പ്രഭാഷണത്തില്‍ വേദികള്‍ പിന്നിടുമ്പോഴും പിറന്നനാടിനെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും സുകുമാര്‍ അഴീക്കോടിനുണ്ടായിരുന്നു. കെ.ടി.സുകുമാരന്‍, സുകുമാര്‍ അഴീക്കോട് എന്ന ലോകമറിയുന്ന വ്യക്തിയായി വളര്‍ന്നപ്പോഴും ജന്മനാടുമായുള്ള ബന്ധം അഴീക്കോട് ഉപേക്ഷിച്ചില്ല. തകഴി, പൊറ്റെക്കാട് തുടങ്ങി നാടിന്റെ പേരിലറിഞ്ഞവരെ പോലെ സ്വന്തം നാടിന്റെ പേരില്‍ അറിയപ്പെട്ട അഴീക്കോട്, അഴീക്കോട് എന്ന ജന്മദേശത്തെക്കുറിച്ചെഴുതിയ ഓര്‍മക്കുറിപ്പ്.
ഞാന്‍ പിറന്നു വീണ അഴീക്കോട് എന്ന ഗ്രാമത്തോടുള്ള എന്റെ പ്രേമവും കടപ്പാടും എത്ര ആഴമേറിയതാണെന്ന് എന്നെത്തന്നെ വേണ്ടത്ര നന്നായി അറിയിക്കാന്‍ ഞാന്‍ കരുതിക്കൂട്ടി ചെയ്യുന്ന ആദ്യത്തെ ശ്രമമാണ് ഈ ലേഖനം. ഇതിനു മുമ്പ് അഴീക്കോട് എന്റെ എഴുത്തില്‍ പ്രതിപാദ്യമായി പ്രവശിച്ചിട്ടില്ലെന്നില്ല. എന്നാല്‍ അഴീക്കോട് എനിക്ക് പിറവി തന്നതും പിറവിക്കുശഷമുള്ള ജീവിതം രൂപപ്പെടുത്തിയതുമായി പ്രദേശമാണെന്ന നോട്ടത്തില്‍ എന്റെ ജന്മഗ്രാമത്തെപ്പറ്റി ഞാന്‍ എഴുതുന്നത് ഇതാദ്യം.
അതുകൊണ്ട് അഴീക്കോട് എന്നെ മനസിലാക്കാന്‍ എനിക്ക് ദൈവം തന്ന ഒരനുഗ്രഹമാണ്. ജീവിതത്തിന്റെ മരപ്പെട്ടി തുറന്നു നോക്കാന്‍ കിട്ടിയ പൊന്‍ താക്കോലാണ് എനിക്ക് അഴീക്കോട്. ഇന്നു ഞാന്‍ അഴീക്കോട്ടുനിന്ന് വരെ അകലെ കഴിയുന്നു. നാട്ടില്‍ പോകുന്നു എന്നു പറഞ്ഞാല്‍ ഇന്ന് അതിനര്‍ത്ഥം പിറന്ന മണ്ണിലേക്ക് പോകുന്നു എന്നല്ല, അഴീക്കോടിന്റെ നാഗരിക പരിസരമായ കണ്ണൂരിലേക്കു പോകുന്നു എന്നാണ്. അവിടെയാണ് എന്റെ പെങ്ങളുടെ വീട്. എനിക്ക് ഇന്നു വീടില്ല. നാടുമില്ല എന്നും പറയാം. അത് എന്നില്‍ 'നിത്യസന്നിഹിതന്‍ ആണ്. എന്റെ പേരിന്റെ കൂടെ അഴീക്കോട് എന്ന ദശനാമം ഘടിപ്പിച്ചതുകൊണ്ട് പറയുകയല്ല. എഴുതാന്‍ തുടങ്ങുന്നകാലത്ത് എന്റെ ഔദ്യോഗിക നാമത്തില്‍ നിന്ന് മോചനം നടത്തണമെന്ന് എനിക്കു തോന്നിയത് എന്തു കാരണത്താലാണാവാ? ഒരു ഭംഗിക്കോ ഗമയ്ക്കോ വേണ്ടിയായിരുന്നുവോ? എന്തായാലും ഇന്നെന്റെ ഔദ്യാഗികനാമം തന്നെ സുകുമാര്‍ അഴീക്കോട് എന്നാണ്. കെ.ടി. സുകുമാരന്‍ എന്ന പേര് മാഞ്ഞുപോയിട്ട് കൊല്ലം ഏറെയായി. ആദ്യം പറഞ്ഞത് ഞാനുണ്ടാക്കിയ പേരാണ്.
ഞാനുണ്ടാക്കിയ പേരില്‍ ഞാനിന്നു കഴിഞ്ഞുകൂടുന്നു. ആ പേരിന്റെ പ്രാണംഗമായ അഴീക്കോട് എന്നെ ഉണ്ടാക്കിയ ശക്തിയാണെന്ന് ഇന്നു ഞാന്‍ തിരിച്ചറിയുമ്പോള്‍ ഈ നാമപരിഷ്കരണം എന്റെ ജന്മ പ്രദേശത്താടുള്ള എന്റെ കൃതജ്ഞതാസമര്‍പ്പണവും ആരാധനയുമാണെന്നു തെളിഞ്ഞുവരുന്നു.
അഴിയും ആഴിയുമാണ് അഴീക്കോടിന്റെ രണ്ടതിര്. വടക്ക് അഴി, പടിഞ്ഞാറ് ആഴി. തെക്ക് കണ്ണൂര്‍ എന്ന പട്ടണവും കിഴക്ക് ചിറക്കല്‍ എന്ന രാജഗ്രാമവും. രണ്ടും കേരളചരിത്രത്തില്‍ പ്രസിദ്ധിനേടിയ സ്ഥലങ്ങള്‍. അവയുടെ ചൂടും കടലിന്റെ തലോടുമേറ്റ് സുഖനിദ്രയും സുഖജിവിതവും അനുഭവിക്കുന്ന ഗ്രാമമാണ് അഴീക്കോട്.
ഇപ്പാള്‍ ഗ്രാമമെന്ന് സംസ്കൃതവും വില്ലേജ് എന്ന് ഇംഗീഷും പഞ്ചായത്ത് എന്ന് രാഷ്ട്രീയവും പറയുമ്പാള്‍ എന്റെ ഓര്‍മ മുറുകെ പിടിച്ചുകൊണ്ടിരിക്കുന്ന പദം അംശം എന്നതാണ്. റവന്യൂ രേഖകളില്‍ വില്ലേജ് എന്നതിനു പണ്ടുണ്ടായിരുന്ന പേരാണ് അംശം. പുതിയ അര്‍ഥത്തില്‍ പഴയ വാക്ക്. ഞാന്‍ ജനിച്ച ദേശത്തെ അഴീക്കോട് അംശം ദേശം എന്നാണ് സ്കൂള്‍ രജിസ്റ്ററുകളിലും മറ്റെല്ലാ ഔദ്യാഗിക രേഖകളിലും എഴുതിക്കാണിച്ചിരുന്നത്. രണ്ടുനിലയ്ക്ക് അഴീക്കോടുകാരനാണ് ഞാന്‍. എന്റെ ഗ്രാമവും ദേശവും, രണ്ടും അഴീക്കോടെന്ന പേരില്‍ അറിയപ്പെട്ടവയായിരുന്നു.
അംശം എത്ര ഭാവ മനോഹരമായ പദം! ആധുനിക രാഷ്ട്രതന്ത്രത്തിന്റെ വിലപിടിപ്പുള്ള ഒരു തത്ത്വം ആ പഴയ റവന്യൂസംജ്ഞയില്‍ അന്തര്‍ഭവിച്ചതുപോലെ തോന്നുന്നു. അവനവന്‍ ജനിച്ച കൊച്ചു ദേശമല്ല രാഷ്ട്രവും ലോകവുമെന്നും രാഷ്ട്രത്തിന്റെയും ലോകത്തിന്റെയും വാക്ക് അംശത്തിലൂടെയും അഖിലത്തിനെ പ്രാപിക്കണം. അതിനുള്ള ഒന്നാമത്തെ ചവിട്ടുകല്ലാണ് ജന്മഗ്രാമമായ അംശം. ആ അംശത്തില്‍ അഖിലം പ്രതിബിംബിച്ചിരിക്കുന്നു.
സത്യം പറഞ്ഞാല്‍ നാം നമ്മുടെ മഹാരാജ്യത്തെയും മഹത്തരമായ ലോകത്തെയും എല്ലാം അറിയുന്നത് നാം പിറന്ന മണ്‍തരിയിലൂടെയല്ല? ''പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാത്താ എന്നൊക്കെ ഉച്ചത്തില്‍ പാടുമ്പാഴും, നമ്മുടെ ഉള്ളില്‍ സദാ മുഴങ്ങുന്ന പല്ലവി പിറന്ന പ്രദേശത്തിന്റേതല്ലേ? അതു കൊണ്ടാണ് നമ്മുടെ പ്രിയപ്പെട്ട കവി കുഞ്ഞിരാമന്‍ നായര്‍, തന്റെ നാട്ടിന്‍പുറത്തക്കു തിരിച്ചുപോകുന്ന മനുഷ്യനെ, കിടാവിന് മുല കൊടുക്കാന്‍ വൈകിട്ടു പാഞ്ഞുപോകുന്ന പശുവിനോട് ഉപമിച്ചത്. നമ്മുടെ ഗ്രാമത്തെ ശരിക്കു മനസിലാക്കിയാല്‍ ലോകം മുഴുവന്‍ അറിയാനാവും. മണല്‍ത്തരിയില്‍ ലോകവും ഒരു തുള്ളി വെള്ളത്തില്‍ അലകടലും ഉണ്ടെന്നു പാടുന്ന കവികള്‍ക്ക് പാടാവുന്ന ഒരാശയമാണ് ഇത്.
ഞാന്‍ കുട്ടിയായി കളിച്ചു നടന്ന കാലത്ത് ഉണ്ടായിരുന്ന അഴീക്കോടെന്ന ഗ്രാമം ഇന്നത്തെ കുട്ടികള്‍ക്ക് ഏതോ പാതാളഗ്രാമമായി തോന്നിക്കൂടായ്കയില്ല. ഒരു ബസ് ആകെ, കണ്ണൂരിനെയും അഴീക്കലിനെയും ബന്ധപ്പെടുത്താന്‍. ഇന്നത്തതുപോലെ ആസന സുഖമായ സൌകര്യമോ സൌന്ദര്യശോഭയോ ഉള്ള ബസല്ല അന്നത്തെപ്പോലെ ഇന്ത്യാക്കാരനായി കൃഷിക്കാരനെപ്പോലെ അസ്ഥിപഞ്ചരം മാത്രമായി പതുക്കെ കര്‍ണത്തെ വലയ്ക്കുന്ന ശബ്ദകലാപത്തോടെ നീങ്ങിപോകുന്ന ഒരു സാധനം! 'കാറു കണ്ട കര്‍ഷകന്‍ വള്ളത്താളിന് കവനവിഷയമായെങ്കില്‍ മോട്ടാര്‍കാര്‍ കണ്ട ഞങ്ങളും കവികളുടെ ശ്രദ്ധാപാത്രങ്ങളാകേണ്ടിയിരുന്ന കാലം. അത്രയ്ക്കു ദുര്‍ബലമായിരുന്നു കാര്‍. ഇന്നോ? (ഞാന്‍ പ്രോ വൈസ് ചാന്‍സലര്‍ ആയിരുന്നപ്പാള്‍ കുറച്ചാഴ്ച ഗാരജില്‍ എനിക്ക് മൂന്നു കാറുണ്ടായിരുന്നു). വല്ലപ്പോഴും ഒരു ലോറി തൊണ്ടയനക്കി പായും. കാളവണ്ടികള്‍ യഥേഷ്ടം ആ ഏകാന്തപാത അടക്കിഭരിച്ചു.
അന്ന് അഴീക്കോട്ടെ മഹാവിദ്യാലയം സഹോദരങ്ങളായ ഞങ്ങളെല്ലാം പഠിച്ച പുരാതനമായ അഴീക്കോട് സൌത്ത് ഹയര്‍ എലിമെന്ററി സ്കൂള്‍ ആയിരുന്നു. ഞങ്ങള്‍ ക്ളാസ് പുസ്തകങ്ങളില്‍ ലേബല്‍ ഒട്ടിച്ച് മേല്‍വിലാസം എഴുതുമ്പോള്‍ എ.എസ്.എച്ച്. ഇ. സ്കൂള്‍ എന്നേ കാണുമായിരുന്നു ള്ളു. മാനേജരും വലിയ മന്ത്രവാദിയുമായിരുന്ന കുമ്മാരന്‍ ഗുരുക്കള്‍ ഓടിട്ടു പണിത നീണ്ട കെട്ടിടം. പണിതതുപോലെതന്നെ ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും അഴീക്കോടിന്റെ സ്ഥാവരമഹിമയായി നിലകൊള്ളുന്നു. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മാറാത്ത പ്രതിരൂപമായി ആ വിദ്യാലയം എന്റെ മനസില്‍ എന്നും നിലനില്ക്കുന്നു. പുതിയ കെട്ടിടം നിരത്തിന് ( റോഡും പാതയുമെല്ലാം പിന്നീടു വന്ന വാക്കുകള്‍) കിഴക്കാണെങ്കില്‍ അതിനു മുമ്പു സ്കൂള്‍ പടിഞ്ഞാറ് ആയിരുന്നു. കമ്പനിസ്കൂള്‍ എന്ന പേര് ഇന്നും ഉള്ളില്‍ തിങ്ങി മിന്നുന്നു. നെയ്ത്തു കമ്പനി നടത്തിയിരുന്ന പൊട്ടിപ്പൊളിയാറായ കെട്ടിടം ഞങ്ങള്‍ക്ക് എതിരില്ലാത്ത ഉന്നത വിദ്യാലയമായിരുന്നു. അടുത്തുതന്നെയുള്ള ഓലമേഞ്ഞ ഒരു കെട്ടിടവും വാടകയ്ക്കെടുത്തിരുന്നു. മൂത്രമൊഴിക്കാന്‍ ഞങ്ങള്‍ക്ക് ഒരു ആഘോഷം തന്നെയായിരുന്നു. മൂത്രപ്പുരയില്ലാത്തതുകൊണ്ട് എവിടെയും കര്‍മം നടത്താം സ്കൂളിലൊഴികെ! മിക്കപിള്ളരും (അന്നു കുട്ടികള്‍ എന്നല്ലാതെ മറ്റൊരു ഹീനപദവും ഉപയോഗിക്കപ്പെട്ടിരുന്നില്ല) മൂത്രവിസര്‍ജനത്തിന് ഉപയോഗിച്ച സ്ഥലം അയല്‍വക്കത്തെ ഒരു ചക്കാലനായരുടെ പറമ്പിലായിരുന്നു. അവര്‍ ഈ ബാലാക്രമണം തടഞ്ഞില്ല. കാരണം ഞങ്ങളുടെ നിരന്തരമായ മൂത്രചികിത്സകൊണ്ട് അവിടുത്തെ രണ്ടുതെങ്ങുകള്‍ മച്ചിങ്ങക്കുല തുടിച്ചുതൂങ്ങി നില്‍ക്കുന്ന കാഴ്ച കാണേണ്ടതാണ്.
അഴീക്കോട് ഹൈസ്കൂള്‍ വന്നത് എത്രയോ വര്‍ഷം കഴിഞ്ഞാണ്. എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം നടന്നത് അയല്‍രാജ്യം എന്നു പറയാവുന്ന (അത്ര ദൂരമുണ്ടായിരുന്നു നാലോ അഞ്ചോ കിലോമീറ്റര്‍! ഇന്നത്തെ ദൂരമല്ല, എല്ലാം ഞങ്ങള്‍തന്നെ നടന്നു തീര്‍ക്കണം!) ചിറയ്ക്കല്‍ രാജാസ് ഹൈസ്കൂളിലായിരുന്നു. സര്‍വജ്ഞനാണെന്നു ഞങ്ങള്‍ കരുതി ഭയപ്പെട്ട ആളും നാനാ ഭാഷകളിലും നാനാ വിഷയങ്ങളിലും യഥാര്‍ഥ പ്രാഗല്‍ഭ്യം ഉണ്ടായിരുന്ന പണ്ഡിതനും ആയ രൈരുനായര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍. പിന്നീട് അദ്ദഹത്തിന്റെ ശാകുന്തളം തര്‍ജമയ്ക്ക് ഞാന്‍ അവതാരിക എഴുതി ഗുരുപൂജ നടത്തി. ഞങ്ങളാരും കണ്ടിട്ടില്ലാത്ത ചിറയ്ക്കല്‍ രാമവര്‍മ വലിയത്തമ്പുരാന്റെ സ്കൂള്‍ എന്ന പ്രസക്തി അന്ന് അതിനു വടക്കേ മലബാര്‍ നിറയെ ഉണ്ടായിരുന്നു. ഒരണ കൊണ്ട് ഉച്ചഭക്ഷണം, സുഭിക്ഷമായി നടക്കും നടപ്പും സുഖം. ആ വിദ്യാര്‍ത്ഥി കാലത്ത്, ദാരിദ്രത്തിന്റെ നടുവില്‍ ഞാനനുഭവിച്ച ആനന്ദം, പിന്നീട് കോഴിക്കോട് സര്‍വകലാശാലയില്‍ അതിന്റെ അധിപനായിക്കഴിയുമ്പാഴും അനുഭവിച്ചിരുന്നില്ല.
No comments:
Post a Comment