Tuesday, January 24, 2012

മരണം കാത്തുനിന്നു 64 മണിക്കൂര്‍

തൃശൂര്‍: ശത്രുക്കളെല്ലാം കീഴടങ്ങിയ അഴീക്കോടിനെ കീഴടക്കാന്‍ മരണമെടുത്തത് 64:13:00 മണിക്കൂര്‍. ജനുവരി 21ന് ഉച്ചക്ക് 2.20നാണ് മരണം  പോര്‍വിളിയുമായി അദ്ദേഹത്തിന്‍െറ മുന്നിലെത്തിയത്. ഒരിടത്തും മുട്ടുമടക്കാത്ത അദ്ദേഹം അനാരോഗ്യത്തിലും  പൊരുതി. മരണവുമായുള്ള മല്‍പിടിത്തത്തില്‍ ഓക്സിജന്‍ മാസ്ക് വലിച്ചൂരിയ മാഷിന്‍െറ കൈകള്‍ മൂക്കിനുമേല്‍ സാരമായ പോറലുണ്ടാക്കി.
21ന് രാവിലെ സഹായി സുരേഷ് അദ്ദേഹത്തിന്‍െറ മുഖം വടിക്കുമ്പോഴും  സംസാരിച്ചതാണ് മാഷ്. ഉച്ചക്ക് പൊടുന്നനെയാണ് ശ്വാസതടസ്സം കലശലായത്. ഡോക്ടര്‍മാരെത്തി  ഓക്സിജനും സോഡിയവും നല്‍കി.  ശരീരം വിയര്‍ത്തു. മുറിയിലെ നേരിയ തണുപ്പിനാല്‍ വലിഞ്ഞുമുറുകിയ ത്വക്കിലെ വേദനിപ്പിക്കുന്ന ചൊറിച്ചിലകറ്റാന്‍ മാഷ് ശ്രമിച്ചു.
രാത്രി 8.42ന് മരണം വീണ്ടും  പിടിച്ചുലച്ചു. വാക്കുകള്‍ പുറത്തുവരാതെ പ്രയാസപ്പെട്ടു.   പതിഞ്ഞ സ്വരമുള്ള തൊണ്ടയില്‍നിന്ന് ഉച്ചത്തിലുള്ള മുരള്‍ച്ച. ശരീരമാകെ വരിഞ്ഞുകെട്ടിയ പോലെ മാഷ് കുതറിക്കൊണ്ടിരുന്നു. തടയാന്‍ സാന്ത്വന ചികിത്സക്കുണ്ടായിരുന്നവര്‍ പ്രയാസപ്പെട്ടു. മുറിക്കുള്ളിലുണ്ടായിരുന്ന ഒരു സ്വാമി ഉച്ചത്തില്‍ മന്ത്രമരുവിട്ട് വെള്ളം നല്‍കി. പുഷ്ടിവര്‍ധകം... മൃത്യു മോക്ഷം...പുണ്യനദീജലം...’-മന്ത്രംകേട്ട് പുറത്തുള്ളവര്‍ മുറിയിലേക്ക് പാഞ്ഞു.ഇതുകണ്ട്  ഒരു  ചാനല്‍ അദ്ദേഹം മരിച്ചെന്ന് വിളിച്ചുപറഞ്ഞു. അതുകേട്ട്് രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക  പ്രമുഖര്‍ ആശുപത്രിയിലേക്ക് കുതിക്കുമ്പോള്‍, 8.57ന് ഡോ.ശ്രീകുമാര്‍ പിള്ളയെത്തി മയക്കത്തിന് കുത്തിവെപ്പിന് നിര്‍ദേശിച്ചു. സഹായി രമ മാഷുടെ തലയിലും നെറ്റിത്തടത്തിലും തടവിക്കൊണ്ടിരുന്നു. സുരേഷ് സമീപത്തിരുന്ന് കൈകളില്‍ തിരുമ്മി. അമലയിലെ നഴ്സുമാരെത്തി പള്‍സും രക്തസമ്മര്‍ദവും ഇ.സി.ജിയും പരിശോധിച്ചു. എല്ലാം സാധാരണനിലയില്‍. പക്ഷേ, മാഷും മരണവും ഏറ്റുമുട്ടുകയായിരുന്നു.
9.14ഓടെ അവസ്ഥ വീണ്ടും മോശമായി. അര മണിക്കൂറോളം എന്തും സംഭവിക്കാവുന്ന അവസ്ഥ. മരണവെപ്രാളം കണ്ട്   രമ   കുഴഞ്ഞുവീണു.
വൈകാതെ സ്ഥിതി  മെച്ചപ്പെട്ടു. സാധാരണ പോലെ അദ്ദേഹം കൈകള്‍ പരസ്പരം തടവി. 10.22ന് വീണ്ടും ഡോ.ശ്രീകുമാറെത്തി.  സുരേഷിനോട് മാഷെ വിളിക്കാന്‍   പറഞ്ഞു.   വിളി കേട്ടു. വെള്ളം വേണോ എന്നു ചോദിച്ചപ്പോള്‍ തലയനക്കി പതുക്കെ മൂളി. വീണ്ടും വെള്ളം നല്‍കി. പാലിയേറ്റിവ് കെയര്‍ യൂനിറ്റിലെ ഷൈനി മാഷെ ചരിച്ചുകിടത്തി പുറത്തെ വിയര്‍പ്പുമാറ്റി.
10.30ഓടെ മാഷിന് മയക്കത്തിന് കുത്തിവെപ്പെടുത്തു. രക്തസമ്മര്‍ദം സാധാരണനിലയിലായി (138/87). 12.30ന് രക്തസമ്മര്‍ദം 85/50 ആയി . ഡോ.ശ്രീകുമാറെത്തി പരിശോധിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 2.35ന് മലബാര്‍ കാന്‍സര്‍ സെന്‍ററില്‍നിന്ന് ഡോ.സലീഷ് വന്നു. രാവിലെ 42/67 എന്ന നിലയിലേക്ക് രക്തസമ്മര്‍ദം കുറഞ്ഞതോടെ ആശങ്ക വര്‍ധിച്ചു. മരണം പിടി യയച്ചു.അദ്ദേഹം  തളര്‍ന്നുറങ്ങി. പുറത്ത് അഭ്യൂഹങ്ങള്‍ ഉണര്‍ന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും മറ്റും  അഴീക്കോടിനെ കാണാനെത്തി. വിദഗ്ധര്‍ പറഞ്ഞ സമയവും അതിജീവിച്ച്  മയക്കത്തിലായ അഴീക്കോടിന്‍െറ രക്തസമ്മര്‍ദം ഞായറാഴ്ച അര്‍ധരാത്രി സാധാരണനിലയിലായി-131/82. തിങ്കളാഴ്ച രാവിലെ വീണ്ടും  കുറഞ്ഞു- 52/71. തിങ്കള്‍ മുഴുവനും  ആരോഗ്യസ്ഥിതി ഒരേ രീതിയില്‍ തുടര്‍ന്നു. രക്തസമ്മര്‍ദം മാത്രം മാറിമറിഞ്ഞു. മരണത്തെ ജയിച്ച് തളര്‍ന്നുകിടക്കുന്ന അഴീക്കോടിനെ കാണാന്‍ നടന്‍ മോഹന്‍ലാലെത്തി.
തിങ്കളാഴ്ച അഴീക്കോടിന്‍െറ ആരോഗ്യസ്ഥിതി ഒരേ അവസ്ഥയിലായിരുന്നു. രക്തസമ്മര്‍ദത്തില്‍മാത്രം നേരിയ വ്യത്യാസം. വൈകീട്ട് ഏഴിന് ചെറിയ പ്രയാസങ്ങളുണ്ടായി. അധികം വൈകാതെ രക്തസമ്മര്‍ദം സാധാരണനിലയിലെത്തി. രാത്രി 9.15ന് പരിശോധിക്കുമ്പോള്‍ സമ്മര്‍ദം കുറഞ്ഞിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ തുടങ്ങിയ മയക്കത്തില്‍നിന്ന് അദ്ദേഹം മോചിതനായിരുന്നില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ 5.10ന് രക്തസമ്മര്‍ദം പരിശോധിക്കുമ്പോള്‍ സാധാരണനിലയേക്കാള്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായത്. പിന്നീട് പള്‍സ് നോക്കിയപ്പോഴും നോര്‍മല്‍. മയക്കം വിടാതെ കിടന്ന മാഷിനെ 6.20ഓടെ മരണം മുറുകെ പിടികൂടി. ശേഷിച്ച ജീവനെക്കൂടി ഇല്ലാതാക്കിയ മരണത്തിന് പക്ഷേ, അഹങ്കരിക്കാന്‍ മാഷ് അനുവദിച്ചില്ല; ഒട്ടിക്കിടന്നിരുന്ന കവിള്‍ത്തടം പതിവുപോലെ വീര്‍ത്തു, വരണ്ടുണങ്ങിയ ചുണ്ടുകള്‍ പഴയപോലെ തടിച്ചു. ജനഹൃദയങ്ങളിലേക്ക് അഴീക്കോട് മാഷ്  വീണ്ടുമിറങ്ങി...നിലക്കാത്ത ആരവമായി.

No comments:

Post a Comment