Tuesday, January 24, 2012

ആ വാഗ്ഭടനും പോയി

ആ സാഗര ശബ്ദവും നിലച്ചു. കുറച്ചു നാളായി ആശുപത്രിക്കിടക്കയില്‍ തിരയടങ്ങി. എന്നാല്‍, ആഴിയുടെ ആഴംപോലെ ശാന്തത പൂണ്ട് കിടക്കുകയായിരുന്നു.  അനേകം അമൂല്യ വിജ്ഞാനങ്ങളുടെ ശേഖരമായിരുന്നു ആ അകക്കാമ്പ്. നെറികേടിന് നേരെ ഉച്ചൈസ്ഥരം ഗര്‍ജ്ജിച്ചിരുന്ന ആ നാവ് നിശ്ശബ്ദമായി. നേരിന് വേണ്ടി ത്രസിച്ചിരുന്ന ആ ഹൃദയം നിശ്ചലമായി. ഉച്ചനീചത്വത്തിനെതിരെ ശബ്ദിച്ച ആ വാഗ്ഭടന്‍ ഓര്‍മ്മയായി. കണ്ണൂരിന്‍െറ തന്നെ മറ്റൊരു മഹാസംഭാവനയായ വാഗ്ഭടാനന്ദന്‍െറ പാദുകപ്പാടുകള്‍ പിന്തുടര്‍ന്ന്, ശ്രീനാരായണഗുരുവിന്‍െറ ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ച് സത്യത്തിനും ധര്‍മത്തിനും സനാതന മൂല്യങ്ങള്‍ക്കും വേണ്ടി അടരാടിയ സുകുമാര്‍ അഴീക്കോട് ജന്മദേശത്ത് വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്‍െറ നടത്തിപ്പില്‍ സഹകരിച്ചു പോന്നിരുന്നു.
കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ആ വ്യക്തിത്വം നാട്ടുകാരനെന്ന എന്‍െറ സാമീപ്യ ബോധത്തിന് എന്നും അനുകമ്പാര്‍ഹമായ അംഗീകാരമായിരുന്നു നല്‍കിയിരുന്നത്. മാധ്യമംകോഴിക്കോട് ആരംഭിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹവുമായുള്ള ബന്ധത്തിന് തുടക്കം കുറിച്ചിരുന്നു. കണ്ണൂരിലും പരിസരങ്ങളിലും വിവിധ പരിപാടികളില്‍ ഒന്നിച്ചപ്പോഴൊക്കെ ആ സ്നേഹബന്ധം പ്രകടമായി. ജമാഅത്തെ ഇസ്ലാമിയുടെ ഭാരവാഹിത്തം വഹിച്ചിരുന്ന 80കളില്‍ ആ ബന്ധം ഒന്നുകൂടി സുദൃഢമായി. ജമാഅത്തിന്‍െറ ദഅ്വത്ത് നഗര്‍ സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാന്‍ പോയത് ആ ബന്ധം മുന്‍നിര്‍ത്തിയായിരുന്നു. സസന്തോഷം അദ്ദേഹം ക്ഷണം സ്വീകരിച്ചു. തൃശൂരില്‍ നിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ ഞങ്ങള്‍ അയച്ചത് പ്രസ്ഥാന പ്രവര്‍ത്തകന്‍ കൂടിയായ ഡ്രൈവറെയായിരുന്നു. സമ്മേളന നഗരിയിലെത്തും വരെ അഴീക്കോടിന് ജമാഅത്തിനെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. സമ്മേളന നഗരിയിലേക്ക് പ്രവേശിച്ചതും പതിനായിരങ്ങളുടെ ശാന്ത ഗംഭീരമായ സദസ്സ് അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി. വിസ്മയാവഹമായ ആ ജനസാഗരത്തെ സാക്ഷ്യപ്പെടുത്തി അദ്ദേഹം നടത്തിയ പ്രൗഢോജ്വലമായ പ്രഭാഷണം തുടങ്ങിയത് തിരയടങ്ങിയ മഹാസാഗരം എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ്. മാധ്യമംആവശ്യപ്പെടുമ്പോഴൊക്കെ ലേഖനങ്ങള്‍ തന്ന് സഹായിച്ചിരുന്ന അദ്ദേഹം കനപ്പെട്ട വല്ല സൃഷ്ടിയും വായനക്കാരിലെത്തണമെന്നുണ്ടെങ്കില്‍ മാധ്യമം തന്നെ വേണം എന്ന് പറയുമായിരുന്നു. വര്‍ത്തമാനം പത്രത്തിന്‍െറ മുഖ്യ പത്രാധിപരായിരുന്ന കാലയളവിലും അദ്ദേഹം മാധ്യമത്തിന് സൃഷ്ടികള്‍ അയച്ചുതരുമായിരുന്നു.
ഗള്‍ഫ് മാധ്യമം തുടങ്ങിയ ശേഷം ഗള്‍ഫ് സന്ദര്‍ശന വേളകളില്‍ മാധ്യമത്തിന് ഒരിടം അദ്ദേഹം നല്‍കിയിരുന്നു. സ്നേഹാദരപൂര്‍വമായ അദ്ദേഹത്തിന്‍െറ പെരുമാറ്റം ആരിലും മതിപ്പുളവാക്കും. സാംസ്കാരിക നായകന്മാരില്‍ പലരുമായും ഇടഞ്ഞിട്ടുണ്ടെങ്കിലും ആ പിണക്കം സൗഹൃദത്തിന്‍െറ കലങ്ങിമറിയലാണെന്ന് അദ്ദേഹം തെളിയിച്ചു. വിഷയങ്ങളെ ദാര്‍ശനിക ശൈലിയില്‍ അപഗ്രഥിക്കാനുള്ള അദ്ദേഹത്തിന്‍െറ പാടവം അസാമാന്യമാണ്. ഇടതുപക്ഷ വീക്ഷഗതിക്കാരനായ എം.എന്‍. വിജയനും വലതുപക്ഷ ചിന്താഗതിക്കാരനായ സുകുമാര്‍ അഴീക്കോടും യോജിക്കുന്ന ഒരു ബിന്ദുവുണ്ട് -ആദര്‍ശം.മാനവിക ഐക്യത്തിന്‍െറയും സമസൃഷ്ടി സ്നേഹത്തിന്‍െറയുംഅത്യുദാത്തമായ സന്ദേശം. കുറ്റിയറ്റുപോകുന്ന അത്തരം ആദര്‍ശ ധീരന്മാരുടെ വിടവ് നികത്താന്‍ പുതുതലമുറക്കാകുമോ? ‘ചിതയിലെ വെളിച്ചവും’ ‘തത്ത്വമസിയുംനമുക്ക് പറഞ്ഞുതരാന്‍ ഇനിയാരുണ്ട്? ഈ ശൂന്യത നികത്തപ്പെടട്ടെ എന്നാശിക്കുക. സുകൃതങ്ങളുടെ സുകുമാര ശൈലത്തിന് ആത്മശാന്തി നേരുന്നു. ഗള്‍ഫ് മാധ്യമംകുടുംബത്തിന്‍െറ ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നു.

No comments:

Post a Comment