Tuesday, January 24, 2012

‘ജാജ്ജ്വല്യമാനം’

ജാജ്ജ്വല്യമാനം എന്ന വാക്ക് ഏറ്റവും കൂടുതല്‍ തവണ, ഏറ്റവും നന്നായി ഉപയോഗിച്ച മലയാളി സുകുമാര്‍ അഴീക്കോടായിരിക്കും. ആ വാക്കിന്‍െറ ദീപ്തിമത്തായ’, ‘ശോഭ നിറഞ്ഞഎന്നീ അര്‍ഥങ്ങളില്‍ മുഴുവനായും വിശ്വസിക്കുന്നുവെന്ന പ്രതീതി കേള്‍വിക്കാരില്‍ ഉണ്ടാക്കിക്കൊണ്ട് ആ വിശേഷണപദം ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതിലാണ് അഴീക്കോട് മാഷിന്‍െറ മികവിരിക്കുന്നത്. താന്‍ ഏതു വ്യക്തിത്വത്തെയാണോ, ആശയത്തെയാണോ ആ വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്, ആ വ്യക്തിത്വത്തില്‍നിന്നോ ആ മുഖത്തില്‍നിന്നോ പുറപ്പെടുന്ന വെളിച്ചത്തെ കണ്‍മുന്നില്‍ കാണുന്ന വികാരത്തോടെയാണ് അദ്ദേഹം വേദിയില്‍ ജാജ്ജ്വല്യമാനംഎന്നുച്ചരിച്ചുപോന്നത്. തന്‍െറ വിവരണകലയുടെ അന്ത്യബിന്ദുവായി അദ്ദേഹം ആ വാക്കിനെ കണ്ടു.
വാസ്തവത്തില്‍ അത് അഴീക്കോടിനെ സംബന്ധിച്ചിടത്തോളം ഒരു വാക്കുമാത്രമായിരുന്നില്ല. അദ്ദേഹത്തിന്‍െറ വിമര്‍ശ ലേഖനങ്ങളിലും ഉപനിഷത് പഠനങ്ങളിലും വിദ്യാഭ്യാസാലോചനകളിലും സാമൂഹിക വിമര്‍ശാഖ്യാനങ്ങളിലും പൊതുവായി കാണുന്ന, ‘അടിസ്ഥാനപരംഎന്ന് ഉറപ്പിച്ചു പറയാവുന്ന, ഒരു സങ്കല്‍പത്തിന്‍െറ ഉപാസനയില്‍നിന്നാണ് ജാജ്ജ്വല്യമാനംഎന്ന വാക്ക് പിറന്നത്. ദേശീയ സ്വാതന്ത്ര്യ സമരകാലത്തെ ആദര്‍ശശക്തിയുടെയും സഹനശേഷിയുടെയും ത്യാഗബുദ്ധിയുടെയും നിസ്വാര്‍ഥതാ ശീലത്തിന്‍െറയും സംസ്കാര നവീകരണ ത്വരയുടെയും സന്ദര്‍ഭമായി മനസ്സിലാക്കുന്നതില്‍നിന്നുണ്ടാകുന്ന ഒരു വികാരത്തിന്‍െറ ആവിഷ്കാരമാണ് ആ വാക്കിന്‍െറ പ്രയോഗത്തിലൂടെ അഴീക്കോട്  സാധിച്ചത്.
സ്വാതന്ത്ര്യസമര കാലഘട്ടംപോലെ മാനവീകൃതമായ ഒരു കാലം ദേശ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്ന ഉത്തമവിശ്വാസത്തിന്‍െറ പ്രചാരകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍െറ സാമൂഹിക വിമര്‍ശത്തിന്‍െറ സ്വഭാവം ദേശീയ സ്വാതന്ത്ര്യ സമരകാല ദീപ്തിക്കെതിരെ സമകാലികമായ അന്ധകാരത്തെ സങ്കല്‍പിച്ച്, അതിന്‍െറ കാരണങ്ങളും വസ്തുതകളും വിശദീകരിക്കുക എന്നതായിരുന്നു. ഗാന്ധിജിയെ തന്‍െറ ആശയജീവിതത്തിന്‍െറ കേന്ദ്ര പ്രതിഷ്ഠയായി കാണുന്നത് ഈ സ്വഭാവത്തിന്‍െറ ഭാഗമാണ്. ദേശീയ സ്വാതന്ത്ര്യസമരം രാഷ്ട്രീയാധികാര ലബ്ധിക്കായുള്ള യത്നം എന്നതിനോടൊപ്പം കാലത്തോടും പ്രകൃതിയോടും സഹജീവികളോടും സംസ്കാരത്തോടും സൗന്ദര്യത്തോടെയും സ്വാഭാവികതയോടെയും ബന്ധപ്പെടാന്‍ കഴിയുന്ന പുതിയ ഭാരതീയരുടെ രചനക്കായുള്ള ക്ളേശം നിറഞ്ഞ പ്രവര്‍ത്തനവുമായിരുന്നു എന്ന വായന അഴീക്കോടിന്‍െറ മുഖ്യ പ്രമേയമായിരുന്നു എന്ന് കാണാന്‍ ഒട്ടും പ്രയാസമില്ല.
വൈരുധ്യങ്ങള്‍കൂടിയുണ്ട് ഗാന്ധിയന്‍ വ്യവഹാരത്തിന് എന്ന കാര്യം അദ്ദേഹം  അത്രകണ്ട് പരിഗണിക്കാന്‍ ഇഷ്ടപ്പെടാത്ത വിഷയമായിരുന്നു. ഗാന്ധിജിയുടെ മതചിന്തക്ക് വല്ലാത്തൊരു പരിമിതിയുണ്ടായിരുന്നു. 1933 മേയ് രണ്ടിന് മതേതരവാദിയായ നെഹ്റുവിന് എഴുതിയ കത്തില്‍ ഗാന്ധിജി പറയുന്നു. ‘‘My Life would be a burden to me if Hinduism failed me. I love Christianity, Islam and many other faiths through Hinduism. Take it away from me and nothing remains for me’’. അഴീക്കോട് ഈ വിശ്വാസക്കാരനായിരുന്നില്ല. ഹൈന്ദവതക്ക് ആധികാരികത നല്‍കുകയല്ല അദ്ദേഹത്തിന്‍െറ ഉപനിഷത് പഠനങ്ങളുടെ ലക്ഷ്യം. വര്‍ഗീയവാദത്തെ കഠിനഭാഷയിലാണ് അദ്ദേഹം വിമര്‍ശിച്ചുപോന്നതും. വാഗ്ഭടാനന്ദ ഗുരുവിന്‍െറ സ്വാധീനം മാത്രമല്ല ഈ ഉദാരമാനവികതാബോധത്തിലുള്ളത്. താന്‍ എഴുതിയും സംസാരിച്ചും സഞ്ചരിച്ചും പോന്ന കേരളത്തിന്‍െറ പൊതുവായ ഇച്ഛയുടെ പ്രതിഫലനമാണ് അഴീക്കോടിന്‍െറ മതേതര നിലപാടില്‍ കാണാവുന്നത്. അതിനൊത്ത മട്ടിലാണ് അദ്ദേഹം ഗാന്ധിജിയെയും വായിച്ചവതരിപ്പിച്ചത്. സ്വാതന്ത്ര്യസമര കാലത്തിന്‍െറ നന്മകളായി, പ്രസക്ത മൂല്യങ്ങളായി താന്‍ കണ്ട എല്ലാ സമര-സര്‍ഗാത്മക-സഹന ഭാവങ്ങളുടെയും ആള്‍രൂപമായിരുന്നു അഴീക്കോടിന്‍െറ വാക്കുകളില്‍ അവതരിക്കുന്ന ഗാന്ധി. ഇത് ഒരു വ്യാഖ്യാനമാണ്, ചില പൊതുവായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പാഠനിര്‍മിതിയാണ്. ഇക്കാര്യം മനസ്സിലാകുന്നവരാണ് അഴീക്കോടിനെ ശരിയായി അറിയുന്നത്.
പ്രസംഗത്തെ ശ്രേഷ്ഠമായ ഒരു പ്രവര്‍ത്തനമാക്കിത്തീര്‍ത്ത അപൂര്‍വം മലയാളികളിലൊരാളായിരുന്നു സുകുമാര്‍ അഴീക്കോട്. ഇതിലും ഗാന്ധിജിയുടെ സ്വാധീനം കാണാം. വാഗ്ഭടാനന്ദ ഗുരുവിന്‍െറ സമീപസ്ഥ സ്വാധീനവും നിര്‍ണായകമായിരുന്നു. വാഗ്ഭടന്‍ എന്ന വാക്കിന്‍െറ യഥാര്‍ഥമായ അര്‍ഥം അഴീക്കോട് പ്രയോഗത്തില്‍ വരുത്തിയെന്നും പറയാം. വാക്കും സാമൂഹിക യുദ്ധവും തമ്മിലുള്ള ബന്ധത്തിന്‍െറ ശക്തി സ്വയം തിരിച്ചറിഞ്ഞും മറ്റുള്ളവരെ ബോധ്യപ്പെടുത്തിയുമാണ് അദ്ദേഹം കേരളത്തില്‍ തനിയെ ഒരു സ്ഥാപനമായിത്തീര്‍ന്നത്. പലരും പറയാന്‍ ആഗ്രഹിക്കുന്നതും എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ പറയാത്തതുമായ വാസ്തവങ്ങള്‍ അഴീക്കോടിന്‍െറ വേദികളെ സജീവമാക്കി. അവതരണത്തിലെ കൃത്യതയും  തെളിച്ചവുമുള്ള വാദങ്ങള്‍ കൂടുതല്‍ ആളുകളിലെത്തിക്കാന്‍ സഹായകമായി.
സമൂഹത്തില്‍ താന്‍ ഇടപെടുന്നതിന്‍െറ മാര്‍ഗമായിത്തന്നെ അഴീക്കോട് മാഷ് പ്രസംഗത്തെ കണ്ടിരുന്നു. രാഷ്ട്രീയ നേതാക്കളുടെ പ്രസംഗംപോലെയല്ല അത്, ഒരു സംഘടനയുടെ പ്രചാരണത്തിനോ ന്യായീകരണത്തിനോ വിശദീകരണത്തിനോ ഉള്ള ഒരുമ്പെടലല്ല. സംഘടനാ പ്രവര്‍ത്തനത്തിന്‍െറ ഉപോല്‍പന്നമല്ലായിരുന്നു അഴീക്കോടിന് പ്രസംഗം. പ്രസംഗം സമൂഹത്തില്‍, വ്യക്തിയില്‍ നേരിട്ടിറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. സ്വന്തമായി നവഭാരതവേദി പോലൊരു സംഘടനയുണ്ടാക്കിയിട്ടുണ്ട് അദ്ദേഹം. പക്ഷേ, അതൊന്നും അദ്ദേഹത്തിന്‍െറ ഭാവനക്കൊത്ത് വലുതായില്ല.
പ്രഭാഷണകലഎന്നൊരു നല്ല പ്രബന്ധം സുകുമാര്‍ അഴീക്കോടിന്‍േറതായിട്ടുണ്ട്. പ്രസംഗത്തെ ഒരു പ്രകടനം (performance) ആയി കാണുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു എന്നര്‍ഥം. കേള്‍വിക്കാരുടെ പ്രതികരണങ്ങള്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചുപോന്നു. അഴീക്കോട് മാഷിന്‍െറ പ്രസംഗത്തിന്‍െറ ശബ്ദ വിന്യാസത്തെ ടി.പി. സുകുമാരനെപ്പോലൊരു സൗന്ദര്യശാസ്ത്രകാരന്‍ വിദഗ്ധമായി പഠിച്ചിട്ടുണ്ട്. ഒരു വിഷയത്തെ മറ്റു ചില വിഷയങ്ങളുമായും സാഹചര്യങ്ങളുമായും ബന്ധിപ്പിക്കുന്ന സമീപനമാണ് പ്രസംഗവേദിയില്‍ അഴീക്കോട് ് സ്വീകരിച്ചുപോന്നത്. സാമൂഹിക നിരീക്ഷണങ്ങളാണ് ആ അവതരണത്തെ ശക്തമാക്കുക. വിഷയം ഏതായാലും സമകാലികമായ നെറികേടുകളെ വിമര്‍ശിക്കാനുള്ള ധൈഷണികായുധമായി അതിനെ മാറ്റിത്തീര്‍ക്കാനുള്ള സന്നദ്ധത അഴീക്കോടില്‍ എന്നും ഉണര്‍ന്നുതന്നെ വര്‍ത്തിച്ചിരുന്നു. വാക്കിനോടുള്ള ശ്രദ്ധയും വാക്കിന്‍െറ കളികളിലുള്ള കൗതുകവും ഈ സന്നദ്ധതയുമായി ഇണങ്ങിപ്പോവുകയും ചെയ്തു. സിവില്‍ സെര്‍വന്‍റ്സ് എന്നതിനെ സിവില്‍ സെര്‍പന്‍റ്സ് എന്ന് മാറ്റിപ്പറഞ്ഞത് ഒരുദാഹരണം മാത്രം. പട്ടാഭിസീതാരാമയ്യ ഇന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് പട്ടാമ്പിയിലോ മറ്റോ ഉള്ള ഒരു തുണിവില്‍പനക്കാരനോ മറ്റോ ആണ് എന്നത് വേറൊരു വേദിയിലെ പ്രയോഗം. രണ്ടിലും കൗതുകരസവും വിമര്‍ശ ശക്തിയും ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നു. തന്‍െറ ഇംഗ്ളീഷ് പ്രസംഗങ്ങളെപ്പറ്റിയും അഴീക്കോടിന് അഭിമാനമുണ്ടായിരുന്നു. ചെന്നൈയില്‍ മാര്‍പാപ്പയുടെ മുന്നില്‍വെച്ച് നടത്തിയ പ്രസംഗത്തെപ്പറ്റി അദ്ദേഹം പല സ്വകാര്യ സംഭാഷണങ്ങളിലും സന്തോഷം പ്രകടിപ്പിച്ചുവന്നു.
സാഹിത്യവേദികളില്‍ അഴീക്കോട് മാഷ് ടാഗോറിനെക്കുറിച്ചും ആശാനെക്കുറിച്ചും ധാരാളം പരാമര്‍ശിക്കാറുണ്ട്. എന്നാല്‍, വിമര്‍ശകശേഷികൊണ്ട്  ഏറ്റവുമധികം പിന്തുണച്ചതും വിശദീകരിച്ചതും പി. കുഞ്ഞിരാമന്‍ നായരുടെ പ്രതിഭയെയാണ് എന്ന കാര്യത്തില്‍ സംശയമില്ല. മാടായി കോളജില്‍ ഫോക്ലോറിനെക്കുറിച്ച് നടന്ന ഒരു സെമിനാറില്‍ ബപ്പിരിയന്‍ തെയ്യത്തെക്കുറിച്ച് ഒരു ചെറിയ ഓര്‍മ പങ്കുവെച്ചശേഷം അദ്ദേഹം ഒരുപക്ഷേ, സ്വയമറിയാതെ കുഞ്ഞിരാമന്‍ നായര്‍ കവിതയിലേക്ക് കടക്കുകയും നാട്ടറിവുകളുടെ വിശാലഭൂമിയും മഹാഖനിയുമായി ആ കവിതയെ വീണ്ടും കണ്ടെത്തുകയും (re-discover) ചെയ്തത് മികച്ചൊരനുഭവമായി ഈ ലേഖകന്‍െറ മനസ്സിലുണ്ട്.
തന്‍െറ കേന്ദ്ര പ്രമേയം-സ്വാതന്ത്ര്യ സമരകാല ദീപ്തിയും പില്‍ക്കാലത്തെയന്ധകാരവും എന്നത്- കുഞ്ഞിരാമന്‍ നായരിലും വിമര്‍ശ-സങ്കടരൂപങ്ങളോടെയുണ്ട് എന്നതുതന്നെയാണ് ഓര്‍മിക്കേണ്ട കാര്യം. കുഞ്ഞിരാമന്‍ നായരുടെ അടിസ്ഥാന ദര്‍ശനത്തെപ്പറ്റി ഏറ്റവും നന്നായി എഴുതിയത് സുകുമാര്‍ അഴീക്കോടാണ്... അദ്ദേഹത്തിന്‍െറ സ്നേഹവിഷയം അസ്തമിച്ചുപോയ ഒരു മനുഷ്യസമൂഹത്തിന്‍െറ സുന്ദരസംസ്കാരമാണ്. കേരളത്തിന്‍െറ ഗ്രാമീണജീവിതത്തിലും ഭാരതത്തിന്‍െറ പ്രാക്തനചിന്തയിലുമുള്ള അനശ്വരവും മനോഹരവുമായ എല്ലാ ഘടകങ്ങളും കൂട്ടിക്കലര്‍ത്തി ത്രിലോകങ്ങളിലെവിടെയും ഇല്ലാത്തവിധം സങ്കല്‍പസാന്ദ്രമായ ഒരു മാംഗലിക ജീവിതവ്യവസ്ഥയെ കുഞ്ഞിരാമന്‍ നായര്‍ വിഭാവനം ചെയ്യുന്നു, തേടിത്തേടിപ്പോകുന്നു’. അഴീക്കോട് മാഷിന്‍േറതുകൂടിയാണ് ഈ ഉട്ടോപ്പിയ.
അഴീക്കോടിലും  കാല്‍പനികതയുടെ നവനിലാവ്ഉണ്ട്. ദൈനംദിന കാര്യങ്ങളെക്കുറിച്ച് എല്ലായാഴ്ചയും കുറിപ്പ് എഴുതുന്ന ആളായിരുന്നിട്ടും പുതിയ ജീവിതത്തിന്‍െറ മുതലാളിത്ത ചൂഷണസാമര്‍ഥ്യത്തിന്‍െറ, വിപുലമായ മനഃശാസ്ത്ര യുദ്ധത്തിന്‍െറ സങ്കീര്‍ണതകളെപ്പറ്റി അത്രയൊന്നും സമര്‍ഥിക്കാന്‍ അഴീക്കോട്  താല്‍പര്യപ്പെട്ടിരുന്നില്ല. ചില പരാമര്‍ശങ്ങള്‍ക്കപ്പുറം, സൈദ്ധാന്തികമായ കണക്കെടുപ്പുകളോടെ സമകാലികാവസ്ഥയെ വിശകലനം ചെയ്യുക എന്നതായിരുന്നില്ല അദ്ദേഹത്തിന്‍െറ രീതി. മുകളില്‍പറഞ്ഞ കാല്‍പനികതയുടെ സാന്നിധ്യമാണ് അത്തരം കൃത്യതകളിലേക്ക് കടക്കുന്നതില്‍നിന്ന് മാഷെ തടഞ്ഞത്.
കല്യാണം കഴിച്ചിട്ടില്ല, കുടുംബമില്ല എന്ന കാര്യം കഴിഞ്ഞ പത്തിരുപതു കൊല്ലക്കാലത്തെ പ്രസംഗങ്ങളില്‍ അദ്ദേഹം പലവുരു പറഞ്ഞുവന്നിരുന്നു. കുടുംബം മനുഷ്യരെ ആദര്‍ശാഭിനിവേശത്തില്‍നിന്ന് സമരസപ്പെടലിലേക്ക് കൈപിടിച്ചു നടത്തുന്ന വ്യവസ്ഥാനുകൂലമായ സ്ഥാപനമാണെന്ന ഉറച്ച ബോധ്യത്തില്‍നിന്നാണ് ഈ പറച്ചില്‍ വന്നത്. തന്‍െറ വിമര്‍ശ ധൈര്യത്തിന്‍െറ ഉറവിടം വെളിപ്പെടുത്തുകയായിരുന്നു കുടുംബമില്ലായ്മയെക്കുറിച്ചുള്ള വിളംബരത്തിലൂടെ അഴീക്കോട് മാഷ്. അദ്ദേഹത്തിന്‍െറ ആ പരാമര്‍ശം വെറും തമാശയായിട്ടാണ് പൊതുവേ സ്വീകരിക്കപ്പെട്ടത് എന്നത് ഒരര്‍ഥത്തില്‍ സ്വാഭാവികമാണ്. അത്രമേല്‍ ശക്തമാണ് കേരളത്തിലെ കുടുംബ പ്രത്യയശാസ്ത്ര സാന്നിധ്യം.
രാഷ്ട്രീയ നേതാക്കള്‍ പ്രസംഗത്തില്‍ പൊതുവേ ഞാന്‍ എന്നു പറയാറില്ല; അഴീക്കോട് അത് ലോഭമില്ലാതെ പറയും. തന്‍െറ സ്വന്തം നിരീക്ഷണങ്ങളും പരീക്ഷണഫലങ്ങളും സ്വന്തം ഉത്തരവാദിത്തത്തില്‍ (സംഘടനാ ബലമില്ലാതെ) പറയുകയാണ് അദ്ദേഹം ചെയ്തത്. ഞാനിന്‍െറ കൂടിയ ആവൃത്തിയിലൂടെ തന്‍െറ പോരിമയും വ്യത്യസ്തതയും വ്യക്തമാക്കുകയായിരുന്നു അഴീക്കോട്. ഗാന്ധി വചനങ്ങളിലും ധാരാളം ഞാന്‍ ഉണ്ടെന്നതോര്‍ക്കുക. പക്ഷേ, അഴീക്കോടില്‍ ഞാന്‍ ദുര്‍വാശിയായി വളര്‍ന്നതും ചിലപ്പോള്‍ നാമറിഞ്ഞിട്ടുണ്ട് -എം.എ. റഹ്മാന് എം.എഫില്‍ പ്രവേശം നിഷേധിച്ചതുപോലുള്ള ഏതാനും നല്ലതല്ലാത്ത കാര്യങ്ങള്‍. ഈ ഞാന്‍ അല്ല, പക്ഷേ, അദ്ദേഹത്തിലെ സാമൂഹിക വ്യക്തിത്വത്തിലെ ഞാന്‍’. മലയാള സിനിമയിലെ താരാധികാര വിമര്‍ശമടക്കമുള്ള കാര്യങ്ങള്‍ വെടിപ്പായി നടത്തിയ ഞാന്‍ ഒരു ഏകാന്ത പ്രകടനക്കാരനുമല്ല. താന്‍ തുറന്നുപറയുന്ന കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകള്‍ ഇവിടെയുണ്ട് എന്ന അബോധമായ തിരിച്ചറിവാണ് അഴീക്കോടിനെ തുടര്‍ച്ചയായി ഊര്‍ജസ്വലനാക്കിയത്. ഇതേ കാരണം കൊണ്ടാണ് ഇവിടത്തെ ആയിരക്കണക്കിനാളുകള്‍ സുകുമാര്‍ അഴീക്കോടിനെ ഏഴു പതിറ്റാണ്ടോളം തുടര്‍ച്ചയായി ശ്രദ്ധിച്ചുപോന്നതും.

No comments:

Post a Comment