Wednesday, January 25, 2012

മരിക്കും മുന്‍പ് പേരുമിട്ടു

കോഴിക്കോട്
കെ.പി. സജീവന്‍
മരിക്കും മുന്‍പ് സ്വന്തം സ്മാരകത്തിനു പേരു നിര്‍ദേശിച്ചിരുന്നു സുകുമാര്‍ അഴീക്കോട്- അഴീക്കോട് സ്മാരക ഗ്രന്ഥാലയം. തിരക്കിട്ട പരിപാടികള്‍ക്കിടെ കഴിഞ്ഞ നവംബര്‍ 28നാണ് കോഴിക്കോട് കാരപ്പറമ്പിലെ വാഗ്ഭടാനന്ദ മന്ദിരത്തില്‍ മാഷെത്തുന്നത്. അദ്ദേഹം ചെയര്‍മാനായി 2011 നവംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്ത മന്ദിരത്തിന്‍റെ ഭാവിപരിപാടികള്‍ ആലോചിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
പുതിയ മന്ദിരത്തില്‍ ആരംഭിക്കുന്ന ഗ്രന്ഥശാലയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. തൃശൂരിലെ വീട്ടില്‍ തിങ്ങി നിറഞ്ഞ പുസ്തകങ്ങള്‍ ഗ്രന്ഥശാലയ്ക്കു നല്‍കാമെന്ന് ആദ്യമേ മാഷ് പ്രഖ്യാപിച്ചു. പിന്നീട് ഗ്രന്ഥാലയത്തിനു പേരിടുന്നതിനെക്കുറിച്ചായി സംസാരം. “”ഒരു കാര്യം ചെയ്യ്, പേരും ഞാന്‍ പറയാം, അഴീക്കോട് സ്മാരക ഗ്രന്ഥാലയം....’’ കേട്ടുനിന്നവര്‍ ഞെട്ടാതിരുന്നില്ല. എന്തിനാണ് പേരിന്‍റെ കൂടെ ഒരു സ്മാരകം മാഷേ എന്ന് ചിലര്‍ ചോദിച്ചു. അദ്ദേഹം ചിരിച്ചു. “”ആ... എന്നാല്‍, അഴീക്കോട് വായനശാല എന്നോ മറ്റോ ഇട്ടോ....’’ അന്ന് കോഴിക്കോട് വിട്ടതാണ്. പിന്നെ കേട്ടത് ആശുപത്രിയിലായ വിവരം.
അഴീക്കോട് സംഭാവന ചെയ്ത പുസ്തകങ്ങള്‍ വാഗ്ഭടാനന്ദ മന്ദിരത്തിലിരുന്നു മറിച്ചു നോക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ ധര്‍മരാജ് കാളൂരിന് സങ്കടം സഹിക്കാനാവുന്നില്ല. തനിക്കേറ്റവും പ്രിയപ്പെട്ട നഗരം കോഴിക്കോടാണെന്നു സുഹൃദ് സദസുകളില്‍ മാഷ് എപ്പോഴും പറയും. ബഷീറും എന്‍പിയും കെടിയും തിക്കോടിയനും എസ്കെയും എംടിയുമടക്കം പ്രിയപ്പെട്ട സുഹൃത്തുക്കളെയെല്ലാം തന്ന നഗരം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസംഗിച്ച ടൗണ്‍ ഹാള്‍, കൂടുതല്‍ കാലം ജീവിച്ചത്... ഇങ്ങനെ ഒരുപാട് ക്രെഡിറ്റുകള്‍ അദ്ദേഹം ഈ നഗരത്തിനു നല്‍കി. ഒരുപക്ഷെ അദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെയാവാം തന്‍റെ പേരിലൊരു സ്മാരകം വരുന്നുണ്ടെങ്കില്‍ അത് കോഴിക്കോട്ടു തന്നെയാവട്ടെ എന്നാഗ്രഹിച്ചതെന്ന് ട്രസ്റ്റി അംഗവും അഴീക്കോടിന്‍റെ ശിഷ്യനും സന്തത സഹചാരിയും മുന്‍മേയറുമായ അഡ്വ. എ. ശങ്കരന്‍.

No comments:

Post a Comment