‌ത്രീയാണെന്ന്‌ ധരിച്ചില്ലേ' എന്ന ചോദ്യം ടീച്ചറുടേത്‌... 'പഴയ കത്തുകള്‍ പ്രസിദ്ധീകരിച്ചില്ലേ' എന്ന്‌ അഴിക്കോട്‌...കലഹം പ്രണയത്തിനു വഴിമാറാന്‍ അധിക സമയമെടുത്തില്ല.
'കൂടെവന്നാല്‍ പൊന്നു പോലെ നോക്കുമെന്നായി ടീച്ചര്‍'... എന്നാല്‍ 'ചില പിരിയലുകളാണു കൂടിച്ചേരലുകളേക്കാള്‍ തീവ്രമെന്നായിരുന്നു' വിധി. ടീച്ചര്‍ക്കുപിന്നാലെ അഴിക്കോടിന്റെ കത്തുകള്‍ പ്രസിദ്ധീകരിച്ച ക്രൈം നന്ദകുമാറും ആശുപത്രിയിലെത്തി. കൂടെയുള്ള പലര്‍ക്കും അതു ദഹിച്ചില്ലെങ്കിലും അഴിക്കോട്‌ നന്ദകുമാറിനേയും സ്വീകരിച്ചു. താനതു ചെയ്‌തില്ലായിരുന്നെങ്കില്‍ ടീച്ചറെ കേരളം അറിയുമായിരുന്നില്ല എന്നായിരുന്നു നന്ദകുമാറിന്റെ ന്യായീകരണം.

*വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശനും അറിഞ്ഞു അഴീക്കോടിന്റെ നാവിന്റെ മുര്‍ച്ച. നാരായണഗുരുവിന്റേയും കുമാരനാശാന്റേയുമൊക്കെ പിന്‍ഗാമിയായി വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ എത്തുന്നതിന്റെ ജീര്‍ണയാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌.
അഴിക്കോടിന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാം ഒപ്പത്തിനൊപ്പം മറുപടി പറയാന്‍ വെള്ളാപ്പള്ളിയും മടിച്ചില്ല.

കൂലിപ്രസംഗകന്‍, കള്ളുകച്ചവടക്കാരന്‍ എന്നൊക്കെ പരസ്‌പരം വിശേഷിപ്പിച്ചു. അവസാനഘട്ടത്തില്‍ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തി അഴീക്കോടിനോട്‌ ക്ഷമ പറയാന്‍ വെള്ളാപ്പള്ളി തയാറായി- പൊട്ടിക്കരച്ചിലോടെ...

*എം.എന്‍. വിജയന്‍
എം.എന്‍. വിജയനും അഴീക്കോടും ഒരുകാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. ഇരുവരും പരസ്‌പരമുള്ള പരാമര്‍ശങ്ങള്‍ പരമാവധി കുറച്ചിരുന്നു.

രണ്ടുപേരുടേയും സാഹിത്യവിമര്‍ശന രീതി തികച്ചും വ്യത്യസ്‌തമായതുമാത്രമല്ല, പ്രഭാഷകന്‍ എന്ന നിലയില്‍ ആരാണ്‌ 'നമ്പര്‍വണ്‍' എന്ന ചോദ്യവും അതിനു കാരണമായിരുന്നു. വിജയന്‍ മാഷുടെ അവസാനകാലത്തെ രാഷ്‌ട്രീയത്തെ അദ്ദേഹം മരിച്ചു കിടക്കുമ്പോള്‍പോലും അഴീക്കോട്‌ വിമര്‍ശിച്ചു. അതിന്റെ പേരില്‍ പി. സുരേന്ദ്രനെ പോലെ നിരവധി പേര്‍ അഴീക്കോടിനെതിരേ രംഗത്തെത്തി.