Wednesday, January 25, 2012

സാഹിത്യാചാര്യന്‍, ഗുരുശ്രേഷ്ഠന്‍

സാഹിത്യാചാര്യന്‍, ഗുരുശ്രേഷ്ഠന്‍
മംഗലാപുരം സെന്റ് ആഗ്നസ് കോളജില്‍ അധ്യാപകനായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റേയും കേളോത്തു തട്ടാരത്തു മാധവിയമ്മയുടേയും ആറുമക്കളില്‍ നാലാമനായി 1926 മേയ് 12ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോടായിരുന്നു സുകുമാര്‍ അഴീക്കോടിന്റെ ജനനം. തേഡ് ഫോറം വരെ അഴീക്കോട് സൌത്ത് ഹയര്‍ എലിമെന്ററി സ്കൂളിലായിരുന്നു പഠനം. തുടര്‍ന്ന് ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍ ചേര്‍ന്ന് 1941ല്‍ എസ്എസ്എല്‍സി പാസായി. മംഗലാപുരം സെന്റ് അലോഷ്യസ് കോളജില്‍നിന്ന് 1946-ല്‍ ബിരുദം നേടി.
ഒരു വര്‍ഷം കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍ വൈദ്യപഠനം. കോഴിക്കോട് ഗവണ്‍മെന്റ് ട്രെയിനിംഗ് കോളജില്‍നിന്ന് അധ്യാപക പരിശീലന (ബിടി) ബിരുദം. സ്വകാര്യമായി പഠിച്ച് മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്നു മലയാളത്തിലും സംസ്കൃതത്തിലും എംഎ ബിരുദങ്ങള്‍. 1981 ല്‍ കേരള യൂണിവേഴ്സിറ്റിയില്‍നിന്നു പിഎച്ച്ഡിയും കരസ്ഥമാക്കി.
യൌവനാരംഭത്തില്‍ വാഗ്ഭടാനന്ദഗുരുവിന്റെ ചിന്തകള്‍ സ്വാധീനിച്ചു. 1946 ല്‍ ജോലിതേടി ഡല്‍ഹിയില്‍. ലഭിച്ച ഉദ്യോഗം വേണ്െടന്നുവച്ചു തിരിച്ചുപോരുമ്പോള്‍ സേവാഗ്രാമില്‍ പോയി ഗാന്ധിജിയെ കണ്ടു.
വിദ്യാര്‍ഥികോണ്‍ഗ്രസിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. 1962ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തലശേരി നിയോജകമണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും എസ്.കെ. പൊറ്റെക്കാടിനോടു പരാജയപ്പെട്ടു.
നാഷണല്‍ ബുക്ക് ട്രസ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍(1993-96), സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡന്റ്(1965-77), യുജിസിയുടെ ആദ്യത്തെ മലയാളം നാഷണല്‍ ലക്ചറര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ മലയാളം ലക്ചറര്‍ (1956-62), മൂത്തകുന്നം എസ്എന്‍എം ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ (1962-71), കാലിക്കട്ട് യൂണിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍, ആക്ടിംഗ് വൈസ് ചാന്‍സലര്‍ (1974-78) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1986 ല്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ചു. കാലിക്കട്ട് വാഴ്സിറ്റിയിലെ ആദ്യ എമരിറ്റസ് പ്രഫസര്‍, യുജിസിയുടെ ഭാരതീയ ഭാഷാപഠനത്തിന്റെ പാനല്‍ അംഗം, കേന്ദ്ര- കേരള സാഹിത്യ അക്കാദമികളില്‍ നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിരമിച്ചശേഷം തൃശൂര്‍ ജില്ലയിലെ വിയ്യൂരിലാണ് ഏറെക്കാലം താമസിച്ചതെങ്കിലും പിന്നീട് ഇരവിമംഗലത്തേക്കു താമസം മാറ്റി. അദ്ദേഹം നേടിയ നൂറുകണക്കിനു പുരസ്കാരങ്ങളുടേയും ഗ്രന്ഥങ്ങളുടേയും വന്‍ശേഖരങ്ങളുടെ പ്രദര്‍ശനശാലയ്ക്കു സമാനമാണ് പുത്തൂര്‍ ഇരവിമംഗലത്തെ വസതി.
കടലുകള്‍ കടന്ന പ്രഭാഷണപ്പെരുമ
പ്രഭാഷണത്തിലാണ് അഴീക്കോടിന്റെ പെരുമ. സ്വാതന്ത്യ്രജൂബിലി പ്രഭാഷണ പരമ്പര, ഗാന്ധിജിയുടെ 125-ാം ജയന്തിയോടനുബന്ധിച്ച് 125 ഗ്രാമങ്ങളില്‍ നടത്തിയ പ്രഭാഷണപരമ്പര, ഭാരതീയതയെക്കുറിച്ച് ഏഴുദിവസം തുടര്‍ച്ചയായി തൃശൂരില്‍ നടത്തിയ പ്രഭാഷണപരമ്പര, കാലിക്കട്ട് വാഴ്സിറ്റിയുടെ പ്രഫ. അഴീക്കോട് എന്‍ഡോവ്മെന്റ് വാര്‍ഷിക പ്രഭാഷണപരിപാടി എന്നിവ ഏറെ പ്രശസ്തം. യുഎസ്എ, കാനഡ, ഇംഗ്ളണ്ട്, ശ്രീലങ്ക, സിംഗപ്പൂര്‍, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
പത്രാധിപരായും കോളമിസ്റായും അദ്ദേഹം തിളങ്ങി. നവഭാരതിയുടെ സ്ഥാപകാധ്യക്ഷന്‍. ദിനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ, വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ പത്രാധിപരായി പ്രവര്‍ത്തിച്ചു. വിവിധ പത്രങ്ങളിലെ കോളങ്ങളും അദ്ദേഹം കൈകാര്യം ചെയ്തു. വൈലോപ്പിള്ളി സ്മാരകസമിതി, പി. കുഞ്ഞിരാമന്‍നായര്‍ സ്മാരകം എന്നിവയുടെ അധ്യക്ഷന്‍.
പുരസ്കാരങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ 2007ല്‍ പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചെങ്കിലും ഡോ. അഴീക്കോട് അതു നിരസിച്ചു. ഉപനിഷത്തുകളുടെ സമഗ്രപഠനമായി അദ്ദേഹം രചിച്ച 'തത്ത്വമസി' എന്ന കൃതി 1985ല്‍ കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാര്‍ഡുകളും 1989-ല്‍ വയലാര്‍ അവാര്‍ഡ്, രാജാജി അവാര്‍ഡ്, സുവര്‍ണകൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി 12 അവാര്‍ഡുകളും നേടി. 1985-ല്‍ സാഹിത്യ അക്കാദമിയുടെ സാഹിത്യ വിമര്‍ശനത്തിനുള്ള അവാര്‍ഡ് മലയാള സാഹിത്യവിമര്‍ശം എന്ന കൃതിക്കു ലഭിച്ചു. 1991ല്‍ സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം നല്കി. 2004-ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും 2007-ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു.
നേടിയ നൂറുകണക്കിനു പുരസ്കാരങ്ങളുടെയും രചിച്ചതും വാങ്ങിക്കൂട്ടിയതുമായ ഗ്രന്ഥങ്ങളുടെയും വലിയ പ്രദര്‍ശനശാലയാണ് അദ്ദേഹത്തിന്റെ വസതി.
നിരൂപകന്‍, 35 കൃതികള്‍
മുപ്പത്തഞ്ചോളം കൃതികളുടെ രചയിതാവാണ് അഴീക്കോട്. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ചു മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമായി വിലയിരുത്തപ്പെടുന്നു.
ആശാന്റെ സീതാകാവ്യം(1954), രമണനും മലയാളകവിതയും(1956), പുരോഗമനസാഹിത്യവും മറ്റും(1957), മഹാത്മാവിന്റെ മാര്‍ഗം(1959), ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു(1963), മഹാകവി ഉള്ളൂര്‍-ഇംഗ്ളീഷ്(1979), മഹാകവി ഉള്ളൂര്‍-ഹിന്ദി(1980), മഹാകവി ഉള്ളൂര്‍ - തെലുങ്ക്(83), വായനയുടെ സ്വര്‍ഗത്തില്‍(1980), മലയാള സാഹിത്യവിമര്‍ശനം(1981), ചരിത്രം: സമന്വയമോ സംഘട്ടനമോ(1983), തത്ത്വമസി(1984), മലയാള സാഹിത്യപഠനങ്ങള്‍(1986), വിശ്വസാഹിത്യപഠനങ്ങള്‍(1986), തത്ത്വവും മനുഷ്യനും(1986), ഖണ്ഡനവും മണ്ഡനവും(1986), എന്തിനു ഭാരതധരേ(1989), അഴീക്കോടിന്റെ സംഭാഷണങ്ങള്‍-എഡിറ്റിംഗ് പി.വി.മുരുകന്‍(1993), ഗുരുവിന്റെ ദുഃഖം(1993), അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍(1995), അഴീക്കോടിന്റെ ഫലിതങ്ങള്‍(1995), ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ(1997), പാതകള്‍ കാഴ്ചകള്‍(1997), നവയാത്രകള്‍(1998), ഭാരതീയത(1999), പുതുപുഷ്പങ്ങള്‍(1999), തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍(1999), പ്രിയപ്പെട്ട അഴീക്കോടിന്(2001), ഇന്ത്യയുടെ വിപരീതമുഖങ്ങള്‍(2003), അഴീക്കോടിന്റെ ലേഖനങ്ങള്‍(207), അഴീക്കോട് മുതല്‍ അയോധ്യ വരെ(2007). വിവര്‍ത്തനങ്ങള്‍: ഒരുകൂട്ടം പഴയ കത്തുകള്‍(1964), ഹക്കിള്‍ബറി ഫിന്നിന്റെ വിക്രമങ്ങള്‍(1967), ജയദേവന്‍(1980).
കായികപ്രേമി
കായികമത്സരങ്ങള്‍ അഴീക്കോടിനു ഹരമായിരുന്നു. പുതുതലമുറ ഏറ്റവും ഇഷ്ടപ്പെടുന്ന ക്രിക്കറ്റിനോടാണ് ഏറെ കമ്പം. സച്ചിന്‍ തെണ്ടുല്‍ക്കറെയും വലിയ ഇഷ്ടം. ടെന്നീസ്, ഫുട്ബോള്‍, വോളിബോള്‍, ഹോക്കി എന്നീ കളികളെല്ലാം അദ്ദേഹം ഇഷ്ടപ്പെട്ടു. മുമ്പ് ഗുസ്തിയും ബാഡ്മിന്റണും അക്കൂട്ടത്തിലുണ്ടായിരുന്നു. അര്‍ധരാത്രി കഴിഞ്ഞാലും ടിവിയില്‍ ക്രിക്കറ്റും ടെന്നീസും ഫുട്ബോളുമെല്ലാം ആവേശപൂര്‍വം അദ്ദേഹം കാണുമായിരുന്നു.
അഴീക്കോടിന്റെ സമ്പാദ്യം
ഭാര്യയും മക്കളുമില്ലാത്ത ഡോ. സുകുമാര്‍ അഴീക്കോടിന് എന്തു സമ്പാദ്യം കാണും. അദ്ദേഹം രചിച്ച പുസ്തകങ്ങളുടെ റോയല്‍റ്റി, പ്രസംഗങ്ങള്‍ക്കുള്ള പ്രതിഫലം, മോശമല്ലാത്ത പെന്‍ഷന്‍, നല്ലൊരു വീടും പറമ്പും, അങ്ങനെ ലക്ഷക്കണക്കിനോ കോടിക്കണക്കിനോ മതിക്കുന്ന സമ്പത്ത് അദ്ദേഹത്തിനുണ്െടന്നു കരുതുന്നവര്‍ ധാരാളം. എന്നാല്‍, കാര്യമായ സമ്പാദ്യമൊന്നുമില്ലെന്നാണ് അഴീക്കോട് ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്.
ഇരവിമംഗലത്തെ വീടും 16 സെന്റ് സ്ഥലവുമാണു പ്രധാന സമ്പാദ്യം. വീട്ടില്‍ ആയിരക്കണക്കിനു പുസ്തകങ്ങളും എണ്ണമറ്റ പാരിതോഷികങ്ങളുമുണ്ട്. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്നതാണ് ഈ സമാഹാരം. വിയ്യൂരിലെ വീടു വിറ്റുകിട്ടിയ പണംകൊണ്ടാണ് ഇരവിമംഗലത്തു സ്ഥലം വാങ്ങി വീടു നിര്‍മിച്ചത്. പഴയ മാരുതി കാര്‍ വിറ്റു വ ലിയ കാര്‍ വാങ്ങുകയും ചെയ്തു.
ഗ്രന്ഥങ്ങളുടെ റോയല്‍റ്റിയും പ്രതിഫലവും പ്രസാധകര്‍ പതിവായി അയച്ചുതരാറില്ലെന്നു ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. പെന്‍ഷനായി ലഭിക്കുന്ന തുക വീട്ടിലെ പാചകക്കാരിയുടെ ശമ്പളത്തിനുപോലും തികയില്ലത്രേ.

No comments:

Post a Comment