Tuesday, January 24, 2012

മിണ്ടാത്ത ഗാന്ധിയെക്കണ്ട്‌ അഴീക്കോട്‌ മിണ്ടിത്തുടങ്ങി

അഴീക്കോട്‌ എറ്റവും പ്രസിദ്ധനായത്‌ പ്രഭാഷണങ്ങളിലൂടെ. പ്രഭാഷണങ്ങളില്‍ ഏറ്റവുമധികം ഉദ്ധരിച്ചത്‌ ഗാന്ധിയെ. എന്നാല്‍ അഴിക്കോട്‌ ആദ്യമായി കണ്ട ഗാന്ധി ഒരക്ഷരം അദ്ദേഹത്തോട്‌ ഉരിയാടിയില്ല എന്നതാണു യാഥാര്‍ഥ്യം.

മറ്റാരേയും പോലെ പഠിപ്പ്‌ കഴിഞ്ഞ്‌ ഇനിയെന്ത്‌ എന്ന ചോദ്യത്തിന്‌ ഉത്തരമന്വേഷിക്കുന്ന കാലം. വയസ്‌ 20. കൈയിലെത്തിയ, ബാങ്കിലെ ഗുമസ്‌തപ്പണി വേണ്ടെന്നുവച്ചു. മനസുനിറയെ സാഹിത്യം. പഠിക്കുമ്പോള്‍ തന്നെ ഉള്ളൂരും വള്ളത്തോളുമടക്കമുള്ളവരില്‍നിന്ന്‌ അഭിനന്ദനം ലഭിച്ച ഒരാള്‍ കണക്കപ്പിള്ളയാകുകയോ? എന്നാല്‍, ജോലി വേണ്ടെന്നുവച്ച്‌ വീട്ടില്‍ നില്‌ക്കാനാവാത്ത അവസ്‌ഥ. എല്ലാവരുംകൂടി അഴിക്കോടിനെ ഡല്‍ഹിക്കയച്ചു. വി.പി മേനോനെ കണ്ടാല്‍ ഡല്‍ഹി സെക്രട്ടേറിയറ്റില്‍ ജോലി ഉറപ്പ്‌. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ട്രെയിന്‍ കയറി. സംഭവിക്കേണ്ടതുതന്ന സംഭവിച്ചു. മഹാനഗരത്തിലെ ആള്‍ക്കുട്ടത്തില്‍ ലയിക്കേണ്ടവനല്ല താന്‍ എന്നു തന്നെയായിരുന്നു അഴിക്കോടിന്റെ തീരുമാനം. കിട്ടിയ സമയത്തിനുള്ളില്‍ മദിരാശി ഗ്രാന്റ്‌ ട്രങ്ക്‌ എക്‌സ്പ്രസില്‍ കയറി നാട്ടിലേക്കുതന്നെ തിരിച്ചു. നാട്ടിലെത്തിയാല്‍ എല്ലാവരോടും എന്തുപറയും എന്ന ചിന്ത അലട്ടിയിരുന്നു.
ഭാവിയെക്കുറിച്ചുള്ള ചിന്തയിലിരിക്കുമ്പോഴാണ്‌ ട്രെയിന്‍ വാര്‍ധ സ്‌റ്റേഷനില്‍ എത്തിയത്‌. എന്തോ ഒരു ഉള്‍വിളിയുടെ പ്രേരണയില്‍ അഴിക്കോടു ചാടിയിറങ്ങി. ഇതാണ്‌ താന്‍ തേടിയ ഇടമെന്നുതന്നെ തീരുമാനിച്ചായിരുന്നു ചാടിയിറങ്ങിയത്‌. വെച്ചുപിടിച്ചു ഗാന്ധിയുടെ സേവാഗ്രാമിലേക്ക്‌. അദ്ദേഹമവിടെയുണ്ടാകണേ എന്ന പ്രാര്‍ഥനയോടെ. ഗാന്ധിയെ കാണാനും ശ്രവിക്കാനും ഹൃദയം തുടിച്ചായിരുന്നു യാത്രയെന്ന്‌ അഴിക്കോട്‌ പിന്നീട്‌ പലവട്ടം പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ സംഭവിച്ചതെന്താ? ഗാന്ധിയെ കാണാന്‍ കഴിഞ്ഞു. എന്നാല്‍ കേള്‍ക്കാനായില്ല.
കാരണം അദ്ദേഹം മൗനവ്രതത്തില്‍. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമെന്ന്‌ ഉറപ്പായ സമയമായിരുന്നു അത്‌. എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും സ്വാതന്ത്ര്യത്തിനുശേഷം എന്ത്‌ എന്നതിനെ കുറിച്ച്‌ ഡല്‍ഹിയിലും മറ്റുമിരുന്ന്‌ ഘോരഘോരം സംസാരിക്കുമ്പോഴായിരുന്നു ഗാന്ധിയുടെ മൗനവ്രതം. മിണ്ടാതിരുന്ന്‌ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധി...! ഗാന്ധിയോട്‌ സംസാരിക്കാനായില്ലെങ്കിലും ആശ്രമത്തിലെ മറ്റുള്ളവരോട്‌ അവിടെ ഗാന്ധിക്കടുത്ത്‌ തങ്ങാന്‍ തനിക്കാഗ്രഹമുണ്ടെന്ന്‌ അഴിക്കോട്‌ പറഞ്ഞു.

അവരതനുവദിച്ചില്ല. ജീവിതം കൊണ്ടാണ്‌ ഗാന്ധിയോട്‌ അടുക്കേണ്ടതെന്നും അതിന്‌ അവിടെ തങ്ങേണ്ടതില്ലെന്നും അവര്‍ അറിയിച്ചു. ഗാന്ധിയെ വണങ്ങി, അനുഗ്രഹം വാങ്ങി അഴീക്കോട്‌ മടങ്ങി. പിന്നെ മിണ്ടാതിരുന്ന ഗാന്ധിയെ ഓര്‍ത്ത്‌ ജീവിതം മുഴുവന്‍ അഴിക്കോട്‌ സംസാരിച്ചുകൊണ്ടേയിരുന്നു. മിക്കവാറും ഗാന്ധിയെക്കുറിച്ചുതന്നെ.

No comments:

Post a Comment