Tuesday, January 24, 2012

കോഴിക്കോട്ടു നിന്നും തുടങ്ങിയ പ്രസംഗ പ്രവാഹം


കോഴിക്കോട് ടൌണ്‍ഹാളിനു കാതും നാവും ഒാര്‍മയുമുണ്ടായിരുന്നെങ്കില്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ പണ്ടെന്നോ ഗിന്നസ് ബുക്ക് ഒാഫ് വേള്‍ഡ് റെക്കോര്‍ഡുകാര്‍ ആദരിച്ചേനേ. നൂറ്റാണ്ടിലേറെ പഴക്കമുള്ള വിക്ടോറിയാ ജൂബിലി ടൌണ്‍ഹാള്‍ കേട്ട പ്രസംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഡോ. അഴീക്കോടിന്റേതാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. ടൌണ്‍ഹാളിന് ഒാര്‍മശക്തിയുണ്ടായിരുന്നെങ്കില്‍ ഒരേകദേശ കണക്ക് പറയാമെന്നല്ലാതെ മറ്റാര്‍ക്കും എന്തിന്, അഴീക്കോടിനു പോലും പ്രസംഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. സ്വാതന്ത്യ്രത്തിനു തൊട്ടു മുന്‍പ് മുതല്‍ ഏതാണ്ട് ആറ് പതിറ്റാണ്ടുകാലം ഈ പൊതുവേദിയില്‍ എത്രയെത്ര പ്രസംഗങ്ങള്‍ അഴീക്കോട് നടത്തിയിട്ടുണ്ടെന്ന് അന്വേഷിച്ചാല്‍ കറങ്ങിപ്പോകും. 1947 മുതല്‍ കോഴിക്കോട് നഗരവുമായി പ്രസംഗവേദി വഴി ബന്ധമുണ്ടെന്നേ അഴീക്കോട് ഒാര്‍ക്കുന്നുള്ളൂ.


അഴീക്കോടിന്റെ ആദ്യ പ്രഭാഷണവും കോഴിക്കോട്ടായിരുന്നു. ഇന്നത്തെ സാമൂതിരി ഹൈസ്കൂള്‍ അങ്കണത്തിലായിരുന്നു ആ പ്രഭാഷണം. അത് സ്വാതന്ത്യ്രത്തിനു മുന്‍പായിരുന്നുവോ എന്നു പോലും സംശയമുണ്ട്. ആത്മവിദ്യാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 'മതവും ശാസ്ത്രവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു സെമിനാര്‍. അഴീക്കോടാണ് വിഷയാവതാരകന്‍. സംഘത്തിന്റെ പ്രചാരകനും അക്കാലത്തെ പ്രമുഖ പ്രസംഗകനുമായിരുന്ന എം. ടി. കുമാരന്‍ മാസ്റ്ററായിരുന്നു സംഘാടകന്‍. തലശ്ശേരി ബാറിലെ പ്രമുഖ അഭിഭാഷകന്‍ കെ. ടി. ചന്തു നമ്പ്യാരായിരുന്നു അധ്യക്ഷന്‍.


അന്നേ തുടങ്ങിയ കോഴിക്കോട് ബന്ധം 1951ല്‍ മാനാഞ്ചിറയ്ക്കടുത്തള്ള ട്രെയിനിങ് കോളജില്‍ ബിടി ട്രെയിനിങ്ങിനു ചേര്‍ന്നതോടെ സുദൃഢമായി. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ പ്രഗത്ഭ പ്രസിഡന്റായിരുന്ന പി. ടി. ഭാസ്ക്കരപ്പണിക്കരുടെ സഹോദരന്‍ കൊച്ചുണ്ണിപ്പണിക്കരായിരുന്നു കോളജ് പ്രിന്‍സിപ്പല്‍. നവതി ആഘോഷിക്കുന്ന മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പി. ചിത്രന്‍ നമ്പൂതിരിപ്പാടും പ്രശസ്ത സാഹിത്യകാരന്‍ ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായരും അഴീക്കോടിന്റെ സഹപാഠികളായിരുന്നു ഇവിടെ. അക്കാലത്ത് പ്രായമായവര്‍ പോലും ട്രെയിനിങ്ങിനു ചേരുമായിരുന്നു. അഴീക്കോടിന് പകല്‍ സമയത്ത് പഠനവും സന്ധ്യയായാല്‍ പ്രസംഗവും. 


ദേവഗിരിയിലുള്ളപ്പോഴാണ് അഴീക്കോട് തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ഒരു പത്രത്തിന്റെ പത്രാധിപരായതും. തലശ്ശേരിയില്‍ നിന്നു ലോക്സഭയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വതന്ത്രനായി മത്സരിക്കുന്ന ഉറ്റ സുഹൃത്തുകൂടിയായ എസ്. കെ. പൊറ്റെക്കാടിന് എതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇടയായത് അക്കാലത്തെ ആദര്‍ശനിഷ്ടരായ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധം കൊണ്ടാണ്. തനിക്ക് പ്രിയങ്കരനായ സി. കെ. ഗോവിന്ദന്‍ നായരും ഉറ്റ സുഹൃത്ത് പി. ഗോപാലനും (പ്രഹ്ളാദന്‍ ഗോപാലന്‍) കോളജില്‍ വന്ന് ഏറെ നിര്‍ബന്ധിച്ചാണ് മത്സരിക്കാന്‍ തയാറാണെന്ന സമ്മതപത്രത്തില്‍ ഒപ്പു വാങ്ങിയത്. പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് സഹയാത്രികനായി മാറിയ തായാട്ട് ശങ്കരന്‍ അന്ന് കോജില്‍ ഉണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസുകാരനായിരുന്ന ശങ്കരനും സ്ഥാനാര്‍ത്ഥിയാവാന്‍ നിര്‍ബന്ധിച്ചു.


പരസ്പരം മത്സരിച്ചുവെങ്കിലും അഴീക്കോടും പൊറ്റെക്കാടും തമ്മിലുള്ള സൌഹൃദത്തിന് ഒരു പോറല്‍ പോലും ഏറ്റില്ല. ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്ത അത്യന്തം ആരോഗ്യകരമായ സൌഹാര്‍ദപരമായ മത്സരം. പൊറ്റെക്കാട് ജ്ഞാനപീഠം പുരസ്കാരം സ്വീകരിക്കുമ്പോള്‍ നടത്തിയ മറുപടിപ്രസംഗം അഴീക്കോടുമായി ആലോചിച്ചാണ് തയാറാക്കിയത്.


കോഴിക്കോട്ട് സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും തമ്മിലുള്ള സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ഉള്ളുറപ്പും വെണ്‍മയും അവിസ്മരണീയമായിരുന്നുവെന്ന് അഴീക്കോട് ഒാര്‍ക്കുന്നു. ഉറൂബ്, പൊറ്റെക്കാട്, തിക്കോടിയന്‍. എന്‍. പി. മുഹമ്മദ്, കൊടുങ്ങല്ലൂര്‍, എം. ജി എസ്. നാരായണന്‍, കടവനാട് കുട്ടികൃഷ്ണന്‍, തായാട്ട് ശങ്കരന്‍ ഇവരൊക്കെ ഉള്‍പ്പെടുന്നതാണ് വൈകിട്ടത്തെ സൌഹൃദസംഘം. ആകാശവാണിയില്‍ നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നുമൊക്കെ ജോലി കഴിഞ്ഞ് മാനാഞ്ചിറ പരിസരത്ത് ഒത്തു കൂടി, ലക്കി റസ്റ്ററന്റിലോ ആര്യഭവനിലോ മോഡോണ്‍ ഹോട്ടലിലോ കയറി ചായ കുടിച്ച് വൈകുംവരെ ആകാശത്തിനു താഴെയുള്ള സര്‍വകാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് തര്‍ക്കിച്ച്, പരിഹസിച്ച്, ആര്‍ത്തുചിരിച്ചുള്ള നടത്തം.


ചിരി ഉയര്‍ത്തുന്നതിലും ഇരട്ടപ്പേര് നല്‍കി പരിഹസിക്കുന്നതിലും ഉറൂബിനുള്ള വിരുത് ഏറെയായിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചിലരും ഈ സംഘത്തില്‍ ചേരാറുണ്ട്. ക്രിസ്ത്യന്‍ കോളജിനു സമീപം പടക്കക്കട നടത്തിയിരുന്ന ഒരു മാധവന്‍, അശോകാ ഹോസ്പിറ്റലിനു സമീപം വൈദ്യശാലയുണ്ടായിരുന്ന ഒരു കൃഷ്ണന്‍കുട്ടി വൈദ്യര്‍, റയില്‍വേ ഗുഡ്സ് ഷെഡില്‍ ജോലിയുണ്ടായിരുന്ന ബാലകൃഷ്ണന്‍ ഇവരൊക്കെ സവിശേഷമായ വ്യക്തിത്വത്തിന്റെ ഉടമകളാണ്. മാധവന് ഉറൂബ് നല്‍കിയ പേര് 'വെടി മാധവേട്ടന്‍ എന്നാണ്. കൃഷ്ണന്‍കുട്ടി വൈദ്യരുടെ വൈദ്യശാലയ്ക്കു നല്‍കിയ പേര് 'സാഹിത്യ വൈദ്യശാല. വെളുത്ത് സുമുഖനായ ബാലകൃഷ്ണനെ 'കരി ബാലകഷ്ണന്‍ എന്നു വിളിച്ചു. അഴീക്കോടിനും നല്‍കിയിരുന്നു ഉറൂബ് ഒരു ചെല്ലപ്പേര് 'ക്ഷുഭിതന്‍ മാഷ്


അക്കാലത്ത് കസ്റ്റംസ് റോഡിലെ ബുദ്ധവിഹാരത്തിലും ഒത്തുചേരാറുണ്ട്. ഭിക്ഷു ധര്‍മസ്ക്കന്ദയുമായി നല്ല സൌഹൃദത്തിലായിരുന്നു. കോഴിക്കോട്ടെ സാമൂഹിക സാംസ്കാരിക രംഗം വളരെ പുഷ്ക്കലമായിരുന്നു. കെ. പി. കേശവമേനോന്റെ സാമീപ്യം വലിയൊരു മുതല്‍ക്കൂട്ടായി. കേശവമേനോന്‍ സംബന്ധിക്കാറുള്ള ചില ചടങ്ങുകളില്‍ അഴീക്കോട് പ്രസംഗിച്ചാല്‍ മതിയെന്ന അദ്ദേഹത്തിന്റെ നിര്‍ദേശം വലിയൊരംഗീകാരമായി കൊണ്ടുനടന്നു.


പരേതനായ കായ്യത്ത് ദാമോദരനും യു. കെ. ശങ്കുണ്ണിയും മറ്റും ചേര്‍ന്ന് ആരംഭിച്ച 'ദിനപ്രഭ പത്രത്തിന്റെ പത്രാധിപരായിട്ടുണ്ട് അഴീക്കോട് കുറച്ചു കാലം. വൈഎംസിഎ ക്രോസ് റോഡില്‍ ഇന്നത്തെ ഹൌസ് കണ്‍സ്ട്രക്ഷന്‍ സഹകരണ ബാങ്കിനു സമീപത്തായിരുന്നു പ്രസ്. ഈ ബാങ്കിന്റെ സെക്രട്ടറിയായിരുന്നു എന്‍. പി. മുഹമ്മദ്. ആറു മാസം പത്രത്തില്‍ ജോലി ചെയ്ത ശേഷം ഉടമസ്ഥരുമായി യോജിച്ചു പോകാനാവാതെ സ്ഥാനം രാജിവച്ചു.


മൂത്തകുന്നത്ത് നിന്നു കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രോവൈസ്ചാന്‍സലറായി വന്നതോടെ കോഴിക്കോട് നഗരവുമായുള്ള പഴയ ബന്ധം പുനഃസ്ഥാപിച്ചു. താമസം യൂണിവേഴ്സിറ്റി ക്യാംപസിലായിരുന്നുവെങ്കിലും മിക്കവാറും ദിവസങ്ങളില്‍ നഗരത്തില്‍ എത്തുമായിരുന്നു. ഇംപീരിയലിനു മുന്‍പിലെ കോമളം ഹോട്ടലിലെ ബിരിയാണി കഴിച്ചാവും മടക്കം.


കഥകളുടെ കുലപതി വൈക്കം മുഹമ്മദ് ബഷീറുമായി ഉറ്റ സ്നേഹബന്ധമുണ്ടായിരുന്നു അഴീക്കോടിന്. സമയംകിട്ടുമ്പോഴൊക്കെ ബേപ്പൂരിലെ വൈലാലില്‍ ചെന്ന് ബഷീറുമായി വെടിപറഞ്ഞിരിക്കുക പതിവായിരുന്നു. ചിന്തയും ചിരിയും ഉണര്‍ത്തുന്ന വര്‍ത്തമാനം. ഫാബി ബഷീര്‍ തയാറാക്കുന്ന ബിരിയാണിയുടെയും മീന്‍കറിയുടെയും രുചി നാവില്‍നിന്നു മായുന്നില്ല. കാലത്ത് ചെന്നാല്‍ ഇരുട്ടും വരെ സുല്‍ത്താനുമായുള്ള സംസാരം നീണ്ടു നില്‍ക്കും.


മുറ്റത്തെ മാങ്കോസ്റ്റിന്‍ മരത്തിനു സമീപമിരുന്ന് കട്ടന്‍ ചായ നുണഞ്ഞ് സംസാരിച്ച് ഇരുന്നാല്‍ നേരം പോകുന്നത് അറിയാറില്ല. ഒരിക്കല്‍ സംസാരത്തിനിടയില്‍ ബഷീര്‍ പറഞ്ഞു. 'ഇത്തിരി ഇങ്ങോട്ടു മാറി ഇരുന്നോളൂ, തെങ്ങില്‍ നിന്നു തേങ്ങവീണേക്കും. കസേര മാറ്റിയതേയുള്ളൂ, തേങ്ങ വീഴുകയും ചെയ്തു.

No comments:

Post a Comment