Wednesday, January 25, 2012

കാര്‍ട്ടൂണിസ്റുകളുടെ അഴീക്കോട് മാഷ്

സുധീര്‍നാഥ്
1993 ആഗസ്ത്. അന്നാണു ഞാന്‍ സുകുമാര്‍ അഴീക്കോട് മാഷെ ആദ്യമായി നേരില്‍ക്കണ്ടു സംസാരിക്കുന്നത്. കേരള കാര്‍ട്ടൂര്‍ അക്കാദമിയുടെ ഹൂ ഈസ് ഹൂ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുക എന്നതാണ് എന്നില്‍ നിക്ഷിപ്തമായ കടമ. അന്നു ഞാന്‍ കോളജ് വിദ്യാര്‍ഥി. അദ്ദേഹം പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു. മാരുതി 800ല്‍ അദ്ദേഹം എത്തി. അന്നു നാല്‍പ്പതോളം കാര്‍ട്ടൂണിസ്റ്റുകള്‍ പ്രകാശനച്ചടങ്ങ് നടന്ന കൊച്ചി സര്‍വകലാശാലാ എസ്.എം.എസ് ഹാളില്‍ കൂടിയിരുന്നു.
പുസ്തക പ്രകാശനത്തിനുശേഷം അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും ഓര്‍ക്കുന്നു: "കാര്‍ട്ടൂണ്‍ എന്നത് മനുഷ്യസ്വഭാവത്തിലുള്ള അസാധാരണമായ പ്രതിഭയാണ്. നമ്മളെല്ലാവരും ഈശ്വരസൃഷ്ടിയില്‍ കാര്‍ട്ടൂണുകളായാണു വരുന്നത്. ലോകത്തെ ഏറ്റവും വലിയ കാര്‍ട്ടൂണിസ്റ്റ് അതുകൊണ്ട് ഈശ്വരനാണ്.'' സുകുമാര്‍ അഴീക്കോടിന്റെ പുസ്തകപ്രകാശനച്ചടങ്ങിലെ പ്രസംഗം സദസ്സിനു ചിരിയും ചിന്തയും പകര്‍ന്നുനല്‍കി.
അഴീക്കോട് മാഷ് തന്റെ പ്രസംഗത്തില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: "നമ്മളൊക്കെ കാര്‍ട്ടൂണുകളാണ്. പക്ഷേ, നമുക്ക് നമ്മുടെ ഉള്ളിലുള്ള കാര്‍ട്ടൂണ്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. അതാണു നമ്മുടെ ജീവിതപരാജയം. അതു കണ്ടുപിടിക്കുന്നവരാണ് കാര്‍ട്ടൂണിസ്റുകള്‍. അതുകൊണ്ട് അവര്‍ ഈശ്വരദൌത്യം ഇവിടെ ആവിഷ്കരിക്കുന്നു.''
"നമ്മുടെ ഉള്ളിലുള്ള 'ഞാനെന്ന' അവസ്ഥയുടെ വികൃതരൂപം, ചില അസാധാരണ ദൃഷ്ടികള്‍ക്കു കാണാന്‍ സാധിക്കും. ആ ദൃഷ്ടിയാണു കാര്‍ട്ടൂണിസ്റിന്റെ ദൃഷ്ടി. അതുകൊണ്ട് ഏതു കാര്‍ട്ടൂണിസ്റും അഗാധതയില്‍ ഒരു ചിന്തകനാണ്''- അഴീക്കോട് മാഷ് പറഞ്ഞു.
പിന്നീടങ്ങോട്ട് പലപ്പോഴായി മാഷുമായി അടുത്തിടപഴകാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ വര പരിപാടിയില്‍ പങ്കെടുക്കാനും മാഷ് എത്തി.
കാര്‍ട്ടൂണിസ്റുകളുടെ പ്രിയതോഴനായിരുന്ന അദ്ദേഹത്തിന്റെ നര്‍മം അനുകരണീയമാണ്. അതു കാര്‍ട്ടൂണിസ്റ്റുകളുടെ കാ ര്‍ട്ടൂണുകള്‍പോലെ ശക്തമാണ്. മാഷിന്റെ വാക്ശരത്തില്‍ വേദനകൊണ്ടു പുളഞ്ഞവര്‍ എത്രയെത്ര പേര്‍. എങ്കിലും അവര്‍ അദ്ദേഹത്തിന്റെ മുന്നിലെത്തുന്നു. എല്ലാവര്‍ക്കും അദ്ദേഹം പ്രിയമുള്ളവനാവുന്നു.
ഇക്കഴിഞ്ഞ ജനുവരി നാലിന് കവി കെ സച്ചിദാനന്ദന്‍സാറിന്റെ കൂടെ തൃശൂര്‍ അമല ആശുപത്രിയില്‍ മാഷെ കാണാന്‍ ഞാനും പോയി. അദ്ദേഹത്തെ കാര്‍ട്ടൂണ്‍ചടങ്ങുകളുടെ കാര്യം ഓര്‍മിപ്പിച്ചു. കാര്‍ട്ടൂണുകളില്‍ പലപ്പോഴായി വന്നപ്പോള്‍ എല്ലാവരും മാഷിന്റെ ചുണ്ടാണ് പ്രത്യേകതയായി കണ്ടു വരയ്ക്കാറ്.
മാഷിന്റെ ചുണ്ടില്‍ ചിരിവിരിഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.
മരണത്തലേന്ന് എന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്െടന്ന് വാക്കുകളില്‍നിന്നു വ്യക്തം. മരണം മുന്നില്‍ക്കണ്ട് അദ്ദേഹം സന്ദര്‍ശകരെ സ്വീകരിക്കുന്നു. എന്തൊരു ശക്തനാണ് അദ്ദേഹം. അദ്ദേഹത്തോടുള്ള സ്നേഹപ്രകടനം തന്നെ ആയിരുന്നു, വിവരമറിഞ്ഞ് അമല ആശുപത്രിയിലേക്ക് സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവരുടെയും ഒഴുക്ക്. ഒരുപക്ഷേ, ഇത്രയേറെ സ്നേഹം ലഭിച്ച മനുഷ്യന്‍ അടുത്തകാലത്തൊന്നും കേരളത്തില്‍ ജീവിച്ചിരുന്നിട്ടില്ല.
മാഷിന്റെ ഓര്‍മകള്‍ക്കു മുമ്പില്‍ കേരളത്തിലെ കാര്‍ട്ടൂണിസ്റ്റുകളുടെ സമൂഹം തലകുനിക്കുന്നു.

No comments:

Post a Comment