Wednesday, January 25, 2012

ലൈബ്രറി എന്ന പൂര്‍വ സ്വത്ത്

അച്ഛനില്‍നിന്നു തനിക്കു പകര്‍ന്നു കിട്ടിയ വിലമതിക്കാനാവാത്ത സ്വത്തിനെപ്പറ്റി അഴീക്കോട് പറയാറുണ്ട്. ജനിച്ചു വളര്‍ന്ന അഴീക്കോട്ടെ പുതുപ്പാറയിലോ അടുത്തോ വായനശാല ഉണ്ടായിരുന്നില്ല. വീട്ടില്‍ അച്ഛന്‍റെ വകയായി പത്തുനാനൂറ് പുസ്തകങ്ങള്‍ അടുക്കിവച്ച ഒരുമരപ്പെട്ടിയുണ്ടായിരുന്നു. ഗോള്‍ഡന്‍ ട്രഷറി എന്നു പാല്‍ഗ്രേവ് പറഞ്ഞപോലെ അതായിരുന്നു എനിക്ക് പുസ്തകങ്ങള്‍ അടുക്കിവച്ച മരപ്പെട്ടി.
ബ്രിട്ടിഷ് മ്യൂസിയവും അമെരിക്കയിലെ കോണ്‍ഗ്രസ് ലൈബ്രറിയും കണ്ട ഓര്‍മകള്‍ ഹൃദയത്തില്‍നിന്നു മങ്ങിപ്പോകുന്നത് ഈ ഒറ്റ ഷെല്‍ഫ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ വീട്ടിലെ ഇറയത്തിന്‍റെ ഒരു മൂലയ്ക്ക് എത്രയോ മണിക്കൂര്‍, എത്രയോ വര്‍ഷം വീണ്ടും വീണ്ടും വായിച്ചു കൂട്ടിയ ദിനരാത്രങ്ങളുടെ ഉജ്ജ്വല സ്മരണകള്‍ എഴുന്നള്ളുമ്പോഴായിരിക്കും എന്ന് അഴീക്കോട് സൂചിപ്പിക്കുന്നു.
വള്ളത്തോള്‍ വര്‍ണിച്ച "ജ്ഞാനദേവതയുടെ നഭോമണ്ഡലം' കണ്ടത് ആ ഇരുണ്ട മുറിയില്‍നിന്നുമായിരുന്നുവെന്ന് അഴീക്കോട്. ഇന്നത്തെ നിലയ്ക്കും അതു നല്ലൊരു ലൈബ്രറിയാണെന്നു പറയാം. പത്തുമുതല്‍ പതിനാറു വയസുവരെ ഈ പുസ്തകത്തില്‍ ഒരെണ്ണംപോലും വിടാതെ നിരന്തരം വായിച്ചു ഹൃദിസ്ഥമാക്കാന്‍ ലഭിച്ച ഗൃഹ സാഹചര്യവും അഴീക്കോട് എന്ന സാംസ്കാരിക നായകന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകമായി. വായനയുടെ ആനന്ദത്തില്‍ മുക്കിയ കൃതികള്‍ അങ്ങനെ എത്രയെത്ര പുസ്തകങ്ങള്‍. വ്യാകരണം, അലങ്കാരം, വൃത്തം എന്നിവയില്‍ സജീവമായി പങ്കെടുക്കാനുള്ള അറിവു ലഭിച്ചതു വീട്ടില്‍ നിന്നു വായിച്ച ഗ്രന്ഥങ്ങളില്‍ നിന്നായിരുന്നുവെന്ന് അഴീക്കോട് പറയുന്നു.
കണ്ണൂരിലെ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന പാമ്പന്‍ മാധവന്‍റെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ് അഴീക്കോട് രാഷ്ട്രീയ ചിന്താധാരയിലേക്കു കടക്കുന്നത്. വായിച്ചു വളര്‍ന്ന നേതാവായിരുന്നു മാധവേട്ടന്‍. കോളെജിലെ പ്രൊഫസര്‍മാര്‍ക്കുപോലും മാധവേട്ടനെ അഞ്ചു മിനിറ്റ് നേരിടാന്‍ കഴിയില്ലെന്നാണ് അഴീക്കോട് ആത്മകഥയില്‍ വിവരിക്കുന്നത്.
ദേവനാഗരി ലിപിയില്‍ അച്ചടിച്ച സംസ്കൃത ഗ്രന്ഥങ്ങളില്‍ കൈവയ്ക്കാന്‍ തുടങ്ങിയത് എസ്എസ്എല്‍സിക്കു പഠിക്കാന്‍ തുടങ്ങുമ്പോഴാണ്. സംസ്കൃത ഗ്രന്ഥങ്ങളും, പുരാണങ്ങളുമെല്ലാം പരിചയപ്പെടുന്നത് അവിടെനിന്നുമാണ്.
ഇംഗ്ലിഷിലും സംസ്കൃതത്തിലുമുള്ള പത്തഞ്ഞൂറോളം ഗ്രന്ഥങ്ങള്‍ പരിശോധിച്ച് എഴുതിയ തത്ത്വമസി മൂന്നുമാസംകൊണ്ട് എഴുതി തീര്‍ക്കാന്‍ തനിക്കു കഴിഞ്ഞതു വായനയുടെ പിന്‍ബലം കൊണ്ടാണെന്ന് അഴീക്കോട്. ഭാരതീയ പാരമ്പര്യത്തിന്‍റെ വിവിധ തലങ്ങളെപ്പറ്റി ഏഴു വൈകുന്നേരങ്ങളില്‍ ഒരുകുറിപ്പുപോലും നോക്കാതെ പ്രസംഗിക്കാന്‍ കഴിഞ്ഞതും ഇങ്ങനെയാണ്..

No comments:

Post a Comment