Tuesday, January 24, 2012

മൈക്കുകാലി'നേക്കാള്‍ മെലിഞ്ഞ അഴീക്കോട്‌

ബഹുമുഖ പ്രതിഭയായിരുന്നു അഴീക്കോട്‌ എങ്കിലും സാമാന്യജനം അദ്ദേഹത്തെ അറിഞ്ഞിരുന്നത്‌ മുഖ്യമായും പ്രഭാഷകന്‍ എന്ന നിലയില്‍. ഒരുപക്ഷേ, ഇ.എം.എസ്‌ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ചിട്ടുള്ളതും പ്രസംഗങ്ങള്‍ റെക്കോഡ്‌ ചെയ്യപ്പെട്ടിട്ടുള്ളതും അഴിക്കോടിന്റെ. ഇ.എം.എസ്‌ കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരുന്നു. അഴീക്കോടാകട്ടെ ഒറ്റയാനും. അഴിക്കോടിന്റെ പ്രഭാഷണം എം.എന്‍. വിജയന്റേതുപോലെ ആലങ്കാരികമായിരുന്നില്ല. സച്ചിദാനന്ദന്റേതുപോലെ ആഴത്തിലുള്ളതായിരുന്നില്ല. കെ. വേണുവിന്റേതുപോലെ രാഷ്‌ട്രീയ ചിന്തയുടേതായിരുന്നില്ല. പി. പരമേശ്വരന്റേതുപോലെ ആത്മീയമായിരുന്നില്ല. എന്നാല്‍, പ്രഭാഷണകലയുടെ രാജാവ്‌ അഴീ

ക്കോടായിരുന്നു. കാരണം അതു വെറും പ്രസംഗമായിരുന്നില്ല. പ്രേക്ഷകര്‍ക്കുവേണ്ടതെല്ലാം അതിലുണ്ടായിരുന്നു. ഫലിതവും പരിഹാസവും മുതല്‍ രാഷ്‌ട്രീയവും തത്വചിന്തയും വരെ. ഗാന്ധിയും വിവേകാനന്ദനും നാരായണഗുരുവുമൊക്ക ആ വാചകങ്ങളില്‍ നിറഞ്ഞുനിന്നു.

മൈക്കിനുമുന്നില്‍ അതിനേക്കാള്‍ മെലിഞ്ഞ അഴീക്കോട്‌ നില്‌ക്കുമ്പോള്‍ ആദ്യമായി കാണുന്ന ആരും വരാന്‍ പോകുന്നത്‌ അണപൊട്ടിയൊഴുകുന്ന പ്രഭാഷണ നദിയാണെന്ന്‌ കരുതില്ല. ആ വിരലുകള്‍ പതുക്കെ ഉയരുമ്പോഴും ഒരു പ്രസംഗം തുടങ്ങുന്നു എന്നേ കരുതൂ. എന്നാല്‍ വളരെ പെട്ടെന്നുതന്നെ അതൊരു സിംഹഗര്‍ജ്‌ജനമാകുന്നു. ജനസഞ്ചയത്തെ നോക്കി പ്രഭാഷണം നടത്തുമ്പോഴും താന്‍ ഏകനാണെന്ന്‌ അദ്ദേഹം പറയുമായിരുന്നു. ഉള്ളില്‍ ഉള്ളതെല്ലാം ചോരകുരുതിയായി ആവശ്യപ്പെടുന്ന ഏകാന്തകലയാണ്‌ പ്രഭാഷണം എന്ന്‌ അഴിക്കോട്‌ വിശ്വസിച്ചു. എന്നാല്‍, അതിനും വേണം ഒരു സ്വയം നിയന്ത്രണം. അമല ആശുപത്രിയില്‍ വീല്‍ചെയറിലിരുന്ന്‌, ക്രിസ്‌മസ്‌ ആഘോഷിക്കാനെത്തിയ വിദ്യാര്‍ഥികളോട്‌ അവസാനമായി സംസാരിച്ചപ്പോഴും ക്ഷീണിതമെങ്കിലും ആ ശബ്‌ദത്തിനു കീറിമുറിക്കുന്ന മൂര്‍ച്ചയുണ്ടായിരുന്നു.

പ്രഭാഷണകലയില്‍ അഴീക്കോടിന്റെ പ്രചോദനം വാഗ്‌ഭടാനന്ദനായിരുന്നു. ബാല്യം മുതലെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ അഴിക്കോട്‌ കേട്ടിരുന്നു. ആ വാക്‌ചാതുരിയില്‍ മണിക്കൂറുകളോളം അദ്ദേഹം ലയിച്ചുനിന്നിരുന്നു. കൂടാതെ വാഗ്‌ഭടാനന്ദന്റെ ശിഷ്യരായ എം.ടി. കുമാരന്റേയും സ്വാമി ബ്രഹ്‌മവ്രതന്റേയും പ്രഭാഷണങ്ങളും അദ്ദേഹത്തിന്‌ ആവേശമായി. അഴീക്കോടില്‍ ഒരു പ്രഭാഷകന്‍ ജനിച്ചതങ്ങനെ.

അഴീക്കോടിന്റെ പ്രഭാഷണം ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ കുറയും. അവ പലപ്പോഴും ഹൃദയത്തിനു സാന്ത്വനമായിരുന്നെങ്കില്‍ പലപ്പോഴും ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതായിരുന്നു. ചിലപ്പോഴൊക്കെ ആവേശത്തിന്റെ കെട്ടഴിച്ചുവിടുന്നതും. ഗാന്ധിയുടെ 125-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണപരമ്പര ആദ്യത്തേതില്‍ പെടുത്താമെങ്കില്‍ രാമായണ മാസത്തില്‍ നടത്തിയ രാമകഥാ പ്രഭാഷണ പരമ്പരയുടെ സ്‌ഥാനം രണ്ടാമത്തെ ഗണത്തിലാണ്‌. ബാബറി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍ കേരളത്തിലുടനീളവും പിന്നീട്‌ തൃശൂര്‍ പബ്ലിക്‌ ലൈബ്രറിയില്‍ എന്താണ്‌ ഭാരതീയത എന്നപേരില്‍ നടത്തിയ പ്രഭാഷണങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരായ കുത്തൊഴുക്കായിരുന്നു. അവയെ മൂന്നാമത്തെ ഗണത്തില്‍ പെടുത്താം. പിന്നെ പുസ്‌തക പ്രകാശനങ്ങള്‍, സമരങ്ങളുടെ ഉദ്‌ഘാടനങ്ങള്‍, സമ്മേളനങ്ങളുടെ ഉദ്‌ഘാടനങ്ങള്‍... അങ്ങനെയങ്ങനെ എത്രയോ ആയിരം പ്രഭാഷണങ്ങള്‍. ഇനിയവ കേരളത്തിലെ തെരുവുകളിലും ഓഡിറ്റോറിയങ്ങളിലും സമ്മേളന നഗരികളിലും ഉണ്ടാകില്ല എന്നതാണ്‌ അഴീക്കോടിന്റെ വിയോഗമുണ്ടാക്കുന്ന പ്രധാന നഷ്‌ടം.

No comments:

Post a Comment