Tuesday, January 24, 2012

ക്ഷിപ്രകോപി

അഴീക്കോടിന്റെ കോപവും മുന്‍ശുണ്‌ഠിയും ഏറെ പ്രശസ്‌തം. പാപ്പിനിശേരിയില്‍ പാമ്പുകളെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രസ്‌താവന തയാറാക്കി ഒപ്പുവാങ്ങാന്‍ ചെന്നവരുടെ അനുഭവമിങ്ങനെ:- 'ഞാന്‍ എന്തു പ്രസ്‌താവന ചെയ്യണമെന്ന്‌ തീരുമാനിക്കേണ്ടതു നിങ്ങളാണോ..!' സി.പി.എമ്മിനെ എതിര്‍ക്കാന്‍ താല്‍പര്യമില്ലാത്തതാണ്‌ കാരണമെന്നു കരുതി തിരിച്ചു മടങ്ങാനൊരുങ്ങുമ്പോള്‍ അഴീക്കോടിന്റെ ശബ്‌ദം: നാളത്തെ പത്രം നോക്കുക..! പിറ്റേന്ന്‌ പത്രങ്ങളില്‍ അഴീക്കോടിന്റെ പ്രസ്‌താവനയുണ്ടായിരുന്നു. കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ മലയാളവിഭാഗം തലവനായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മുറിയിലേക്കു പോകാന്‍ പോലും ഭയപ്പെട്ടിരുന്നു. അധ്യാപകനോ വിദ്യാര്‍ഥിയോ ആരുമാകട്ടെ, തനിക്കിഷ്‌ടപ്പെട്ടില്ലെങ്കില്‍ ഉടന്‍ വിളിക്കും സ്‌റ്റാഫ്‌ മീറ്റിംഗ്‌. പിന്നെ ശകാരിച്ച്‌ ചെവി പൊട്ടിക്കും. അലിയാനും നിമിഷാര്‍ധം മതിയായിരുന്നു അഴീക്കോടിന്‌. ഒരിക്കല്‍ ക്ലാസെടുക്കുമ്പോള്‍ ഉറങ്ങിയ കുട്ടിയെ ഉടന്‍ പുറത്താക്കി. കോപം കൊണ്ട്‌ കലിതുള്ളി ക്ലാസ്‌ നിര്‍ത്തി മുറിയില്‍ പോയി. ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാന്‍ ധൈര്യമുണ്ടായില്ല. ഏറെക്കഴിഞ്ഞു ഡോ. എം.എം. ബഷീര്‍ ധൈര്യം സംഭരിച്ച്‌ ചെന്നു, കുട്ടിയെക്കുറിച്ചു പറഞ്ഞു. ''ദരിദ്രമായ വീട്ടില്‍ നിന്നാണ്‌ അവന്‍ വരുന്നത്‌. ആകെയുള്ള അമ്മ തളര്‍ന്നു കിടപ്പും. ഹോസ്‌റ്റലില്‍ താമസിക്കുന്ന അവന്‍ തനിക്കു ലഭിക്കുന്ന ഭക്ഷണം മറ്റൊരാള്‍ക്കു കൊടുത്ത്‌ അതിന്റെ പണം വാങ്ങി പകുതി അമ്മയ്‌ക്ക് അയച്ചു കൊടുക്കും. എന്നും അരവയറുമായി തള്ളിനീക്കും. രണ്ടുദിവസമായി അമ്മ ആശുപത്രിയിലാണ്‌. കൂടെ നില്‌ക്കാന്‍ അവന്‍ മാത്രം. രാത്രി ഉറങ്ങാത്തതുകൊണ്ടാണു പകല്‍ ക്ലാസിലിരുന്ന്‌ ഉറക്കം തൂങ്ങിയത്‌'' കഥ കേട്ട അഴിക്കോടിന്റെ കണ്ണുകള്‍ നിറഞ്ഞു. ഉടന്‍ കുട്ടിയെ വിളിച്ച്‌ ഒരു ചെക്കെഴുതി നിര്‍ബന്ധിച്ചു പോക്കറ്റില്‍വച്ചു. ഈ സംഭവം വൈക്കം മുഹമ്മദ്‌ ബഷീറും ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.


കവി അയ്യപ്പന്റെ സംസ്‌കാരം വൈകിയപ്പോള്‍ 'അയ്യപ്പന്‍ അനാഥനല്ല' എന്ന്‌ മന്ത്രി എം.എ. ബേബിയോട്‌ ആദ്യം വിളിച്ചുപറഞ്ഞതും അഴീക്കോട്‌. വിനോദങ്ങളിലും എത്തിയിരുന്നു അഴീക്കോടിന്റെ കണ്ണുകള്‍. ഫുട്‌ബോള്‍ പണ്ടേ ഹരം. പിന്നെ ക്രിക്കറ്റ്‌. തത്വമസി എഴുതിയ വ്യക്‌തി സച്ചിന്റെ ആരാധകന്‍. അതായിരുന്നു കാഴ്‌ച്ചപ്പാടിന്റെ വിസ്‌തൃതി.

No comments:

Post a Comment