Wednesday, January 25, 2012

അവരെന്നും മിത്രങ്ങള്‍

തൃശൂര്‍
ഇരുപത്തിയഞ്ചാം വയസില്‍ തുടങ്ങി 85ല്‍ വന്നു നിന്നപ്പോള്‍ സുകുമാര്‍ അഴീക്കോട് വാക്കുകള്‍കൊണ്ടു സമ്പാദിച്ച ശത്രുക്കള്‍ ഏറെ. പക്ഷേ, വിമര്‍ശനത്തിനപ്പുറം എല്ലാവരും അദ്ദേഹത്തിനു മിത്രങ്ങളാണെന്നു തിരിച്ചറിയുന്നത് രോഗ ശയ്യയിലായപ്പോള്‍. അദ്ദേഹം കണക്കറ്റുവിമര്‍ശിച്ചവര്‍, അദ്ദേഹത്തെ വിമര്‍ശിച്ചവര്‍, ആ കൈതലോടി കിടക്കയ്ക്കരികിലിരുന്നപ്പോള്‍ അറിഞ്ഞത് ആ സ്നേഹസാഗരത്തെ.
എല്ലാവരും വന്നു, പക്ഷേ നീ വന്നപ്പോഴാണ് എനിക്കു സന്തോഷമായത്. നീ വരുമെന്ന് എനിക്കറിയാമായിരുന്നു- ടി. പത്മനാഭനോട് മാഷ് പറഞ്ഞു. ആശുപത്രിയില്‍ കണ്ടു നിന്നവര്‍ക്കുപോലും അതു വികാര നിര്‍ഭരമായി. നീയില്ലെങ്കില്‍ ഞാന്‍ ഉണ്ടാകുമായിരുന്നില്ലെന്നു മൗനമായി മറുമൊഴിയോതിയിട്ടുണ്ടാകാം പത്മനാഭന്‍.
അഴീക്കോടിന്‍റെ വിമര്‍ശനം കണക്കില്ലാതെയേറ്റ വെള്ളാപ്പള്ളി നടേശന്‍ അഴീക്കോടിനെ കണ്ട് പൊട്ടിക്കരഞ്ഞു. എം.വി. ദേവന്‍, അന്തരിച്ച കെ. കരുണാകരന്‍, നടന്‍ മോഹന്‍ലാല്‍... അങ്ങനെ ശത്രുക്കളായ മിത്രങ്ങളുടെ പട്ടിക വലുത്. അവരെയെല്ലാം അവസാനനാളുകളില്‍ സ്നേഹത്തോടെ അരികിലെത്തി കാണാന്‍ കഴിഞ്ഞത് ഇനിയാര്‍ക്കും ലഭിക്കാത്ത ഭാഗ്യം. ആശുപത്രിക്കിടക്കയില്‍ നിന്നെഴുന്നേറ്റാല്‍ ഈ അനുഭവങ്ങള്‍ ആത്മകഥയാക്കും എന്ന് അഴീക്കോട് പറഞ്ഞിരുന്നു. ഇനിയീക്കഥകള്‍ ആത്മകഥയില്‍ പെടുത്തേണ്ട. കാരണം മലയാളിയുടെ മനസില്‍ ഒരിക്കലും മറക്കാത്ത മനുഷ്യത്വത്തിന്‍റെ മാതൃകയായി, മായാത്ത ചരിത്രമാകും അത്.

No comments:

Post a Comment