Tuesday, January 24, 2012

പിണക്കങ്ങള്‍...ഇണക്കങ്ങള്‍...

*കെ. കരുണാകരന്‍


അഴിക്കോട്‌ ജീവിതത്തില്‍ ഏറ്റവും അക്രമിച്ചതു കെ. കരുണാകരനെ. കാലിക്കറ്റ്‌ സര്‍വകലാശാലയുടെ വൈസ്‌ ചാന്‍സലര്‍ പദവി അടുത്തെത്തിയ അഴിക്കോടിന്‌് അതു നിഷേധിച്ചെന്നും പ്രൊ വൈസ്‌ ചാന്‍സലര്‍ പദവിയില്‍നിന്ന്‌ നീക്കിയതിനും പിന്നില്‍ കരുണാകരനാണെന്ന ധാരണയാണ്‌ ഇതിനു കാരണമായത്‌.

ഒന്നാം ലോക മലയാള സമ്മേളനത്തില്‍ വച്ചാണു കരുണാകരനടക്കമുള്ളവരെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്‌. പ്രസംഗം കഴിഞ്ഞപ്പോഴേക്കും പ്രൊ വൈസ്‌ ചാന്‍സലര്‍ പദവി പോയി. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചവരോടെല്ലാം അഴീക്കോട്‌ തട്ടിക്കയറി. തനിക്കേറ്റവും സ്‌നേഹമുണ്ടായിരുന്ന കോണ്‍ഗ്രസിനെ കരുണാകരന്‍ നശിപ്പിക്കുന്നെന്നായിരുന്നു അഴീക്കോട്‌ ആരോപിച്ചിത്‌. കരുണാകരന്റെ കാറിന്റെ വേഗതയ്‌ക്കും കിട്ടി വിമര്‍ശം. കരുണാകരന്‍ പങ്കെടുത്ത യോഗങ്ങള്‍ ബഹിഷ്‌കരിച്ചു. കരുണാകരനെ വിമര്‍ശിക്കുമ്പോള്‍ ഇ.എം.എസിനോടു മൃദു സമീപനമെന്താണെന്ന ചോദ്യത്തിന്‌ മാര്‍ഗം എന്തായാലും ലക്ഷ്യം നന്നായാല്‍ മതിയെന്നു വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണ്‌ ഇ.എം.എസ്‌ എന്നും മാര്‍ഗം ശരിയാകണമെന്ന പാര്‍ട്ടിയുടെ പ്രതിനിധിയാണു കരുണാകരനെന്നുമായിരുന്നു മറുപടി. ആദര്‍ശം മാത്രമെ ആന്റണിക്കുള്ളു എന്നും കരുണാകരനും ആന്റണിയും ചേര്‍ന്ന മിശ്രിതമാണ്‌ കേരളത്തിനാവശ്യമെന്നും അഴിക്കോട്‌ കൂട്ടിചേര്‍ത്തു. പിന്നീട്‌, എഴുപതാം ജന്മദിനത്തില്‍ ആശംസയുമായി കരുണാകരനെത്തിയപ്പോഴാണു മഞ്ഞുരുകിയത്‌. ഇ.എം.എസും ആന്റണിയും അന്ന്‌ അവിടെയുണ്ടായിരുന്നു.

*എം.പി. വീരേന്ദ്രകുമാര്‍

കുട്ടിക്കൃഷ്‌ണമാരാര്‍, ശങ്കരക്കുറുപ്പ്‌, സഞ്‌ജയന്‍, എന്‍.വി കൃഷ്‌ണവാര്യര്‍ എന്നിവരുമായെല്ലാം അഴിക്കോട്‌ ആശയപരമായി ഏറ്റുമുട്ടി. പീന്നീടു പലതും അങ്ങനെയായിരുന്നില്ല. എം.പി. വീരേന്ദ്രകുമാറും അഴിക്കോടുമായി 'രാമന്റേയും ഗുരുവിന്റേയും ദുഖ'ങ്ങളുടെ പേരില്‍ ഉണ്ടായ കോലാഹലങ്ങള്‍ നിരവധി. പകരം, തന്റെ പത്രത്തില്‍നിന്ന്‌ വീരേന്ദ്രകുമാര്‍ അഴിക്കോടിനെ പൂര്‍ണമായും ഒഴിവാക്കി. അഴിക്കോട്‌ കിട്ടിയ വേദികളിലെല്ലാം തിരിച്ചടിച്ചു. അവസാനം പ്ലാച്ചിമട സമരവേദിയില്‍ ആ യുദ്ധവും ഒത്തുതീര്‍ന്നു. പിന്നീട്‌ പരസ്‌പരം പുരസ്‌കാരങ്ങള്‍. അഴിക്കോടിന്റെ രാമായണ പ്രഭാഷണം ഉദ്‌ഘാടനം ചെയ്യാന്‍ വീരേന്ദ്രകുമാര്‍ എത്തുന്നതു വരെയെത്തി സ്‌നേഹബന്ധം.

*എം.കെ. സാനു
ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ അഴിക്കോടിന്റെ അടുത്ത സുഹൃത്തായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സന്തതസഹചാരി എം.കെ. സാനുവും അഴിക്കോടും നേരിട്ടുകാണുന്നതിനെ കൃഷ്‌ണയ്യര്‍ പോലും ഭയപ്പെട്ടിരുന്നു. ചെറുപ്പം മുതല്‍ അഴീക്കോടിന്റെ സുഹൃത്തായിരുന്നു സാനു. 'ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്ന പുസ്‌തകത്തിന്റെ രചനയില്‍ എം.കെ. സാനുവിനും പങ്കുണ്ട്‌. വിലാസിനിയുമായുള്ള ബന്ധത്തില്‍നിന്ന്‌ അഴിക്കോടു പിന്മാറിയതാണ്‌ വഴക്കിനു കാരണം. സഹോദരിമാരുടെ വിവാഹ പ്രശ്‌നമാണ്‌ അഴീക്കോടിന്റെ പിന്മാറ്റത്തിനു കാരണം. എം.കെ. സാനു ഇത്‌ അംഗീകരിച്ചില്ല. അഴിക്കോട്‌ വിലാസിനി ടീച്ചര്‍ക്കയച്ച കത്തുകള്‍ വര്‍ഷങ്ങള്‍ക്കുശേഷം പരസ്യമായതിനു പിന്നില്‍ എം.കെ. സാനുവാണെന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഈ കലഹം തീര്‍ന്നതും ആശുപത്രിക്കിടക്കയില്‍.

*ഡോ. എസ്‌.കെ. നായര്‍
ഡോ. എസ്‌.കെ. നായരുമായുള്ള അഴിക്കോടിന്റെ വഴക്ക്‌ ഒരു ഘട്ടത്തില്‍ അതിരു കടന്നു. അഴീക്കോട്‌ ആത്മാര്‍ഥതയില്ലാത്ത വ്യക്‌തിയാണെന്നു പറഞ്ഞ നായര്‍ക്കെതിരേ അവസരം കിട്ടിയപ്പോള്‍ ആഞ്ഞടിച്ചു. ഇല്ലസ്‌ട്രേറ്റഡ്‌ വീക്കിലിയില്‍ നായരെഴുതിയ ലേഖനത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിവരക്കേടെന്നു പരിഹസിച്ചു. തന്റെ വീട്ടില്‍നിന്ന്‌ സായിപ്പു വിവാഹം കഴിക്കാത്തതിനാല്‍ ഇംഗ്ലീഷില്‍ ജ്‌ഞാനം കുറവാണെന്നായിരുന്നു നായരുടെ മറുപടി. അഴിക്കോടിന്റെ ജന്മസ്‌ഥലമായ കണ്ണൂരില്‍ നിന്ന്‌ നേരത്തെ പല സായിപ്പുമാരും വിവാഹം കഴിച്ചിട്ടുണ്ടെന്ന ധ്വനിയായിരുന്നു അത്‌. നായരുടെ മക്കളാരെങ്കിലും ഇംഗ്ലീഷ്‌ പഠിച്ചാല്‍ അവരുടെ പിതൃത്വത്തെ സംശയിക്കേണ്ടിവരുമല്ലോ എന്നായി അഴിക്കോട്‌. സുകുമാരന്‍ എന്നു തന്നെ കളിയാക്കിയ എസ്‌.കെ. നായരോട്‌ അഴീക്കോട്‌ ഇങ്ങനെയും പറഞ്ഞു: 'എന്റെ പേരിന്റെ കൂടെ ഒരു ചില്ലക്ഷരം ചേര്‍ത്തപോലെ അങ്ങേരുടെ പേരിലെ ചില്ലക്ഷരം ഞാന്‍ മാറ്റുന്നു' എന്ന്‌! അവിടെത്തീര്‍ന്നു യുദ്ധം.

*കെ.പി അപ്പന്‍
പ്രശസ്‌ത നിരൂപകന്‍ കെ.പി അപ്പനോടും ഏറെ തര്‍ക്കിച്ചിട്ടുണ്ട്‌. ആവര്‍ത്തിച്ചുവരുന്ന ഉപനിഷത്തുകളും ഗാന്ധിയും മറ്റും കൊണ്ട്‌ യാഥാസ്‌ഥിതിക വിമര്‍ശകനാണ്‌ അഴീക്കോട്‌ എന്നായിരുന്നു അപ്പന്റെ നിലപാട്‌. പക്ഷെ, അവയൊന്നും മാന്യതയുടെ സീമ ലംഘിച്ചില്ല. എന്നാല്‍ വി. രാജകൃഷ്‌ണന്‍ അഴിക്കോട്‌ സാഹിത്യവിമര്‍ശകനല്ല, മൈതാന പ്രാസംഗികനാണെന്നു പറഞ്ഞപ്പോള്‍ 'താന്‍ പ്രസംഗിച്ചാല്‍ മൈതാനത്തില്‍ ആളുണ്ടാകും, രാജകൃഷ്‌ണനായാല്‍ മൈതാനമേ കാണൂ' എന്നായിരുന്നു മറുപടി. 'ചെറിയ ലഹളകള്‍ ഒഴിവാക്കൂ, വലിയ യുദ്ധങ്ങള്‍ക്കുണ്ടെങ്കില്‍ വരൂ' എന്നും വെല്ലുവിളിച്ചു.

*എം.വി. ദേവന്‍
എം.വി. ദേവന്‍ തൃശൂരില്‍ വരുമ്പോഴൊക്കെ മാധ്യമങ്ങള്‍ ഓടിയെത്തും. അഴിക്കോടിനെ ശകാരിക്കുന്നതു കേള്‍ക്കാന്‍. അതിന്റെ തുടക്കം സാഹിത്യ അക്കാദമിയുമായി ബന്ധപ്പെട്ട ഒരു വിവാദത്തില്‍നിന്ന്‌. 'പരിണാമം' എന്ന കൃതിക്കു ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം എം.പി. നാരായണപിള്ള നിരസിച്ചതായിരുന്നു വിഷയം. അവാര്‍ഡ്‌ അക്കാദമി പിന്‍വലിച്ചു.
അവാര്‍ഡ്‌ നിരസിക്കാന്‍ എഴുത്തുകാരന്‌ അവകാശമുണ്ടെന്നു പറഞ്ഞു കിട്ടിയ പുരസ്‌കാരങ്ങളും വിശിഷ്‌ടാംഗത്വവും അഴിക്കോട്‌ തിരിച്ചേല്‍പ്പിച്ചു. അതിനെതിരേ ദേവന്‍ രംഗത്തെത്തി. എം.ടി പ്രസിഡന്റായപ്പോള്‍ അക്കാദമിയും തുടര്‍ന്ന്‌ അഴിക്കോടും പഴയ തീരുമാനം തിരുത്തിയെങ്കിലും ആ യുദ്ധം തുടര്‍ന്നു.

'പപ്പുവും സുകുവും'

കഥാകൃത്ത്‌ ടി. പത്മനാഭനുമായും അഴിക്കോട്‌ ശത്രുതയിലായിരുന്നു. കണ്ണൂരിലെ ഒരു സാഹിത്യ സമ്മേളനത്തില്‍ അഴിക്കോട്‌ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ മലയാള സാഹിത്യസമ്മേളനത്തില്‍ സംസ്‌കൃത എഴുത്തുകാരെ എന്തിനു ക്ഷണിച്ചു എന്നാരോപിച്ച്‌ പത്മനാഭന്‍ ഇറങ്ങിപ്പോയി. ഈ യോഗത്തില്‍ വച്ച്‌ അഴീക്കോട്‌ പത്മനാഭനെ 'പപ്പു' എന്നാണ്‌ വിശേഷിപ്പിച്ചത്‌. ഇനി താന്‍ അഴീക്കോടിനെ 'സുകു' എന്നേ വിളിക്കൂ എന്ന്‌ പത്മനാഭന്‍ മറ്റൊരുവേദിയില്‍ തിരിച്ചടിച്ചു.
ആജന്മശത്രുവായ എം.ടിയുടെ നേതൃത്വത്തില്‍ തുഞ്ചന്‍ സ്‌മാരകത്തില്‍ കുടിലുകള്‍ കെട്ടിയപ്പോള്‍ അവ മദ്യപിക്കാനെന്നു പത്മനാഭന്‍ ആരോപിച്ചു. എം.ടി. പ്രതികരിച്ചില്ലെങ്കിലും അഴിക്കോട്‌ രംഗത്തിറങ്ങി. പിന്നീട്‌ തരം കിട്ടുമ്പോഴൊക്കെ ആക്രമണം. 'നിന്റെ കഥ എന്തിനു കൊള്ളാം, നിന്റെ പ്രസംഗമോ' എന്നിങ്ങനെപോയി അത്‌. ഒടുവില്‍, പത്മനാഭനുമെത്തി ആശുപത്രിയില്‍. 'എന്നെ കാണാന്‍വന്ന നിന്റെ മഹത്വം കൂടിയെന്നും' 'ഇപ്പോള്‍ അങ്കത്തിനു തനിക്ക്‌ ബാല്യമില്ലെന്നു'മാണ്‌ അഴീക്കോട്‌ പറഞ്ഞത്‌. വിതുമ്പിക്കൊണ്ടാണ്‌ പത്മനാഭന്‍ ആശുപത്രിയില്‍ നിന്നിറങ്ങിയത്‌.

ലാല്‍, സിനിമ, ഇന്നസെന്റ്‌
മലയാള സിനിമ ഒറ്റപ്പെടുത്തിയ തിലകനു താങ്ങായിവന്ന്‌ മോഹന്‍ലാലിനോടും ശണ്‌ഠകൂടി. സൂപ്പര്‍ സ്‌റ്റാറുകള്‍ മലയാള സിനിമ തകര്‍ക്കുന്നെന്ന്‌ അഴീക്കോട്‌ പരസ്യമായി പറഞ്ഞു. ഇവര്‍ ജ്വല്ലറികളുടെയും മദ്യത്തിന്റേയും അംബാസഡര്‍മാരാകുന്നെന്നും തുറന്നടിച്ചു. അഴീക്കോടിനു മതിഭ്രമം എന്നായിരുന്നു ലാലിന്റെ പ്രതികരണം. അതിനെതിരേ അഴീക്കോട്‌ വക്കീല്‍ നോട്ടീസും അയച്ചു. ലാലിനു നല്‍കിയ ലഫ്‌. കേണല്‍ പദവി നീക്കണമെന്നും ഡി-ലിറ്റ്‌ നല്‍കി ആദരിക്കരുതെന്നും മദ്യത്തിനു മോഡലായ ലാലിനെ ഖാദി അംബാസഡറാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിലാണ്‌ ലാല്‍ അഭിനയിച്ച 'പ്രണയം' സിനിമ കണ്ടത്‌. ലാല്‍ ഒന്നു വിളിച്ചാല്‍ താന്‍ മാനനഷ്‌ട കേസില്‍നിന്നു പിന്മാറുമെന്ന്‌ അഴീക്കോട്‌ പറഞ്ഞു. ലാല്‍ സ്വന്തം അമ്മയെക്കൊണ്ടു ഫോണ്‍ ചെയ്യിപ്പിച്ചാണ്‌ ഇതിനോടു പ്രതികരിച്ചത്‌. ഇതേ സംഭവത്തിന്റെ പേരില്‍ ഇന്നസെന്റുമായും പോരടിച്ചു.
ഇന്നസെന്റിന്‌ ആ പേര്‌ എങ്ങനെ ലഭിച്ചു എന്നായിരുന്നു അഴീക്കോട്‌ ചോദിച്ചത്‌. ഒട്ടും മോശക്കാരനല്ലാത്ത ഇന്നസെന്റും തിരിച്ചടിച്ചു. 'സുകുമാരന്‍' എന്ന പേര്‌ എങ്ങനെ ലഭിച്ചു എന്നായിരുന്നു മറുചോദ്യം. എങ്കിലും ലാലിന്റെ വിളിക്കു പിന്നാലെ ഇന്നസെന്റ്‌ ആശുപത്രിയില്‍ ഓടിയെത്തി.

*ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
ബാലചന്ദ്രന്‍ ചുള്ളിക്കാടുമായും ഇടക്കാലത്ത്‌ അഴീക്കോട്‌ മുട്ടി. അടിയന്തരാവസ്‌ഥക്കാലത്തെ അഴിക്കോടിന്റെ നിശബ്‌ദതയ്‌ക്കെതിരേ ബാലചന്ദ്രന്‍ സംസാരിച്ചതായിരുന്നു പ്രശ്‌നമായത്‌. താന്‍ പ്രതികരിച്ചിരുന്നു എന്നായി അഴീക്കോട്‌. എന്നാല്‍, അടിയന്തരാവസ്‌ഥയെ പ്രകീര്‍ത്തിച്ച്‌ അഴിക്കോട്‌ എഴുതിയതു ചുള്ളിക്കാട്‌ ഹാജരാക്കി. പിന്നീട്‌ വര്‍ഗീയ ഫാസിസത്തിനെതിരേ കര്‍ക്കശമായ നിലപാടെടുത്തതുകൊണ്ട്‌ അഴീക്കോടിന്റെ ഏതൊരു തെറ്റും മലയാളി ക്ഷമിക്കുമെന്നായി ചുള്ളിക്കാട്‌. എന്നാല്‍, നിരൂപകനായ ബാലചന്ദ്രന്‍ വടക്കേടത്തുമായി അവസാന കാലത്ത്‌ അഴീക്കോട്‌ പിണങ്ങിയിരുന്നു. അഴീക്കോടിന്റെ ആത്മകഥയില്‍ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തെ വിമര്‍ശിച്ചിരുന്ന ആദ്യകാലം വിട്ടുകളഞ്ഞു എന്ന വടക്കേടത്തിന്റെ പ്രസ്‌താവനയായിരുന്നു അഴിക്കോടിനെ ചൊടിപ്പിച്ചത്‌.

*രാജിക്കത്ത്‌ എപ്പോഴും പോക്കറ്റില്‍
വ്യക്‌തികളോടു മാത്രമല്ല, സംസ്‌കാരിക അധികാര കേന്ദ്രങ്ങളോടും അദ്ദേഹം കലഹിച്ചു. ഏതെങ്കിലും സാംസ്‌കാരിക കേന്ദ്രങ്ങളില്‍ എത്തപ്പെട്ടപ്പോഴും വളരെ കുറച്ചു കാലമേ ഇരുന്നിട്ടുള്ളൂ. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ പോക്കറ്റില്‍ രാജിക്കത്തുമുണ്ടായിരുന്നു. അവിടേയും അദ്ദേഹം കലഹിച്ചു. ചിലപ്പോള്‍ പെട്ടന്നു ചൂടായി, അല്ലെങ്കില്‍ ആശയപരമായ പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹം ചാടിവീണ്‌ രാജിവയ്‌ക്കുമായിരുന്നു. ഒരിക്കല്‍ തന്റെ സൗകര്യത്തിനനുസരിച്ച്‌ യോഗങ്ങള്‍ മാറ്റിവെക്കുന്ന പ്രസിഡന്റ്‌ തകഴിയുടെ നടപടിക്കെതിരേ അക്കാദമി നിര്‍വാഹക സമിതിയില്‍നിന്ന്‌ രാജിവെക്കാനൊരുങ്ങി അദ്ദേഹം.

കൈയെത്തും ദൂരത്തെത്തിയ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ്‌ സ്‌ഥാനം അദ്ദേഹം ഉപേക്ഷിച്ചത്‌, തനിക്കു പ്രസിഡന്റായാല്‍ കൊള്ളാമെന്ന യു. ആര്‍. അനന്തമൂര്‍ത്തിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നായിരുന്നു. നാഷണല്‍ ബുക്‌ ട്രസ്‌റ്റ് ചെയര്‍മാന്‍ സ്‌ഥാനം മാത്രമായിരുന്നു അദ്ദേഹം വഹിച്ച ഉയര്‍ന്ന പദവി. അവിടെ ആരുമായും കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ രാജി ഭീഷണിയുമുണ്ടായില്ല.

*ഒടുവില്‍ വിലാസിനിയെത്തി...
ആശുപത്രിയില്‍ ഏറ്റവും വൈകാരിക രംഗങ്ങളുണ്ടായതു മുന്‍ കാമുകി വിലാസിനിയെത്തിയപ്പോള്‍തന്നെ. 'താന്‍ ചീത്ത സ്‌ത്രീയാണെന്ന്‌ ധരിച്ചില്ലേ' എന്ന ചോദ്യം ടീച്ചറുടേത്‌... 'പഴയ കത്തുകള്‍ പ്രസിദ്ധീകരിച്ചില്ലേ' എന്ന്‌ അഴിക്കോട്‌...കലഹം പ്രണയത്തിനു വഴിമാറാന്‍ അധിക സമയമെടുത്തില്ല.
'കൂടെവന്നാല്‍ പൊന്നു പോലെ നോക്കുമെന്നായി ടീച്ചര്‍'... എന്നാല്‍ 'ചില പിരിയലുകളാണു കൂടിച്ചേരലുകളേക്കാള്‍ തീവ്രമെന്നായിരുന്നു' വിധി. ടീച്ചര്‍ക്കുപിന്നാലെ അഴിക്കോടിന്റെ കത്തുകള്‍ പ്രസിദ്ധീകരിച്ച ക്രൈം നന്ദകുമാറും ആശുപത്രിയിലെത്തി. കൂടെയുള്ള പലര്‍ക്കും അതു ദഹിച്ചില്ലെങ്കിലും അഴിക്കോട്‌ നന്ദകുമാറിനേയും സ്വീകരിച്ചു. താനതു ചെയ്‌തില്ലായിരുന്നെങ്കില്‍ ടീച്ചറെ കേരളം അറിയുമായിരുന്നില്ല എന്നായിരുന്നു നന്ദകുമാറിന്റെ ന്യായീകരണം.

*വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശനും അറിഞ്ഞു അഴീക്കോടിന്റെ നാവിന്റെ മുര്‍ച്ച. നാരായണഗുരുവിന്റേയും കുമാരനാശാന്റേയുമൊക്കെ പിന്‍ഗാമിയായി വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ എത്തുന്നതിന്റെ ജീര്‍ണയാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌.
അഴിക്കോടിന്റെ വിമര്‍ശനങ്ങള്‍ക്കെല്ലാം ഒപ്പത്തിനൊപ്പം മറുപടി പറയാന്‍ വെള്ളാപ്പള്ളിയും മടിച്ചില്ല.

കൂലിപ്രസംഗകന്‍, കള്ളുകച്ചവടക്കാരന്‍ എന്നൊക്കെ പരസ്‌പരം വിശേഷിപ്പിച്ചു. അവസാനഘട്ടത്തില്‍ ഭാര്യക്കൊപ്പം ആശുപത്രിയിലെത്തി അഴീക്കോടിനോട്‌ ക്ഷമ പറയാന്‍ വെള്ളാപ്പള്ളി തയാറായി- പൊട്ടിക്കരച്ചിലോടെ...

*എം.എന്‍. വിജയന്‍
എം.എന്‍. വിജയനും അഴീക്കോടും ഒരുകാലത്തും നല്ല ബന്ധത്തിലായിരുന്നില്ല. ഇരുവരും പരസ്‌പരമുള്ള പരാമര്‍ശങ്ങള്‍ പരമാവധി കുറച്ചിരുന്നു.

രണ്ടുപേരുടേയും സാഹിത്യവിമര്‍ശന രീതി തികച്ചും വ്യത്യസ്‌തമായതുമാത്രമല്ല, പ്രഭാഷകന്‍ എന്ന നിലയില്‍ ആരാണ്‌ 'നമ്പര്‍വണ്‍' എന്ന ചോദ്യവും അതിനു കാരണമായിരുന്നു. വിജയന്‍ മാഷുടെ അവസാനകാലത്തെ രാഷ്‌ട്രീയത്തെ അദ്ദേഹം മരിച്ചു കിടക്കുമ്പോള്‍പോലും അഴീക്കോട്‌ വിമര്‍ശിച്ചു. അതിന്റെ പേരില്‍ പി. സുരേന്ദ്രനെ പോലെ നിരവധി പേര്‍ അഴീക്കോടിനെതിരേ രംഗത്തെത്തി.

No comments:

Post a Comment