വര്‍ഷം 1962. പാലായില്‍നിന്നു ഞങ്ങള്‍ ഏതാനും കോളജ് വിദ്യാര്‍ഥികള്‍ കോട്ടയത്ത് ഹൊറര്‍ ഓഫ് ഡ്രാക്കുള എന്ന സിനിമ കാണാന്‍ പുറപ്പെട്ടു. പോകുംവഴിയാണ് വൈഎംസിഎയില്‍ സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണം. ഞങ്ങള്‍ സിനിമ ഉപേക്ഷിച്ച് പ്രസംഗത്തിനു കയറി. അഴീക്കോടിന് അന്ന് ചെറുപ്പം വിട്ടിട്ടില്ല. പ്രസംഗം സാഗരഗര്‍ജനം തന്നെ.
അഴീക്കോട് മാഷിനെ ആദ്യമായി കാണുകയാണ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു സെമിനാറായിരുന്നു അത്. നേതൃപാടവത്തെക്കുറിച്ചായിരുന്നു അഴീക്കോടിന്റെ പ്രസംഗം. നെഹ്റു, സരോജനി നായിഡു തുടങ്ങിയ നേതാക്കളെ ഓരോരുത്തരെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണങ്ങളുമായി ഒരു നേതാവ് ആരാണെന്നു പറഞ്ഞ് അഴീക്കോട് സദസിനെ പിടിച്ചിരുത്തി. പ്രസംഗശേഷം അദ്ദേഹത്തെ പോയി പരിചയപ്പെടാനും ഞങ്ങള്‍ തിടുക്കംകൂട്ടി.
അന്നു തുടങ്ങിയ ബന്ധം ഇക്കഴിഞ്ഞ ദിവസം തൃശൂര്‍ അമല ആശുപത്രിയിലെ മുറിയില്‍ എന്റെ പിതാവ് ആര്‍.വി. തോമസിന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതുവരെ നീണ്ടു. അര നൂറ്റാണ്ട്. അഴീക്കോട് മാഷിനൊപ്പം ഏറ്റവുമധികം യാത്രചെയ്തിട്ടുള്ള ഒരാള്‍ ഞാനാവണം. നവഭാരതവേദിയുടെ സുവര്‍ണകാലം. അഴീക്കോട് മാഷ് പ്രസിഡന്റ്. ഞാന്‍ ജനറല്‍ സെക്രട്ടറി. കേരളത്തിലങ്ങോളമിങ്ങോളമുള്ള യാത്രകള്‍. പലതും ആഴ്ചകള്‍ നീണ്ടുനില്‍ക്കും. പ്രസംഗങ്ങള്‍, യോഗങ്ങള്‍. യുവാക്കളെ ഒരു കാന്തശക്തിയാലെന്നപോലെ അഴീക്കോട് നവഭാരതവേദിയിലേക്ക് ആകര്‍ഷിച്ചു. കേരളത്തില്‍ ഒരു മൂവ്മെന്റായി മാറി നവഭാരതവേദി.
കാര്‍ യാത്രയായിരുന്നു എന്നും അഴീക്കോടിന് ഇഷ്ടം. എത്ര സഞ്ചരിച്ചാലും മടുപ്പില്ല. മനസിന് ഇണങ്ങിയവരാണ് സഹയാത്രികരെങ്കില്‍ അഴീക്കോട് സംസാരിച്ചുകൊണ്േടയിരിക്കും. പഴയ കാലവും കഥകളും നേതാക്കളുമെല്ലാം വാക്കുകളില്‍ തെളിഞ്ഞുവരും. അഴീക്കോടിന്റെ ഫലിതം അതിന്റെ പൂര്‍ണരൂപത്തില്‍ പുറത്തുവരിക, പ്രസംഗങ്ങളിലോ പകല്‍ സംസാരങ്ങളിലോ അല്ല, രാത്രി യാത്രകളിലായിരുന്നു. മനസിന് അടുപ്പമില്ലാത്തവരാരെങ്കിലും ഇത്തരം യാത്രകളില്‍ ഒപ്പമുണ്ടായാല്‍ അവരിറങ്ങുംവരെ അഴീക്കോട് സുഖമായി ഉറങ്ങും. അവരിറങ്ങേണ്ട സ്ഥലമാവുമ്പോള്‍ കൃത്യമായി ഉണരുകയും ചെയ്യും. പിന്നീടാണു ഫലിത ങ്ങളുടെ കെട്ടഴിക്കുക.
ഒരുനാള്‍ അഴീക്കോട് തന്റെ പഴയ ചെറിയ കാര്‍ ഓടിച്ചുപോകുന്നു. മുന്നില്‍ പോകുന്ന ലോറിക്കാരന്‍ ഒരുവിധത്തിലും അഴീക്കോടിന്റെ കാറിനെ കയറിപ്പോകാന്‍ അനുവദിക്കുന്നില്ല. അമിതമായി ലോഡ് നിറച്ചാണ് ലോറിയുടെ പോക്ക്. നീണ്ട ഹോണടിച്ചിട്ടാണ് ഒരുവിധം മുന്നില്‍ കയറിയത്. കയറിയപാടേ അഴീക്കോട് തന്റെ കാര്‍ ലോറിക്കു വിലങ്ങിട്ടു. പിന്നീട് ഒരു പുകിലായിരുന്നു. നിയമവിരുദ്ധമായി യാത്ര തുടരുന്ന ലോറിയെ ഇനി പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ അഴീക്കോട് പോലീസിനെ വിളിച്ചുവരുത്തി. അന്നു പോകേണ്ടിയിരുന്ന യോഗത്തിനുപോലും പോകാതെയായിരുന്നു അഴീക്കോടിന്റെ ഒറ്റയാള്‍ പോരാട്ടം. അദ്ദേഹത്തിന്റെ ധൈര്യത്തെക്കുറിച്ചു പറയാന്‍ അടുപ്പക്കാര്‍ക്ക് ഇത്തരം സംഭവകഥകള്‍ ഏറെയുണ്ടാവും.
വസ്ത്രധാരണത്തില്‍ അഴീക്കോടിനു വലിയ ശ്രദ്ധയൊന്നുമുണ്ടായിരുന്നെന്നു പറഞ്ഞുകൂടാ. എന്നും ഒരേ ശൈലി. പരുക്കന്‍ ഖദറിന്റെ കട്ടിക്കരയന്‍ ഒറ്റമുണ്ടും ഹൈനെക്ക് ജുബ്ബയും. ജുബ്ബയില്‍ ബട്ടന്‍സ് മിക്കതും പൊട്ടിയിരിക്കും. പകരം മൊട്ടുള്ള മൊട്ടുസൂചി കുത്തും. ജുബ്ബയോ മുണ്േടാ കീറിയാല്‍ അത് തുന്നി തയ്ച്ചിടാനും മടിച്ചിരുന്നില്ല. പഴയ മൂല്യങ്ങളോടെന്നപോലെ പഴയ വസ്ത്രങ്ങളോടും അഴീക്കോടിന് ഒരുതരം നൊസ്റാള്‍ജിയ ഉണ്ടായിരുന്നെന്നു തോന്നുന്നു. തുകല്‍ചെരിപ്പിനോടായിരുന്നു പഥ്യം. അവസാനകാലത്തു മാത്രം ഡോക്ടറുടെ ഉപദേശപ്രകാരം ഷൂ ധരിച്ചു.
ഭക്ഷണത്തിലും ലാളിത്യംതന്നെയായിരുന്നു അഴീക്കോട് ശൈലി. ഒന്നിനോടും ആസക്തിയില്ല. എത്ര ഇഷ്ടമായതായാലും ഒരു വിഭവവും രണ്ടാമതു വിളമ്പാന്‍ സമ്മതിക്കില്ല. മത്സ്യമാംസാദികള്‍ കഴിച്ചിരുന്നു. ഗാന്ധിജി സസ്യഭുക്കായിരുന്നതുകൊണ്ട് ഗാന്ധിയന്മാരും അങ്ങനെ വേണമെന്നൊന്നും അഴീക്കോട് വാശിപിടിച്ചിരുന്നില്ല. പഴങ്ങളോടായിരുന്നു പഥ്യം. സ്വന്തം പറമ്പില്‍ കൃഷിചെയ്തിരുന്ന പഴങ്ങളും പച്ചക്കറികളും ഇഷ്ടസുഹൃത്തുക്കള്‍ക്കു സമ്മാനിക്കുന്നതും അഴീക്കോടിനു ശീലമായിരുന്നു. ചിലപ്പോഴൊക്കെ രണ്ടും മൂന്നും പടല പഴം ഞങ്ങള്‍ക്കു പാലായിലും കൊണ്ടുവന്നു തന്നിരുന്നു.
അഴീക്കോടിന് എന്നും പുസ്തകങ്ങളോടായിരുന്നു ആസക്തി. എത്ര കിട്ടിയാലും സന്തോഷം. വായനയില്‍ മടുപ്പുമില്ല. എന്നാല്‍ യാത്രാവേളകളില്‍ വായിച്ചിരുന്നതേയില്ല. പത്രങ്ങളിലെ സ്പോര്‍ട്സ് പേജ് ഒന്നും വിടാതെ വായിച്ചിരുന്നു. ഡിറ്റക്ടീവ് നോവലുകളും ബലഹീനതയാണ്.
സ്വന്തം എഴുത്തും പ്രസംഗവും അഴീക്കോട് നന്നായി ആസ്വദിച്ചിരുന്നു. എതിരാളികള്‍ക്കെതിരേ പ്രസംഗങ്ങളില്‍ നന്നായി നര്‍മം പ്രയോഗിക്കാനും മടിച്ചിരുന്നില്ല. വലിയ സ്പീഡില്‍ യാത്രചെയ്തിരുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് അഴീക്കോട് പറഞ്ഞത്, ജാതകവശാല്‍ പൈലറ്റാവേണ്ട ആളായിരുന്നു എന്നാണ്! ദണ്ഡിയാത്രയുടെ ജൂബിലിവേളയില്‍ ശംഖുമുഖത്തുനിന്നു കിഴക്കേക്കോട്ടയിലേക്ക് ജാഥ നയിച്ച നേതാവിനും കിട്ടി അഴീക്കോടിന്റെ വാക്പ്രഹരം. കിഴക്കേക്കോട്ടയില്‍നിന്നു നേതാവ് ശംഖുമുഖത്തേക്കു (അറബിക്കടല്‍) പോയിരുന്നെങ്കില്‍ കേരളം രക്ഷപ്പെടുമായിരുന്നെന്നായിരുന്നു അഴീക്കോടിന്റെ പരിഹാസം. ഒരിക്കല്‍ ഒരു സമ്മേളനത്തിലെ സ്വാഗതപ്രസംഗകന്‍ എല്ലാ പരിധിയുംവിട്ടു പ്രസംഗം നീട്ടിയപ്പോള്‍ പിന്നാലെ മൈക്കിനു മുന്നിലെത്തിയ അഴീക്കോട് പറഞ്ഞു, ഇത്തരം പ്രസംഗങ്ങള്‍ കേട്ടാണ് ഞാന്‍ ഇത്രമേല്‍ മെലിഞ്ഞുപോയത്!
ക്രിക്കറ്റില്‍ ഒരിക്കല്‍ ഓസ്ട്രേലിയയോട് ഇന്ത്യന്‍ ടീം ദയനീയമായി തോറ്റപ്പോള്‍ അഴീക്കോടിനു ക്ഷോഭമടക്കാനായില്ല. ഇന്ത്യന്‍ ടീമില്‍ ഇവര്‍ക്കു പകരം ഞാനും ആര്‍.എം. മനയ്ക്കലാത്തും കളിക്കുന്നതാണു ഭേദമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്! പാര്‍ലമെന്റിലേക്കു മത്സരിച്ച കാലത്ത് എതിര്‍പക്ഷം എറിഞ്ഞ കല്ലുകള്‍ തനിക്കു കൊള്ളാതെപോയതു മൈക്കിന്റെ തണ്ടിനേക്കാള്‍ താന്‍ മെലിഞ്ഞിരുന്നതുകൊണ്ടാണെന്നായിരുന്നു അഴീക്കോടിന്റെ കണ്െടത്തല്‍!
കഴിഞ്ഞമാസം ആദ്യം ആശുപത്രിയില്‍ ചെന്ന് അഴീക്കോടിനെ കണ്ടപ്പോള്‍ ഡല്‍ഹിയിലേക്ക് എന്നു മടങ്ങും എന്നാണു ചോദിച്ചത്. ഒന്നുകൂടി വരണമെന്നും പറഞ്ഞു. നാലുനാള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും ചെന്നു. സന്തോഷത്തോടെ കൈപിടിച്ചു. ഒന്നുകൂടി വരണം എന്നു ഞാന്‍ പറയുന്നില്ല എന്നു പറഞ്ഞു ചിരിച്ചു.
അഴീക്കോട് മാഷിനെ ആദ്യമായി കാണുകയാണ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ഒരു സെമിനാറായിരുന്നു അത്. നേതൃപാടവത്തെക്കുറിച്ചായിരുന്നു അഴീക്കോടിന്റെ പ്രസംഗം. നെഹ്റു, സരോജനി നായിഡു തുടങ്ങിയ നേതാക്കളെ ഓരോരുത്തരെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണങ്ങളുമായി ഒരു നേതാവ് ആരാണെന്നു പറഞ്ഞ് അഴീക്കോട് സദസിനെ പിടിച്ചിരുത്തി. പ്രസംഗശേഷം അദ്ദേഹത്തെ പോയി പരിചയപ്പെടാനും ഞങ്ങള്‍ തിടുക്കംകൂട്ടി.
അന്നു തുടങ്ങിയ ബന്ധം ഇക്കഴിഞ്ഞ ദിവസം തൃശൂര്‍ അമല ആശുപത്രിയിലെ മുറിയില്‍ എന്റെ പിതാവ് ആര്‍.വി. തോമസിന്റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിനു സമര്‍പ്പിക്കുന്നതുവരെ നീണ്ടു. അര നൂറ്റാണ്ട്. അഴീക്കോട് മാഷിനൊപ്പം ഏറ്റവുമധികം യാത്രചെയ്തിട്ടുള്ള ഒരാള്‍ ഞാനാവണം. നവഭാരതവേദിയുടെ സുവര്‍ണകാലം. അഴീക്കോട് മാഷ് പ്രസിഡന്റ്. ഞാന്‍ ജനറല്‍ സെക്രട്ടറി. കേരളത്തിലങ്ങോളമിങ്ങോളമുള്ള യാത്രകള്‍. പലതും ആഴ്ചകള്‍ നീണ്ടുനില്‍ക്കും. പ്രസംഗങ്ങള്‍, യോഗങ്ങള്‍. യുവാക്കളെ ഒരു കാന്തശക്തിയാലെന്നപോലെ അഴീക്കോട് നവഭാരതവേദിയിലേക്ക് ആകര്‍ഷിച്ചു. കേരളത്തില്‍ ഒരു മൂവ്മെന്റായി മാറി നവഭാരതവേദി.
കാര്‍ യാത്രയായിരുന്നു എന്നും അഴീക്കോടിന് ഇഷ്ടം. എത്ര സഞ്ചരിച്ചാലും മടുപ്പില്ല. മനസിന് ഇണങ്ങിയവരാണ് സഹയാത്രികരെങ്കില്‍ അഴീക്കോട് സംസാരിച്ചുകൊണ്േടയിരിക്കും. പഴയ കാലവും കഥകളും നേതാക്കളുമെല്ലാം വാക്കുകളില്‍ തെളിഞ്ഞുവരും. അഴീക്കോടിന്റെ ഫലിതം അതിന്റെ പൂര്‍ണരൂപത്തില്‍ പുറത്തുവരിക, പ്രസംഗങ്ങളിലോ പകല്‍ സംസാരങ്ങളിലോ അല്ല, രാത്രി യാത്രകളിലായിരുന്നു. മനസിന് അടുപ്പമില്ലാത്തവരാരെങ്കിലും ഇത്തരം യാത്രകളില്‍ ഒപ്പമുണ്ടായാല്‍ അവരിറങ്ങുംവരെ അഴീക്കോട് സുഖമായി ഉറങ്ങും. അവരിറങ്ങേണ്ട സ്ഥലമാവുമ്പോള്‍ കൃത്യമായി ഉണരുകയും ചെയ്യും. പിന്നീടാണു ഫലിത ങ്ങളുടെ കെട്ടഴിക്കുക.
ഒരുനാള്‍ അഴീക്കോട് തന്റെ പഴയ ചെറിയ കാര്‍ ഓടിച്ചുപോകുന്നു. മുന്നില്‍ പോകുന്ന ലോറിക്കാരന്‍ ഒരുവിധത്തിലും അഴീക്കോടിന്റെ കാറിനെ കയറിപ്പോകാന്‍ അനുവദിക്കുന്നില്ല. അമിതമായി ലോഡ് നിറച്ചാണ് ലോറിയുടെ പോക്ക്. നീണ്ട ഹോണടിച്ചിട്ടാണ് ഒരുവിധം മുന്നില്‍ കയറിയത്. കയറിയപാടേ അഴീക്കോട് തന്റെ കാര്‍ ലോറിക്കു വിലങ്ങിട്ടു. പിന്നീട് ഒരു പുകിലായിരുന്നു. നിയമവിരുദ്ധമായി യാത്ര തുടരുന്ന ലോറിയെ ഇനി പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ അഴീക്കോട് പോലീസിനെ വിളിച്ചുവരുത്തി. അന്നു പോകേണ്ടിയിരുന്ന യോഗത്തിനുപോലും പോകാതെയായിരുന്നു അഴീക്കോടിന്റെ ഒറ്റയാള്‍ പോരാട്ടം. അദ്ദേഹത്തിന്റെ ധൈര്യത്തെക്കുറിച്ചു പറയാന്‍ അടുപ്പക്കാര്‍ക്ക് ഇത്തരം സംഭവകഥകള്‍ ഏറെയുണ്ടാവും.
വസ്ത്രധാരണത്തില്‍ അഴീക്കോടിനു വലിയ ശ്രദ്ധയൊന്നുമുണ്ടായിരുന്നെന്നു പറഞ്ഞുകൂടാ. എന്നും ഒരേ ശൈലി. പരുക്കന്‍ ഖദറിന്റെ കട്ടിക്കരയന്‍ ഒറ്റമുണ്ടും ഹൈനെക്ക് ജുബ്ബയും. ജുബ്ബയില്‍ ബട്ടന്‍സ് മിക്കതും പൊട്ടിയിരിക്കും. പകരം മൊട്ടുള്ള മൊട്ടുസൂചി കുത്തും. ജുബ്ബയോ മുണ്േടാ കീറിയാല്‍ അത് തുന്നി തയ്ച്ചിടാനും മടിച്ചിരുന്നില്ല. പഴയ മൂല്യങ്ങളോടെന്നപോലെ പഴയ വസ്ത്രങ്ങളോടും അഴീക്കോടിന് ഒരുതരം നൊസ്റാള്‍ജിയ ഉണ്ടായിരുന്നെന്നു തോന്നുന്നു. തുകല്‍ചെരിപ്പിനോടായിരുന്നു പഥ്യം. അവസാനകാലത്തു മാത്രം ഡോക്ടറുടെ ഉപദേശപ്രകാരം ഷൂ ധരിച്ചു.
ഭക്ഷണത്തിലും ലാളിത്യംതന്നെയായിരുന്നു അഴീക്കോട് ശൈലി. ഒന്നിനോടും ആസക്തിയില്ല. എത്ര ഇഷ്ടമായതായാലും ഒരു വിഭവവും രണ്ടാമതു വിളമ്പാന്‍ സമ്മതിക്കില്ല. മത്സ്യമാംസാദികള്‍ കഴിച്ചിരുന്നു. ഗാന്ധിജി സസ്യഭുക്കായിരുന്നതുകൊണ്ട് ഗാന്ധിയന്മാരും അങ്ങനെ വേണമെന്നൊന്നും അഴീക്കോട് വാശിപിടിച്ചിരുന്നില്ല. പഴങ്ങളോടായിരുന്നു പഥ്യം. സ്വന്തം പറമ്പില്‍ കൃഷിചെയ്തിരുന്ന പഴങ്ങളും പച്ചക്കറികളും ഇഷ്ടസുഹൃത്തുക്കള്‍ക്കു സമ്മാനിക്കുന്നതും അഴീക്കോടിനു ശീലമായിരുന്നു. ചിലപ്പോഴൊക്കെ രണ്ടും മൂന്നും പടല പഴം ഞങ്ങള്‍ക്കു പാലായിലും കൊണ്ടുവന്നു തന്നിരുന്നു.
അഴീക്കോടിന് എന്നും പുസ്തകങ്ങളോടായിരുന്നു ആസക്തി. എത്ര കിട്ടിയാലും സന്തോഷം. വായനയില്‍ മടുപ്പുമില്ല. എന്നാല്‍ യാത്രാവേളകളില്‍ വായിച്ചിരുന്നതേയില്ല. പത്രങ്ങളിലെ സ്പോര്‍ട്സ് പേജ് ഒന്നും വിടാതെ വായിച്ചിരുന്നു. ഡിറ്റക്ടീവ് നോവലുകളും ബലഹീനതയാണ്.
സ്വന്തം എഴുത്തും പ്രസംഗവും അഴീക്കോട് നന്നായി ആസ്വദിച്ചിരുന്നു. എതിരാളികള്‍ക്കെതിരേ പ്രസംഗങ്ങളില്‍ നന്നായി നര്‍മം പ്രയോഗിക്കാനും മടിച്ചിരുന്നില്ല. വലിയ സ്പീഡില്‍ യാത്രചെയ്തിരുന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച് അഴീക്കോട് പറഞ്ഞത്, ജാതകവശാല്‍ പൈലറ്റാവേണ്ട ആളായിരുന്നു എന്നാണ്! ദണ്ഡിയാത്രയുടെ ജൂബിലിവേളയില്‍ ശംഖുമുഖത്തുനിന്നു കിഴക്കേക്കോട്ടയിലേക്ക് ജാഥ നയിച്ച നേതാവിനും കിട്ടി അഴീക്കോടിന്റെ വാക്പ്രഹരം. കിഴക്കേക്കോട്ടയില്‍നിന്നു നേതാവ് ശംഖുമുഖത്തേക്കു (അറബിക്കടല്‍) പോയിരുന്നെങ്കില്‍ കേരളം രക്ഷപ്പെടുമായിരുന്നെന്നായിരുന്നു അഴീക്കോടിന്റെ പരിഹാസം. ഒരിക്കല്‍ ഒരു സമ്മേളനത്തിലെ സ്വാഗതപ്രസംഗകന്‍ എല്ലാ പരിധിയുംവിട്ടു പ്രസംഗം നീട്ടിയപ്പോള്‍ പിന്നാലെ മൈക്കിനു മുന്നിലെത്തിയ അഴീക്കോട് പറഞ്ഞു, ഇത്തരം പ്രസംഗങ്ങള്‍ കേട്ടാണ് ഞാന്‍ ഇത്രമേല്‍ മെലിഞ്ഞുപോയത്!
ക്രിക്കറ്റില്‍ ഒരിക്കല്‍ ഓസ്ട്രേലിയയോട് ഇന്ത്യന്‍ ടീം ദയനീയമായി തോറ്റപ്പോള്‍ അഴീക്കോടിനു ക്ഷോഭമടക്കാനായില്ല. ഇന്ത്യന്‍ ടീമില്‍ ഇവര്‍ക്കു പകരം ഞാനും ആര്‍.എം. മനയ്ക്കലാത്തും കളിക്കുന്നതാണു ഭേദമെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്! പാര്‍ലമെന്റിലേക്കു മത്സരിച്ച കാലത്ത് എതിര്‍പക്ഷം എറിഞ്ഞ കല്ലുകള്‍ തനിക്കു കൊള്ളാതെപോയതു മൈക്കിന്റെ തണ്ടിനേക്കാള്‍ താന്‍ മെലിഞ്ഞിരുന്നതുകൊണ്ടാണെന്നായിരുന്നു അഴീക്കോടിന്റെ കണ്െടത്തല്‍!
കഴിഞ്ഞമാസം ആദ്യം ആശുപത്രിയില്‍ ചെന്ന് അഴീക്കോടിനെ കണ്ടപ്പോള്‍ ഡല്‍ഹിയിലേക്ക് എന്നു മടങ്ങും എന്നാണു ചോദിച്ചത്. ഒന്നുകൂടി വരണമെന്നും പറഞ്ഞു. നാലുനാള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും ചെന്നു. സന്തോഷത്തോടെ കൈപിടിച്ചു. ഒന്നുകൂടി വരണം എന്നു ഞാന്‍ പറയുന്നില്ല എന്നു പറഞ്ഞു ചിരിച്ചു.
No comments:
Post a Comment