Tuesday, January 24, 2012

രാഷ്ട്രീയപര്‍വം

സ്ഥാനാര്‍ഥിയാകുക എന്നു പറഞ്ഞാല്‍, പ്രത്യേകിച്ചു കോണ്‍ഗ്രസിനകത്ത് അതൊരു നെട്ടോട്ടമാണ്. തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെ നീളുന്ന യാത്രകളിലൂടെയാണു പല സ്ഥാനാര്‍ഥികളും ഉദിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥിയെത്തേടി എത്തിയിരുന്ന കാലമുണ്ടായിരുന്നു. ഡോ. സുകുമാര്‍ അഴീക്കോട് അങ്ങനെ തേടിവന്നു പിടിക്കപ്പെട്ടയാളാണ്. 1962ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തിലായിരുന്നു അഴീക്കോടിന്റെ കന്നിമത്സരം.
അഴീക്കോട് അക്കഥ ഒാര്‍ക്കുകയാണ്. ''കോളജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് ക്ളാസ് എടുത്തുകൊണ്ടിരിക്കെയാണു വാതില്‍ക്കല്‍ സി.കെ. ഗോവിന്ദന്‍ നായരും തായാട്ട് ശങ്കരനും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി. ഗോപാലനും പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ അദ്ഭുതപ്പെട്ടു. സികെയെപ്പോലെ ഒരാള്‍ എന്നെ തേടി എന്തിനുവന്നു എന്നു സംശയം തോന്നി. പുറത്തിറങ്ങിയ ഉടനെ ഒറ്റവാക്കില്‍ കാര്യം പറഞ്ഞു. 'തലശേരിയില്‍ പ്രഫസര്‍ മത്സരിക്കണം. ഞാനന്നു പ്രഫസര്‍ അല്ലെങ്കിലും അങ്ങനെയാണു സികെ എന്നെ വിളിച്ചിരുന്നത്. നേരെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു പോയി അനുമതി വാങ്ങി. എനിക്കു തിരഞ്ഞെടുപ്പുകാലത്തു കോളജ് മാനേജ്മെന്റ് തിരഞ്ഞെടുപ്പു ഫണ്ടും തന്നു. അന്നെല്ലാം ഒരാള്‍ മത്സരിക്കുന്നതു സ്ഥാപനത്തിന് അഭിമാനമാണ്.
എസ്.കെ. പൊറ്റെക്കാടായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. എസ്കെ അന്നുതന്നെ വലിയ എഴുത്തുകാരനാണ്. തിരഞ്ഞെടുപ്പില്‍ അഴീക്കോട് തോറ്റു. അതേക്കുറിച്ച് അഴീക്കോട് പറയുന്നു: ''ജനത്തിന് എന്നെക്കാള്‍ ബുദ്ധിയുണ്ട്. ജയിച്ചാല്‍ ഞാന്‍ കോണ്‍ഗ്രസില്‍ പോകും. അത് ഒഴിവാക്കാനായിരുന്നു ജനം തീരുമാനിച്ചത്.

No comments:

Post a Comment