Tuesday, January 24, 2012

വേദനയുടെ പൂക്കളര്‍പ്പിക്കാന്‍ ഇല്ല, വിലാസിനി പോകുന്നില്ല

കൊല്ലം: സ്നേഹത്തിന്റെയും വേദനയുടെയും പൂക്കളര്‍പ്പിക്കാന്‍ വിലാസിനി പോകുന്നില്ല. നിറമില്ലാത്ത ഓര്‍മകളുടെ ആല്‍ബം തുറന്നുവച്ച് അവര്‍ ഇന്നു സുകുമാര്‍ അഴീക്കോടിനു മനസ്സു കൊണ്ടു യാത്ര പറയും. അഴീക്കോടിനെ ആരാധിച്ചും മനസാ വരിച്ചും കഴിഞ്ഞ വിലാസിനിക്ക് ആ മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ മോഹമില്ലാതില്ല.
'ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതിന്റെ അലയൊലികള്‍ മറക്കാനാവുന്നില്ല. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് എന്റെ സന്ദര്‍ശനം ഇഷ്ടമായില്ലെന്നാണു മനസ്സിലായത്. എന്നെ എന്തിനാണ് ആശുപത്രിയില്‍ കയറ്റിയതെന്നു ചോദിച്ചതായൊക്കെ അറിഞ്ഞു. ഇനിയും അങ്ങനെയൊരു രംഗത്തിനു ഞാന്‍ കാരണമാവുന്നില്ല - അഞ്ചല്‍ കോമളത്തെ വീട്ടില്‍ നിരന്തരം ശബ്ദിക്കുന്ന ഫോണ്‍ കോളുകള്‍ക്കിടയിലിരുന്നു വിലാസിനി പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ നാലോടെ പതിവില്ലാതെ ഞെട്ടി ഉണര്‍ന്നു ടീച്ചര്‍. ആറു വരെ ഉറങ്ങാതെ കിടന്നു.
ആശുപത്രിയില്‍ അഴീക്കോടിനെ കണ്ടു വന്ന ശേഷം സഹായി സുരേഷിനെയോ ഭാര്യ രമണിയെയോ ദിവസവും പലവട്ടം വിളിച്ചു രോഗസ്ഥിതി അന്വേഷിക്കാറുള്ളതാണ്. ഏഴോടെ വിളിക്കാമെന്നു കരുതിയിരിക്കെ, ആറര കഴിഞ്ഞപ്പോള്‍ രമണി വിളിച്ചു. 'ടീച്ചറേ, മാഷ് പോയി എന്നു മാത്രം സന്ദേശം. ഫോണിനിപ്പുറത്തു വിലാസിനിയുടെ തേങ്ങല്‍. സാന്ത്വനിപ്പിക്കാന്‍ രമണി പാടുപെട്ടു. രണ്ടു മിനിറ്റ് കഴിഞ്ഞു സുരേഷും വിളിച്ചു. ''പുലര്‍ച്ചെ ഉണര്‍ന്നുകിടന്ന സമയമത്രയും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ, സംഭവിക്കുകയാണോ എന്നായിരുന്നു എന്റെ ചിന്ത. അത് അങ്ങനെതന്നെ ആവുകയും ചെയ്തു- വിലാസിനി ഇതു പറയുമ്പോള്‍ ടിവിയില്‍ അഴീക്കോടിന്റെ അന്ത്യയാത്ര തൃശൂരില്‍ നിന്നു പുറപ്പെടുകയായിരുന്നു. ''അദ്ദേഹം ഇത്രകാലം ജീവിച്ച ആ വീട്ടുവളപ്പില്‍ തന്നെ സംസ്കരിക്കേണ്ടതായിരുന്നു - വിലാസിനി പറഞ്ഞു.
തൃശൂരിലെത്തി വിലാപയാത്രയില്‍ പങ്കുചേര്‍ന്ന കഥാകൃത്തും ശിഷ്യനുമായ വി.ആര്‍. സുധീഷ് വിളിച്ചു. അഴീക്കോടിനെ ആരാധിച്ച കാലത്തിന്റെ ഓര്‍മകള്‍ എഴുതിത്തീര്‍ത്തു പുസ്തകമാക്കാന്‍ വിലാസിനി ഏല്‍പിച്ചതു സുധീഷിനെയാണ്. ആശുപത്രിയിലെ സന്ദര്‍ശനം കൂട്ടിച്ചേര്‍ത്ത ഓര്‍മപ്പുസ്തകത്തില്‍ അവസാനത്തെ അധ്യായമായി അഴീക്കോടിന്റെ വേര്‍പാട് ഇനി മുദ്ര പതിയും. അടുത്ത മാസം പുറത്തുവരാനിരിക്കുന്ന പുസ്തകം മലയാളം കാത്തിരിക്കുന്നു. 

No comments:

Post a Comment