Tuesday, January 24, 2012

അതുല്യന്‍

അതുല്യന്‍
സുഗതകുമാരി


ഇതിനുമുമ്പ് ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടായിട്ടില്ല. ഇനിയുണ്ടാകുമെന്ന് തോന്നുന്നില്ല.
ആയിരമായിരം വേദികളില്‍നിന്ന് അദ്ദേഹം നമ്മോട് സംസാരിച്ചുകൊണ്ടേയിരുന്നു. കര്‍മത്തെപ്പറ്റി, ദേശീയതയെപ്പറ്റി, സംസ്‌കാരത്തെപ്പറ്റി, മലയാളത്തെപ്പറ്റി, ആര്‍ഷഭാരത മൂല്യങ്ങളെപ്പറ്റി. ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശങ്ങള്‍, വിശ്വാസങ്ങള്‍, രാഷ്ട്രീയമായ അധര്‍മങ്ങള്‍, അനീതികള്‍ ഇവെയല്ലാം ആ ചാട്ടവാറടിയേറ്റു.
'വാഗ്‌ദേവതയുടെ വീരഭടന്‍ ഭവാന്‍' എന്ന വരി അഴീക്കോട് സാറിനെപ്പറ്റി അന്വര്‍ഥമത്രേ. രാഷ്ട്രീയാതീതനായി, ജാതിമത വര്‍ഗാതീതനായി അദ്ദേഹം ഉയര്‍ന്നുനിന്നു. ഒരു ഗുരുനാഥനെപ്പോലെ ഇതു തെറ്റ്, തെറ്റ് എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഞങ്ങള്‍ക്കെന്നും എല്ലാ ധര്‍മയുദ്ധങ്ങള്‍ക്കും അദ്ദേഹം പിന്തുണ നല്‍കി മുന്നില്‍ത്തന്നെ നിന്നു. ആ കൊച്ചുമനുഷ്യന്‍ തന്റെ വാഗ്‌ധോരണിയാലും എഴുത്തിനാലും ഏകാന്ത ജീവിതത്തിനാലും അമാനുഷപ്രഭാവനായിത്തീരുന്നത് കേരളം എന്നും ആദരവോടെ നോക്കിക്കണ്ടു. ആ ജീവിതം പൂര്‍ണവും സഫലവുമായിത്തീര്‍ന്നു.
എല്ലാം പൊറുത്തുകൊണ്ട് എല്ലാവരെയും അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം തൊഴുകൈയോടെ യാത്ര പറഞ്ഞു. ഇതിനപ്പുറം എന്താണ് ഒരു മനുഷ്യന് വേണ്ടത്. ബഹുമാനത്തോടെ കൃതജ്ഞതയോടെ നമസ്‌കരിക്കുന്നു.

No comments:

Post a Comment