Tuesday, January 24, 2012

ചോദിക്കാനും പറയാനും ഇനിയാര്?

അഴീക്കോടിന്‍െറ വിവാദപര്‍വങ്ങളുടെ തുടക്കം ഗുരുതുല്യനായ ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു. താന്‍ രചിച്ച ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടുമ്പോള്‍തന്നെ ശങ്കരക്കുറുപ്പിന്‍െറ കുടുംബവുമായി അഴീക്കോട് അടുത്തബന്ധം പുലര്‍ത്തിയിരുന്നു. ശങ്കരക്കുറുപ്പിന്‍െറ സഹധര്‍മിണി സുഭദ്രാമ്മയെ അമ്മയുടെ സ്ഥാനത്തായിരുന്നു അദ്ദേഹം കണ്ടിരുന്നത്. അവരുടെ ആതിഥ്യം അഴീക്കോടിനെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത്വം  തുളുമ്പുന്ന ഓര്‍മയായിരുന്നു.
ഇതേ വിമര്‍ശനത്തിന്‍െറ പേരില്‍തന്നെ അഴീക്കോട് എം.എന്‍. വിജയനുമായും ഇടഞ്ഞു. എന്നാല്‍, ഇണങ്ങിയും പിണങ്ങിയും പോവുന്നതായിരുന്നു അവരുടെ സൗഹൃദം. വിജയന്‍മാഷിന്‍െറ മരണത്തെക്കുറിച്ചുള്ള അഴീക്കോടിന്‍െറ പരാമര്‍ശങ്ങളും വിവാദത്തിന്‍െറ കമ്പക്കെട്ടിനാണ് തിരികൊളുത്തിയത്. രോഗിയായ വിജയന്‍മാഷെ, പടികള്‍ കയറ്റിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിച്ച് കൊല്ലിക്കയായിരുന്നെന്നായിരുന്നു അഴീക്കോടിന്‍െറ വിമര്‍ശം. ഒടുവില്‍ ചരിത്രത്തിന്‍െറ കാവ്യനീതിയെന്നപോലെ അര്‍ബുദക്കിടക്കില്‍ അഴീക്കോട് നീറുമ്പോള്‍ വിജയന്‍ മാഷിന്‍െറ ഋഷിതുല്യമായ ക്ഷിപ്ര മരണം ഓര്‍ക്കാത്തവരുമില്ല.
 കെ. കരുണാകരന്‍െറ നിതാന്ത വിമര്‍ശകനായിരുന്നു ഒരു കാലത്ത് അഴീക്കോട്. ഗുരുവായൂരപ്പന്‍ ഭക്തി, കാറിന്‍െറ സ്പീഡ് തുടങ്ങിയ വിഷയങ്ങളില്‍ ലീഡര്‍ക്കെതിരെ അദ്ദേഹം നടത്തിയിരുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ പിടിച്ചുപറ്റുന്ന കാലത്താണ് കല്യാണിക്കുട്ടിയമ്മയുടെ മരണം. പൂങ്കുന്നത്തെ മുരളി മന്ദിരത്തില്‍ ഭാര്യാ വിയോഗത്തില്‍ ദുഃഖിതനായി കഴിയുന്ന ലീഡറെ ആശ്വസിപ്പിക്കാന്‍ അഴീക്കോട് എത്തിയത് ഏവരെയും അദ്ഭുതപ്പെടുത്തി.മുരളീധരനും പത്മജയുമൊക്കെ ആ വിശ്വവിഖ്യാതമായ നാക്കിന്‍െറചാട്ടവാറടിയില്‍ പലതവണ പുളഞ്ഞവരാണ്.
അടിയന്തരാവസ്ഥയും
അഴീക്കോടും
അടിയന്തരാവസ്ഥയില്‍ അഴീക്കോടിന്‍െറ പങ്ക് പലതവണ വിമര്‍ശ വിധേയമായതാണ്. ആദ്യം അടിയന്തരാവസ്ഥയെ ജനങ്ങള്‍ സ്വയം വരിച്ച മൗനമായികണ്ട മാഷ് പീന്നീടത് തിരുത്തി. ഇതേച്ചൊല്ലി പിന്നീട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാടുമായും മാഷ് ഉടക്കി. കാലിക്കറ്റ് വാഴ്സിറ്റിയിലെ കുട്ടികളെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് നോക്കി  നിന്ന അഴീക്കോടിന് ഇതേക്കുറിച്ച് സംസാരിക്കാന്‍ എന്തവകാശമെന്നതായിരുന്നു ചുള്ളിക്കാടിന്‍െറ ചോദ്യം. ഒടുവില്‍ ചുള്ളിക്കാടിന്‍െറത് മദ്യപന്‍െറ ജല്‍പനങ്ങളാണെന്ന് പറഞ്ഞ് അഴീക്കോട് സുല്ലിട്ടപ്പോള്‍, മദ്യപിക്കുന്നത് തന്‍െറ വ്യക്തിപരമായ കാര്യമാണെന്നും , കല്യാണം കഴിക്കാത്ത അഴീക്കോട് സ്ത്രീവിഷയങ്ങളില്‍ പ്രതികരിക്കാന്‍പാടില്ളെന്ന് താന്‍ പറഞ്ഞാല്‍ അത് എത്രമാത്രം ബാലിശമായിപ്പോകും എന്നു പറഞ്ഞാണ് ചുള്ളിക്കാട് തിരിച്ചടിച്ചത്. 59ല്‍ കമ്യൂണിസത്തിന്‍െറ ഉദയത്തോടുകൂടി കൊലപാതകവും വഞ്ചനയും തുടങ്ങിയെന്ന് കടുത്ത ഭാഷയില്‍ എഴുതിയ അഴീക്കോട് പിന്നീട് ഇടതു സഹയാത്രികനായതും കാലത്തിന്‍െറ കളികള്‍ തന്നെ.
വി.എസ്  X അഴീക്കോട്
വി.എസ്. അച്യുതാനന്ദനെ ഏറെ ആദരിക്കുകയും അദ്ദേഹത്തിന്‍െറ നിലപാടുകളെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതിനിടയില്‍ തന്നെയായിരുന്നു അഴീക്കോട് വിമര്‍ശവുമായി രംഗത്തുവന്നിരുന്നത്. ഒരു അഭിമുഖത്തില്‍ വി.എസിന് അദ്ദേഹം നല്‍കിയ വിശേഷണം ഏറെ തെറ്റിദ്ധരിക്കപ്പെട്ടു. ഇക്കാര്യത്തില്‍ അഴീക്കോട് നല്‍കിയ വിശദീകരണം വരുംമുമ്പേ വി.എസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിക്കുകയുണ്ടായി. പിന്നീട് അഴീക്കോടിനു വന്ന ഒരു ഫോണ്‍കോള്‍ വി.എസ്. അച്യുതാനന്ദന്‍െറതാണെന്ന സംശയവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. താന്‍ അത്തരമൊരു ഫോണ്‍ വിളിച്ചിട്ടില്ളെന്നായിരുന്നു വി.എസിന്‍െറ വെളിപ്പെടുത്തല്‍. വി.എസ് തന്നെ വിളിച്ചതോടെ പ്രശ്നം അവസാനിച്ചുവെന്ന നിലപാട് സ്വീകരിക്കാന്‍ അഴീക്കോട് തയാറായി എന്നിടത്താണ് അദ്ദേഹത്തിന്‍െറ വ്യക്തിത്വം തെളിയുന്നത്.
ആശുപത്രിക്കിടക്കയില്‍ തന്നെ കാണാനെത്തിയ വി.എസിനെ കണ്ടപ്പോള്‍ അഴീക്കോട്് എല്ലാ രോഗവും മറന്നു. അവിടം പൊട്ടിച്ചിരികളാല്‍ മുഖരിതമാകാന്‍ താമസമുണ്ടായില്ല. നിങ്ങളെല്ലാവരും വന്ന് പേടിപ്പിക്കാന്‍ നോക്കേണ്ട, ഞാന്‍ അങ്ങനെ പേടിക്കുന്ന ആളല്ല’-അഴീക്കോട് വി.എസിനോടായി പറഞ്ഞു.
പത്രത്തെ
ടിഷ്യൂപേപ്പറാക്കരുത്
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എം.പി. വീരേന്ദ്രകുമാറും ടി. പത്മനാഭനുമായിരുന്ന അഴീക്കോടിന്‍െറ വാക്ശരങ്ങള്‍ ഏറ്റുവാങ്ങിയ പ്രധാന വ്യക്തിത്വങ്ങള്‍. ഒരു കാലത്ത് മാതൃഭൂമിയില്‍, ഉടമകൂടിയായ എം.പി. വീരേന്ദ്രകുമാറിന്‍െറ ചിത്രം പതിവായി അടിച്ചുവരുന്നതാണ് അഴീക്കോടിനെ പ്രകോപിപ്പിച്ചത്. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന  സാംസ്കാരികയോഗത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പത്രത്തെ നിങ്ങളുടെ ആസനം തുടക്കാനുള്ള ടിഷ്യൂപേപ്പറാക്കി മാറ്റരുതെന്നായിരുന്നു മാഷിന്‍െറ ആക്രമണം. രാമന്‍െറ ദുഃഖംഎന്ന വീരന്‍െറ പുസ്തകംപോലും തന്‍െറ ഗുരുവിന്‍െറ ദുഃഖംഎന്ന തലക്കെട്ട് അനുകരിച്ചതാണെന്ന് അദ്ദേഹം പൊട്ടിത്തെറിച്ചു. -എന്നാല്‍ ദീര്‍ഘനാളത്തെ ശത്രുതക്കുശേഷം വീരേന്ദ്രകുമാറുമായി അഴീക്കോട് സൗഹൃദത്തിലായി.
എന്നാല്‍, വെള്ളാപ്പള്ളി നടേശനോടുള്ള ബന്ധത്തിന് അല്‍പംപോലും ശമനമുണ്ടായില്ല. മദ്യവ്യവസായത്തില്‍ ഏര്‍പ്പെടുന്നുവെന്നതായിരുന്നു അദ്ദേഹത്തോടുള്ള എതിര്‍പ്പിന്‍െറ മുഖ്യകാരണം. കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനെതിരെയും അഴീക്കോട് ഈ ഒരൊറ്റ നിലപാട് മുന്‍നിര്‍ത്തി തന്‍െറ പ്രസംഗങ്ങളില്‍ രോഷം തീര്‍ത്തിരുന്നു.  ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അപചയങ്ങള്‍ക്കെതിരെ ആദ്യമായി പ്രതികരിക്കാന്‍ ധൈര്യപ്പെട്ടതും അഴീക്കോട് തന്നെയായിരുന്നു.
പപ്പുവും സുകുവും
ടി.പത്മനാഭനും സുകുമാര്‍ അഴീക്കോടും തമ്മിലുള്ള ശത്രുതയുടെ ഉള്ളില്‍ നര്‍മത്തിന്‍െറ ചാലുകള്‍ കണ്ടെത്താന്‍ കഴിയുന്നവര്‍ക്ക് അത് അത്രമാത്രം കാഠിന്യമുള്ളതായി തോന്നിയിരുന്നില്ല. അഴീക്കോടിനെ സുകുഎന്ന ഓമനപ്പേര് വിളിച്ച പത്മനാഭനെ, തിരിച്ച് പപ്പുഎന്ന വിളിപ്പേര്‍ നല്‍കാനും മാഷ് മറന്നില്ല. ഒടുവില്‍ പപ്പുഅമലയിലെത്തിയപ്പോള്‍ മൗനം ഘനീഭവിച്ചെന്നപോലെ വികാര സാന്ദ്രമായിരുന്നു ആ കൂടിക്കാഴ്ച.
കോടതികയറിയ തിലകന്‍
വിവാദം
ഏറ്റവുമൊടുവില്‍ അഴീക്കോട് കൊമ്പുകോര്‍ത്തത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലുമായായിരുന്നു.  അത് അപകീര്‍ത്തിക്കേസിനുവരെ വഴിവെച്ചു. മോഹന്‍ലാലിന് തൃശൂര്‍ കോടതിയിലെത്തി മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടിയും വന്നു. ലാല്‍ ഒന്ന് ഫോണ്‍വിളിച്ച് ഖേദം പ്രകടിപ്പിച്ചാല്‍ പ്രശ്നം തീര്‍ന്നുവെന്ന്് അദ്ദേഹം പലപ്പോഴും വെളിപ്പെടുത്തിയിരുന്നു. തിലകനുമായി ബന്ധപ്പെട്ടുണ്ടായ അമ്മയുടെ പ്രശ്നത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെയുള്ള പരാമര്‍ശത്തിലാണ് അഴീക്കോട് ലാലുമായി തെറ്റിയത്. ഈ പ്രശ്നം കോടതിയില്‍ നിലനില്‍ക്കവെയാണ് അഴീക്കോട് ലാലിന്‍െറ പ്രണയംസിനിമ കാണാന്‍ തിയറ്ററില്‍ എത്തുന്നത്. ലാലിന്‍െറ അഭിനയത്തെ പുകഴ്ത്തിയാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചത്. ലാല്‍ വിഗ് ധരിക്കുന്നതിനെ കുറിച്ചും മൂല്യങ്ങള്‍ ബലികഴിക്കുംവിധം പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതിനെകുറിച്ചും വാര്‍ത്താസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും നിശിതമായി വിമര്‍ശിച്ചിരുന്നു.അതേസമയം, വിഗില്ലാതെ റിയലിസ്റ്റിക്ക്് ആയി വേഷം ചെയ്ത ലാലിന്‍െറ കഴിവിനെ ശ്ളാഘിക്കാനും അദ്ദേഹം മറന്നില്ല.
അമല ആശുപത്രിയില്‍ വെച്ചുതന്നെയാണ് ലാലുമായുള്ള പ്രശ്നം പരിഹരിക്കപ്പെട്ടത്. പറഞ്ഞതുപോലെ, അഭിഭാഷകരുടെ സഹായത്താല്‍ ലാല്‍, ഫോണില്‍ വിളിച്ചു. മാഷ് കേസ് അവസാനിപ്പിച്ചു.അവസാനം ലാലും അമലയിലെത്തി . എറ്റവും വികാര ഭരിതം അദ്ദേഹത്തിന്‍െറ പ്രണയിനിയായിരുന്ന  വിലാസിനി ടീച്ചര്‍ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു. കാലം കാത്തിരുന്നതുപോലുള്ള ആ സമാഗമം കണ്ണീരില്‍ കുതിര്‍ന്നാണ് അവസാനിച്ചത്.
ഒരു ചില്ലക്ഷര വിവാദം
വിവാദങ്ങളുടെ തോഴനായി ജീവിക്കുകയെന്നത് അഴീക്കോടിനെ സംബന്ധിച്ചിടത്തോളം ഹരമുള്ളതാണ്. മലയാളനാട് പത്രാധിപരായിരുന്ന പരേതനായ എസ്.കെ. നായരുമായി അഴീക്കോട് കൊമ്പുകോര്‍ത്തത്് എഴുപതുകളില്‍ വലിയൊരു വിവാദത്തിന് തുടക്കമിട്ടിരുന്നു. തന്‍െറ ലേഖനത്തില്‍ സുകുമാരന്‍ അഴീക്കോടന്‍ എന്ന് ഒരിടത്ത് മാഷിനെ പരിഹസിച്ച എസ്.കെ. നായര്‍ക്ക് കനത്ത വിലനല്‍കേണ്ടിവന്നു. തന്‍െറ പേരില്‍ എസ്.കെ നായര്‍ മാറ്റംവരുത്തിയതിനെ അദ്ദേഹം നേരിട്ടത് അല്‍പം കടന്ന രീതിയിലായിരുന്നു. എന്‍െറ പേരില്‍ ചില്ലക്ഷരം ചേര്‍ത്ത നായരുടെ പേരിലെ ചില്ലക്ഷരം ഞാന്‍ എടുത്തുകളയുന്നുവെന്നായിരുന്നു അത്.
എസ്.കെ. നായരുമായി ഇംഗ്ളീഷ് ഭാഷയെ ചൊല്ലിയും മാഷ് ഒരിക്കല്‍ ഏറ്റുമുട്ടി. തന്‍െറ ഇംഗ്ളീഷ് പ്രയോഗത്തിലെ പിശക് ചൂണ്ടിക്കാട്ടിയ അഴീക്കോടിനെ കളിയാക്കി നായര്‍ നടത്തിയ പരിഹാസവും അതിരുകടന്നു. അഴീക്കോടിന്‍െറ ഇംഗ്ളീഷില്‍ തെറ്റ് വരാന്‍ സാധ്യതയില്ളെന്നും അത് തീര്‍ച്ചയായും നല്ല ഇംഗ്ളീഷ് ആയിരിക്കുമെന്നും പറഞ്ഞുകൊണ്ട് നായര്‍ തന്‍െറ പ്രസ്താവനയില്‍ ദുസ്സൂചന നല്‍കാന്‍ മറന്നില്ല. തലശ്ശേരി, കണ്ണൂര്‍ ഭാഗങ്ങളിലെ തിയ്യ സമുദായത്തില്‍ പെട്ടവര്‍ക്ക് ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു അത്. അഴീക്കോടും വിട്ടുകൊടുക്കാന്‍ തയാറായില്ല. കണ്ണൂര്‍ മേഖലയിലെ സമ്പന്നരായ തിയ്യ സമുദായാംഗങ്ങള്‍ ബ്രിട്ടീഷുകാരുമായി നിയമപ്രകാരം വിവാഹബന്ധത്തിലേര്‍പ്പെട്ടുവെന്ന കാര്യം വിശദീകരിച്ച അദ്ദേഹം ഇത്തരമൊരു വിഷയത്തില്‍ പിതൃത്വ പ്രസ്താവന നടത്തേണ്ടിയിരുന്നില്ളെന്ന് സൗമ്യമായി എസ്.കെ. നായര്‍ക്ക് മറ്റൊരു ഉപദേശം നല്‍കി. അത് ഇങ്ങനെയായിരുന്നു; ‘അങ്ങനെയെങ്കില്‍ തന്‍െറ വീട്ടില്‍ ഏതെങ്കിലുമൊരു കുട്ടി നല്ലവണ്ണം ഇംഗ്ളീഷ് പ്രയോഗിക്കുന്നത് കേട്ടാല്‍ എസ്.കെ. നായര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങള്‍ ഉണ്ടാകുമല്ളോ?’
കെട്ടിപ്പിടിക്കേണ്ടത്
റിട്ടയര്‍ചെയ്ത ഉദ്യോഗസ്ഥരെയല്ല;
കുഷ്ഠരോഗികളെ
കേരളത്തില്‍ വളര്‍ന്നുവരുന്ന ആള്‍ദൈവവ്യവസായത്തിനും ആത്മീയ കള്‍ട്ടുകള്‍ക്കുമെതിരെ പ്രതികരിക്കാന്‍ എല്ലുറപ്പുകാട്ടിയ അപൂര്‍വം സാംസ്കാരിക നായകരില്‍ ഒരാളാണ് അഴീക്കോട്. അമൃതാനന്ദമയിയുടേത് കെട്ടിപ്പിടിക്കല്‍ വ്യവസായമാണെന്നായിരുന്നുഅദ്ദേഹത്തിന്‍െറ ആക്രമണം.
റിട്ടയര്‍ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയല്ല  അമൃതാനന്ദമയി കെട്ടിപ്പിടിക്കേണ്ടത്, ഫാദര്‍ ഡാമിയനെയും മദര്‍തെരേസയെയുംപോലെ കുഷ്ഠരോഗികളെയാണ്. അങ്ങനെയായിരുന്നെങ്കില്‍ ഞാന്‍ അവരെ ബഹുമാനിക്കുമായിരുന്നു. അമൃതാനന്ദമയിയുടെ വാണിജ്യസാധ്യതകള്‍ മനസ്സിലാക്കി കുറേപേര്‍ അവര്‍ക്കൊപ്പം കടന്നുകൂടിയിട്ടുണ്ട്. ജനങ്ങളുടെ ദാരിദ്ര്യവും ദുരിതവും മാറ്റാന്‍പറ്റിയ എന്തെിലും അവരുടെ കൈയിലുണ്ടോ. ഞാന്‍ വേദങ്ങളും ഉപനിഷത്തുക്കളും മറ്റും ഇതിനേക്കാള്‍ നന്നായി വ്യാഖ്യാനിക്കയും പഠിക്കയും ചെയ്യുന്നയാളാണ്. നല്ലപ്രായത്തില്‍ ഞാന്‍ ശ്രമിച്ചിരുന്നെങ്കെില്‍ ഇവരേക്കാള്‍ നല്ല  സ്വാമിയായി മാറുമായിരുന്നു.മലപ്പുറത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായിനടന്ന സാംസ്കാരികപരിപാടി ഉദ്ഘാടനംചെയ്യവെ പറഞ്ഞ വാക്കുകള്‍ അഴീക്കോട് പലേടത്തും ആവര്‍ത്തിച്ചു.
മകരജ്യോതി വിവാദം കോടതി കയറുന്നതിന് എത്രയോ വര്‍ഷം മുമ്പുതന്നെ അഴീക്കോട് ഇതിന്‍െറ നിജസ്ഥിതി വെളിപ്പെടുത്തിയിരുന്നു. തികഞ്ഞ മതേതരവാദിയായ അഴീക്കോട്, വയലാര്‍ രവിയുടെ മകന്‍ ഗുരുവായൂര്‍ക്ഷേത്രത്തില്‍ കയറിയതിന്‍െറ ഭാഗമായുണ്ടായ വിവാദത്തില്‍ ശരിക്കും പൊട്ടിത്തെറിക്കയായിരുന്നു.
മനുഷ്യന്‍ അമ്പലത്തില്‍ കടന്നതിന് പുണ്യാഹം തളിച്ചവരുടെ ദേഹത്താണ് പുണ്യാഹം തളിച്ച് ശുദ്ധമാക്കേണ്ടതെന്ന് അദ്ദേഹം ക്ഷോഭിച്ചു.
യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റണമെന്നതിന്‍െറ പേരിലുണ്ടായ വിവാദത്തില്‍ സംഗീതം ഈശ്വരനാണെന്നും യേശുദാസിന് അയിത്തംകല്‍പിക്കുന്നവര്‍ ദൈവത്തെയാണ് അകറ്റുന്നതെന്നുംഅഴീക്കോട് പ്രതികരിച്ചു. അധികാരത്തിനായി കടിപിടികൂടിയ ശിവഗിരിയിലെ സ്വാമിമാരും ആ നാവിന്‍െറ ചൂടറിഞ്ഞു.  
എന്‍െറ അസുഖത്തേക്കാള്‍
വലുതാണ് മുല്ലപ്പെരിയാര്‍
സാമൂഹിക പ്രശ്നങ്ങളില്‍ അതിശക്തമായി ഇടപെട്ട അഴീക്കോട് ലാലൂര്‍മാലിന്യ പ്രശ്നംതൊട്ട്  ഐസക്രീംകേസില്‍വരെ ഇടപെട്ടു. അന്വേഷിയുടെ ഒരു പൊതുയോഗത്തില്‍ പങ്കെടുത്ത മാഷ്  ‘കേസ് അട്ടിമറിച്ച പ്രോസിക്യൂട്ടറെ പിരിച്ചുവിട്ടാല്‍ മാത്രം പോര, കൈയും കാലുംപിരിച്ചെടുത്ത് ആശുപത്രിയിലാക്കണം എന്നും ഗര്‍ജ്ജിച്ചു.
ഇതിനെതിരെ അന്നത്തെ പ്രോസിക്യൂട്ടര്‍ കോടതിയെ സമീപിച്ചിരുന്നു. വ്യാജമരുന്നുകള്‍ക്കെതിരെയും ആഞ്ഞടിച്ച മാഷ്  ഐ.എം.എയെ കൊലയാളികളുടെ സംഘടനയെന്നാണ് വിശേഷിപ്പിച്ചത്. ചോദിക്കാനും പറയാനും ആളുണ്ട് എന്നതോന്നലുണ്ടാന്‍ പല കാര്യത്തിലും അഴീക്കോടിന് കഴിഞ്ഞു.
രോഗക്കിടക്കയിലും അദ്ദേഹം പ്രതികരിച്ചു: എന്‍െറ അസുഖത്തേക്കാള്‍ വലുതാണ് മുല്ലപ്പെരിയാര്‍’.

No comments:

Post a Comment