Tuesday, January 24, 2012

'ഒന്നാകും, അടുത്ത ജന്മത്തിലെങ്കിലും'


കൊല്ലം: അടുത്ത ജന്മത്തിലെങ്കിലും ഒന്നിക്കുമെന്ന പ്രതീക്ഷയില്‍ വിലാസിനി ടീച്ചര്‍ കാത്തിരിക്കുകയാണ്. ഒരു ജീവിതകാലം മുഴുവന്‍ പ്രണയപരവശയായി കാത്തിരുന്ന  വിലാസിനി ടീച്ചര്‍, അദ്ദേഹത്തിന്റെ വേര്‍പാടിന്റെ ദുഃഖത്തിലും അടുത്ത ജന്മത്തിലെങ്കിലും  ഒന്നാകുമെന്ന വിശ്വാസത്തിലാണ്.  പതിവില്ലാതെ ഇന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ഉണര്‍ന്ന് കിടക്കുകയായിരുന്നു ടീച്ചര്‍. മാഷിന്റെ അന്ത്യമായെന്ന ചിന്ത അപ്പോഴേ മനസിലുണ്ടായിരുന്നു. ആറര കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍കോള്‍. 'എല്ലാം കഴിഞ്ഞു പോയി ടീച്ചറെ' അഴീക്കോട് മാഷിന്റെ ഡ്രൈെവറുടെ ഭാര്യ രമണിയായിരുന്നു മറുതലയ്ക്കല്‍. 


'അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്നേഹിച്ചതിന്റെ പേരില്‍ എനിക്കൊരു ജീവിതം ഇതുവരെ ഇല്ലായിരുന്നു, അദ്ദേഹം സാഹിത്യവും പ്രസംഗവുമായി എല്ലാറ്റിനേയും അതിജീവിച്ചു.' വിലാസിനി ടീച്ചര്‍ പറയുന്നു. 'ഞാന്‍ ആശുപത്രിയില്‍ പോയി അദ്ദേഹത്തെ കണ്ടത് ഒരു വലിയ വിഭാഗത്തിന് ഇഷ്ടമായില്ല, അതിനാല്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നില്ല. അദ്ദേഹത്തിന്റെ നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനയുമായി ഞാന്‍ എന്റെ വീട്ടിലിരിക്കും. തൃശൂരില്‍ പോയി മാഷിനെ കണ്ട് മടങ്ങിയ ശേഷം എല്ലാ ദിവസവും ഡ്രൈവറെ വിളിക്കുമായിരുന്നു. ക്രിസ്മസ് ദിനത്തില്‍ വിളിച്ചപ്പോള്‍ ഫോണ്‍  അദ്ദേഹത്തിന് കൊടുക്കട്ടേയെന്ന് ഡ്രൈവര്‍ ചോദിച്ചു. ഫോണ്‍ കൊടുത്തപ്പോള്‍ വിലാസിനിയാണെന്ന് പറഞ്ഞു. 'നിന്റെ മനസില്‍ എന്നെപ്പറ്റിയുള്ള വിഷമങ്ങള്‍ മാറിയോ'  എന്ന് അദ്ദേഹം ആരാഞ്ഞു. 'അതെന്നേ മാഞ്ഞു പോയി'  എന്ന് ഞാന്‍ കള്ളം പറഞ്ഞു.

No comments:

Post a Comment