Tuesday, January 24, 2012

സ്വന്തം വിലാസിനി

മരണത്തിന്‍െറ കണങ്ങള്‍ കാന്‍സറിന്‍െറ രൂപത്തില്‍ അഴീക്കോടിന്‍െറ അണുക്കളോരോന്നിനെയും കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി മഹാമൃത്യുജ്ഞയഹോമം നടത്തി വിലാസിനി ടീച്ചര്‍ കാത്തിരുന്നു. വിഫലമാണെന്നറിയാമെങ്കിലും അദ്ദേഹത്തിന്‍െറ മരണം നീട്ടിവെപ്പിച്ചത് തന്‍െറ പ്രാര്‍ഥനകളും  ആ ഹോമവുമാണെന്ന് അവര്‍ കരുതുന്നു. നാടാകെ ആ സാഗരഗര്‍ജനത്തിന്‍െറ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തയായി  അവര്‍ ഉള്ളുരുകി കഴിഞ്ഞു. അഴീക്കോടിന്‍െറ ജീവിതത്തിലെ ഏക സ്ത്രീ, അദ്ദേഹത്തെ കാമുകനായി മനസ്സില്‍വരിച്ച സ്ത്രീ, വിലാസിനി ടീച്ചറുടെ കഥയില്ലാതെ ഡോ. സുകുമാര്‍ അഴീക്കോടെന്ന മഹാമേരുവിന്‍െറ ജീവിതകഥ പൂര്‍ണമാവില്ല.
അന്ധമായൊരു തിരസ്കാരത്തിന്‍െറയും മഹാനുരാഗത്തിന്‍െറയും കഥയാണത്. ആയുസ്സത്രയും ഒരു പുരുഷനുവേണ്ടി കാത്തിരുന്ന സ്ത്രീയുടെ അക്കഥകൂടി ചേരുമ്പോള്‍ അദ്ദേഹത്തിന്‍െറ ജീവിതം പുതിയ മാനം കൈവരിക്കും. അഴീക്കോട് മരണവുമായി മുഖാമുഖം നില്‍ക്കുന്ന നിമിഷങ്ങളോരോന്നിലും അകലെ അഞ്ചലെന്ന ഗ്രാമത്തില്‍ പ്രണയം വ്യര്‍ഥമാക്കിയ ഒരായുസ്സിന്‍െറ വിഹ്വലതകളില്‍ പ്രഫ. വിലാസിനി എന്ന അദ്ദേഹത്തിന്‍െറ കാമുകി വെന്ത് നീറുകയായിരുന്നു.
ആള്‍ക്കൂട്ടങ്ങളെ തന്‍െറ വാക്കുകള്‍കൊണ്ട് അമ്മാനമാടി സംവേദനത്തിന്‍െറ അജ്ഞാത തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ ഋഷിസമാനന്‍ കാതരനായൊരു കാമുകന്‍ കൂടിയായിരുന്നു. രാഗതീവ്രവും കാവ്യസമ്പന്നവുമായ അമ്പതോളം പ്രണയലേഖനങ്ങള്‍ അദ്ദേഹം ടീച്ചര്‍ക്കെഴുതി. പ്രണയമെന്ന വാക്ക് പരസ്പരമുപയോഗിക്കാതെ ഒരു വര്‍ഷത്തോളമവര്‍ തീവ്രപ്രണയത്തിലായിരുന്നു.
മൂത്തകുന്നം ട്രെയ്നിങ് കോളജില്‍ പ്രിന്‍സിപ്പലായിരിക്കെ 66 -67 കാലത്ത് തിരുവനന്തപുരം ഗവ. ബി.എഡ് കോളജില്‍ ടീച്ചിങ് ക്ളാസ് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് അഞ്ചലിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ള വിലാസിനിയെന്ന വിദ്യാര്‍ഥിയെ അഴീക്കോട് കാണുന്നത്.അവര്‍ വൈവക്ക് ഹാജരായതും അദ്ദേഹത്തിന്‍െറ മുന്നില്‍. പിന്നാലെ കോളജ് അസോസിയേഷന്‍ യോഗത്തില്‍ അഴീക്കോട് പ്രസംഗിക്കാന്‍ ചെന്നു. കൃശഗാത്രനായ അധ്യാപകന്‍ ആ വിദ്യാര്‍ഥിനിയുടെ മനസ്സിലുടക്കുന്നത് അവിടെ വെച്ചാണ്. ഇത് തന്‍െറ കുടുംബത്തില്‍പെട്ട, തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെല്ളോ... എന്ന് ആ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞു. പിന്നെയൊരിക്കല്‍, അവരെപ്പറ്റി കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും മറുപടി പ്രതീക്ഷിച്ചും അഴീക്കോടിന്‍െറ ആദ്യത്തെ കത്ത് വിലാസിനിക്ക് ചെന്നു.
അതൊരു തുടക്കമായിരുന്നു. അക്ഷരങ്ങളില്‍ മനസ്സാവാഹിച്ച് കത്തുകള്‍ പ്രവഹിച്ചു.പ്രണയത്തിന്‍െറ തീക്ഷ്ണാനുഭൂതികളില്‍ അദ്ദേഹം വിലോലിതനായി. ഗാഢനിദ്രയില്‍ ഞാന്‍ വിലയം പ്രാപിച്ച് കിടക്കുമ്പോള്‍ വന്നാല്‍ എന്‍െറ സൂക്ഷമാണുക്കള്‍ പോലും നിന്നെ തിരിച്ചറിയുമെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. അത്രമേല്‍ മനസ്സുകൊണ്ട് അവര്‍ പരസ്പരം അറിഞ്ഞു. അനുരാഗത്തിന്‍െറ ദിനങ്ങള്‍ക്കൊടുവില്‍, ഒരു വര്‍ഷത്തിനുശേഷം അഞ്ചലിലെ വീട്ടില്‍ അഴീക്കോട് കൂട്ടുകാരുമൊത്ത് പെണ്ണുകാണാന്‍ ചെന്നു. എല്ലാം സമ്മതിച്ച് ഭാവിവധുവിന്‍െറ ഇരു കരങ്ങളും കൂട്ടിപ്പിടിച്ച് കണ്ണുകളില്‍ നോക്കി വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കിയിറങ്ങി -68 മാര്‍ച്ച് 18ന്.
2011 ഡിസംബര്‍ 18ന് വീണ്ടും കാണുംവരെ ആ വാഗ്ദാനമായിരുന്നു ആദ്യവും അവസാനവുമായി അവര്‍ക്കിടയിലെ വാക്കുകള്‍. ഇന്നും അജ്ഞാതമായ കാരണങ്ങളാല്‍ ആ പ്രണയത്തില്‍നിന്നും അഴീക്കോട് ഏകപക്ഷീയമായി പിന്മാറി. വിവാഹം കഴിഞ്ഞാല്‍ വിലാസിനി ഒരിക്കലും വീട്ടിലേക്ക് പോകരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നുവത്രേ. ഒരു കുടുംബത്തിന്‍െറ താങ്ങായ ആ യുവതിക്ക് അത് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു. ഒരു സാഹിത്യകാരനുമായി തന്‍െറ കാമുകിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചതായി വേറൊരു വാദമുണ്ട്. അതല്ല, ആത്മീയ ജീവിതത്തില്‍ ആകൃഷ്ടനായതും അമ്മയോടുള്ള ചില വാഗ്ദാനങ്ങളുമാണ്   വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമെന്ന് രോഗശയ്യയില്‍ വെച്ചുണ്ടായ സമാഗമത്തില്‍ അഴീക്കോട് കാമുകിയോട് നേരിട്ട് കുറ്റസമ്മതം നടത്തി. തനിക്കെതിരെ പരപുരുഷ ബന്ധമാരോപിച്ച അഴീക്കോടിന്‍െറമുന്നില്‍ തന്‍െറ നിലപാട് വ്യക്തമാക്കാന്‍ തനിക്കെഴുതിയ പ്രണയ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ടീച്ചറുടെ നടപടി അദ്ദേഹത്തെ പിടിച്ചുലച്ചിരുന്നു. ഡിസംബര്‍ 18ന് രോഗശയ്യയില്‍ കാണാന്‍ വന്ന കാമുകിയോട് അദ്ദേഹം തന്‍െറ പരിഭവം തുറന്നുപറഞ്ഞു -വിലാസിനി ചാനലില്‍ വന്ന് പറഞ്ഞ് എന്‍െറ ഫെയ്മിനെ വല്ലാതെ ബാധിച്ചു. സപ്തലോകത്തും താങ്കളെയല്ലാതെ ഞാന്‍ മറ്റാരെയും സ്നേഹിച്ചിട്ടില്ല എന്നും അവര്‍ തിരിച്ചടിച്ചു.
അനുരാഗത്തിന്‍െറ ഹര്‍ഷവും പരിത്യക്തതയുടെ രോഷവും പതഞ്ഞുപൊന്തിയതായിരുന്നു കാലം കാത്തുവെച്ച ആ കൂടിക്കാഴ്ച. ഒരു മഹാത്മാവിന്‍െറ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നടന്നേക്കാവുന്ന സംഭവം.
ആശങ്കയോടെ കടന്നുവന്ന കാമുകിയെ വൈരമത്രയും മറന്ന് നാലരപ്പതിറ്റാണ്ട് മുമ്പത്തെ മനസ്സില്‍ നിന്നെടുത്ത ഗൂഢസ്മിതം പ്രകാശം പരത്തിയ മുഖത്തോടെയാണ് അഴീക്കോട് വരവേറ്റത്. 45 വര്‍ഷം മുമ്പ്, കോണ്‍വൊക്കേഷന് തിരുവനന്തപുരത്ത് പോകുന്ന കാര്യം അറിയിച്ചപ്പോള്‍ അന്ന് അവിടെ ലോഡ്ജില്‍ താമസിക്കുകയായിരുന്ന അഴീക്കോട് എഴുതിയിരുന്നു, വിലാസിനിക്ക് കാണണമെന്ന് തോന്നുന്നുവെങ്കില്‍ വന്നുകൊള്ളുക എന്ന്. ആ ഓര്‍മയുടെ ബലത്തില്‍ ചെന്ന അവരെ അഴീക്കോട് നിരാശപ്പെടുത്തിയില്ല. ആദ്യത്തെ ശുണ്ഠിക്ക് ശേഷം അഴീക്കോട് ചോദിച്ചു- ചന്ദ്രനെ കാര്‍മേഘം മറച്ചാല്‍ എത്ര സമയം കൊണ്ട്, ആ കാര്‍മേഘം മായും?
അത് പെട്ടന്നങ്ങ് മായും-അവര്‍ മറുപടി നല്‍കി.
ആര്‍ദ്രമായ കണ്ണുകളോടെയാണ് അഴീക്കോട് അതിനോട് പ്രതികരിച്ചത് -പക്ഷേ, വിലാസിനിയുടെ മനസ്സിനെമൂടിയ കാര്‍മേഘം ഒരു പാടുകാലം മായാതെനിന്നു.
വീണ്ടുംഅഴീക്കോട് കാതരനായ കാമുകനായി  -എപ്പോഴെങ്കിലും നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടോ?
 തുളുമ്പുന്ന കണ്ണുകളിലേക്ക് നോക്കി വിതുമ്പലോടെ ടീച്ചര്‍ പറഞ്ഞു -എനിക്കൊരു ദേഷ്യവുമില്ല.
പ്രണയ സാഫല്യത്തിന്‍െറ നിമിഷങ്ങളായിരുന്നു അത്. കൈ്ളമാക്സ് മാറിമറിഞ്ഞ തന്‍െറ കഥയിലെ ഈ നിര്‍ണായക അധ്യായത്തെ ഉജ്ജ്വലമുഹൂര്‍ത്തം എന്നാണ് വിലാസിനി ടീച്ചര്‍ വിഷേശിപ്പിക്കുന്നത്. ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചക്കിടയിലെ കാലമത്രയും വിലാസിനി ടീച്ചറുടെ സ്വപ്നങ്ങളില്‍ അഴീക്കോട് മാത്രമേ ഉണ്ടായിരുന്നുള്ളു.
പുനഃസമാഗമത്തിന്‍െറ ഹരിത സ്വപ്നങ്ങളായാണ്   സ്വപ്നങ്ങളെയും കൂടിക്കാഴ്ചയേയും വിലാസിനി ടീച്ചര്‍ കണ്ടത്. മടങ്ങി വീട്ടിലെത്തിയിട്ടും അഴീക്കോടിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പൂര്‍വാധികം തീവ്രമായി. ക്രിസ്മസ് ദിനത്തില്‍ അഴീക്കോടിന്‍െറ നമ്പറിലേക്ക് അവര്‍ വിളിച്ചു. മറുപുറത്ത് ഫോണെടുത്ത സഹായി സുരേഷ് ഫോണ്‍ അദ്ദേഹത്തിന് കൊടുത്തു. വിശേഷങ്ങളാരാഞ്ഞ വിലാസിനിയോട് അദ്ദേഹം പറഞ്ഞു- അനന്തമായ ആകാശത്തില്‍ ഉയര്‍ന്നുപറക്കാന്‍ വിലാസിനിയെന്നെ സഹായിക്കണം.
ഞാന്‍ വരണോ? -അവര്‍ ചോദിച്ചു.
നാളെ ആന്‍റണി വരും. പിന്നെ മതി -അദ്ദേഹം പറഞ്ഞു.
അന്ന് കണ്ടപ്പോള്‍ ഒരു കാര്യം പറയാന്‍ മറന്നു -ടീച്ചര്‍ വീണ്ടും.
 പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫോണില്‍ ചുണ്ടമര്‍ത്തി അവര്‍ അദ്ദേഹത്തോട് പറഞ്ഞു -ചേരും നാമൊന്നായ്.
മറുപുറത്തെ നനുത്ത ചിരിയുടെ  ബാഷ്പം ഒരു മധുര നൊമ്പരമായ് ടീച്ചറുടെ മനസ്സിലിപ്പോഴും.
 മൃത്യുഞ്ജയ ഹോമം നടത്തട്ടേ എന്ന് അന്ന് അഴീക്കോടിനോട് അവര്‍ ചോദിച്ചു. സമ്മതം കിട്ടി. ഡിസംബര്‍ അവസാനം അവര്‍ അതിനായെത്തി. രണ്ടുദിവസം നഗരത്തില്‍ തങ്ങി. അത് നിര്‍വഹിച്ച് ആശുപത്രിക്കിടക്കയില്‍ പ്രസാദമെത്തിച്ച് അവര്‍ മടങ്ങി. ആരുമറിയാതെ, വീണ്ടുമൊന്ന് കാണാന്‍ പോലും നില്‍ക്കാതെ.
‘90കളില്‍, അഴീക്കോട് തൃശൂര്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍, വിയ്യൂരിലെ അദ്ദേഹത്തിന്‍െറ വീട്ടില്‍ നിന്നും ഒരു സായാഹ്നസവാരിയുടെ ദൂരത്തില്‍ നാല് വര്‍ഷകാലം അദ്ദേഹത്തിന്‍െറ കാമുകി താമസിച്ചിരുന്നു. തൃശൂര്‍ ബി.എഡ് കോളജിന്‍െറ പ്രിന്‍സിപ്പലായി ചെമ്പൂക്കാവിലെ വൈ.ഡബ്ളിയു.സി.എയില്‍. തൊട്ടടുത്താണെന്ന കാര്യം ഇരുവരും അവഗണിച്ചു. ഒരിക്കല്‍പോലും കാണാതിരിക്കാന്‍  ഇരുവരും ശ്രദ്ധിച്ചു.
വിലാസിനി ടീച്ചര്‍ എന്ന അസ്തിത്വത്തെ അഴീക്കോട്  എങ്ങനെയാണ് കണ്ടത് എന്ന ചോദ്യം ദുരൂഹമായി തുടരുന്നു. നിരസിക്കുകയും തള്ളിപ്പറയുകയുമൊക്കെ ചെയ്തുവെങ്കിലും വിലാസിനി ടീച്ചര്‍ സുകുമാര്‍ അഴീക്കോട് എന്ന സാഗരഗര്‍ജനത്തിന്‍െറ കുളിരായിരുന്നില്ളേ? സ്വന്തം പ്രതിഛായയുമായുള്ള ആത്മരതിയില്‍ ആത്മാവിന് തുല്യം തന്നെ സ്നേഹിച്ച സ്ത്രീയെ അദ്ദേഹം വേദനിപ്പിച്ചത് എന്തിനെന്നത് ഒരു കടങ്കഥയാണ്.
എങ്കിലും, വിലാസിനി ടീച്ചര്‍ തന്‍െറ ജീവിതം കൊണ്ട് അഴീക്കോടിന്‍െറ ജീവിതത്തിന്‍െറ ശോഭ വര്‍ധിപ്പിക്കുന്നു. പുറംകാല്‍കൊണ്ട്, തട്ടിയെറിഞ്ഞ കാമുകനെ ധ്യാനിച്ച് മറ്റെല്ലാം ത്യജിച്ച് സ്വയം ഉരുകി തീര്‍ന്ന കാമുകിയാണ് അവര്‍. ഉപഗുപ്തന്‍െറയും വാസവദത്തയുടെയും കഥ മറ്റൊരര്‍ഥത്തില്‍ ഇവിടെ പുനരാവിഷ്കരിക്കപ്പെടുന്നു. മരണം വ്യാളിയെപ്പോലെ ചുറ്റി വരിഞ്ഞ്, ചോരയും നീരും വറ്റിയ കാമുകനെ 70ാം വയസ്സിലും 17ന്‍െറ തീവ്രതയോടെ വിലാസിനി ടീച്ചര്‍ പ്രണയിക്കുമ്പോള്‍ ഇതൊരു അനശ്വര പ്രണയകാവ്യമാവുന്നു.

No comments:

Post a Comment