Tuesday, January 24, 2012

‘വേദാന്തത്തെ രസകരമാക്കിയ എഴുത്തുകാരന്‍’

സുകുമാര്‍ അഴീക്കോടിന്‍െറ തത്ത്വമസിവായിച്ച് മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്‍ പറഞ്ഞു: അഴീക്കോട് വേദാന്തത്തെ രസകരമാക്കി.അത്ര ആസ്വാദ്യകരമായി ഉപനിഷത്തുകള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വേദങ്ങളും ഉപനിഷത്തുകളും സാഹിത്യവും ഭാരതീയ തത്ത്വചിന്തയുമെല്ലാം ഹൃദയത്തില്‍ ഒപ്പിയെടുത്ത എഴുത്തുകാരനായിരുന്നു അഴീക്കോട്. സാഹിത്യ വിമര്‍ശത്തിന് അദ്ദേഹം പുതിയ രൂപവും ഭാവവും നല്‍കി.
1954ല്‍ പുറത്തിറങ്ങിയ ആശാന്‍െറ സീതാകാവ്യംതൊട്ട് 30ഓളം കൃതികള്‍. 1944 ജനുവരി ഒമ്പതിന്‍െറ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 18ാമത്തെ വയസ്സില്‍ എഴുതിയ ലെനിന്‍െറ അദ്ഭുതകഥകള്‍ എന്ന ആദ്യ ലേഖനം തൊട്ട് 1500ഓളം ലേഖനങ്ങള്‍- എഴുത്തുകാരനായ അഴീക്കോടിന്‍െറ സംഭാവനകളെ ഇങ്ങനെ ചുരുക്കിപ്പറയാം.
നന്നേ ചെറുപ്പത്തിലേ വായനയുടെ വിശാല ലോകത്തേക്ക് നടന്നുകയറിയ അഴീക്കോടിന്, എഴുതിയേ പറ്റൂ എന്ന് വരുമ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ എഴുതാന്‍ കഴിയുമായിരുന്നു. നിരന്തരമായ സ്വയം പഠനമാണ് ഇതിന് അദ്ദേഹത്തെ സഹായിച്ചത്. തന്‍െറ സ്വയം പഠനത്തിന്‍െറ ഫലമാണ് തത്ത്വമസിഎന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതി എന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
സാഹിത്യ വിമര്‍ശ രംഗത്ത് അഴീക്കോടിന്‍െറ തുടക്കംതന്നെ ഗംഭീരമായിരുന്നു. കുമാരനാശാന്‍െറ ചിന്താവിഷ്ടയായ സീതസമഗ്രപഠനത്തിന് വിധേയമാക്കി രചിച്ച ആശാന്‍െറ സീതാകാവ്യംഎന്ന ആദ്യ കൃതിയിലൂടെത്തന്നെ അദ്ദേഹം പ്രശസ്തിയുടെ ഉയരങ്ങളിലെത്തി. സാധാരണ എഴുത്തുകാരുടെ ഒമ്പതാമത്തെ പുസ്തകം കൈവരിക്കുന്ന കൈയടക്കമാണ് അഴീക്കോടിന്‍െറ ആദ്യ പുസ്തകത്തിനുള്ളത് എന്നാണ് കുട്ടികൃഷ്ണമാരാര്‍ അഭിപ്രായപ്പെട്ടത്. സാഹിത്യത്തിന്‍െറ വിശാല ലോകത്തേക്ക് ഇറങ്ങിച്ചെല്ലുംമുമ്പ് എഴുതിയ ഈ കൃതിയില്‍, സാഹിത്യ മീമാംസ പഠിച്ചശേഷവും തിരുത്തലുകള്‍ വരുത്തണമെന്ന് തോന്നിയിട്ടില്ളെന്ന് അഴീക്കോട് പിന്നീടൊരിക്കല്‍ പറഞ്ഞു.
സംസ്കൃതത്തിലെ മഹദ്ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തവരെ മൂലഗ്രന്ഥകാരന്‍െറ പേര് ചേര്‍ത്ത് വിളിക്കുന്ന രീതി അനുസരിച്ച് വള്ളത്തോളാണ് കേരള വാല്മീകി. എന്നാല്‍, രാമായണം രാമന്‍ രാവണനെ തോല്‍പിച്ച കഥ മാത്രമല്ല; സീതയുടെ മുന്നില്‍ തോറ്റുപോയ രാമന്‍െറ കഥ കൂടിയാണ് എന്ന് തന്‍െറ കാവ്യത്തിലൂടെ അവതരിപ്പിച്ച കുമാരനാശാനാണ്, വള്ളത്തോളല്ല കേരള വാല്മീകിയായി അറിയപ്പെടേണ്ടതെന്ന് അഴീക്കോട് എഴുതി.
രാമായണമെന്നത് രാമന്‍െറ അയനമല്ല; സീതയുടെ അയനമാണ് എന്ന് അഴീക്കോട് ഈ കൃതിയില്‍ സ്ഥാപിക്കുന്നു. മലയാള കവിതയിലെ സ്ത്രീപക്ഷ വായനയുടെ തുടക്കമായി ഇതിനെ കാണുന്നവരുണ്ട്.
കവിതയുള്‍പ്പെടെയുള്ള സാഹിത്യ രൂപങ്ങളില്‍നിന്ന് വായനക്കാരെ അകറ്റുന്ന ആധുനിക വിമര്‍ശത്തിന്‍െറ ഉപദ്രവമേല്‍ക്കാത്ത രചന കൂടിയാണ് ആശാന്‍െറ സീതാ കാവ്യംഎന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
ഏറെ ചര്‍ച്ചചെയ്യപ്പെടുകയും വിവാദ കോലാഹലങ്ങളുയര്‍ത്തുകയും ചെയ്ത തത്ത്വമസിഎന്ന കൃതി 1984ലാണ് പുറത്തിറങ്ങിയത്. ഉപനിഷത്തുകളുടെ ലളിതമായ ആഖ്യാനമാണ് ഈ കൃതി. തത്ത്വമസിയെ വായനക്കാരന് ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് തന്‍െറ അഭിമാനമെന്ന് അഴീക്കോട് പറയുന്നു. പണ്ഡിതന്മാര്‍ക്ക് കഴിയാത്ത ഒന്നാണ് ഈ പ്രവൃത്തി എന്ന് വിശ്വപ്രശസ്ത സംസ്കൃത പണ്ഡിതനായ കുഞ്ചുണ്ണിരാജ അഭിപ്രായപ്പെട്ടു.
തത്ത്വമസിഎഴുതുമ്പോള്‍ അവലംബിച്ച കൃതികളൊക്കെ അഴീക്കോട്  യൗവനത്തില്‍തന്നെ വായിച്ച് സംസ്കാരത്തിന്‍െറ ഭാഗമാക്കിയതാണ്. മദ്രാസിലെ നടേശന്‍ ആന്‍ഡ് കമ്പനി രണ്ട് രൂപക്ക് പുറത്തിറക്കിയിരുന്ന ഉപനിഷത്തുകളുടെ തെരഞ്ഞെടുത്ത പതിപ്പുകള്‍ പോലും ഈ കൃതിയുടെ രചനയില്‍ അവലംബിച്ചിട്ടുണ്ട്.
ഹിന്ദുമതത്തിലെ മൗലിക ഗ്രന്ഥങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്നവിധം അവതരിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് തത്ത്വമസി രചിച്ചതെന്ന് അഴീക്കോട് പറഞ്ഞിട്ടുണ്ട്.
ചെറുപ്പം മുതല്‍ ഉപനിഷത്ത് അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഏറ്റവും കുറച്ചുമാത്രം എഴുതുകയും പറയുകയും ചെയ്തതായി സമ്മതിക്കപ്പെട്ടുകഴിഞ്ഞ ഉപനിഷത്താണ് എന്‍െറ ഉള്ളിലെ പ്രബലമായ പ്രഭാവം. എന്‍െറ സാഹിതീപ്രേമത്തിന്‍െറയും ഗാന്ധിഭക്തിയുടെയും അടിവേരുകള്‍ അതിലേക്ക് വീണുകിടക്കുന്നുണ്ടെന്ന് ഇന്നു ഞാന്‍ നന്നായി മനസ്സിലാക്കുന്നു’-തത്ത്വമസിയുടെ ആമുഖത്തില്‍ അഴീക്കോട് പറയുന്നു. തത്ത്വമസി മോഷണമാണെന്ന ആരോപണവുമായി എം.പി. വീരേന്ദ്രകുമാര്‍ രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മാര്‍ക്സ് മുള്ളറുടെ ‘History of Ancient Sanskrit Literature’ എന്ന കൃതിയില്‍നിന്നും അരവിന്ദ് ഘോഷിന്‍െറ കൃതികളില്‍നിന്നും പദാനുപദ തര്‍ജമ നടത്തുകയാണ് അഴീക്കോട് ചെയ്തതെന്നായിരുന്നു ആരോപണം.
എന്നാല്‍, ഒരേ തത്ത്വചിന്ത പലരും ആവിഷ്കരിക്കുമ്പോള്‍ അതില്‍ ആശയങ്ങളുടെയും വാക്കുകളുടെയും ആവര്‍ത്തനവും ഉണ്ടായെന്നുവരാമെന്നും അതിനെ മോഷണം എന്ന് ആരോപിക്കുന്നത് ശരിയല്ളെന്നുമായിരുന്നു അഴീക്കോടിന്‍െറ മറുപടി.
കാവ്യമെന്ന നിലയില്‍ ചങ്ങമ്പുഴയുടെ രമണന്‍ പരാജയമാണെന്ന് സ്ഥാപിക്കുന്നതാണ് രമണനും മലയാള കവിതയും’ (1956) എന്ന കൃതി. അനുകരണാത്മകതയില്‍ മാത്രം പിടിച്ചുനില്‍ക്കുന്നതാണ് ജി. ശങ്കരകുറുപ്പിന്‍െറ കവിതകള്‍ എന്ന വിമര്‍ശം ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ (1963) എന്ന കൃതിയില്‍ കാണാം. സ്വന്തമായി വയലോ വലയോ ഇല്ലാത്ത കവി എന്ന വിശേഷണവും അദ്ദേഹം കവിക്ക് ചാര്‍ത്തിക്കൊടുക്കുന്നു.
1993 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആറു വരെ എന്താണ് ഭാരതീയതഎന്ന വിഷയത്തില്‍ തൃശൂരില്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ സമാഹാരമാണ് 1999ല്‍ പുറത്തിറങ്ങിയ ഭാരതീയതഎന്ന കൃതി.
സാഹിത്യ വിമര്‍ശത്തില്‍ മൂല്യബോധവും വ്യക്തമായ നിലപാടുകളും സാമൂഹിക ചിന്തകളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. സാഹിത്യ വിമര്‍ശ രംഗത്ത് കുട്ടികൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി എന്നിവര്‍ക്ക് തൊട്ടുപിന്നാലെയാണ് അഴീക്കോടിന്‍െറ രംഗപ്രവേശം. ഇവരില്‍ മാരാരോടാണ് അഴീക്കോടിന് കൂടുതല്‍ അടുപ്പം.
പുരോഗമന സാഹിത്യത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. പുരോഗമന സാഹിത്യവും മറ്റും’ (1957) എന്ന കൃതിയില്‍ ആ പ്രസ്ഥാനത്തോടുള്ള എതിര്‍പ്പ് കാണാം. പുരോഗമന സാഹിത്യകാരന്മാര്‍ സംഘടന ഉണ്ടാക്കുന്നുവെന്നും അവര്‍ സാഹിത്യത്തെ സിദ്ധാന്തങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ ആരോപണം. ആശാന്‍െറ സീതാകാവ്യത്തിന് മുമ്പ് കലയെക്കുറിച്ച് മറ്റൊരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ അഴീക്കോട് ആഗ്രഹിച്ചിരുന്നു. കലയുടെ കാതല്‍ എന്ന് പേരിട്ട ആ പുസ്തകത്തിന് കുട്ടികൃഷ്ണമാരാരെക്കൊണ്ട് അവതാരിക എഴുതിക്കുകയും ചെയ്തു. 1947ല്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായിരുന്നു അത്. എന്നാല്‍, ആ ലേഖനങ്ങളും അവതാരികയും എങ്ങനെയോ നഷ്ടപ്പെട്ടുപോവുകയാണ് ചെയ്തത്.

No comments:

Post a Comment