Tuesday, January 24, 2012

നഷ്ടപ്പെട്ടത് അടുത്ത സുഹൃത്തിനെ: വിഎസ്



തിരുവനന്തപുരം: വ്യക്തിപരമായി അടുത്ത സുഹൃത്തിനെയാണ് സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തോടെ തനിക്കു നഷ്ടമായതെന്നുപ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.  അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും വിഎസ് പറഞ്ഞു.


വിദ്യാഭാസ കച്ചവടവും അഴിമതിയും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കെതിരെ ശക്തമായ വാക്ക് സമരം നടത്തിയ ആളായിരുന്നു സുകുമാര്‍ അഴീക്കോട്. ഒരു കാലത്ത് ഇടതുപക്ഷത്തെ വിമര്‍ശിച്ച അഴീക്കോട് അടിയന്തരാവസ്ഥയ്ക്കു ശേഷം കോണ്‍ഗ്രസിനെ വിമര്‍ശിച്ച കാഴ്ചയാണു കണ്ടത്. രാഷ്ട്രീയ ചിന്തകന്‍, മഹാനായ പ്രഭാഷകന്‍ , സാംസ്കാരികസ നായകന്‍ എന്നീ നിലകളിലെല്ലാം തലമുറകള്‍ അഴീക്കോടിനെ ഓര്‍ക്കുമെന്നും വിഎസ് പറഞ്ഞു.


സാമൂഹ്യ ജീവിതത്തിലെ നിറഞ്ഞ സാന്നിധ്യം: സച്ചിദാനന്ദന്‍
കൊച്ചി: പതിറ്റാണ്ടുകളോളം കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു ഡോ.സുകുമാര്‍ അഴീക്കോടെന്നു സാഹിത്യകാരന്‍ സച്ചിദാനന്ദന്‍. പലപ്പോഴും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വ്യക്തപരമായ വിദ്വേഷം വച്ചു പുലര്‍ത്തിയിരുന്നില്ല.  മതേതരത്വത്തെ ഉയര്‍ത്തി പിടിച്ചതാണ് അഴീക്കോടിന്റെ ഏറ്റവും മികച്ച സംഭാവനയെന്നും അദ്ദേഹം ഒരിക്കലും വര്‍ഗീയതയ്ക്ക് കീ
ഴടങ്ങിയിട്ടല്ലെന്നും സച്ചിദാനന്ദന്‍ പറഞ്ഞു


നഷ്ടപ്പെട്ടത് വിജ്ഞാന ഭണ്ഡാരത്തെ: തിലകന്‍

തിരുവനന്തപുരം: നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും വലിയ സ്ഥാനം വാക്കുകളാല്‍ തന്ന ആളാണ് സുകുമാര്‍അഴീക്കോടെന്നു നടന്‍ തിലകന്‍ അനുസ്മരിച്ചു. അതിലും വലിയ ഒരു പുരസ്കാരം തനിക്കു ലഭിക്കാനില്ല. അഴീക്കോടിന്റെ നിര്യാണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു . ഒരു വിജ്ഞാന ഭണ്ഡാരത്തെ ആണു കേരളത്തിനു നഷ്ടപ്പെട്ടതെന്നും തിലകന്‍ പറഞ്ഞു.


ഒരു ഗുരുനാഥന്‍ കൂടി നഷ്ടമായി: സി. രാധാകൃഷ്ണന്‍ 


നമുക്ക് ഒരു ഗുരുനാഥന്‍ കൂടി നഷ്ടമായി എന്നത് വളരെ സങ്കടമുണ്ടാക്കുന്നെന്ന് സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സി. രാധാകൃഷ്ണന്‍ പറഞ്ഞു. മുഖം നോക്കാതെ നീതി നടപ്പാക്കാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു.


അഴീക്കോട് കേരളം കണ്ട ബഹുമുഖ പ്രതിഭ: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം കണ്ട ബഹുമുഖ പ്രതിഭകളില്‍ ഒരാളായിരുന്നു സുകുമാര്‍ അഴീക്കോടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗാന്ധിയന്‍, അധ്യാപകന്‍, ചിന്തകന്‍, പ്രഭാഷകന്‍, വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം അര നൂറ്റാണ്ടിലധികം കാലം കേരളത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അഴീക്കോടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അഴീക്കോടിന്റെ വേര്‍പാട് സാംസ്കാരിക ലോകത്തിനു മാത്രമല്ല കേരളീയ സമൂഹത്തിനാകെയുണ്ടായ നികത്താവാത്ത നഷ്ടമാണ്. അദ്ദേഹം വിമര്‍ശിക്കുമ്പോള്‍ പോലും ഒരാള്‍ക്കും അതു ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.  ജീവിച്ചിരുന്ന ഏറ്റവും നല്ല ഗാന്ധിയന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗാന്ധിജിയുടെ അനുയായി ആയി ജീവിതകാലം മുഴുവന്‍ ജീവിച്ച ആളാണ് അഴീക്കോട്. ഗാന്ധിസം പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം മറ്റൊരു വഴിക്കു പോകുമായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നതായി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. അഴീക്കോടിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.സംസ്കാര ചടങ്ങുകള്‍ക്കു സമ്പൂര്‍ണ സംസ്ഥാന ബഹുമതി കൊടുക്കുമെന്നും ചടങ്ങുകള്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തില്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴീക്കോട് മനുഷ്യസ്നേഹിയും സമൂഹ സ്നേഹിയും: കൃഷ്ണയ്യര്‍

കൊച്ചി: മനുഷ്യസ്നേഹിയും സമൂഹ സ്നേഹിയും ആയിരുന്നു സുകുമാര്‍ അഴിക്കോടെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍. സമൂഹത്തോടു കടപ്പാടുള്ള പണ്ഡിതനായിരുന്നു അദ്ദേഹമെന്നും കൃഷ്ണയ്യര്‍ അനുസ്മരിച്ചു.








No comments:

Post a Comment