Wednesday, January 25, 2012

അഴീക്കോട് എന്ന രാഷ്ട്രീയക്കാരന്‍

തൃശൂര്‍
അരനൂറ്റാണ്ടിലധികം സാംസ്കാരിക-സാമൂഹിക-പൊതു മണ്ഡലങ്ങളിലും അസ്തമിക്കാത്ത നക്ഷത്രത്തെപ്പോലെ തിളങ്ങിനിന്ന സുകുമാര്‍ അഴീക്കോട് രാഷ്ട്രീയത്തില്‍ ഏതു ചേരിയിലായിരുന്നു? രാഷ്ട്രീയം ജീര്‍ണാവസ്ഥയിലേക്കു വഴുതിമാറുമ്പോള്‍ അഴീക്കോട് അതിനെ തിരുത്താന്‍ ശ്രമിച്ചു. ഫലം കാണാതിരുന്നപ്പോള്‍ എല്ലാം രാഷ്ട്രീയ നേതാക്കളോടും കലഹിച്ചു, എല്ലാവരെയും വിമര്‍ശിച്ചു. രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന്‍റെ മേഖലയായിരുന്നില്ല. എന്നാല്‍, രാഷ്ട്രീയം അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.
സാംസ്കാരിക നായകന്‍ എന്ന പ്രൗഢിയെ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്താനാണ് ഇരുപക്ഷങ്ങളും ശ്രമിച്ചത്. ഒരു പാര്‍ട്ടിയുടെ കൊടിക്കു കീഴില്‍ അഴീക്കോടിനെപിടിച്ചു കെട്ടുക പ്രയാസമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങിയിട്ടും ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്നിട്ടില്ല. എഴുത്തുപോലെ ഒരിക്കലും എനിക്കു രാഷ്ട്രീയം വഴങ്ങില്ലെന്നും ഒരിക്കല്‍ പറഞ്ഞു.
അധികാര രാഷ്ട്രീയത്തില്‍ ചാഞ്ചാടുന്നവന്‍ എന്ന വിമര്‍ശനവും കേള്‍ക്കേണ്ടിവന്നു. സാംസ്കാരിക നായകരിലേറെയും ഇടതുപക്ഷ സഹയാത്രികരായപ്പോള്‍ അഴീക്കോട് കോണ്‍ഗ്രസ് ചേരിയില്‍ നിന്നു മത്സരിച്ചു. എസ്.കെ. പൊറ്റെക്കാട്ടിനോടു തോറ്റു. അതൊരു കറുത്ത അധ്യായമാണെന്ന് അഴീക്കോട് പിന്നീടു പറഞ്ഞിട്ടുണ്ട്.
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കു ചേക്കേറാന്‍ തീരുമാനിച്ച കെ.കേളപ്പനെ അതേവേദിയില്‍ അഴീക്കോട് രൂക്ഷമായി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ കലഹം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. എം.എന്‍. വിജയനെപ്പോലുള്ളവര്‍ പരസ്യമായി പാര്‍ട്ടിക്കെതിരേ വന്നപ്പോള്‍ പാര്‍ട്ടിയുടെ നാവായി. വിജയന്‍ മാഷുടെ അന്ത്യത്തിലും അദ്ദേഹം അദ്ദേഹം ആ നിലപാട് സുവ്യക്തമാക്കുകയാണുണ്ടായത്.
സാംസ്കാരിക നായകനില്‍ രാഷ്ട്രീയ രക്തം ഓടുമ്പോഴും, ഒരിക്കലും ജനാതിപത്യത്തിനായി ചൂണ്ടുവിരലില്‍ മഷിപുരട്ടാന്‍ അഴീക്കോട് പോയിട്ടില്ലെന്നത് ഇനിയും ആര്‍ക്കും പിടികിട്ടാത്ത സമസ്യ. വോട്ടു ചെയ്യാത്ത അഴീക്കോട് രാഷ്ട്രീയക്കാരെ വിമര്‍ശിക്കാന്‍ വരേണ്ടെന്ന വിമര്‍ശനം ഒരുതരം ക്ലീഷേയുമായി.
ഒടുവില്‍ വിടവാങ്ങുമ്പോള്‍ അഴീക്കോടിനെ കാണാനെത്തുന്ന രാഷ്ട്രീയ പ്രമുഖരെ കാണുമ്പോള്‍ ഉറപ്പിച്ചു പറയാം, അഴീക്കോട് ഒരിക്കലും രാഷ്ട്രീയത്തില്‍ തോറ്റിട്ടില്ല. അദ്ദേഹത്തിന്‍റെ രാഷ്ട്രീയം എന്നും ജനന്മയുടേതായിരുന്നു.

No comments:

Post a Comment