Tuesday, January 24, 2012

കാലത്തിന്റെ ശബ്ദം


കാലത്തിന്റെ ശബ്ദം


 വാക്കുകള്‍ക്കു കടം കൊടുത്ത ജന്മമായിരുന്നു സുകുമാര്‍ അഴീക്കോടിന്റേത്. കടം കൊടുത്ത് കൊടുത്ത് ഒരു കാലഘട്ടത്തിന്റെ ശബ്ദമായി മാറി അദ്ദേഹം. വാക്കിന്റെ ശക്തിയാല്‍ കേരളത്തിന്റെ സാസ്കാരിക-സാമൂഹിക മണ്ഡലങ്ങളില്‍ പല അട്ടിമറികളും നടത്തുകയും ചെയ്തു. 


കണ്ണൂര്‍ ജില്ലയില്‍ അഴീക്കോടിനടുത്ത പൂതപ്പാറയല്‍ നിത്യാനന്ദാലയത്തില്‍ 1926 മേയ് 12 നാണ് സുകുമാര്‍ ജനിച്ചത്. അച്ഛന്‍ മലയാളം അധ്യാപകനായിരുന്ന വിദ്വാന്‍ പനംകാവില്‍ ദാമോദരന്‍. അമ്മ കേളോത്ത് തട്ടാരത്തില്‍ മാധവിയമ്മ. അഴീക്കോട് സൌത്ത് എലിമെന്ററി സ്കൂള്‍, ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂള്‍, എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കോട്ടയ്ക്കല്‍ ആര്യവൈദ്യ കോളജില്‍ വൈദ്യം പഠിക്കാന്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. 1942nല്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നു. 1956 ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1981 ലാണ് 'സാഹിത്യവിമര്‍ശനത്തിലെ വൈദേശിക പ്രഭാവം' എന്ന വിഷയത്തില്‍ അഴീക്കോടിന് ഡോക്ടറേറ്റ് ലഭിക്കുന്നത്. 


ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂള്‍, മംഗലാപുരം സെന്റ് അലേഷ്യസ് കോളജ് , കോഴിക്കോട് ദേവഗിരി കോളജ്, എന്നവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. മൂത്തകുന്നം എസ്എന്‍എം ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍, കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗം തലവന്‍, പ്രോ വൈസ് ചാന്‍സലര്‍, ആക്ടിങ് വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1986 ഫെബ്രുവരി രണ്ടിന് ഒൌദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു.


1945ല്‍ കണ്ണൂരിലെ ഒരു പൊതുവേദിയില്‍ ആശാന്‍ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ പൊതു സമ്മേളനത്തിലായിരുന്നു ആദ്യ പ്രസംഗം നടത്തിയത്. 1944 ല്‍ മാതൃഭൂമിയില്‍ ആദ്യം ലേഖനവും പ്രസിദ്ധീകരിച്ചു വന്നു. 18-ാം വയസിലായിരുന്നു അത്. ദീനബന്ധു, മലയാള ഹരിജന്‍ പത്രങ്ങളുടെ പത്രാധിപ സമിതിയില്‍ അംഗമായിരുന്ന അഴീക്കോട് 1947ല്‍ കണ്ണൂരില്‍ നിന്നിറങ്ങിയ നവയുഗം പത്രത്തില്‍ സഹ പത്രാധിപരായി. ദിനപ്രഭയുടേയും വര്‍ത്തമാനം ദിനപത്രത്തിന്റേയും മുഖ്യപത്രാധിപരായിരുന്നു ഏറെക്കാലം. 


പിന്നീട് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാനും അഴീക്കോട് ധൈര്യം കാണിച്ചു.1962ല്‍ തലശ്ശേരിയില്‍ നിന്നു എസ്.കെ.പൊറ്റെക്കാട്ടിനെതിരെ പാര്‍ലമെന്റിലേക്കു മല്‍സരിച്ചുകൊണ്ടായിരുന്നു അത്. എന്നാല്‍ പരാജയമായിരുന്നു ഫലം. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടേയും എക്സിക്യൂട്ടീവ് കൌണ്‍സിലില്‍ തുടര്‍ച്ചയായി അഴീക്കോട് അംഗമായിരുന്നു. തുടര്‍ച്ചയായ 12 വര്‍ഷം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍, നവഭാരത വേദിയുടെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വൈലോപ്പിള്ളി സ്മാരക സമിതി, സി.പി.ശ്രീധരന്‍ ഫൌണ്ടേഷന്‍, വിലാസിനി സ്മാരക സമിതി എന്നിവയുടെ അധ്യക്ഷനായിരുന്നു. മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ സ്മാരക സമിതിയുടെ അധ്യക്ഷ പദവിയിലും ഏറെനാള്‍ അഴീക്കോട് ഉണ്ടായിരുന്നു.

No comments:

Post a Comment