Wednesday, January 25, 2012

അച്ഛനും അമ്മയും

ഭാരതീയ പ്രസംഗകലയുടെ അനന്തവിഹായസില്‍ പാറിപ്പറക്കാന്‍ അഴീക്കോടിനു ചിറകു നല്‍കിയ രണ്ടു ശക്തികള്‍, അച്ഛന്‍ വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്‍ മാസ്റ്ററും അമ്മ കോളോത്ത് തട്ടാരത്ത് മാധവിയമ്മയും.
പ്രസംഗവും എഴുത്തും ജീവിതത്തിന്‍റെ ഭാഗമായിരുന്നു ദാമോദരന്‍ മാസ്റ്റര്‍ക്ക്. സംസ്കൃതം, ജ്യോതിഷം, വൈദ്യം, വാസ്തുവിദ്യ എന്നിവയില്‍ സാമാന്യം ജ്ഞാനമുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ അന്നത്തെ രാഷ്ട്രീയ പ്രമുഖരും പൗരപ്രമുഖരും വീട്ടിലെത്താറുണ്ടായിരുന്നു. അഴീക്കോട് മാഷിന്‍റെ ബാല്യ-കൗമാരങ്ങള്‍ ഇതെല്ലാം കണ്ടാണു വളര്‍ന്നത്. രാഷ്ട്രീയ-സാംസ്കാരിക-ആത്മീയ അന്തരീക്ഷങ്ങള്‍ കൊച്ചു സുകുമാരനെ ആകര്‍ഷിച്ചു, ജ്ഞാനതൃഷ്ണയെ വളര്‍ത്തി.
മുന്‍കോപക്കാരനായ അച്ഛന്‍റെ സ്വഭാവം തനിക്കു മാത്രമാണു കിട്ടിയതെന്നു മാഷ് പറഞ്ഞിട്ടുണ്ട്. അച്ഛന്‍ പഠിപ്പിച്ച യോഗവിദ്യകള്‍ അഴീക്കോടിന്‍റെ ആരോഗ്യത്തെയും സംരക്ഷിച്ചു. സ്നേഹക്കടല്‍ എന്ന പ്രയോഗം കവിതയാണെങ്കില്‍ അമ്മ ആ കവിതയാണെന്നു മാഷ് തന്‍റെ ആത്മകഥയില്‍ പറയുന്നു. നല്ല മനുഷ്യനാകാന്‍ ഏറെയൊന്നും വായിക്കേണ്ടെന്നാണ് അമ്മ പഠിപ്പിച്ചത്. അച്ഛന്‍റെ വഴി ഉപേക്ഷിക്കാന്‍ തയാറാകാത്ത സുകുമാര്‍ വായനയുടെ ലോകത്തേക്കു വഴുതി. ഒടുവില്‍ അമ്മയുടെ വഴിയിലേക്കു മടങ്ങാനും ആഗ്രഹിച്ചിരുന്നു. എണ്ണ തേച്ചു കുളിപ്പിക്കുന്നതിനൊപ്പം കഥകളും കഥാപാത്രങ്ങളും അമ്മയുടെ വാമൊഴിയിലൂടെ പകര്‍ന്നുകിട്ടി. അമ്മ മരിക്കുമ്പോള്‍ അരികില്ലില്ലാതെ പോകുമോ എന്ന ആശങ്ക മാഷെ എപ്പോഴും അലട്ടിയിരുന്നു. മാഷുടെ വാക്കുകളില്‍ പറഞ്ഞാല്‍- അമ്മയുടെ മരണ സമയത്ത് അരികിലുണ്ടാകാന്‍ കഴിഞ്ഞതു മഹാഭാഗ്യമെന്നു പറയാമെങ്കിലും, അപ്പോള്‍ അനുഭവിക്കേണ്ടി വന്ന മഹാദുഃഖത്തിനു മുന്നില്‍ ആ ഭാഗ്യവും വ്യര്‍ഥമായിരുന്നു.

No comments:

Post a Comment