Tuesday, January 24, 2012

പൂര്‍ത്തിയാക്കാത്ത പ്രഭാഷണംപോലെ പ്രണയകാലം

അഴീക്കോട്‌ ചെറുപ്പത്തില്‍ എഴുതിയ പ്രണയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ വലിയ ചര്‍ച്ചയായി. പിന്നാലെ വലിയൊരു പുസ്‌തകവും ഇറങ്ങി. എന്നാല്‍, ഇതൊന്നും നിഷേധിക്കാതെ അഴീക്കോട്‌ മഹത്വം ഒന്നുകൂടി കൂട്ടി. മാധവിക്കുട്ടിപോലും പറഞ്ഞു, തനിക്കുപോലും ഇത്ര മനോഹര പ്രണയലേഖനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന്‌! മലയാള സാഹിത്യത്തിനു മുതല്‍കൂട്ടാണ്‌ പുസ്‌തകമെന്ന്‌ ബാലചന്ദ്രന്‍ ചുള്ളിക്കാടും പറഞ്ഞു. സാഹിത്യ അക്കാദമയില്‍ കോവിലന്റെ മൃതദേഹത്തിനുമുന്നില്‍വച്ച്‌ വിലാസിനിയെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ മദ്യപിച്ചിട്ടാണെങ്കിലും പരസ്യമായി കഥാകൃത്ത്‌ വി.ആര്‍. സുധീഷ്‌ കലഹിച്ചപ്പോഴും അഴിക്കോട്‌ ചിരിച്ചു.
ചെറുപ്പത്തിലെങ്കിലും പ്രണയിക്കുന്ന മനസില്ലാത്തവരെ എന്തിനുകൊള്ളാം? പ്രണയം എന്ന സിനിമ അഴിക്കോടിനു പ്രിയങ്കരമായി. മോഹന്‍ലാലിനെ പ്രശംസിച്ചു.
'രണ്ടു സഹോദരിമാര്‍ വിവാഹിതരാകാതെ നില്‌ക്കുമ്പോള്‍ നീ വിവാഹം കഴിക്കുന്നതു ശരിയോണോ' എന്ന അമ്മയുടെ ചോദ്യമാണ്‌ അഴീക്കോടിനെ സ്വന്തം വിവാഹത്തില്‍നിന്നും മാറിനില്‍ക്കാന്‍ ചിന്തിപ്പിച്ചത്‌.
അഴീക്കോടും കാമുകിയും ജീവിതമിത്രയും അവിവാഹിതരായിരുന്നു എന്നത്‌ വിമര്‍ശകര്‍ മറക്കുന്നു. പ്രണയവും കലഹവും ആശുപത്രി വാസത്തിനിടെ അണപൊട്ടിയൊഴുകിയതും കേരളം കണ്ടു. ഇനി വരുന്നത്‌ വിലാസിനിയുടെ ആത്മകഥയാണ്‌. പേര്‌ -'അഴിക്കോടിന്റെ കാമുകി'.
വിവാഹിതനാകാത്തതിനാല്‍ ജീവിതത്തില്‍ ധാരാളം സ്വാതന്ത്ര്യം കിട്ടിയെന്ന്‌ അഴീക്കോട്‌ പറയുമായിരുന്നു. കാറുവാങ്ങിയപ്പേള്‍ സ്വാതന്ത്ര്യം പൂര്‍ണമായെന്നും. എവിടെയും എപ്പോഴും പോകാം. എങ്കിലും, നല്ല ഭക്ഷണം കിട്ടുന്നില്ലെന്നു പറഞ്ഞു പാചകക്കാരന്‍ ഉണ്ണിനായരെ ചീത്ത പറഞ്ഞിരുന്നു. അതുകേട്ട്‌ ഒരുദിനം നടന്‍ ശ്രീരാമന്‍ അതിരാവിലെതന്നെ ഒരുപാട്‌ ഇഡ്‌ഢലിയും ദോശയും പുട്ടും മറ്റുമായി അഴിക്കോടിന്റെ വീട്ടിലെത്തിച്ചു.

ചീത്ത സഹിക്കാതെ ഒരു രാത്രി ഉണ്ണിനായര്‍ അഴിക്കോടിന്റെ ജുബ്ബയണിഞ്ഞു റോഡിലിറങ്ങി. പിറ്റേന്ന്‌ ഉണ്ണിനായര്‍ പുറത്ത്‌!

No comments:

Post a Comment