Tuesday, January 24, 2012

സുകുമാര്‍ അഴീക്കോടിന്റെ രണ്ട് അവതാരികകളിലൂടെ


മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ എഴുതിയ ഉമ്മന്‍ ചാണ്ടിയുടെ ജീവിതകഥയ്ക്കും (തുറന്നിട്ട വാതില്‍) പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആത്മകഥയ്ക്കും (സമരം തന്നെ ജീവിതം) അവതാരിക എഴുതിയത് സുകുമാര്‍ അഴീക്കോട്. രണ്ട് അവതാരികകളുടെയും പ്രസക്ത ഭാഗങ്ങള്‍ 


ഞാന്‍ അവതരിപ്പിക്കുന്ന തുറന്നിട്ട വാതില്‍ എന്ന ഇൌ പുസ്തകം കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്രമാണ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോ ആണു ഗ്രന്ഥകര്‍ത്താവ്.ഇൌ പുസ്തകത്തിന് അവതാരിക എഴുതാന്‍ ക്ഷണിക്കപ്പെട്ടപ്പോള്‍ ഞാന്‍ അല്‍പ്പമൊന്നു മടിച്ചുനിന്നിട്ടുണ്ടെങ്കില്‍, അത് ഒരു വിമര്‍ശകന് എപ്പോഴും സ്വരക്ഷയ്ക്കായി ഉണ്ടായിരിക്കേണ്ട ഒരു ശങ്ക നിമിത്തമായിരുന്നു ഗ്രന്ഥം വെറുമൊരു സ്തോത്രമാലയായിരിക്കുമോ എന്ന ശങ്ക. ആദ്യത്തെ അധ്യായം കുറച്ചു വായിച്ചപ്പോള്‍ തന്നെ ആ ശങ്ക മാറിക്കിട്ടി. നാടകീയമായ തുടക്കം. രസകരങ്ങളായ കൊച്ചു സംഭവങ്ങള്‍ ധാരാളം. തന്റെ കഥാനായകനെ ആള്‍വലിപ്പത്തിലും കൂടുതലായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ അഭാവം, സത്യസന്ധത തുടങ്ങി രചനാവിജയത്തിനു വിധിക്കപ്പെട്ട ചില നയങ്ങള്‍ യഥാസന്ദര്‍ഭം ഉപയോഗിക്കാന്‍ അറിയുന്ന ആളാണ് എഴുത്തുകാരന്‍ എന്നു തെളിവായപ്പോള്‍ വളരെ സന്തോഷം തോന്നി.


ഒരു നോവലിനെയോ ചെറുകഥയെയോ അനുസ്മരിപ്പിക്കുന്ന തുറന്നിട്ട വാതില്‍ ഇൌ ഗ്രന്ഥനാമം മുഖ്യമന്ത്രിയുടെ ഒൌദ്യോഗിക ചേമ്പറിനു ചേരുന്നതിനേക്കാള്‍, അദ്ദേഹത്തിന്റെ ജീവിതത്തിന് ഇണങ്ങുന്ന ഒരു ബിംബമാണ്. 'തുറന്ന പുസ്തകം എന്ന പ്രയോഗം ഇന്നു രാഷ്ട്രീയ നേതാക്കള്‍ അവസരത്തിലും അനവസരത്തിലും ഉപയോഗിച്ചുവരുന്നു വിശേഷിച്ച് അപവാദത്തിന് ഇരയായവര്‍. എന്നാല്‍, ഇൌ അധ്യായത്തില്‍ ഗ്രന്ഥകാരന്‍ തുറന്നിട്ടു തന്ന വാതിലിലൂടെ അകത്തു കടന്നു പുസ്തകം വായിച്ചുതീരുമ്പോള്‍ ഒരു തുറന്ന പുസ്തകം വായിച്ചുതീര്‍ന്ന സംതൃപ്തി നാം അനുഭവിക്കാതിരിക്കില്ല.


തന്റെ ആപ്പീസുമുറി കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി അഴികള്‍ മാറ്റി തുറന്നിട്ടുകൊടുത്ത മുഖ്യമന്ത്രിയാണെന്നു പത്രങ്ങള്‍ നമ്മെ നേരത്തേ ധരിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവിടെ നടന്ന രസികന്‍ സംഭവങ്ങള്‍ വായിക്കുമ്പോള്‍ എത്രയോ മടങ്ങ് അവ ശ്രദ്ധേയങ്ങളായി തോന്നി. മാവേലി സ്റ്റോര്‍ എന്നും ചന്തപ്പുറം എന്നും ഉല്‍സവപ്പറമ്പ് എന്നും മറ്റും കളിയാക്കപ്പെട്ട മുഖ്യമന്ത്രിയുടെ കര്‍മസ്ഥലം പതിനായിരക്കണക്കിന് ആളുകള്‍ക്കു തികഞ്ഞ പ്രശ്നപരിഹാരമല്ലെങ്കില്‍ ചെറിയ ആശ്വാസമെങ്കിലും കൊടുത്തുവെന്നതു നിസ്സാരമായ നേട്ടമല്ല. 


ഗ്രന്ഥകാരന്‍ എടുത്തുപറഞ്ഞ കഥകള്‍ വായനക്കാരെ നന്നേ ചിരിപ്പിക്കും. പക്ഷേ, മുഖ്യമന്ത്രി ഇൌ രസികത്തരങ്ങള്‍ അറിയുകയോ ആസ്വദിക്കുകയോ ചെയ്തില്ലെന്നതാണ് ഏറ്റവും വലിയ തമാശയായിട്ടു നമുക്കു തോന്നുക. എംഎല്‍എ ഹോസ്റ്റലില്‍ ചെന്നാല്‍ കാര്യം നടക്കുമെന്നു പറഞ്ഞ് മുഖ്യമന്ത്രി ഒഴിയാന്‍ ശ്രമിച്ചപ്പോള്‍, അവിടെവരെ പോകാന്‍ വേണ്ട ഒാട്ടോക്കൂലി മുഖ്യമന്ത്രിയില്‍നിന്ന് ഒരു പരാതിക്കാരന്‍ വാങ്ങിയത്രേ. ആരാണിവിടെ യഥാര്‍ഥ പരാതിക്കാരന്‍ എന്ന് നാം ആശ്ചര്യപ്പെടുന്നു.


കേരളത്തില്‍ ഇ.എം.എസ്. തൊട്ട് നമുക്കു ലഭിച്ച ഒന്‍പതു മുഖ്യമന്ത്രിമാരില്‍ ഒരാളും (ഒരു വ്യക്തി പല തവണ മുഖ്യമന്ത്രിയായി വന്നിരിക്കണം) ഒാട്ടോക്കൂലി സ്വന്തം കൈയില്‍നിന്നു പിടിച്ചുവാങ്ങാന്‍ പരാതിക്കാരനെ അനുവദിക്കുമെന്ന് എനിക്കു തോന്നുന്നില്ല.


ഒരാള്‍ ഒന്നും എഴുതാത്ത ഒരു വെള്ളക്കടലാസ് മുഖ്യമന്ത്രിക്കു നീട്ടി. ഒന്നും എഴുതിയിട്ടില്ലല്ലോ എന്ന ചോദ്യത്തിന് കക്ഷിക്കു മറുപടി ഉണ്ടായിരുന്നു: ''സാര്‍ ഒപ്പിട്ടോ, കാര്യം ഞാന്‍ പിന്നെ എഴുതിക്കോളാം. ഒാട്ടോക്കൂലി കൊടുത്തതുപോലെ ഉമ്മന്‍ ചാണ്ടി ഇൌ അപേക്ഷ സ്വീകരിച്ചില്ലെന്നു ഞാന്‍ വിചാരിക്കുന്നു.


പിതാവിന്റെ ഹര്‍ജിക്കടലാസുപ്രിയം മനസ്സിലാക്കിയ ചെറിയ മകള്‍പോലും കടലാസ് നീട്ടിപ്പിടിച്ച് നില്‍ക്കാറുണ്ടെന്നു വായിക്കുമ്പോള്‍ ഇൌ നേരമ്പോക്കിന്റെ അങ്ങേയറ്റത്ത് നാമെത്തുന്നു. വെളിയില്‍ ജനക്കൂട്ടത്തിനിടയില്‍നിന്നു പരാതി കേള്‍ക്കുമ്പോള്‍ വിയര്‍ത്ത് പരവശനാകുന്ന മുഖ്യമന്ത്രി ചുറ്റുംനോക്കി ആരുടെയെങ്കിലും ചുമലില്‍നിന്ന് ഒരു തോര്‍ത്ത് വലിച്ചു മുഖം തുടയ്ക്കുമെന്നു വായിക്കുമ്പോള്‍ നാം ചിരിക്കാനോ കരയാനോ വയ്യാത്ത ഒരവസ്ഥയിലെത്തും.


ഇതുപോലെ ഇൌ മനുഷ്യന്റെ യാത്രകളെയും വസ്ത്രധാരണത്തെയും ഭക്ഷണരീതിയെയുംപറ്റി എഴുതിയത് വായിച്ചപ്പോള്‍ നമ്മുടെ എ. കെ. ആന്റണിയെക്കാള്‍ ജീവിതലാളിത്യം പുലര്‍ത്തുന്നത് ഉമ്മന്‍ ചാണ്ടിയാണെന്നു തോന്നിപ്പോയി. ഭര്‍ത്താവ് ഉറങ്ങുമ്പോള്‍ തലമുടി വെട്ടിക്കൊടുക്കേണ്ട തലവിധിയുള്ള ഒരു ഭാര്യ ഇൌ ലോകത്തില്‍ ഉണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയുടെ മറിയാമ്മ മാത്രമായിരിക്കും.


രാഷ്ട്രീയ നേതാക്കളെ മാനുഷപശ്ചാത്തലത്തില്‍ ജനങ്ങളുമായി ബന്ധപ്പെടുത്താനും രാഷ്ട്രീയ നേതാക്കള്‍ക്കു രാഷ്ട്രീയതാല്‍പര്യവര്‍ജിതമായ ഒരു സ്വഭാവമുണ്ടെന്നു വെളിപ്പെടുത്താനും ഇൌ ഗ്രന്ഥം ശ്രമിച്ചിരിക്കുന്നു. ആ ശ്രമം ഏറെക്കുറെ വിജയിച്ചും ഇരിക്കുന്നു. കേരളത്തില്‍ കൂടുതല്‍ സുതാര്യമായ ഒരു രാഷ്ട്രീയസംസ്കാരം നിര്‍മിച്ചെടുക്കാന്‍ ഇൌ ഗ്രന്ഥത്തിനു തെല്ലെങ്കിലും സാധിച്ചാല്‍ ഇതിന്റെ വിജയമായിരിക്കും അത്.


സമരം തന്നെ ജീവിതം
ഇതു നമ്മുടെ പ്രതിപക്ഷ നേതാവായ ശ്രീ.വി.എസ്. അച്യുതാനന്ദന്‍ തന്റെ ജീവിതത്തിലെ പ്രധാന വിഷയങ്ങളെപ്പറ്റി എഴുതിയ ചെറിയൊരു കുറിപ്പാണ്. ഈ രചനയെ പുസ്തകമെന്നോ ഗ്രന്ഥമെന്നോ വിളിക്കുന്നത് അത്യുക്തിയാവും. ആത്മകഥയെന്നും വിളിക്കണമെന്നില്ല. നമ്മുടെ രാഷ്ട്രീയ നേതാക്കളായ കേശവമേനോന്‍, എ.കെ.ജി , ഇഎംഎസ്, മുതലായവരില്‍ നിന്ന് നമുക്കു ലഭിച്ച ആത്മകഥകള്‍ വലിയ ഗ്രന്ഥങ്ങളാണല്ലോ. 


ചെറുതായാലും വലുതായാലും രാഷ്ട്രീയ നേതാക്കളുടേതായി നമുക്കു കിട്ടിയ സ്വന്തം ജീവചരിത്രങ്ങളുടെ പരമ്പരയില്‍ എറ്റവും ഒടുവില്‍ വരുന്ന കൃതിയാണ് വി.എസിന്റെ ''സമരം തന്നെ ജീവിതം വലിയ ആത്മകഥ എഴുതുന്നതിനേക്കാള്‍ എത്രയോ പ്രയാസമാണ് അത് ചെറുതായെഴുതാന്‍. ചുരുക്കിയെഴുതേണ്ടിവന്നതുകൊണ്ട് ഒരുപാട് സമയം വേണ്ടിവന്നു എന്ന് ഒരു പാശ്ചാത്യചിന്തകന്‍ പരാതി പറഞ്ഞതായി കേട്ടിട്ടുണ്ട്.


വി.എസിനോട് ഞാന്‍ ചോദിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഇൌ ചെറുകൃതി എഴുതിയത് ധാരാളം സമയം എടുത്തിട്ടാണെന്ന് ഞാന്‍ കരുതുന്നില്ല. കാരണം വളരെ ലഘുവാണ്. അദ്ദേഹത്തിന് എഴുതാന്‍ സമയം ധാരാളമില്ല. വളരെ വലിയ തിരക്കിനിടയില്‍ വളരെ ചെറിയ സമയംകൊണ്ട് വളരെ ചെറുതെങ്കിലും വളരെ നല്ല ഒരു രചന സാധിച്ചുവെന്നതാണ് ഈ കൊച്ചുകൃതിയുടെ മികവ്.


ആ മികവ് തുടക്കം മുതല്‍ തെളിഞ്ഞുനില്‍ക്കുന്നു. ഉദാഹരണത്തിന് രണ്ടാമത്തെ ഖണ്ഡിക ഇങ്ങനെ പോകുന്നു ''അമ്മയുടെ മരണശേഷം അഛനാണ് വളര്‍ത്തിയത്. പതിനൊന്നു വയസുള്ളപ്പോള്‍ അപ്പനും മരിച്ചു.....ജ്യേഷ്ഠന്‍ ഗംഗാധരന്‍ ആയിരുന്നു കുടുംബം പോറ്റിയത്. അഛന്‍ മരിച്ചതോടെ ഏഴാം ക്ളാസില്‍ എന്റെ പഠനം നിലച്ചു. ചേട്ടന്റെ കടയില്‍ സഹായിയായി കൂടി.


ഇത് എഴുത്തല്ല. ഒഴുക്കാണ്. എഴുത്തില്‍ കലയുണ്ട്. കൃത്രിമത്വവും കാണും. ഒഴുക്ക് തെളിനീരാകുന്നു. അവസാനം വരെ ഈ പ്രസന്ന നിര്‍മലമായ ശൈലി തുടര്‍ന്നുപോകുന്നു. ''......'സമരം ചെയ്ത് ശരിയായ പാതയില്‍ സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകുകയെന്ന കമ്യൂണിസ്റ്റ് നിലപാടിനു വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. അതിനുവേണ്ടിയുള്ള സമരം തന്നെയാണ് എന്റെ ജീവിതവും


ജൌളിക്കടയില്‍ നിന്ന് നിയമനിര്‍മാണ സഭവരെയുള്ള ഒരു കയറ്റമാണ് വി.എസിന്റെ ജീവിതം . മരക്കുടിലില്‍ നിന്ന് വൈറ്റ് ഹൌസിലേക്ക് കയറിപ്പോയ ഏബ്രഹാം ലിങ്കനെ ഓര്‍ത്തുപോകും. താഴ്വരയില്‍ നിന്ന് മുളവളര്‍ന്ന ഒരു ചന്ദനമരം വളര്‍ന്ന് മലയുടെ മുടിവരെ ഉയര്‍ന്നുപൊങ്ങിയതുപോലെ!


ഇതിനിടയില്‍ ജൌളിക്കടയില്‍ നിന്ന് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലേക്കും അവിടെ നിന്നും കമ്യൂണിസ്റ്റുകക്ഷിയിലേക്കും സമര സാന്ദ്രമായ കര്‍ഷക തൊഴിലാളി പ്രവര്‍ത്തനത്തിലേക്കും ഉത്തരവാദ പ്രക്ഷോഭങ്ങളിലേക്കും പുന്നപ്ര സമരഭൂമിയിലേക്കും ഒളിവിലേക്കും തടവില്‍ നിന്നുണ്ടായ ആപാദചൂഢരമണീയമായ ഉഗ്രമര്‍ദ്ദന മുറകളിലൂടെയും കടന്നുകയറിയ അഗ്നിപരീക്ഷിതനായ നേതാവാണ് ഇന്നത്തെ നിയമസഭാംഗവും പ്രതിപക്ഷ നേതാവുമായ ഈ ചെറിയ മനുഷ്യന്‍. ഇദ്ദേഹത്തിന്റെ ശരീരത്തെയോ മനസിനേയോ കരിതേച്ചു കളയാന്‍ പോരുന്ന ഒരു അഗ്നികുണ്ഡവും ഇനി ബാക്കിയുണ്ടെന്ന് തോന്നുന്നില്ല. 


ഈ വഴി തെല്ലും മാറാതെ മുന്നോട്ടു പോവുക; ഗ്രന്ഥം അവതരിപ്പിച്ച ആള്‍ ഗ്രന്ഥത്തെ മാറ്റി നിര്‍ത്തി ഗ്രന്ഥകാരന് വിജയാശംസകള്‍ നേരുകയാണ് ഈ കൃതിയുടെ പുറങ്ങളില്‍ അതില്‍ ഒതുങ്ങാത്ത ഒരു ജീവിതമുണ്ട്. ആ ജീവിതത്തിന്റെ വിജയമാണ് ഈ പുസ്തകത്തിന്റെ സാഫല്യം.

No comments:

Post a Comment