Tuesday, January 24, 2012

അഴീക്കോട് അഥവ മലയാള പ്രസംഗകലയുടെ അവസാന വാക്ക്


പതിറ്റാണ്ടുകളായി മലയാളിയുടെ നിത്യജീവിതത്തെ സ്വാധീനിച്ച രണ്ട് ശബ്ദങ്ങളാണുള്ളത്. ഒന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദം. മറ്റൊന്ന് അര്‍ഥ സാന്ദ്രമായ അഴീക്കോടിന്റെ ശബ്ദം. സുകുമാര്‍ അഴീക്കോട് അവിവാഹിതനായിരുന്നു. എങ്കിലും അദ്ദേഹത്തിന് മൂന്നു ഭാര്യമാരുണ്ടായിരുന്നു - പ്രഭാഷണം, എഴുത്ത്, അധ്യാപനം. ഇതിനോടൊന്നിനോടും ജീവിതത്തില്‍ ഒരു സൌന്ദര്യപ്പിണക്കം പോലുമുണ്ടായിരുന്നില്ല അഴീക്കോടിന്. പതിറ്റാണ്ടുകള്‍ മൈക്കിനുമുന്‍പില്‍ ഇടറാതെ നിന്നു പ്രസംഗിച്ച് ഇറങ്ങിപ്പോകുമ്പോഴും ശബ്ദങ്ങളുടെ മാന്ത്രികന് വാക്കുകളുടെ മായാജാലത്തില്‍ കമ്പം അവസാനിക്കുന്നില്ല. മലയാളത്തില്‍ പ്രസംഗകലയുടെ അവസാന വാക്കായിരുന്നു അഴീക്കോട്. ശബ്ദ വിസ്മയത്തില്‍ വാക്കുകള്‍ക്കു പരിണാമം സംഭവിക്കുമ്പോള്‍ അഴീക്കോടും മൈക്കും തമ്മിലുള്ള അതിര്‍വരമ്പുകള്‍ കേള്‍വിക്കാരന്‍ മറന്നുപോയിരുന്നു. 


ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ഉറച്ചു വിശ്വസിച്ച അഴീക്കോടിന്റെ ആദ്യ രാഷ്ട്രീയ തട്ടകം കോണ്‍ഗ്രസ് പ്രസ്ഥാനമായിരുന്നു. കോണ്‍ഗ്രസിന്റെയും അതിന്റെ പോഷക സംഘടനകളുടെയും പരിപാടികളില്‍ പ്രസംഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ശബ്ദജീവിതത്തിന്റെ തുടക്കം. ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടുന്നതിനും മുമ്പായിരുന്നു ആദ്യ പ്രസംഗം. പിന്നീട് വിമോചന സമര കാലത്ത് അഴീക്കോടിന്റെ വാക്കുകള്‍ ചാട്ടുളി പോലെ കമ്യൂണിസ്റ്റ്കാര്‍ക്കു മേല്‍ ആഞ്ഞു പതിച്ചു. പ്രഭാഷണ കലയുടെ സകല മര്‍മങ്ങളും അഴീക്കോടിന് അറിയാമായിരുന്നു. ഒരു തലോടലായി തുടങ്ങുന്ന പ്രഭാഷണം, പതുക്കെ ഇളംകാറ്റിലേക്കാവുന്നു. പിന്നെ അതൊരു കൊടുങ്കാറ്റായി മാറാന്‍ നിമിഷാര്‍ധം പോലും ആവശ്യമുണ്ടായിരുന്നില്ല. ഒരു ട്രപ്പീസു കളിക്കാരന്റെ ചാതുരിയോടെ വാക്കുകളെ അദ്ദേഹം അന്തരീക്ഷത്തിലെറിഞ്ഞു. അതില്‍ കല്ലും കല്‍ക്കണ്ടവുമുണ്ടായിരുന്നു. കേള്‍വിക്കാരന് ഒരു നിമിഷം പോലും അതില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിയാത്തത്ര ലഹരിയായിരുന്നു അത്.


വിഷയത്തില്‍ നിന്നു ഉപകഥകളിലേക്കു പോകുമ്പോള്‍ പലപ്പോഴും തിരിച്ചു വിഷയത്തിലേക്കു വരാന്‍ കഴിയാത്തതാണ് പല പ്രഭാഷകരുടെയും പരാജയം. എന്നാല്‍ കഥയ്ക്കപ്പുറം കടല്‍ കടന്നാലും അഴീക്കോട് ഞൊടിയിടയില്‍ വിഷയത്തിലേക്കു തിരിച്ചു വന്ന് കേള്‍വിക്കാരനെ അദ്ഭുതപ്പെടുത്തി. രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ തീക്കൊള്ളിയാകുന്ന അഴീക്കോടിന്റെ വാക്കുകള്‍, അനുസ്മരണ പ്രസംഗങ്ങളില്‍ കവിതയുടെ ആര്‍ദ്രതയായി. സാഹിത്യം പറയുമ്പോള്‍ ഭൂഖണ്ഡാന്തരങ്ങളില്‍ നിന്ന് നാം കേള്‍ക്കാത്ത അജ്ഞാതര്‍ വരെ നമുക്ക് മുന്‍പില്‍ നേരിട്ട് സംവദിച്ചു.


പ്രസംഗം കൊണ്ട് എവിടെയെങ്കിലും കള്ളനെ പിടിച്ചതായി കേട്ടിട്ടുണ്ടോ? ഉണ്ട്, അങ്ങനെയും ഒരു സംഭവമുണ്ടായിട്ടുണ്ട്. കാല്‍ നൂറ്റാണ്ടു മുന്‍പ്. സുകുമാര്‍ അഴീക്കോട് കാലിക്കറ്റ് സര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചിരുന്ന കാലത്താണ് സംഭവം. റേഡിയോയോടു മല്‍സരിച്ച് ടേപ്പ് റിക്കോര്‍ഡര്‍ വിജയക്കൊടി നാട്ടിവരുന്ന കാലം. മോണോയും സ്റ്റീരിയോയും ടൂ ഇന്‍ വണ്ണുമൊക്കെ അന്നു പ്രചാരത്തിലുണ്ടായിരുന്നെങ്കിലും പില്‍ക്കാലത്തെപ്പോലെ സര്‍വവ്യാപിയായിരുന്നില്ല. അഴീക്കോടിന്റെ വീട്ടിലെ ടേപ്പ് റിക്കോര്‍ഡര്‍ ഒരുനാള്‍ കാണാതായി. നാട്ടുനടപ്പനുസരിച്ചു പൊലീസില്‍ പരാതിയും നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അവര്‍ക്കൊരു വിവരം ലഭിച്ചു. ഒരു വീട്ടില്‍ നിന്ന് ഇടതടവില്ലാതെ അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കുന്നെന്ന്. 


അഴീക്കോടിന്റെ വേലക്കാരന്റെ വീടായിരുന്നു അത്. ജോലി നിര്‍ത്തി പോയപ്പോള്‍ ഒരു കൂട്ടിന് ടേപ്പ് റിക്കോര്‍ഡര്‍ കൂടി എടുത്ത കക്ഷിക്ക് അഴീക്കോടിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകളല്ലാതെ വേറൊന്നും വാങ്ങിയിടാനായില്ല. മാഷിന്റെ വീട്ടില്‍നിന്നു കിട്ടിയ കസെറ്റുകള്‍ മുഴുവന്‍ മാഷിന്റെ പ്രസംഗവുമായിരുന്നു. അത് ഉച്ചത്തില്‍ വച്ചതാണ് അയല്‍ക്കാര്‍ക്കു സംശയമുണ്ടാകാനും പൊലീസ് വിവരമറിയാനും കാരണമായത്.


പ്രസംഗകലയില്‍ പല പരീക്ഷണങ്ങളും നടത്തിയ ആളായിരുന്നു അഴീക്കോട്. ഗാന്ധിജിയുടെ 125-മത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരളത്തിലെ 125 ഗ്രാമങ്ങളില്‍ സഞ്ചരിച്ച് അദ്ദേഹം പ്രസംഗിച്ചു. ഏറ്റവും കൂടുതല്‍ നാള്‍ നീണ്ടുനിന്ന അഴീക്കോടിന്റെ പ്രസംഗപര്യടനം അതായിരുന്നു. ഗാന്ധിയന്‍ ത്വത്തങ്ങളെ പുനഃസ്ഥാപിക്കുകയും യുവജനങ്ങളെ അതിനായി സജ്ജമാക്കുകയുമായിരുന്നു ആ പ്രസംഗപരമ്പരയുടെ ലക്ഷ്യം. അഴീക്കോടിന്റെ വാഗ്ധോരണിക്കു മുന്‍പില്‍ അദ്ഭുതപ്പെട്ടു നിന്നവരില്‍ എത്രയെത്ര പ്രതിഭാശാലികള്‍! ആദ്യ ലോകമലയാള സമ്മേളനത്തിന്റെ ഉദ്ഘാടനവേളയില്‍ ചെയ്ത പ്രസംഗം കേട്ട് ആദരപൂര്‍വം നിന്നവരില്‍ മലയാളികള്‍ മാത്രമല്ല, വിദേശികളുമുണ്ടായിരുന്നു. മലയാളത്തിലായിരുന്നു പ്രസംഗം. എന്നിട്ടും എ.എല്‍. ബാഷാംവും ചെലിഷേവും ഉള്‍പ്പെടെയുള്ള വിദേശികള്‍ അഭിനന്ദനവര്‍ഷം ചൊരിഞ്ഞു. 'യു ആര്‍ എ നാച്വറല്‍ ഒറേറ്റര്‍ എന്നായിരുന്നു ബാഷാംയുടെ കമന്റ്. റഷ്യയിലോ യൂറോപ്പിലോ 15 കൊല്ലത്തിനുള്ളില്‍ ഇത്തരത്തിലൊരു പ്രസംഗം കേട്ടിട്ടില്ലെന്നായി ചെഷ്നോവ്. ഒട്ടേറെ ജപ്പാന്‍കാരുമുണ്ടായിരുന്നു അഭിനന്ദനമറിയിക്കാന്‍. ഭാഷയുടെ അതിര്‍വരമ്പുകളെ പ്രസംഗം എങ്ങനെ ഭേദിച്ചുവെന്ന് തനിക്കു മനസിലായില്ലെന്നാണ് അഴീക്കോട് പിന്നീട് ഇതേക്കുറിച്ചു പറഞ്ഞത്. 


നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായിരിക്കെ ഡല്‍ഹിയില്‍ ലോക പുസ്തകമേള നടത്തിയപ്പോള്‍ ഉദ്ഘാടനവേളയില്‍ ചെയ്ത സ്വാഗത പ്രസംഗം ഹ്രസ്വമായിരുന്നെങ്കിലും ഓര്‍മയില്‍ നില്‍ക്കുന്നതാണ്. ആകെ എട്ടു മിനിറ്റേ പ്രസംഗം നീണ്ടുള്ളു. അതിനിടയില്‍ അഞ്ചു തവണ കൈയടി കിട്ടി. ആംഗലേയത്തിലുള്ള ആ സ്വാഗത പ്രസംഗം കേട്ട യു.ആര്‍. അനന്തമൂര്‍ത്തി പിന്നീട് ഫോണ്‍ ചെയ്തു പറഞ്ഞു 'ഐ വില്‍ നെവര്‍ ഫൊര്‍ഗറ്റ് ദാറ്റ് സ്പീച്ച്. 


ശാരീരികമായ ക്ളേശങ്ങള്‍ പോലും അവഗണിച്ചാണ് അഴീക്കോട് അവസാനകാലത്തും ഓടിനടന്ന് പ്രസംഗിച്ചത്. ഒരു ദിവസം ആറ് പ്രംസംഗങ്ങള്‍ വരെ അദ്ദേഹം ഈ സമയത്ത് ചെയ്തിരുന്നു. ''ശബ്ദമില്ലാത്തവനുവേണ്ടി ഞാന്‍ ഗര്‍ജിക്കാം, എന്റെ തൊണ്ടയിലെ മാംസപേശികളുടെ അവസാന ചലനവും നിലയ്ക്കുന്നതു വരെ. ആ വാക്ക് അദ്ദേഹം പാലിച്ചു.

No comments:

Post a Comment