Wednesday, January 25, 2012

അഴീക്കോട് മുതല്‍...

തൃശൂര്‍

അംശത്തിലൂടെ അഖിലത്തെ പ്രാപിക്കണം. അവനവന്‍ ജനിച്ച കൊച്ചുദേശമല്ല, രാഷ്ട്രവും ലോകവുമെന്നും രാഷ്ട്രത്തിന്‍റെയും ലോകത്തിന്‍റെയും ചെറിയൊരു അംശം മാത്രമാണ് അതെന്നും ജനങ്ങളെ ധരിപ്പിക്കാന്‍ പറ്റിയ ഒരു വാക്ക്. അതിനുള്ള ഒന്നാമത്തെ ചവിട്ടുകല്ലാണ് ജന്മഗ്രാമമായ അംശം. ആ അംശത്തില്‍ അഖിലം പ്രതിബിംബിച്ചിരിക്കുന്നു.
കെ.ടി.സുകുമാരന്‍, സുകുമാര്‍ അഴീക്കോട് ആയത് എങ്ങനെയെന്ന് അറിഞ്ഞു കൂടാ എന്നു മാഷ് തന്നെ പറയുന്നുണ്ട്. എഴുതാന്‍ തുടങ്ങുന്ന കാലത്ത് ഔദ്യോഗിക നാമത്തില്‍ നിന്നുള്ള മോചനമായിരുന്നു അഴീക്കോട് എന്ന കൂട്ടിച്ചേര്‍ക്കല്‍. അതെപ്പറ്റി മാഷ് പറഞ്ഞത് ഇങ്ങനെയാണ്- ഞാന്‍ പോകുന്നിടത്തെല്ലാം കൂടെ അഴീക്കോട് ഉണ്ട്. മൃത്യുവിനെപ്പോലെ അത് എന്നില്‍ നിത്യസന്നിഹിതന്‍’. അങ്ങനെ സുകുമാരന്‍ അഖിലത്തെയും തന്നോടു ചേര്‍ത്തു. അഴീക്കോട് ദേശം സുകുമാരനെ സുകുമാര്‍ അഴീക്കോട് ആക്കിയതു പോലെ മികച്ച വാഗ്മിയും മനുഷ്യസ്നേഹിയുമാക്കി.

ഹരിജനങ്ങളുടെ ധനനിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്‍റ് അന്നു നടത്തിയ സഹകരണ ധനസഹായ പദ്ധതി, ഐക്യനാണയസംഘത്തിന്‍റെ ഓഫിസ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അഴീക്കോട് മാഷുടെ വീടായിരുന്നു. സുകുമാര്‍ അഴീക്കോടിന്‍റെ അച്ഛന്‍ പനയ്ക്കല്‍ ദാമോദരന്‍ മാസ്റ്ററായിരുന്നു രജിസ്റ്ററുകളുടെ സൂക്ഷിപ്പുകാരന്‍. ആത്മവിദ്യാസംഘത്തിന്‍റെ സജീവപ്രവര്‍ത്തനരംഗമായിരുന്നു അന്ന് അഴീക്കോട്. വാഗ്ഭടാനന്ദന്‍റെ ശിഷ്യരായിരുന്നു അഴീക്കോടിന്‍റെ വീട്ടിലെത്തിയിരുന്ന ഹരിജനങ്ങള്‍. നാട്ടിലെ പൊതുസമ്മതനായ ദാമോദരന്‍ മാസ്റ്ററുടെ വ്യക്തിപ്രഭാവവും ജാതി മത ചിന്തകള്‍ തൊട്ടു തീണ്ടാതെയുള്ള ആദര്‍ശസുന്ദരമായ ജീവിതബോധത്തിലേക്കാണ് വഴികാട്ടിയത്.
നാട്ടിലെ മികച്ച ബാഡ്മിന്‍റന്‍ താരമായ പറച്ചൂത്തി ദാമോദരന്‍, മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്ന ഡിക്രൂസ് എന്നിവരും അഴീക്കോടിന്‍റെ ആരാധ്യ പുരുഷന്മാരായി. ഒരു ദേശത്തെ അധ്യാപകരെപ്പറ്റിയും പ്രസംഗകരെപ്പറ്റിയും നേതാക്കളെപ്പറ്റിയും മാത്രമല്ല, കളിക്കാരെപ്പറ്റിയും അഭിമാനിക്കാമെന്ന് ദാമോദരന്‍ പഠിപ്പിച്ചു തന്നുവെന്ന് അഴീക്കോട് ആത്മകഥയില്‍ പറയുന്നു.

അഴീക്കോട്ടെ നളന്ദയിലെ പഠനകാലത്തെ മികച്ച മൂന്ന് അധ്യാപകരും, അഴീക്കോടിലെ പ്രഭാഷകനെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. എം.ടി. കുമാരന്‍ മാസ്റ്ററും പി.എം. കുഞ്ഞിരാമന്‍ നമ്പ്യാരും സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. അച്യുതന്‍ നായരുമൊന്നും സിലബസില്‍ ഒതുങ്ങിനിന്നല്ല പഠിപ്പിച്ചിരുന്നത്. അഴീക്കോടിന്‍റെ വ്യക്തിത്വത്തിനു രൂപം നല്‍കിയതും പില്‍ക്കാലത്ത് അദ്ദേഹത്തില്‍ വികാസം കൊണ്ട ചോദനകളുടെ ഉറവുകളായതും ഈ അധ്യാപകരായിരുന്നു. ആത്മവിദ്യാസംഘത്തിന്‍റെ ബിംബാരാധന വിരോധം മൂലം ക്ഷേത്രാരാധനയോട് അഴീക്കോട് വിമുഖനായി. അനാചാരങ്ങളിലും ദുരാചാരങ്ങളിലും പെട്ടുഴലാതെ ശുദ്ധമായ ആത്മീയ ബോധത്തില്‍ വളര്‍ന്നു വരാനും ഈ പശ്ചാത്തലം അദ്ദേഹത്തെ സഹായിച്ചു. ഇന്നത്തെ എന്‍റെ ഓരോ നാരായ വേരിനും അത്ര പഴക്കമുണ്ട് ‘- തന്നെ രൂപപ്പെടുത്തിയ ഗ്രാമത്തെക്കുറിച്ച് അഴീക്കോട് പറയുന്നു.

No comments:

Post a Comment